പുതുപ്പള്ളി ഭൂരിപക്ഷം കുറഞ്ഞതിൽ യുഡിഎഫ് ദു:ഖിക്കണം എന്നാരെങ്കിലും പറഞ്ഞാൽ അതാണ് ശരി. പുതുപ്പള്ളിയുടെ പുണ്യാളൻ ആകാശങ്ങളിലിരുന്ന് കാണുമ്പോഴും അദ്ദേഹത്തിന്റെ ആ നല്ല മനസ്സ് സന്തോഷിക്കണമെങ്കിൽ സിപിഎമ്മിന് കെട്ടിവെച്ച പണം നഷ്ടപ്പെടണമായിരുന്നു.
അത്രയധികം മനോവിഷമമാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ ആ മഹാമനസ്കനെതിരെ കെട്ടിച്ചമച്ചത്. ഇന്നിപ്പോൾ സിബിഐ കണ്ടെത്തിയ സത്യാവസ്ഥ വെച്ചുനോക്കിയാൽ ഗണേഷും കൂട്ടാളികളും മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ വാർത്ത കഴിഞ്ഞയാഴ്ച വരികയായിരുന്നു എങ്കിൽ ഭൂരിപക്ഷം അമ്പത്തിനുമേൽ കടക്കുമായിരുന്നു.
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ കണ്ട ജനങ്ങളും അതുകഴിഞ്ഞൊഴുകിയ ജനങ്ങളും ഒക്കെ ഇപ്പോഴും എപ്പോഴും കോൺഗ്രസിനെയും യുഡിഎഫിനെയും സ്നേഹിച്ചിരുന്നു. ആ സ്നേഹം മനസ്സിലാക്കുവാൻ ഉമ്മൻചാണ്ടിക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ.
കമ്മ്യുണിസ്റ്റ് പാർട്ടി അവരുടേതായ കുറെയധികം കുനുഷ്ടുകളും അപവാദങ്ങളും തള്ളുകളും സോഷ്യൽ മീഡിയ, അല്ലാതെയുള്ള മീഡിയ ഉപയോഗിച്ചുകൊണ്ട് നടത്തിയപ്പോൾ കോൺഗ്രസിലെ ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോയതുകൊണ്ടാണ് 2021 അസംബ്ലി തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതും ആറു പഞ്ചായത്തുകൾ പിടിച്ചതും തുടർ ഭരണം എന്ന നാശം കേരളത്തിന് ആഘാതമായതും. ഇന്നത്തെ ഭരണാധികൾക്കും അവരുടെ പാർട്ടിക്കാർക്കും തുടർഭരണ മധുരം നുണയുന്നവർക്കും ഇക്കാര്യം നന്നായി അറിയാം.
കോൺഗ്രസ്സും യുഡിഎഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അക്ഷരാർത്ഥത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം പുതുപ്പള്ളിയിൽ ഉൾവലിഞ്ഞു കളഞ്ഞു ആ പാവപ്പെട്ട സ്ഥാനാർത്ഥിയെ വഴിയാധാരമാക്കി എന്നുവേണേൽ പറയാം.
പണ്ടൊക്കെ മലപ്പുറം ജില്ലയിലെ ഇടതു സ്ഥാനാർത്ഥികളുടെ അവസ്ഥയായിരുന്നു ഇത്തവണ ജെയ്ക്കിന്റെത്. ജെയ്ക്കിനെ കളിയാക്കിയും ട്രോളിയും യുഡിഎഫുകാർ തന്നെയാണ് അങ്ങേരുടെ പേരിനെ ഇത്രയും ഫേമസ് ആക്കിയത്.
അതിന്റെ ഗുണം അങ്ങേർക്ക് അടുത്ത രാജ്യസഭാ സീറ്റൊഴിവ് വരുമ്പോൾ അനുഭവിക്കാം. അതല്ല പുതുപ്പള്ളിയിലെ മറ്റു ചാവേറുകൾ ആയിരുന്ന ചെറിയാൻ ഫിലിപ്പിന്റെയും സിന്ധു ജോയിയുടെയും അവസ്ഥയാണ് ജെയ്ക്കിന് വരുന്നത് എങ്കിൽ അടുത്തു തന്നെ ജെയ്ക്ക് യുഡിഎഫിന് ജയ് വിളിച്ചേക്കാം.
രാഷ്ട്രീയത്തിൽ ചില കടന്നലുകൾ കയറിക്കൂടിയപ്പോഴാണ് കേരളം ഇങ്ങനെയുള്ള ജീർണ്ണതയിലേക്ക് നീങ്ങിയത്. രാഷ്ട്രീയം മാത്രം പറഞ്ഞിരുന്ന സ്ഥലത്ത് പെണ്ണും കള്ളും കഞ്ചാവും കടന്നുകൂടി. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ ആരെയും എന്തും പറയുവാൻ ഇവർക്ക് ധൈര്യം കിട്ടി.
കേരള രാഷ്ട്രീയത്തിൽ ജയിലിൽ കിടന്ന അച്ഛനെ ജയിലിൽ നിന്നിറക്കിയതിനുള്ള പാരിതോഷികം മകൻ വ്യാജരേഖയിലൂടെ ഉമ്മൻചാണ്ടി എന്ന ആ മനുഷ്യന് സമ്മാനിച്ചപ്പോൾ ഇവിടെ ഓരോരുത്തരായി ഇഡിയുടെ കയ്യിൽ പെട്ട് ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
മന്ത്രിസഭയിലെ ഓരോരുത്തരും മുൻ എംപിമാരും എംഎൽഎമാരും ഒക്കെ സഹകരണ ബാങ്കുകൾ കൊള്ളയടിച്ചപ്പോൾ തിരിച്ചൊന്നും പറയാനാകാതെ പാർട്ടി നേതൃത്വം കുഴഞ്ഞുമറിയുകയാണ്. നീയത് പറഞ്ഞാൽ ഞാനിത് പറയുമെന്ന ഭയം മുഖ്യമന്ത്രിയിൽ വരെ സംജാതമായപ്പോൾ എന്നും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നവർ മിണ്ടാട്ടമില്ലാതെയായി. റോഡിലിറങ്ങാൻ നൂറുകണക്കിന് സായുധധാരികളെയും കൂട്ടേണ്ടിവരുന്നത് മടിയിൽ കനം ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് .
കേരളരാഷ്ട്രീയത്തിൽ ഒട്ടേറെ പേർ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ നല്ല ചെറുപ്പക്കാരും ചെറുപ്പക്കാരികളും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ രാഷ്ട്രീയം പോസ്റ്റ് ചെയ്തു തുടങ്ങിയ കാലഘട്ടം. അവരൊക്കെ കരുതി ഈ ക്യാപ്റ്റൻ വിളിയും, കരുതൽ പറച്ചിലും ഒക്കെ വളരെ ഒറിജിനൽ ആണെന്ന്. സിനിമയിലെ നായകന്മാരെപ്പോലെ എല്ലാം വളരെ നേരും നെറിവും ഒക്കെ ഉള്ളവരാണെന്ന്.
രാഷ്ട്രീയം എന്തെന്ന് മനസിലാക്കാതെ ആ പാവം യുവജനത ആ നേതാക്കന്മാരെയൊക്കെ അവരുടെ ജീവനുതുല്യമായ സ്ഥാനം കൊടുത്തുകൊണ്ട് വാനോളം പുകഴ്ത്തി. 'ലോകം കണ്ട' ഏറ്റവും നല്ല ആരോഗ്യമന്ത്രിക്ക് ആവശ്യത്തിൽ കൂടുതൽ വോട്ടുകളും നൽകി. എന്നിട്ട് ഇപ്പോൾ മാസ്കിൽ വരെ അഴിമതി നടത്തി എന്നൊക്കെ കേൾക്കുമ്പോൾ ഈ ചെറുപ്പക്കാർ സ്വന്തം ജീവിതത്തിൽ നിന്നും രാഷ്ട്രീയത്തെ മാറ്റി നിർത്തുകയാണ് .
ജന്മനസ്സ് അറിയുന്ന മുഖ്യമന്ത്രി - മറ്റുള്ള മന്ത്രിമാർ - രാഷ്ട്രീയ നേതാക്കൾ എന്നൊക്കെ നാഴികക്ക് നാൽപത് വട്ടം ആക്രോശിച്ചിരുന്ന ചാനൽ റിപ്പോർട്ടർമാർ അവരുടെ പേരിൽ വരുന്ന കേസുകൾ നേരിടുവാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇഷ്ടപ്പെട്ട നേതാവിനെ ജാതി സ്നേഹം കൊണ്ട് ക്യാപ്റ്റനാക്കിയ അവതാരികയിപ്പോൾ അതൊന്നു മായ്ചുകളയാൻ പെടാപ്പാട് പെടുകയാണ്. ഭാവി ജീവിതം മുന്നിൽ കണ്ട സാംസ്‌കാരിക നായകർ എന്ന് പറയുന്നവർ യുട്യൂബ് വിഡിയോകൾ കണ്ടു പേരക്കുട്ടികളെയും കളിപ്പിച്ചുകൊണ്ട് വീട്ടിലിരുപ്പാണ്. പോലീസുകാർ വരെ അടിമപ്പണി അവസാനിപ്പിച്ചുകൊണ്ട് കാര്യങ്ങൾ ഭംഗിയാക്കുകയാണ്. ഭാവി തന്നെയാണ് അവരുടെയും പേടി.
ഇനിയെങ്കിലും ഈ രാഷ്ട്രീയക്കാർ വ്യക്തിഹത്യകളും തള്ളുകളും അവസാനിപ്പിച്ചില്ലെങ്കിൽ പുതുപ്പള്ളി കേരളം കീഴടക്കുമെന്നതിൽ സംശയമില്ല. ഇനിയൊരു പ്രളയവും കോവിഡും നിങ്ങളെ സഹായിക്കുവാനും കൈപിടിച്ചു നിർത്തുവാനും വരില്ല എന്നുറപ്പിച്ചോളൂ
പാവപ്പെട്ടവന്റെ പാർട്ടിക്കാരുടെ നേതാവിന്റെ പണം ചാക്കിലാക്കിക്കൊണ്ട് ബംഗാളി ദാസു, കൈതോലപ്പായയിൽ പണം കെട്ടിക്കൊണ്ട് ബംഗാളി വിജയും