/sathyam/media/media_files/2025/09/27/vijay-karur-2025-09-27-23-08-45.jpg)
തമിഴ്‌നാട്ടിലെ രാഷ്ട്രീയം മാത്രം പഠിച്ചാൽ മതി , ലോകം മുഴുവനും കീഴടക്കാം . ആദ്യമൊക്കെ നമ്മൾ കരുതിയിരുന്നത് കേരളത്തിലെ രാഷ്ട്രീയം ആണ് ബുദ്ധിയുള്ളവരെ കൊണ്ട് നിറഞ്ഞിരിക്കുന്നത് എന്നതാണ്.
എന്നാൽ കേരളത്തിലെ രാഷ്ട്രീയം എന്നത് വെറും ചീള് പെണ്ണുകേസുകൾ കൊണ്ട് നിറഞ്ഞു തുളുമ്പുമ്പോൾ തമിഴ്‌നാട്ടിലെ രാഷ്ട്രീയം പ്രവചനാതീതമായി മുന്നോട്ട് പോകുന്നു.
അന്നൊക്കെ എംജിആറും കരുണാനിധിയും ശിവാജി ഗണേശനും രാഷ്ട്രീയത്തിൽ ഇറങ്ങി കളിച്ചപ്പോൾ നാമൊക്കെ അവരെ കളിയാക്കി ചിരിച്ചിരുന്നു .
വിവരമില്ലാത്തവർ എന്ന് പറഞ്ഞു വിമർശിച്ചിരുന്നു . നിത്യ ഹരിത നായകൻ പ്രേം നസീറിനെ വരെ മലയാളികൾ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തി .
ഇന്നിപ്പോൾ ജയലളിതക്ക് ശേഷം ഒരുത്തനെയും സിനിമയിൽ നിന്നും തമിഴന്മാർ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നില്ല എന്നതാണ് നഗ്നസത്യം .
കേരളത്തിലാണെങ്കിൽ സകലമാന ഏമ്പോക്കി സിനിമാക്കാരനും എംഎൽഎ യും മന്ത്രിയും എംപിയുമായി വിലസുന്ന കാഴ്ചകൾ.
അതുപോലെ അന്ന് എംജിആറിനു സ്ക്രീനിലേക്ക് കത്തി എറിഞ്ഞു കൊടുക്കുന്ന ജനത എന്ന് പറഞ്ഞു കളിയാക്കിയിരുന്ന തമിഴന്മാർ യെന്തിരനിലും വിക്രമിലും കൂലിയിലും എത്തിനിൽക്കുന്നു.
നമ്മൾ ഇപ്പോഴും ഒറ്റപ്പാലവും തറവാടും അമ്മാവനും പശുവും തോർത്തുമുണ്ടും റേഷൻ ഷോപ്പും അമ്മാവന്റെ മകളുമായി സിനിമകൾ എടുത്തു കൂട്ടുന്നു .
ഇനി കാര്യത്തിലേക്ക് കടക്കാം. ഏകദേശം നാൽപ്പതോളം പേരുടെ ജീവനെടുത്ത വിജയുടെ പാർട്ടി റാലിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തായിരിക്കും.
ആരോ വിജയിന്റെ നേർക്ക് കല്ലോ , ചെരുപ്പോ , അതോ വെള്ളത്തിന്റെ ബോട്ടിലോ എറിയുന്ന പോലെ ഒരു വീഡിയോ കാണാൻ ഇടയായി. തമിഴ്നാട് ആയതിനാൽ ജനങ്ങൾ തിങ്ങികൂടുവാൻ വിജയോ , രജനിയോ വരണമെന്നില്ല.
വടിവേലുവിന് വരെ ഫാൻസുകാർ ഉള്ളത് കൊണ്ട് ആളുകൾ ഓടിക്കൂടുവാൻ പെട്ടെന്ന് സാധിക്കും . അതിപ്പോൾ കേരളത്തിൽ സണ്ണി ലിയോൺ വന്നപ്പോഴും തൊപ്പി വന്നപ്പോഴും വേടൻ വന്നപ്പോഴും ആളുകൾ കൂടുന്ന കാഴ്ചകൾ നമ്മൾ കണ്ടതാണ്.
വിജയ് ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ കക്ഷിക്ക് അന്തർദേശീയ തലത്തിൽ നിന്ന് വരെ സഹായം ലഭിക്കുന്നുണ്ട് , ആന്ധ്രയിൽ വൈഎസ്ആറിന്റെ മകനെ സഹായിച്ച ഗ്രൂപ്പുകൾ തന്നെയാണ് വിജയ് പാർട്ടിക്കും സഹായം ഒഴുക്കുന്നത് . കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അവർക്ക് തമിഴ്നാട് രാഷ്ട്രീയം അപ്രാപ്യമാണെങ്കിലും അവർക്ക് കുളം കലക്കി മീൻ പിടിക്കുവാൻ ഏറെ ഇഷ്ടമാണ്.
ഉദാഹരണമായി എവിടെ നിന്നോ പൊട്ടിവീണ അരവിന്ദ് കെജ്രിവാളാണ് ഡൽഹിയിലെ കോൺഗ്രസ്സ് ഭരണം കളയുവാൻ ബിജെപിയെ സഹായിച്ചത് . അതുപോലെ ഗുജറാത്തിലും ബീഹാറിലും ഒവൈസിയെ അവർ നന്നായി ഉപയോഗിക്കുന്നു.
തമിഴ്‍നാട്ടിൽ സ്റ്റാലിനെ നേരിടുവാൻ വിജയ് അല്ലാതെ വേറെ നിർവാഹമില്ല . ഭിന്നിപ്പിച്ചു വോട്ട് തട്ടുക എന്ന തന്ത്രം ആണ് അവിടെ പ്രയോഗിക്കുക .
ജയലളിതക്ക് ശേഷം വിജയകാന്ത് രാഷ്ട്രീയത്തിൽ വന്നെങ്കിലും തെക്കേ തമിഴ്‌നാട്ടിലെ കുറെ തേവർ സീറ്റുകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തപ്പോൾ കോടികൾ വീശിക്കൊണ്ട് വിജയ്കാന്തിനെ ശശികല വിലക്ക് വാങ്ങുകയും ചെയ്തപ്പോൾ ആ രാഷ്ട്രീയപാർട്ടി സ്വയം ഇല്ലാതായി.
പിന്നീട് കമൽഹാസൻ കുറെ പണമിറക്കി രാഷ്ട്രീയം കളിച്ചുവെങ്കിലും എല്ലാം മതിയാക്കി സ്റ്റാലിന്റെ പാർട്ടിയുടെ രാജ്യസഭാ എംപിയായി തീരുകയും ചെയ്തു . അപ്പോഴേ കമൽഹാസൻ വിജയിനോട് ഉപദേശിക്കുകയും ചെയ്തിരുന്നു.
വേരുകളുള്ള കോൺഗ്രസ്സ് പാർട്ടിയിലോ അണ്ണാ ഡിഎംകെയിലോ നിന്നുകൊണ്ട് രാഷ്ട്രീയത്തിൽ കളിക്കുവാനായി പറഞ്ഞപ്പോൾ വിജയ് അതിനെ പുച്ഛിച്ചു തള്ളിയിരുന്നു . മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് വിജയ് ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു .
ബിജെപിയുടെ വളരെക്കാലത്തെ പിൻബലത്തോടെ, ഉപദേശത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങുവാൻ കച്ചകെട്ടിയിറങ്ങിയ സാക്ഷാൽ രജനീകാന്ത് തൂത്തുക്കുടിയിലെ ഒരു സാധാരണ പയ്യന്റെ വാക്കുകൾക്ക് മുന്നിൽ അടിയറവ് വെച്ചുകൊണ്ട് രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതും നാം ഓർക്കണം.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ ഫാക്ടറി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരത്തിന് പിന്നാലെ നടന്ന പോലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, 2018-ൽ നടൻ രജനീകാന്ത് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയായിരുന്നു.
അന്ന് ചികിത്സയിൽ കഴിയുന്ന ഒരു യുവാവ് അദ്ദേഹത്തോട് നേരിട്ട് “നിങ്ങൾ ആരാണ്?”എന്നും, “ഈ ദിവസങ്ങളിൽ നിങ്ങൾ എവിടെയായിരുന്നു?” എന്നും ചോദിച്ചു.
ഇതോടെ രജനീകാന്ത് അല്പം ആശയക്കുഴപ്പത്തിലായി, “ഞാൻ രജനീകാന്താണ്” എന്നു പറഞ്ഞു മുന്നോട്ട് നീങ്ങി.
എന്നാൽ പിന്നീട് മാധ്യമങ്ങളിൽ വലിയ ചര്‍ച്ചകൾ പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാരെ “ഗുണ്ടകൾ” എന്ന് വിശേഷിപ്പിച്ച രജനീകാന്തിന്റെ പ്രസ്താവനയും, അതിന് പിന്നാലെ വന്ന ഈ ചോദ്യം, ജനകീയ സമരത്തിനും താര രാഷ്ട്രീയത്തിനുമിടയിലെ ഭിന്നതകൾ പുറത്തുകൊണ്ടുവന്നു.
നിരവധി സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും യുവജനങ്ങളും രജനീകാന്തിന്റെ നിലപാട് ചോദ്യം ചെയ്തു. പ്രതിഷേധത്തിന് പിന്നിൽ സാധാരണ ജനങ്ങളുടെ പരിസ്ഥിതി ആശങ്കകളാണെന്ന് ചൂണ്ടിക്കാട്ടിയവർ, താരങ്ങൾക്കും നേതാക്കൾക്കും ജനങ്ങളുടെ വേദന തിരിച്ചറിയാനാകണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിനുശേഷം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ജനങ്ങളിൽ സ്വീകരണമൊക്കെയുമെന്ന വിഷയത്തിൽ വലിയ ചർച്ചകൾക്കും ഈ സംഭവം വഴിതുറന്നു.
ഇന്നിപ്പോൾ വിജയ് ക്ക് സംഭവിച്ചതും ഏകദേശം ഇതൊക്കെ തന്നെ . ആളുകൾ മരിച്ചത് സ്വാഭാവികമായോ അല്ലെങ്കിൽ അടിമയായോ ആണെങ്കിലും വിജയ് കരൂർ വിട്ട് ഓടിയൊളിക്കരുതായിരുന്നു .
അവിടെ തമ്പടിച്ചുകൊണ്ട് ജനങളുടെ വിശ്വാസം കയ്യിലെടുക്കണമായിരുന്നു .അങ്ങേരുടെ ഉപദേശകരുടെ നിർദ്ദേശ പ്രകാരമോ അല്ലെങ്കിൽ സ്വന്തം വിവരമില്ലായ്മയോ അനുഭവക്കുറവോ അവിടെ പ്രതിഫലിച്ചു.
എതിരാളികൾ തക്കം പാർത്തിരുന്നതുപോലെ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടു .
സ്റ്റാലിൻ മന്ത്രിമാരേയും മകനെയും അങ്ങോട്ട് പറഞ്ഞയച്ചു . സ്റ്റാലിൻ നേരിട്ടെത്തി . എന്നാലും കരൂർ എംപി ജ്യോതിമണിയുടെ ഓട്ടത്തിൽ ആത്മാർത്ഥത നിഴലിക്കുന്നുണ്ടായിരുന്നു .
അവിടെ വിജയ് കേവലം ഒരു ചീള് സിനിമാക്കാരനായി. പത്രക്കാർക്ക് ചെവി കൊടുക്കാതെ സ്വന്തം ആഡംബരക്കാറിൽ അവിടെ നിന്നും മുങ്ങി. കൂടാതെ പക്വതയില്ലാത്ത ഡയലോഗുകൾ സ്റ്റേജിൽ നിറഞ്ഞു നിന്ന്.
ആംബുലൻസിലെ കൊടിയും, വെള്ളക്കുപ്പിയേറും ഒക്കെ വെറും പിആർ സ്റ്റണ്ടുകൾ മാത്രമായി. എന്തായാലും വിജയുടെ പ്രായം വെച്ചുനോക്കിയാൽ ഒരു രാഷ്ട്രീയ പ്രവേശനത്തിനുള്ള സമയമായിട്ടില്ല. സ്റ്റാലിൻ പോലുള്ള ഒരു ജഗജില്ലിയോട് മുട്ടുവാൻ വിജയ് വളർന്നിട്ടില്ല എന്നത് കരൂർ തെളിയിച്ചു .
ഇന്ത്യൻ രാഷ്ട്രീയത്തിൽ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും അഗ്രഗണ്യൻ സ്റ്റാലിൻ തന്നെയാണ് എന്നത് വീണ്ടും വീണ്ടും തെളിയിച്ചു.
ജയലളിതയുടെ മരണശേഷം വേണമെങ്കിൽ സ്റ്റാലിന് ഭരണം പിടിച്ചെടുക്കാമായിരുന്നു . അണ്ണാഡിഎംകെ നാലഞ്ച് കഷ്ണം ആയപ്പോഴും ഭരണം വീഴ്ത്തുവാൻ സ്റ്റാലിൻ മുതിർന്നില്ല .
പക്ഷെ ജെല്ലിക്കെട്ട് സമരം ചെയ്തുകൊണ്ട് അണ്ണാ ഡിഎംകെ ക്ക് തന്റെ ശക്തി കാണിച്ചു കൊടുക്കുകയും ചെയ്തു . കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ അവിടെ അണ്ണാഡിഎംകെ യെ വിജയിപ്പിച്ചുകൊണ്ട് ബിജെപിക്ക് തടയിട്ടു.
തന്നെ നേരിട്ട് വെല്ലുവിളിച്ചിരുന്ന അണ്ണാദുരൈയെ കോയമ്പത്തൂരിൽ നിന്നും കെട്ടുകെട്ടിക്കുവാൻ അവിടത്തെ തിരഞ്ഞെടുപ്പ് ചുമതല സ്വന്തം മരുമകന് നൽകിക്കൊണ്ട് അണ്ണാദുരൈയെ ഇല്ലാതാക്കി . സ്റ്റാലിനെ വെല്ലാൻ വിജയിക്ക് ആകുമോ എന്നത് കണ്ടറിയാം !!!
മൂത്തുവേണം പഴുക്കുവാൻ എന്ന ഉപദേശവുമായി അണ്ണാ ദാസനും, മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുകൊണ്ട് അണ്ണാ വിജയനും