വിനോദയാത്ര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഗണപതി. ചെറുപ്പകാലം മുതൽക്കെ സിനിമയിൽ ഉണ്ടായിരുന്ന ഗണപതി ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. താൻ സിനിമയിൽ എത്തിയതിനെ കുറിച്ചും, തന്റെ ഭൂതകാലത്തെ കുറിച്ചും ഗണപതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗണപതിയുടെ തുറന്നു പറച്ചിൽ.
ഞാനും ചിദംബരവും ചെറുപ്പം മുതൽ ഒരുമിച്ച് വർക്ക് ചെയ്യുന്നവരാണ്. ചെറുപ്പത്തിൽ ഞങ്ങൾ രണ്ടുപേരും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു. പണ്ട് കുറേ മെഗാ സീരിയലുകളിൽ ഞങ്ങൾ ഡബ്ബ് ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയത്. ഒരു മാസം കഴിഞ്ഞ് ചിദുവിന് മനസിലായി അത് തനിക്ക് പറ്റിയ പണിയല്ലെന്ന്. അവൻ അത് വിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അത് വിട്ടു. ചിദു കാരമാണ് സത്യത്തിൽ ഞാൻ നടനാവുന്നത്. ചിദു എന്നേക്കാൾ മുമ്പേ നടനാണ്.
ആലിപ്പഴം എന്നൊരു സീരിയലിൽ ചിദു മുഴുനീള വേഷത്തിൽ അഭിനയിക്കുമായിരുന്നു. ചിദു ആ സമയത്ത് സെറ്റിൽ നിന്നുള്ള ഡിന്നർ വീട്ടിലേക്ക് കൊണ്ടുവരും. ഇടയ്‌ക്ക് എനിക്ക് തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായിരുന്നു. ആ ചപ്പാത്തിയും ചിക്കൻ കറിയും എനിക്ക് കിട്ടണം എന്നുള്ളത് കൊണ്ടും എന്നെ പിക്ക് ചെയ്യാൻ ഒരു കാറും വരണം എന്നുള്ളതും കൊണ്ടാണ് എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ഇൻസ്പിറേഷൻ ഉണ്ടാവുന്നത്,’ഗണപതി പറയുന്നു.