Advertisment

 ഉദ്യോഗസ്ഥന്റെ ചെയ്തിയെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ല, അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്; പത്രസമ്മേളനത്തില്‍ 'പറഞ്ഞൊഴിഞ്ഞ്' മുഖ്യമന്ത്രി ! ധാര്‍മ്മികത ഉയര്‍ത്തി രാജിവെയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ മുഖ്യമന്ത്രി; ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടിയില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ധാര്‍മ്മികത ഉയര്‍ത്തി രാജിവെയ്ക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.

സോളാര്‍ കേസ് സമയത്ത് ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടി അന്നത്തെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് സമാനമായ സാഹചര്യമാണ് ഇന്നുള്ളത്. പ്രതിപക്ഷം ഉയര്‍ത്തുന്ന രാജി ആവശ്യങ്ങളോടുള്ള പ്രതികരണം തേടുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിക്കാനാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിര്‍ത്തി സര്‍ക്കാരിന് മേൽ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ശിവശങ്കറിന്റ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതി യും വെച്ച് പൊറുപ്പിക്കില്ല.

ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപിക്കാൻ ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗിൽ സ്വർണ്ണം പിടിച്ചപ്പോൾ മുതൽ പ്രചരണം ശക്തമായിരുന്നു. സ്വർണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന്‌ എതിരെ നടപടി എടുത്തു.സ്വർണ കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനേ സ്ഥലം മാറ്റിയത് ചർച്ച ആയതേ ഇല്ല . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ശിവശങ്കറിന്‍റെ മറുപടി. മുൻകാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ ശ്രമിച്ചില്ല. അതാണ് യുഡിഫ് സർക്കാരുമായുള്ള കാതലായ മാറ്റം.

സ്പേസ് പാര്‍ക്കിലെ നിയമനത്തിൽ ആരോപണം ഉയർന്നപ്പോൾ സ്വപ്നയേയും മാറ്റി. സ്വർണക്കടത്ത് കേസിനെ വക്രീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിനന്റെ മേൽ കെട്ടിവെക്കാൻ ശ്രമം നടക്കുകയാണ്. ലൈഫ് മിഷൻ വിദേശ സംഭാവന ചട്ടം ലംഘിച്ചിട്ടില്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല. പക്ഷെ നിയമ പരമല്ലാത്ത ഇടപെടലുകൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും .അതിലെന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അധികാരത്തിൽ വരും മുൻപ് ശിവശങ്കറിനെ പരിചയം ഇല്ല. വിവിധ ഇടങ്ങളിൽ മികവ് കാണിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ക്രമപ്രകാരം ആണ് ശിവശങ്കറിനെ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം വിശ്വസ്ഥരാണ്. പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ അവിശ്വാസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പാര്‍ട്ടിയല്ല ശിവശങ്കറിനെ നിയമിച്ചത്. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല,വ്യക്തിപരമായ ശിവശങ്കറിന്റെ ഇടപെടലുകളിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment