വിട പറഞ്ഞിട്ട് നാലു വര്‍ഷം; ഓര്‍മകളില്‍ നിന്നും മായാതെ സുശാന്ത് സിംഗ് രാജ്പുത്ത്‌

മരണത്തില്‍ നിരവധി ആരാധകര്‍ ഇന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. വേര്‍പാടിന്റെ നാലാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സഹപ്രവര്‍ത്തകരും രംഗത്തെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update
sushant singh rajput

വിട പറഞ്ഞിട്ട് നാലു വര്‍ഷമായെങ്കിലും ആരാധകരുടെ ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്ത്. 2020 ജൂണ്‍ 14ന് മുംബൈയിലെ ബാദ്രയിലെ തന്റെ താമസസ്ഥലത്താണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 34-ാം വയസിലായിരുന്നു അന്ത്യം. സുശാന്ത് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ നിരവധി ആരാധകര്‍ ഇന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. വേര്‍പാടിന്റെ നാലാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സഹപ്രവര്‍ത്തകരും രംഗത്തെത്തി.

Advertisment

സുശാന്തിന്റെ ഒരു പഴയ ചിത്രം പങ്കുവച്ചാണ് നടി അങ്കിത ലോഖണ്ഡേ താരത്തെ അനുസ്മരിച്ചത്. തന്റെ നായയോടൊപ്പം സുശാന്ത് നില്‍ക്കുന്ന ഒരു ചിത്രമാണ് അങ്കിത പുറത്തുവിട്ടത്. പവിത്ര റിഷ്ട എന്ന സീരിയലില്‍ സുശാന്തും അങ്കിതയും ഇരുവരും അഭിനയിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടി സാറാ അലി ഖാന്‍ സുശാന്തിനെ അനുസ്മരിച്ചത്. സാറാ അലി ഖാന്റെ ആദ്യ ചിത്രമായ കേദാര്‍നാഥില്‍ സുശാന്തായിരുന്നു നായകന്‍.

സുശാന്തിനെ അനുസ്മരിച്ച് പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറും രംഗത്തെത്തി. മുരളികാന്തിന്റെ ജീവിതം പ്രതിപാദിക്കുന്ന 'ചന്തു ചാമ്പ്യന്‍' എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് ആര്യനാണ്. ചിത്രത്തില്‍ 15 ശതമാനത്തോളം സുശാന്ത് അഭിനയിച്ചിരുന്നു. പിന്നീടായിരുന്നു അപ്രതീക്ഷിത വിയോഗം. 

സഹോദരന് നീതി തേടി സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും രംഗത്തെത്തി. സുശാന്ത് ഉള്‍പ്പെടുന്ന ഒരു പഴയ കുടുംബ വീഡിയോ ശ്വേത സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സുശാന്തിന്റെ മരണത്തില്‍ ശ്വേത ദുരൂഹത ആരോപിച്ചിരുന്നു.

Advertisment