ഏറ്റവും ഗൗരവമുള്ള വെല്ലുവിളിയുടെ കാലത്ത് കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളെ നേരിട്ടറിയിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. നാടകീയമായ ആഹ്വാനങ്ങളോടൊപ്പം കോവിഡിനെ നേരിടാനുള്ള തയാറെടുപ്പുകളും ജനങ്ങള്‍ക്കു പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കേണ്ട ആശ്വാസ പദ്ധതികളും കൂടി പറയണം.
ഒപ്പം 21 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം സ്വീകരിക്കുന്ന നടപടികളുടെ, നിയന്ത്രണങ്ങളുടെ ഏകദേശരൂപം അറിയാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ലോക്ക്ഡൗണ്‍ നീട്ടില്ലെന്നു പറയുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാനും വൈറസ് ബാധ പടരാതിരിക്കാനും തുടരേണ്ട നിയന്ത്രണങ്ങള്‍ സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.
ആഴ്ചകളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം എന്നത്തേക്കു തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന ആശങ്ക വലുതാണ്.
ഏതൊക്കെ നിയന്ത്രണങ്ങള്‍, എത്ര മാസക്കാലം വേണ്ടിവരുമെന്ന ധാരണ സര്‍ക്കാരിന് ഉണ്ടാകണമലോക മഹായുദ്ധത്തേക്കാള്‍ ഭീകരമായ നാശം വിതയ്ക്കുന്ന കൊറോണ വൈറസ് ബാധയെ തടയുക പ്രധാനമാണ്.
ഇന്ത്യയിലെ രോഗബാധിതരെ മുഴുവന്‍ കണ്ടെത്തി ആവശ്യമായ പരിശോധനാ സംവിധാനങ്ങളും ചികില്‍സാ സൗകര്യങ്ങളും ഉറപ്പാക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്.
ലോക്ക്ഡൗണ്‍ മൂലം പട്ടിണിയിലും ദുരിതത്തിലുമായ പാവങ്ങള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കു ഭക്ഷണവും സാമ്പത്തിക സഹായവും അടക്കമുള്ള ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാന്‍ ഇനിയും വൈകരുത്.
കഷ്ടത്തിലും ഭയപ്പാടിലുമായ കര്‍ഷകര്‍, വ്യാപാരികള്‍, അടച്ചുപൂട്ടലിന്റെയും പിരിച്ചുവിടലിന്റെയും വക്കിലെത്തി നില്ക്കുന്ന സ്വകാര്യ- പൊതുമേഖലാ കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ മുതല്‍ തകര്‍ച്ചയിലായ വ്യവസായികള്‍ വരെയുള്ളവര്‍ക്കും ആശ്വാസം നല്‍കാനും കരകയറാനുമുള്ള പദ്ധതികളും രാജ്യം പ്രതീക്ഷിക്കുന്നു. അതീവ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു കരകയറ്റാനുള്ള സാമ്പത്തിക ഉത്തേജന പാക്കേജും വൈകിക്കൂടാ.
കോവിഡിനെതിരേ പോരാടുന്ന ആശുപത്രികളിലെ ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രഫര്‍ അടക്കമുള്ള ജീവനക്കാര്‍, ശുചീകരണ, സുരക്ഷാ തൊഴിലാളികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങി കോവിഡിനെതിരേ പൊരുതുന്ന മനുഷ്യര്‍ക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കിയോ എന്നു പ്രധാനമന്ത്രിയും ആദ്യം പറയട്ടെ.
ഇവര്‍ക്കാവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), 130 കോടിയോളം ജനങ്ങള്‍ക്കാകെ വേണ്ട മാസ്കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ എത്രയെണ്ണം, എപ്പോള്‍, എവിടെ ലഭ്യമാകുമെന്നും അറിയേണ്ടതുണ്ട്.
ഐസിയു, വെന്റിലേറ്റര്‍, ഐസൊലേഷന്‍ മുറികള്‍ എന്നിവ മുതല്‍ നല്ല ആശുപത്രികള്‍ വരെ എത്രയുണ്ടെന്നും പുതുതായി എത്ര ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം.
ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകാന്‍ അനുവദിച്ചുകൂടാ. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായില്ലെന്നു തീര്‍ച്ചപ്പെടുത്താന്‍ ഇപ്പോഴും ആര്‍ക്കും കഴിയില്ല.
ലക്ഷക്കണക്കിനാളുകള്‍ക്ക് ഒരേസമയം ചികിത്സ നല്കാന് ആവശ്യമായ ഐസിയു, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികല്‍സാ സൗകര്യങ്ങള്‍ ഉണ്ടാവുകയെന്നത് അനിവാര്യമാണ്. മതിയായ കോവിഡ്19 പരിശോധനാ സൗകര്യങ്ങളും കിറ്റുകളും ലഭ്യമാകണം. പ്രധാനമന്ത്രി എന്ന നിലയില്‍ അതെല്ലാം ഒരുക്കണം. അതിനെക്കുറിച്ചു രാജ്യത്തെ ജനങ്ങളോടു തുറന്നു പറയണം.
• കൈ പിടിച്ചു കരുത്തേകണം
രാജ്യമാകെ ലോക്ക്ഡൗണ്‍ ആണ്. ജനങ്ങള്‍ക്കു ജോലിയും കൂലിയും ഇല്ല. ഇതര സംസ്ഥാനക്കാരടക്കം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വയറുനിറയ്ക്കാന്‍ ഭക്ഷണം പോലുമില്ല. ഏറെക്കാലമായി തകര്‍ച്ചയിലായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നു തരിപ്പണമായി.
ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കുട്ടികളെ പഠിപ്പിക്കാനും പോലും വഴി കാണാനാകാതെ കര്‍ഷകര്‍ കൊടിയ ദുരിതത്തിലാണ്. കാര്‍ഷിക, വ്യവസായ, ബിസിനസ് മേഖലകളിലെ മുരടിപ്പും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കിയ സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെയാണു കോവിഡ് മഹാമാരിയുടെ രൂപത്തിലെത്തിയ ഇപ്പോഴത്തെ മഹാപ്രതിസന്ധി.
വന്‍കിട വ്യവസായങ്ങള്‍ മുതല്‍ പാരമ്പര്യ, ചെറുകിട വ്യവസായങ്ങളും ബിസിനസുകളുമെല്ലാം ദിവസങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നവര്‍ നിരവധി. അതിലേറെ പേര് ജോലി നഷ്ടപ്പെടുകയും ഉള്ള ശമ്പളം പോലും കുറയുകയും ചെയ്യുമെന്ന വലിയ ഭയാശങ്കയില്‍ തീ തിന്നുകയാണ്.
ജനങ്ങളെ ബോധവത്കരിക്കാനും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ചികില്‍സാ സൗകര്യങ്ങളും ആശ്വാസ പദ്ധതികളുമെല്ലാം ജനങ്ങളിലെത്തിക്കാനും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ പത്ര, ടെലിവിഷന്‍ മാധ്യമങ്ങളും വരുമാനം തീരെയില്ലാതെ കഷ്ടത്തിലാണ്.
ജനങ്ങള്‍ക്കു സംരക്ഷണവും സഹായവും നല്‍കാനും ശരിയായ വിവരങ്ങള്‍ അറിയിക്കാനും വേണ്ടത്ര സുരക്ഷ പോലുമില്ലാതെ രാപകലില്ലാതെ പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരും പോലീസുകാരും സുരക്ഷാ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്.
ഇവര്‍ക്കെല്ലാം ജീവിക്കാനാവശ്യമായ പിന്തുണയും സഹായവും നല്കാന് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബാധ്യതയുണ്ട്.
• ഈ യുദ്ധം ജയിച്ചേ തീരൂ
കൈകൊട്ടലുകളും ദീപം തെളിക്കലുമൊക്കെ നല്ലതാണ്. പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്താനോ തടയാനോ ഇതിനൊന്നും കഴിയില്ല. മരുന്നിനും ചികിത്സയ്ക്കും ഉപകരിക്കില്ല. ആരുടേയും വിശപ്പു മാറ്റുകയില്ല. ആര്‍ക്കും ജീവിതം നല്‍കില്ല.
തൊഴിലാളികളും കര്‍ഷകരും അടക്കം വരുമാനവും ജോലിയും നഷ്ടമായവര്‍ക്ക് ആശ്വാസവുമാകില്ല. മനുഷ്യന്റെ ദുരിതങ്ങളോ അജ്ഞതയോ അകറ്റുകയില്ല. വര്‍ഗീയമായ കളികളും ആര്‍ക്കും ഗുണകരമാകില്ല.
നല്ല വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വസ്ത്രം, കെട്ടുറപ്പുള്ള വീട്, ജോലി തുടങ്ങിയവയും മികച്ച യാത്രാ, ചികില്‍സാ സൗകര്യങ്ങളും സുരക്ഷാ ബോധവുമൊക്കെയാണു സാധാരണക്കാരന്റെ അത്യാവശ്യങ്ങളുടെ പട്ടികയിലുള്ളത്.
ആരോഗ്യവും വിദ്യാഭ്യാസവും ഐക്യവും ഉള്ള ജനതയില്ലെങ്കില്‍ രാജ്യവും പ്രധാനമന്ത്രിയും സര്‍ക്കാരും ഉണ്ടാകില്ല, പ്രസക്തിയുമില്ല.
കോവിഡിനെതിരേയുള്ള യുദ്ധം ജയിച്ചേ മതിയാകൂ. രാജ്യങ്ങളുടെ അതിര്‍ത്തികളും ജാതി, മത, വര്‍ഗ, രാഷ്ട്രീയ തിരിവുകളും പോലും അപ്രസക്തമായി.
രാജ്യങ്ങളും ജനതകളും ഒറ്റക്കെട്ടായി നിന്നു ജാഗ്രതയും കരുതലും തുടരാം. വെല്ലുവിളികളും ആശങ്കകളും തുടരുമ്പോഴും ആശ്വാസവും സഹായവും പ്രതീക്ഷയും പ്രത്യാശയും നല്കുന്നതാകട്ടെ സര്‍ക്കാരുകള്‍.
കടപ്പാട്: ഡൽഹി ഡയറി, ദീപിക