ചെന്നൈ: കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്‌നാട്ടിൽ കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് കേന്ദ്രത്തിനെതിരായ സ്റ്റാലിന്റെ വിമർശനം. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി വെല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ ഷാ പങ്കെടുക്കും.
ഇക്കാലയളവിൽ തമിഴ്‌നാടിന് കേന്ദ്രം നൽകിയ സംഭാവനകളുടെ സമഗ്രമായ പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അമിത് ഷായോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിറവേറ്റാൻ ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് സ്റ്റാലിൻ വെല്ലുവിളിച്ചു. ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എപ്പോൾ വേണമെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്നും കർണാടകയിൽ തങ്ങൾ നേരിട്ട പരാജയം ആവർത്തിക്കുമെന്ന ഭയത്താൽ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
2024ലെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് അമിത് ഷായുടെ ചെന്നൈ സന്ദർശനമെന്ന് സ്റ്റാലിൻ പ്രസംഗത്തിൽ പറഞ്ഞു. 2015ലെ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ കാലത്ത് പ്രഖ്യാപനം നടത്തിയ മധുര എയിംസ് പദ്ധതിയുടെ മെല്ലെപോക്കിനെയും സ്റ്റാലിൻ ചോദ്യം ചെയ്തു.
എന്തുകൊണ്ടാണ് കേന്ദ്രം തമിഴ്‌നാട്ടിൽ മാത്രം നിർമാണം തുടങ്ങാത്തത്? സംസ്ഥാനത്ത് ഒരു ആശുപത്രിക്ക് 1000 കോടി രൂപ അനുവദിക്കാൻ പോലും കേന്ദ്രത്തിന് മനസില്ലെന്നും മുഖ്യമന്ത്രി എന്ന നിലയിൽ നാളെ അമിത് ഷായിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു.