/sathyam/media/media_files/2025/09/08/dileep-rahul-mankoottathil-rajmohan-unnithan-2025-09-08-20-10-51.jpg)
മലയാളികളിൽ ഏറെ ആശങ്ക ഉണർത്തിയ വിഷയങ്ങളായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ, ദിലീപ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് നേരെ ആരോപിക്കപ്പെട്ട പീഡന പരാതികൾ. നമ്മുടെ ടെലിവിഷൻ ചാനലുകളിൽ വന്നിരുന്ന് ഉരുളക്ക് ഉപ്പേരി വിതറിയിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ മഞ്ചേരിയിൽ വെച്ചാണ് ചതിക്കപ്പെട്ടത്.
ചാനൽ ചർച്ചകളിൽ അദ്ദേഹം ആഞ്ഞടിച്ചപ്പോൾ, പിന്നീട് മലപ്പുറത്ത് അദ്ദേഹം വീണ ആ കാഴ്ചകൾ അന്നത്തെ പ്യൂപ്പിൾ ടിവി, ഇന്ത്യാവിഷൻകാർ ആഘോഷമാക്കിയപ്പോൾ കോൺഗ്രസ്സുകാരും അല്ലാത്തവരും ഉള്ളിന്റെ ഉള്ളിൽ ദുഃഖിച്ചുകണ്ടു.
പിന്നീട് മലയാളികളിൽ ഏറെ വേദനയുണ്ടാക്കിയ വിഷയമായിരുന്നു ദിലീപിന്റേത്. രാഷ്ട്രീയക്കാരൻ അല്ലാതിരുന്നിട്ട് കൂടി അദ്ദേഹത്തിനുണ്ടായിരുന്ന ജനപ്രിയ നായകനെന്ന ഇമേജിനെ അക്ഷരാർത്ഥത്തിൽ തകർക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ മേലെ ആരോപിക്കപ്പെട്ടത്.
കേരളത്തിലെ ഒരു വസ്ത്രവ്യാപാര പ്രമുഖ അവരുടെ മകനെ വലിയൊരു പ്രണയത്തിൽ നിന്നും രക്ഷിക്കുവാൻ പടച്ചുവിട്ട ക്വട്ടേഷൻ ഇത്തരത്തിൽ വീശിയടിക്കുമെന്ന് ക്വട്ടേഷൻ കൊടുത്തവരും എടുത്തവരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.
ദിലീപ് എന്ന നടൻ അന്ന് ഷൂട്ടിങ് പൂർത്തിയാക്കി വെച്ചിരുന്ന രാമലീല എന്ന സിനിമയിലെ പ്രധാനവില്ലൻ കഥാപാത്രം നാമെല്ലാം അറിയുന്ന കേരളത്തിലെ ഒരു പ്രമുഖൻ ആയിരുന്നു. അഴീക്കോടൻ രാഘവനെ പിറകിൽ നിന്നും കുത്തിയ ആ നേതാവായി അവതരിപ്പിച്ചത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവിനെയാണ്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മുടക്കിയതുപോലെ ആ സിനിമ നടക്കാതിരിക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കൊച്ചി ലോബിയും അമ്മയുടെ കണക്ക് നോക്കുവാൻ കൊതിച്ചുനിൽക്കുന്ന കണക്കപ്പിള്ളമാരും ചേർന്നുണ്ടാക്കിയ ലോബിയിൽ ദിലീപ് മൂക്കും കുത്തി വീഴുകയായിരുന്നു.
ആ വിഷയവും ഏറ്റവും കൂടുതൽ ഏറ്റെടുത്തത് റിപ്പോർട്ടർ ചാനൽ ആയിരുന്നു. ദിലീപിനെ ഇല്ലാതാക്കുവാൻ അവരെല്ലാം കൊച്ചിയിലെ ഒരു അപ്പാർട്മെന്റിൽ എന്നും ഒത്തുകൂടിയിരുന്നു എന്നതും ഓർക്കണം.
രാഹുൽ മാങ്കൂട്ടത്തെ ഒതുക്കുവാൻ പാലക്കാട് തിരഞ്ഞെടുപ്പ് സമയത്തുതന്നെ വലിയ പ്ലാനുകൾ ഉണ്ടായിരുന്നു. അബദ്ധവശാൽ നീല പെട്ടി വിവാദവും മുൻപത്തെ കാഫിർ വിവാദവും ഓർത്തപ്പോൾ നേതാക്കള്‍തന്നെ അത് ഇപ്പോൾ വേണ്ട എന്ന്
ഉപദേശിക്കുകയായിരുന്നു. ചിലപ്പോൾ രാഹുൽ പാലക്കാട് തോറ്റമ്പും എന്ന ചിന്തയും ഉണ്ടായിരുന്നിട്ടുണ്ടാകാം ആ പിന്മാറ്റത്തിന് പിന്നിൽ.
എന്തായാലും രാഹുലിനെതിരെ ഇപ്പോൾ നികേഷും റിപ്പോർട്ടറും ഈ വെടികൾ പൊട്ടിക്കുവാൻ കാരണമായത്, മെസ്സിയുടെ കാര്യത്തിലെ ചളിപ്പ് മാറ്റുവാനും, ഉന്നതന്‍റെ മകന്റെ റിവേഴ്‌സ് ഹവാല വിഷയം മായ്ചുകളയുവാനുമുള്ള ക്വട്ടേഷൻ ആയിരുന്നു. മെസ്സിയുടെ കാര്യത്തിൽ ചാനലിന്റെ ക്രെഡിബിലിറ്റി വരെ ചോദ്യം ചെയ്തപ്പോൾ നിക്കക്കള്ളി ഇല്ലാതാകുകയായിരുന്നു.
കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം നല്ല രീതിയിൽ ജയിച്ചു ജയിച്ചു കയറുമ്പോൾ ഇതുപോലെ ഒരു തീപ്പൊരി മതിയാകും അവരുടെ എല്ലാവിധ എനർജി ലെവലും ഇല്ലാതാക്കുവാൻ എന്നത് ഇതിന്റെ പിന്നിൽ കളിച്ചവർക്ക് നന്നായറിയാം.
കോൺഗ്രസുകാരിലെ ആവേശം പെട്ടെന്ന് ഇല്ലാതാക്കുവാൻ മാങ്കൂട്ടം വിഷയത്തിന് ആയെങ്കിലും ഉമ്മൻചാണ്ടിയെന്ന അതികായനെ ഇല്ലാതാക്കുവാൻ കളിച്ച കളികൾ കോൺഗ്രസുകാർക്ക് ഓർമയിലുണ്ട്.
അതുപോലെ യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവരും കുഞ്ഞാലിക്കുട്ടി വിഷയത്തിൽ ഒട്ടേറെ വേദന സഹിച്ചവരാണ്. അവർക്ക് ഇനി ഭൂമി തന്നെ കുലുങ്ങിയാലും കാര്യമായെടുക്കില്ല.
അന്ന് കുഞ്ഞാലിക്കുട്ടി തോറ്റില്ലായിരുന്നു എങ്കിൽ ലീഗ് ചന്നം ഭിന്നമായിരുന്നേനെ. അന്നത്തെ ലീഗിന്റെ തോൽവിയാണ് ഇപ്പോഴത്തെ ലീഗിന്റെ ശക്തി. ലീഗും കുഞ്ഞാപ്പയും നന്ദി പറയേണ്ടത് വിഎസിനോടും കെടി ജലീലിനോടുമാണ്. അന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പെട്ടില്ലായിരുന്നു എങ്കിൽ ഇപ്പോള്‍ കാസർഗോട്ട് ജയിക്കില്ലായിരുന്നു.
ഉണ്ണിത്താൻ നന്ദി പറയേണ്ടത് പിഡിപിയോടും കമ്മ്യുണിസ്റ്റ് അനുഭാവ ചാനലുകാരോടുമാണ്. ഇപ്പോൾ രാഹുൽ മാങ്കൂട്ടം മൂത്തിരിക്കുന്നു, മൂക്കാതെ പഴുത്തു എന്നായിരുന്നു രാഹുലിനെതിരെ എല്ലാവരും പറഞ്ഞിരുന്നത്. പക്ഷെ ഈ ഒരു മാസം അങ്ങേരനുഭവിച്ച മനോവേദനയിൽ മനസ്സ് നന്നായി മൂത്തു പഴുത്തിരിക്കുന്നു.
ഇനിയൊരു പെണ്ണിനും പുള്ളിക്കാരനിൽ മേനകയാകുവാൻ സാധിക്കാത്ത രീതിയിലാണ് കേരളം എടുത്തിട്ട് കുടഞ്ഞത്.
കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അവരെന്തൊക്കെ വിഷയങ്ങളിൽ ജനത്തെ പറ്റിച്ചുകൊണ്ട് അധികാരത്തിൽ എത്തിയോ അതെല്ലാം അവരെ തിരിഞ്ഞുകൊത്തുക പതിവായിരിക്കുന്നു.
ഒരുകാലത്ത് കോൺഗ്രസ് ഗ്രൂപ്പ് വഴക്കുകൾ ജനങ്ങളിൽ എത്തിച്ചു, അതുപോലെ തന്നെ കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് കളികൾ വിഎസും പിണറായിയും കാണിച്ചുകൊടുത്തു.
കോലീബി സഖ്യം എഴുന്നള്ളിച്ചുകൊണ്ട് അധികാരം പിടിച്ചെങ്കിലും പിന്നെ പിന്നെ സിപിഎം എന്നത് ബിജെപിയുടെ ബി ടീമെന്ന തോന്നല്‍ ജനങ്ങളിൽ വന്നുതുടങ്ങി. പാമോയിൽ അഴിമതിയെ കാണിച്ചുകൊണ്ട് അധികാരം പിടിച്ചുവെങ്കിലും ലാവലിൻ ഇന്നും കേരളത്തിൽ കെടാതെ നിൽക്കുന്ന അഴിമതി സ്തംഭമായി മാറിയിരിക്കുന്നു.
ഏറ്റവും അധികം തവണ അധികാരത്തിൽ എത്തിയത് പെണ്ണുകേസുകൾ തന്നെ. ഇന്നിപ്പോൾ മന്ത്രിമാരിൽ പലരും എംഎൽഎ മാരിൽ ചിലരും ഭരിക്കുന്നവരിൽ സുപ്രധാന സെക്രട്ടറിയും പെണ്ണുകേസുകളിൽ പെട്ട് ചീഞ്ഞുനാറിയവർ തന്നെ !!!
ഇത് കേരളമാണ്, ലേശം ജാഗ്രത എന്തിനും നല്ലതാണ്, കോൺഗ്രസായാലും കമ്മ്യുണിസ്റ്റ് ആയാലും ബിജെപിയായാലും !!
പാലക്കാട്ടെ പെണ്ണുകേസുകാർ പരസ്പരം പോരടിക്കുന്നത് കണ്ടുകൊണ്ട് സഖാവ് ദാസനും ചാനലിലെ പെണ്ണ് വിഷയങ്ങൾ കേട്ട് ആസ്വദിച്ചുകൊണ്ട് റിപ്പോർട്ടർ വിജയനും.