അങ്ങനെ മഹേഷിന്റെ പ്രതികാരം അബുദാബിയുടെ പ്രതികാരമായപ്പോൾ അതിൽ കുടുങ്ങിയത് ഒരു അബ്ദുള്‍ റഹിമാൻ മാത്രം. കൂടെ നിന്ന് കോടികൾ ദുരുപയോഗം ചെയ്ത് സുഖിച്ചവർ ഇന്നും വളരെ മാന്യരായി, രാഷ്ട്രീയ തണലിൽ അഭയം പ്രാപിച്ചുകൊണ്ട് കേരളത്തിലും ദുബായിലും അബുദാബിയിലും വിലസുന്നു.
അബ്ദുള്‍ റഹിമാൻ യുഎഇയിൽ കുടുങ്ങാതെ ഒമാൻ വഴി നാട് കടന്നപ്പോൾ വിചാരിച്ചു കാണും തത്ക്കാലം എല്ലാം പരിഹരിക്കപ്പെട്ടു എന്ന്. പക്ഷെ ബാങ്കുകാരും സർക്കാരും പിന്നാലെ തന്നെ കൂടി, അവസാനം നിയമം അബ്ദുൾ റഹ്മാനെ പിടിച്ചുകെട്ടി.
ശരിക്കും പറഞ്ഞാൽ അബ്ദുൾ റഹ്മാൻ ആയിരുന്നില്ല യഥാർത്ഥ വില്ലൻ, ഒട്ടനവധി വില്ലന്മാർ അബ്ദുള്‍ റഹ്മാന്റെ മുന്നിലും പിന്നിലും ഒക്കെ ഉണ്ടായിരുന്നു. അബ്ദുൾ റഹ്മാൻ ഒരു എൻജിനീയറിങ് ബിരുദദാരിയായ കച്ചവടക്കാരൻ മാത്രമായിരുന്നു.
ബാങ്കുകളുമായും മറ്റുള്ള സ്ഥാപനങ്ങളുമായുള്ള ഡീലുകൾക്ക് മിടുക്കനുമായിരുന്നു അബ്ദുള്‍ റഹ്മാന്‍. നല്ല രീതിയിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ കുറെയധികം പ്രൊപ്പോസലുകൾ അദ്ദേഹത്തിന്റെ മുന്നിലെത്തി. അതിൽ പലതിലും കണ്ണ് മഞ്ഞളിച്ചപ്പോൾ പണം വക മാറ്റി ചിലവഴിച്ചു. പെട്ടുപോയി.
അബുദാബിയിൽ ഓയിൽ & ഗ്യാസ് മേഖലയിൽ തൊട്ടവരെല്ലാം ഇന്നിപ്പോൾ ശത കോടീശ്വരന്മാരാണ്. അത്രയധികം ഐശ്വര്യമുള്ള ഒരു മേഖലയാണ് ഓയിൽ ഗ്യാസ് പാർട്സ് സപ്ലൈ പോലുള്ളവ. പലരും നല്ലതുപോലെ പണം സമ്പാദിച്ചുകൊണ്ട് മിണ്ടാതെ വീട്ടിലിരിക്കുമ്പോൾ ഈ ചെറുപ്പക്കാരൻ പല മേഖലകളിലും എത്തിനോക്കി.
കൂടെയുള്ളവർ പല മേഖലകളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. മുസഫയിലെ അയൽവക്കത്തെ മസാലപ്പൊടി കമ്പനിയായിരുന്നു കൗളയും കൂടെ കൂടിയപ്പോൾ ബാങ്ക് വായ്പകൾ കുമിഞ്ഞു കൂടി. രണ്ടുകൂട്ടരും ചേർന്നുകൊണ്ട് ഏകദേശം അഞ്ഞൂറോളം കോടിയാണ് ബാങ്കിൽ നിന്നും വായ്പയെടുത്തത്.
നാട്ടിൽ നിന്നും വിമാനമിറങ്ങുന്ന ചെറുപ്പക്കാർക്ക് ഇന്നിപ്പോൾ രണ്ടുകൊല്ലം കൊണ്ട് യുസഫലിയാകണം, വഹാബാകണം, ജോയ് ആലുക്കാസ് ആകണം എന്നൊക്കയാണ് മനസിലിരുപ്പ്. എപിജെ അബ്ദുൾകലാം പറഞ്ഞതുപോലെ സ്വപ്നം കാണുന്നത് നല്ലതാണ്. അത് ദിവാസ്വപ്നം ആയിപ്പോകരുത് എന്ന് മാത്രം.
നാട്ടിൽ മൾട്ടിലെവൽ മാർക്കറ്റിംഗ് കാരും, ക്യു നെറ്റുകാരും, ക്രിപ്റ്റോക്കാരും, എൻഎഫ്റ്റിക്കാരും ഒക്കെ അവിടെ തട്ടിക്കൂട്ടിയ പണമെല്ലാം ദുബായിലെത്തിച്ചു കൊണ്ട് റോൾസ് റോയ്സും ബെന്റ്ലിയും ഒക്കെയായി വിലസുന്നത് കാണുമ്പോൾ ഗൾഫിൽ കൊല്ലങ്ങളായി പണിയെടുത്തു ജീവിക്കുന്നവർ തലയിൽ കൈവെക്കുന്നു.
അവരുടെ ജീവിത രീതി കണ്ടുകൊണ്ട് പല ഭാര്യമാരും ഭർത്താക്കന്മാരെ പുച്ഛത്തോടെ നോക്കുമ്പോൾ വിവാഹമോചനങ്ങളുടെ പൂക്കാലം തന്നെയാണ് അരങ്ങേറുന്നത്.
അബ്ദുൾ റഹ്മാന്റെ പിന്നിൽ കേരളത്തിലെ ഒരു നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകളും ഉണ്ടായിരുന്നുവെന്ന് അരോപണം ഉയര്‍ന്നിരുന്നു. അവർക്ക് സിനിമ ഹറാം ആണെങ്കിലും അവരുടെ പണമെല്ലാം നിക്ഷേപിച്ചതും കളഞ്ഞുകുളിച്ചതും സിനിമാക്കാരെ കൊണ്ടുനടന്നതിലൂടെയാണ്.
ദുബായ് ആസ്ഥാനമായി ആരംഭിച്ച വൺ നെസ് മിൽ എന്ന സ്ഥാപനത്തിൽ അവർ കളഞ്ഞത് മുപ്പതോളം കോടി രൂപയാണ്.
സിനിമ തിയേറ്ററും സ്റ്റുഡിയോയും കുറെ വിലപിടിച്ച ഫർണിച്ചറുകളും നല്ല തട്ട് പൊളിപ്പൻ പെൺപിള്ളേരും അതുപോലെയുള്ള ആൺപിള്ളേരും അനാവശ്യമായ ഇവന്റുകളും ഒക്കെ കൂടി ആയപ്പോൾ നഷ്ടപ്പെട്ടത് പാവപ്പെട്ട നിക്ഷേപകർക്ക് തന്നെ.
ജാസ്സി ഗിഫ്റ്റ് + അൽഫോൻസ് + മെജോ + ഗോപിസുന്ദർ + രാഹുൽരാജ് + അനിൽ ജോൺസൺ +അഫ്സൽ യുസഫ് + ബിജിബാൽ എന്നിവരുടെ ഷോ 2015 ഫെബ്രുവരി 20 നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജാം ഗ്രാബ് (JAMGRAAB) എന്ന പേരിൽ കേരളത്തിലെ എല്ലാ സംഗീത സംവിധായകരെയും ഉൾപ്പെടുത്തി നടത്തിയ സംഗീതനിശക്ക് അകെ വിറ്റത് നൂറ്റമ്പത് ടിക്കറ്റുകൾ മാത്രം.
കേരളത്തിൽ എട്ടുനിലയിൽ പൊട്ടിയ സിനിമയായ, മമ്മുട്ടിക്ക് വരെ നാണക്കേടുണ്ടാക്കിയ ഗ്യാങ്‌സ്റ്റർ എന്ന സിനിമക്ക് അനാവശ്യ പബ്ലിസിറ്റിക്കായി ദുബായിൽ വെച്ചുണ്ടാക്കിയ ലോഞ്ച് ഷോയും കോടികൾ നഷ്ടപ്പെടുത്തുന്നതിൽ കാരണമായി.
അബുദാബിയിലും മുസഫയിലും ബനിയാസിലും ഷഹാമയിലും ഒക്കെ കഫെറ്റീരിയയിലും അറബി വീട്ടിലും പണിയെടുക്കുന്ന ഒട്ടനവധി ചെറുപ്പക്കാരുടെ ശമ്പളം ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ വാങ്ങിയാണ് മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകൾക്ക് നിക്ഷേപിച്ചത്.
അവരുടെ ഭാഗ്യവശാൽ നിക്ഷേപം കൈപ്പറ്റിയ ആൾ സ്വയം നിർമ്മാതാവായപ്പോൾ അവസാനം പണവും പോയി പേരും പോയി എന്നവസ്ഥയിൽ ആയി കാര്യങ്ങൾ. വളരെയധികം ലാഭം കിട്ടിയെന്നുപറഞ്ഞ സിനിമക്ക് ഒരു രൂപ പോലും നിക്ഷേപകന് തിരിച്ചു കൊടുക്കാതെ വന്നപ്പോൾ മുതൽ കശപിശകൾ ആരംഭിച്ചു. അവസാനം 'മഹേഷിന്റെ പ്രതികാരം' ക്വട്ടേഷനിലും ഭീഷണികളിലും തെറിവിളികളിലും ഇന്നിപ്പോൾ ഇഡിയുടെ പൂട്ടലിലും എത്തിനിൽക്കുന്നു.
പെരുമ്പാവൂരിലെ ഒരു പ്രമുഖനായ നേതാവാണ് അബ്ദുൽറഹ്മാനെ യുഎഇ യിൽ നിന്നും ഒമാൻ വഴി രക്ഷപ്പെടുവാൻ സഹായിച്ചത് എന്നു പറയുന്നു.
പ്രമുഖ സംവിധായകനും അദ്ദേഹത്തിന്റെ നടിയായ ഭാര്യയും ആദ്യമായി ഒരുമിച്ച് ദുബായിൽ എത്തിയപ്പോൾ അവരെ സ്വീകരിക്കുവാനായി വാങ്ങിയ ഒരു കോടിയുടെ ലെക്സസ് 350 വണ്ടിത്തന്നെയാണ് ഒമാൻ വഴി രക്ഷപ്പെടുവാൻ സഹായകമായത്.
തന്റെ കൈവശമുള്ള വണ്ടികളൊന്നും പോരാഞ്ഞിട്ട് ഒരു നടിയെയും സംവിധായകനെയും സ്വീകരിക്കുവാൻ മാത്രം പുതുപുത്തൻ കാർ വാങ്ങുന്നതും ദുബായിൽ ആദ്യത്തെ സംഭവമായിരിക്കാം.
എന്തായാലും ഒരാൾ എടുത്തുകൂട്ടിയ ബാങ്കുലോണിലും , സ്വരൂപിച്ച ഫണ്ടുകളിലും കയ്യിട്ടുവാരി ധാരാളം പേര് രക്ഷപ്പെട്ടു എന്നതും സത്യം.
കൊച്ചിയിലെ സിനിമ ലോബിയായാലും മലപ്പുറത്തെ റിയൽഎസ്റ്റേറ്റ് ലോബിയായാലും കാസർഗോട്ടെ വണ്ടി പ്രാന്തന്മാർ ആയാലും പെരുമ്പാവൂരിലെ രാഷ്ട്രീയക്കാരായാലും, കോട്ടയത്തെയും കൊല്ലത്തെയും ഓയിൽ ഗ്യാസ് പാർട്ണർമാരായാലും അവരൊക്കെ വളരെ നല്ല കുടുംബജീവിതം നടത്തി സുഖമായി ജീവിക്കുമ്പോൾ അബ്ദുൾറഹ്മാൻ അകത്തേക്കുള്ള വഴിയിലേക്ക് നീങ്ങുന്നു.
യുഎഇയില്‍ ഒരു സാധാരണ കച്ചവടം ആരംഭിച്ചുകൊണ്ട് വളരെ പെട്ടെന്ന് ബാങ്കുകളുമായും സാമ്പത്തിക ഇൻവെസ്റ്റ്മെന്റ് കമ്പനികളുമായും ബന്ധങ്ങൾ ഉണ്ടാക്കി കോടികൾ സമ്പാദിച്ചുകൊണ്ട് മുങ്ങിക്കളയാം എന്ന് കരുതുന്ന എല്ലാ ചെറുപ്പക്കാർക്കും ഒരു താക്കീതാണ് യുഎഇ യും ഇന്ത്യയും എടുത്ത ഈ തീരുമാനം.
മഹേഷിന്റെ പ്രതികാരം ഒന്നുകൂടി കാണാനുറച്ചുകൊണ്ട് ദാസനും
കൊച്ചി പഴയ കൊച്ചിയല്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട് വിജയനും