/sathyam/media/media_files/Wu6GXXUWmhGNJQXq4Mtb.jpg)
കൊച്ചി: തൊണ്ണൂറുകളിലൊക്കെ ഇറങ്ങിയിരുന്ന ചില സിനിമകളുണ്ട്. നാട്ടിലെ പ്രമാണിമാരായ ക്രിസ്ത്യന്‍ കുടുംബം, രണ്ട് ആണ്‍ മക്കള്‍, മിക്കപ്പോഴും ജഗദീഷൊക്കെയായിരിക്കും, അവരെ ഇല്ലാതാക്കാന്‍ നോക്കുന്ന വില്ലന്മാര്‍ അങ്ങനെ പോകുന്നത്. അത്യാവശ്യം അടിയും പാട്ടും തമാശയുമൊക്കെയായി ഇപ്പോഴും നമ്മള്‍ കണ്ടിരിക്കുന്ന തരം സിനിമകള്‍. ആ സിനിമകളുടെ അപ്പഡേറ്റഡ് വേര്‍ഷനാണ് ആര്‍ഡിഎക്‌സ്. വളരെ സിമ്പിളായൊരു കഥയെ മേക്കിംഗിലെ പുതുമ കൊണ്ടും തിരക്കഥയിലെ കെട്ടുറപ്പു കൊണ്ടും എന്‍ഗേഞ്ചിംഗ് ആക്കി തീര്‍ക്കുകയാണ് നഹാസ് ഹിദായത്ത് എന്ന സംവിധായകന്‍.
കൃത്യമായ വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ആര്‍ഡിഎക്‌സിന്റെ യുഎസ്പി. സിനിമയ്ക്ക് തൊണ്ണൂറുകളുടെ ഓളമാണെങ്കില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഇന്നിന്റെ പുതുമയുണ്ട്. ദേശീയ പുരസ്‌കാരം നേടിയ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പും അറിവും ഡാന്‍സ് കൊറിയോഗ്രഫി പോലെ അടുക്കും ചിട്ടയോടു കൂടി മനോഹരമായാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആന്‍റണി വർഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് മൂന്ന് പേരും മൂന്ന് തരം നടന്മാരാണ്. അതുകൊണ്ട് തന്നെ മൂന്ന് പേര്‍ക്കുമായി മൂന്ന് തരത്തിലായാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് പേരുടേയും പ്ലസ് പോയന്റുകള്‍ തിരിച്ചറിഞ്ഞ്, വിശ്വസനീയമായ രീതിയിലൊരുക്കിയ സംഘട്ടന രംഗങ്ങള്‍. സാം സിഎസിന്റെ അഡ്രിനാലിന്‍ റഷ് ഉണ്ടാക്കുന്ന പശ്ചാത്തല സംഗീതവും അലക്‌സ് പി പുളിക്കലിന്റെ ക്യാമറയും ഈ രംഗങ്ങളെ നന്നായി എലിവേറ്റ് ചെയ്യുന്നുമുണ്ട്.
മൂന്ന് താരങ്ങളും ആക്ഷന്‍ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്തിയിട്ടുണ്ട്. മൂന്ന് പേര്‍ക്കുമിടയിലെ കെമിസ്ട്രിയാണ് ഈ രംഗങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നത്. ഷെയ്ന്‍ നിഗത്തിനും ആന്റണി വര്‍ഗീസിനുമാണ് ചിത്രത്തില്‍ വൈകാരികമായ രംഗങ്ങള്‍ കൂടുതലുള്ളത്. ആന്റണി വര്‍ഗീസിനെ സംബന്ധിച്ച് ആര്‍ഡിഎക്‌സ് ഒരേ സമയം തന്റെ സോണിലുള്ള ചിത്രവും സോണിന് പുറത്തുള്ളതുമാണ്. ആക്ഷനില്‍ മുമ്പും കയ്യടി നേടിയിട്ടുള്ള പെപ്പെ വൈകാരിക രംഗങ്ങളിലും മേല്‍ക്കൈ നേടുന്നതായി ആര്‍ഡിഎക്‌സില്‍ കാണാം.
ഷെയ്ന്‍ നിഗം മുമ്പ് ചെയ്യാത്ത സിനിമയാണ് ആര്‍ഡിഎക്‌സ് . ഷെയ്‌നിന്റെ സ്‌ട്രോംഗ് ഏരിയ ഇതുവരെ വൈകാരിക രംഗങ്ങളായിരുന്നു. ഇവിടെ ആക്ഷനിലും അതേ കയ്യടക്കം പ്രകടിപ്പിക്കുന്ന ഷെയ്‌നെ കാണാം. ബോട്ടിലെ അടി ആയാലും കാര്‍ണവലിലെ അടിയായാലുമെല്ലാം ഷെയ്‌ന്റെ ബോഡി ലാംഗ്വേജും സ്‌ക്രീന്‍ പ്രസന്‍സുമെല്ലാം ആക്ഷന്‍ ഹീറോയുടേതായി മാറുന്നുണ്ട്. കൂട്ടത്തില്‍ കഥാപരമായി ദുര്‍ബലം നീരജ് മാധവിന്റെ കഥാപാത്രമാണ്. പക്ഷെ ചിത്രത്തിലെ ഏറ്റവും ഇംപ്കാടുണ്ടാക്കിയ പ്രകടനങ്ങളിലൊന്ന് നീരജിന്റേതാകും. ആക്ഷനിലും വൈകാരിക രംഗങ്ങളിലുമെല്ലാം ഷോ സ്റ്റീലറായി മാറാന്‍ നീരജിന് സാധിച്ചിട്ടുണ്ട്. തന്റെ സ്‌ക്രീന്‍ പ്രസന്‍സും മെയ് വഴക്കവും കൊണ്ട് നീരജ് സേവ്യറിനെ മനോഹരമാക്കുന്നുണ്ട്. നീരജ് നഞ്ചക്ക് പുറത്തെടുക്കുമ്പോഴെല്ലാം കയ്യടികള്‍ ഉയരുന്നു. നീരജിന്റെ റാപ്പും സിനിമയിലെ ആക്ഷന്‍ രംഗത്തെ ബൂസ്റ്റ് ചെയ്യുന്നുണ്ട്.
ലാല്‍, ബൈജു, മാലാ പാര്‍വ്വതി, മഹിമ നമ്പ്യാര്‍, ഐമ റോസ്മി എന്നിവരെല്ലാം തങ്ങളിലേല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. ബാബു ആന്റണിയെ സിനിമ ഉപയോഗിച്ചിരിക്കുന്ന രീതിയും കയ്യടി അര്‍ഹിക്കുന്നുണ്ട്. അതേസമയം ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് ഫാക്ടര്‍ വില്ലന്‍ വേഷത്തിലെത്തിയ വിഷ്ണു അഗസ്ത്യാണ്. ഷോര്‍ട്ട് ഫിലിമുകളിലും വെബ് സീരീസിലുമെല്ലാം അഭിനയിച്ച് കൊള്ളാവുന്ന നടനെന്ന പേരെടുത്ത നടനാണ് വിഷ്ണു. ആര്‍ഡിഎക്‌സിലെ വില്ലനെ തന്റെ സ്‌ക്രീന്‍ പ്രസന്‍സു കൊണ്ട് തന്നെ വിഷ്ണു ഗംഭീരമാക്കുന്നുണ്ട്. എന്നാല്‍ കുറേക്കൂടി നല്ലൊരു ബാക്ക് സ്റ്റോറി ആ കഥാപാത്രം അര്‍ഹിച്ചിരുന്നു. എല്ലാത്തിലുമുപരിയായി ആര്‍ഡിഎക്‌സ് സംവിധായകന്റെ സിനിമയാണ്. നവാഗതനായ നഹാസ് ഹിദായത്ത് തന്നെ അടയാളപ്പെടുത്തുന്നതില്‍ വിജയിക്കുന്നുണ്ട്. വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളെ കൃത്യമായി പ്ലേസ് ചെയ്ത് ഇമോണഷല്‍ ഗ്രിപ്പോടു കൂടി ഒരുക്കുന്നതില്‍ നഹാസ് കാണിച്ച കയ്യടക്കം ശ്രദ്ധേയമാണ്. എന്താണോ തന്റെ സിനിമയുടെ ഴോണര്‍ ആവശ്യപ്പെടുന്നത് അത് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. പ്രെഡിക്ടബിളായ കഥയെ തന്റെ മേക്കിംഗ് കൊണ്ട് പുതുമയുള്ളതാക്കി മാറ്റുകയാണ് നഹാസ്. മലയാള സിനിമയില്‍ കുറച്ച് നാളുകളായി കാണാതെ പോയ പോപ്പുലര്‍ സിനിമയിലേക്കുള്ള മടക്കം കൂടിയാണ് ആര്‍ഡിഎക്‌സ്.