പഴയകാല മലയാളം സിനിമകളിൽ ചെറുവേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ബീന കുമ്പളങ്ങി. അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബീന ആശ്രയിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സഹോദരിയും ഭർത്താവും കൂടി വീട്ടിൽ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന വെളിപ്പെടുത്തിയത്.
നടി സീമ ജി നായരുടെ നേതൃത്വത്തിൽ നടിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരിതങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബീന കുമ്പളങ്ങി. പേടിച്ചാണ് ആ വീട്ടിൽ കഴിഞ്ഞതെന്നും ഫോൺ വിളിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും ബീന പറയുന്നു. തന്റെ ജീവിതത്തെ കുറിച്ചും വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ബീന ഇപ്പോള്‍.
ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയ ബീന കുമ്പളങ്ങി പിതാവിന്റെ മരണത്തിന് ശേഷമാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഏഴു സഹോദരങ്ങളുള്ള കുടുംബത്തിന് കൈതാങ്ങാവേണ്ടി വന്നപ്പോള്‍ തന്റെ ജീവിതമാണ് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടിയിപ്പോള്‍. താന്‍ അഭിനയിക്കാന്‍ പോയതിന് ശേഷം സിനിമകളില്‍ നിന്നും കിട്ടിയ വരുമാനം വച്ചാണ് സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചത്.
എന്നാല്‍, വീട്ടുകാര്‍ എനിക്കൊരു നല്ല ജീവിതം ഉണ്ടാവാനോ വിവാഹം കഴിക്കുന്നതിനോ സമ്മതിച്ചില്ലെന്നും അവരൊന്നും അങ്ങനെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബീന പറയുന്നത്. പിന്നീട് താന്‍ വിവാഹം കഴിക്കാതെ ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങി പോരുകയായിരുന്നുവെന്നും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചു.
'അപ്പച്ചന്‍ മരിക്കുമ്പോള്‍ എനിക്ക് 31 വയസ്സാണ് പ്രായം. അതോടെ വീട്ടിലെ ഭാരം മൊത്തം എന്റെ ചുമലിലായി. എന്നെ വീട്ടില്‍ നിന്നും കെട്ടിച്ചു വിടില്ലായിരുന്നു. എന്നെ സഹോദരങ്ങളെ എല്ലാവരെയും നോക്കാന്‍ നിര്‍ത്തിയിരിക്കുന്നതായിരുന്നു. പിന്നെ ഞാന്‍ തന്നെയാണ് അവിടുന്നു പോന്നത്.
സാബു എന്നൊരാള്‍ പലപ്പോഴും വിവാഹം കഴിച്ചോട്ടെ എന്നു ചോദിച്ച് വിളിക്കുമായിരുന്നു. ഭാരം താങ്ങി മടുത്തപ്പോള്‍ 36-ാം വയസ്സില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.' എന്നാണ് നടി പറയുന്നത്.