തമിഴ്നാടിനെ ഞെട്ടിച്ച് നരബലി: വെറ്റിലത്തോട്ടത്തിൽ നിധി തേടിയെത്തിയ കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊലപ്പെടുത്തി; കര്‍ഷകനെ ബലി നല്‍കിയത് ബലിക്കായി കണ്ടെത്തിയ യുവതി എത്താത്തതിനെ തുടര്‍ന്ന്

New Update

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ട് കർഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്നു. നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെയാണ് ബുധനാഴ്ച സ്വന്തം കൃഷിയിടത്തിൽ തലതകർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കർപ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു.

Advertisment

publive-image

നരബലി നടന്നെന്ന സംശയത്തെ തുടർന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മണനുമായി അവസാനം ഫോണിൽ സംസാരിച്ചത് മണിയാണ്. മന്ത്രവാദിയായ ഇയാൾ, ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.

വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്ന് ലക്ഷ്മണനെ മണി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നരബലി നൽകാനായി മണിയുടെ അടുത്തു സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന യുവതിയെ ഇവർ കണ്ടെത്തുകയും ചെയ്തു. ചികിത്സയ്ക്കെന്ന വ്യാജേന വെറ്റിലത്തോട്ടത്തിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ പൂജ തുടങ്ങി ഏറെനേരം കഴിഞ്ഞിട്ടും യുവതി എത്തിയില്ല.

ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ലക്ഷ്മണനെ ബലി നൽകാൻ മണി തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി ഇയാൾ തോട്ടത്തിലാകെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

Advertisment