/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
സൂഫിയും സുജാതയും പോലെ ഷാഫിയും അയ്യപ്പനും കേരളത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ് . ഇടതുപക്ഷം അന്നും ഇന്നും എന്നും അങ്ങനെയാണ്. അസഹിഷ്ണുതയാണ് അവരുടെ കൂടപ്പിറപ്പ്.
എന്തൊക്കെ എതിർത്തിട്ടുണ്ടോ എന്തിനെയൊക്കെ എതിർത്തിട്ടുണ്ടോ അവർ അക്കാര്യത്തിൽ തന്നെ ഹോമിക്കപ്പെടുമ്പോൾ, അവരുടെ കുത്തകയായ ഭൂപ്രദേശങ്ങൾ കൈവിട്ട് പോകുന്നത് കാണുമ്പോൾ എതിർപാർട്ടികളിൽ ചുണയുള്ള നേതാക്കന്മാർ അവതരിക്കുമ്പോൾ അവർക്ക് ആശയപരമായി നേരിടുവാൻ അറിയില്ല.
അഥവാ അങ്ങനെ നേരിട്ടാലും വിജയിക്കില്ലെന്ന് ഉറപ്പാകുമ്പോൾ അവരെ വ്യക്തിഹത്യയിലൂടെയും അക്രമങ്ങളിലൂടെയും ഇല്ലാതാക്കുവാൻ ശ്രമിക്കുക സാധാരണമാണ്.
'പൂശൽ' വിഷയങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് ഇക്കഴിഞ്ഞ അമ്പത് വർഷങ്ങളായി അധികാരത്തിൽ എത്തിച്ചേർന്നവർ ഇന്നിപ്പോൾ ശബരിമല അയ്യപ്പന്റെ പൂശൽ വിഷയത്തിൽ പ്രതിരോധത്തിൽ അകപ്പെട്ടിരിക്കുകയാണ്.
ഭരണം കയ്യിൽ കിട്ടിയ നാൾ മുതൽ സ്വർണ്ണവും ബിസ്കറ്റും ഡോളാറും ഈത്തപ്പഴവും ഖുറാനും ബിരിയാണി ചെമ്പുമൊക്കെയായിരുന്നു വിഷയങ്ങൾ. കേരളത്തിലെ സ്വർണ്ണക്കള്ള കടത്തുകാർ ഒന്നടങ്കം ഇന്നിപ്പോൾ ഇടതു സഹയാത്രികരായിരിക്കുകയാണ്.
കൊടുവള്ളിയിൽ തുടങ്ങിയ ബന്ധം കേരളമാകെ പൂത്തു നിറയുകയാണ്. കൂടാതെ സ്വർണ്ണം പൊട്ടിക്കലിലും അവർ ഡോക്ടറേറ്റ് എടുക്കുവാനുള്ള തയാറെടുപ്പിലാണ്.
അന്ന് ബിരിയാണി ചെമ്പ് ആയിരുന്നു മുഖ്യ വിഷയമെങ്കിൽ ഇന്നിപ്പോൾ ശബരിമല ചെമ്പ് ആണ് ഭരണകൂടത്തെ വിറപ്പിക്കുന്നത്.
സ്വർണ്ണക്കടത്തും ഡോളർക്കടത്തുമൊക്കെ എങ്ങനെയൊക്കെയോ ആവിയായി പോയി എങ്കിലും ശബരിമലയിൽ തൊട്ടാൽ കൈപൊള്ളും എന്ന് ഭരണകൂടത്തിന് നന്നായറിയാം.
വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് അയ്യപ്പനും ശബരിമലയും. പത്തൊമ്പത് സീറ്റുകൾ കൈവിട്ടു പോയത് നന്നായറിയാവുന്നതുകൊണ്ട് അയ്യപ്പനെ ദുരുപയോഗം ചെയ്തുകൊണ്ട് ആഗോള അയ്യപ്പ സംഗമം വരെ നടത്തിനോക്കി.
പക്ഷെ ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ഉണ്ടൻ ചുരുട്ട് ഇങ്ങനെ അവതരിക്കും എന്നത് ആഗോള സംഗമ പിആർ കമ്പനിക്കാർ സ്വപ്നേപി നിരീച്ചു കാണില്ല.
അടുത്ത നിയമസഭയിൽ കോഴിക്കോട് നിന്ന് മാത്രം അഞ്ചിൽ പരം എംഎൽഎ മാരെ യുഡിഎഫിനിനായി പിടിച്ചുകൊടുക്കാം എന്ന് ഷാഫി പറയുമ്പോൾ അത് വെറും വാക്കായിരിക്കില്ല എന്നത് പേരാമ്പ്രക്കാർക്കും കാഫിർ സ്‌ക്രീൻ ഷോട്ടുകാർക്കും മനസ്സിലായി തുടങ്ങി.
അതിന്റെ പരിവേദനങ്ങൾ ഇക്കഴിഞ്ഞ ദിവസത്തെ പോലീസ് അക്രമങ്ങളിൽ നിന്നും കാണാവുന്നതാണ്. അണികൾക്ക് എറിഞ്ഞുകൊടുക്കാൻ ചോരയെ മഷിയാക്കാനും ഇടതു നേതാക്കന്മാരും പോലീസ് ഉന്നത ഉദ്യോഗസ്ഥരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെഎസ്‌യു- എംഎസ്എഫ് സഖ്യം ചരിത്രത്തിലാദ്യമായി തൂത്തുവാരുന്നത് കാണുമ്പോൾ കാലിന്നടിയിലെ മണ്ണ് ചോർന്ന് പോകുന്നത് പിടുത്തം കിട്ടി തുടങ്ങിയിരിക്കുന്നു.
ആദ്യ പിണറായി സർക്കാരിന് മുന്നോടിയായി പാവപ്പെട്ട ഉമ്മൻചാണ്ടിയുടെ നെഞ്ചെത്തേക്ക് കല്ലെറിഞ്ഞവർ, പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി കണ്ടെത്തി, അതിൽ വിജയിക്കുകയും ചെയ്തു.
ഇപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന ശൈലി പിആർ കമ്പനികളെ ഉപയോഗിച്ചും പാലക്കാട് കേന്ദ്രീകരിച്ചുളള ഇടതു സഹയാത്രികരായ പത്രക്കാരെയും ചാനലുകാരെയും ഉപയോഗിച്ചുകൊണ്ട് കളിക്കുമ്പോൾ പ്രതിപക്ഷ നേതാവും മറ്റുള്ളവരെപ്പോലെ പതറുന്ന സ്വഭാവക്കാരനല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ഇടതും വലതും നിൽക്കുന്ന ചെറുപ്പക്കാരെ ആക്രമിക്കുന്ന രീതിയാണ് അവർ കടമെടുക്കുന്നത്.
സാധാരണ ഭരണം അവസാനിക്കാൻസമയത്ത് ഭരണകൂടത്തിനെതിരെയും, മുഖ്യമന്ത്രിക്കെതിരെയുമാണ് സ്വാഭാവികമായും പ്രതിപക്ഷം ആരോപണങ്ങൾ ഒഴുക്കി വിടാറുള്ളത്. ഇവിടെ കാണുന്നത് പ്രതിപക്ഷത്തിനെതിരെയാണ് ഭരണപക്ഷം കുതിര കയറുന്നത്.
ഈ ഭരണത്തിൽ കേസുകൾ മായ്ക്കപ്പെട്ടവരും മരംവെട്ട് നടത്തിയവരും ബാർ മുതലാളിമാരും ഒക്കെ ചേർന്നുകൊണ്ടുള്ള ഒരു അച്ചുതണ്ടാണ് ഇന്നിപ്പോൾ ഈ വക പിആർ കളികളിൽ മുഴുകിയിരിക്കുന്നത്.
അടുത്ത ഭരണത്തിൽ ഒരു സീറ്റ് തരപ്പെടുത്തി പെട്ടെന്ന് തന്നെ മന്ത്രിയാകാമെന്ന വ്യാമോഹമുള്ളവനും അക്കൂട്ടത്തിൽ കാണാം. അധികാരമോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരും കൂടി ചേർന്നാണ് മൂന്നാം ഭരണത്തിനായി പണിയെടുക്കുന്നത്.
പൂശലിൽ ഡോക്ടറേറ്റ് നേടിയവർ അതിന്നായി തകർത്ത പോലീസ് ജീപ്പുകൾ, ട്രാൻസ്‌പോർട്ട് ബസുകൾ എന്തിനധികം പറയുന്നു, കേരളതലസ്ഥാനം ഒന്നടങ്കം തൂറി മെഴുകി ഭരണം പിടിച്ചെടുത്തവർ ഇന്നിപ്പോൾ അവരുടെ നേതാക്കന്മാർക്കെതിരെ വരുന്ന സത്യസന്ധമായ കഥകൾ മൂടി വെയ്ക്കുവാൻ പോലീസിനെയും ഭരണകൂടത്തെയും വിലക്കെടുത്തിരിക്കുകയാണ്.
ബോംബുകൾ ഇനിയും പൊട്ടാനുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കേരളത്തിലെ പല നേതാക്കന്മാരുടെയും ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. അവരിപ്പോൾ പോലീസിനെ ഉപയോഗിച്ചുകൊണ്ട് എല്ലാവരുടെയും വായ്മൂടിക്കെട്ടുവാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഇവരാണ് പലസ്തീൻ ഐക്യദാർഢ്യം എന്നൊക്കെ പറഞ്ഞുകൊണ്ട് അമേരിക്കയെയും മറ്റുള്ള സാമ്രാജ്യത്യ ശക്തികൾക്കെതിരായും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സമരങ്ങളിലൂടെയും അക്രമങ്ങളിലൂടെയും അധികാരത്തിലെത്തിയ ശേഷം അതൊക്കെ മറന്നുപോകുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
എല്ലാറ്റിനും സാക്ഷിയായി ശബരിമല അയ്യപ്പനും !!!
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നതോർമ്മിപ്പിച്ചുകൊണ്ട് സഖാവ് ദാസനും ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ എന്ന് ചോദിച്ചുകൊണ്ട് സഖാവ് വിജയനും