Advertisment

കരുതല്‍ മാറി കരുതല്‍ തടങ്കലായ വര്‍ഷം, ' സഖാവ് ' കവിതയില്ല, സിനിമാലക്കാര്‍ക്കും കോമഡിക്കാര്‍ക്കും മിണ്ടാട്ടമില്ല, സാംസ്കാരിക നായകര്‍ കൊച്ചുമക്കളുമായി 'സില്‍വര്‍ സ്റ്റോമി'ലൊക്കെ കറങ്ങി നടക്കുന്നു, എസ്കോർട്ടിനെ എതിർത്തവര്‍ക്ക് എസ്‌കോർട്ട് വ്യൂഹം, ജനസമ്പർക്കത്തെ കല്ലെറിഞ്ഞിട്ടു നവകേരള സദസുമായെത്തി, കംപ്യുട്ടറിനെതിരെ സമരം ചെയ്തവരുടെ മക്കള്‍ക്കൊക്കെ കടലാസിലാണെങ്കിലും ഐ‌ടി‌ കമ്പനികൾ. നമുക്ക് 2023 നേ മറക്കാം, 2024 ല്‍ പ്രത്യാശിക്കാം - ദാസനും വിജയനും

New Update
navakerala yathra dv

2023 ന്റെ ഏറ്റവും വലിയ പ്രത്യേകത എന്തായിരുന്നു എന്നാരെങ്കിലും ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ : സോഷ്യൽ മീഡിയയിലെ സഖാക്കൾ വളരെ ശാന്ത സ്വഭാവക്കാർ ആയിരുന്നു, അവരിൽ ആരും തന്നെ ' സഖാവ് ' കവിത പോസ്റ്റിയില്ല

Advertisment

നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും.. കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ  എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ.. താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും....

അത്രമാത്രം ചെറുപ്പക്കാർ സഖാക്കളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്ന് വേണം കരുതുവാൻ. എത്രയെത്ര സിനിമകൾ സഖാക്കൾക്കായി രൂപം കൊണ്ടു. പണ്ടൊക്കെ ഭരിക്കുന്നവർക്കെതിരായിരുന്നു സിനിമാക്കാർ ഒന്നടങ്കം സിനിമകൾ പടച്ചു വിട്ടിരുന്നത്. 

അതിലെ ഏറ്റവും വലിയ രക്തസാക്ഷികൾ ലീഡർ കെ കരുണാകരനും കുടുംബവുമായിരുന്നു. പിന്നെ ഏറ്റവും കൂടുതൽ ബലിയാടായത് പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി, വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി എന്നിവരായിരുന്നു. 

karinkodi protest


സിനിമാലക്കാരും ചാനൽ കോമഡിക്കാരും ഇവരെയൊക്കെ വലിച്ചിട്ടു മെഴുകി. പക്ഷെ ഇപ്പോൾ ഈ ഭരണത്തിൽ ഒരു ചാനലുകാരും ഒരു സിനിമാക്കാരും അവർക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഊരിപ്പിടിച്ച വാളിന്റെ മുന്നിലൂടെ നടന്ന് ഇപ്പോള്‍ ആയിരം പോലീസുകാരുടെ നടുവില്‍ ഭയമില്ലാതെ നെഞ്ചും വിരിച്ചു നടക്കുന്നവരെ പേടിച്ചിട്ടാകാം !!  


പക്ഷെ മറിമായം അവർ അവരുടെ തറവാടിത്തം വളരെ ഭംഗിയായി തന്നെ കേരള ജനതക്ക് മുന്നിൽ കാണിച്ചുകൊടുക്കുന്നുണ്ട്. അവർക്ക് ഇപ്പറഞ്ഞ വാളോ തോക്കോ അമ്പത്തിരണ്ട് വെട്ടോ, മാഷാ അള്ളാ ഇന്നോവയോ ഒന്നും ഒരു പേടിയുമില്ല . 

സിനിമാലക്കാരും മറ്റുള്ള കോമഡിക്കാരും ഇന്നിപ്പോൾ അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും ചന്ദനക്കുട നേർച്ചകളിലും വളിപ്പുകൾ അവതരിപ്പിച്ചുകൊണ്ട് അന്നന്നക്കുള്ള അഷ്ടിക്ക് വകയന്വേഷിച്ചു നടക്കുന്നു. 2018 എന്നൊരു സിനിമ പച്ചക്ക് പറഞ്ഞപ്പോൾ പച്ചക്ക് പറയുന്ന പലരെയും പാർട്ടിക്കാർ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ചകളും നമ്മുക്ക് കാണാം.


ചാനൽ ചർച്ചാ പണ്ടാരങ്ങളായ അഡ്വക്കേറ്റ് ജയശങ്കറും കെഎം ഷാജഹാനും പരമാവധി ഇടങ്ങളിൽ പിണറായിക്ക് എതിരായി ഉറുമിയും വാളും വീശുന്നുണ്ടെങ്കിലും അമിട്ടിന്റെ ആളുകൾ അവരെയും സ്വാധീനിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.


സിനിമാക്കാർ ഒന്നടങ്കം ഭരിക്കുന്നവരുടെ ഏറാൻ മൂളികൾ ആയപ്പോൾ സാംസ്‌കാരിക നായകരായ അലവലാതികൾ ഇന്നിപ്പോൾ പേരമക്കളുടെ കൂടെ 'സില്‍വര്‍ സ്റ്റോമും' 'വീഗാലാന്‍ഡു'മൊക്കെ കണ്ടുകൊണ്ട് സമയം കളയുകയാണ്. അവരുടെയൊക്കെ അണ്ണാക്കിൽ പിണ്ണാക്ക് തള്ളികയറ്റിയിരിക്കുന്നു.

സത്യം പറഞ്ഞാൽ ഇടതുപക്ഷ യുവജന സംഘടനകൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കുവാൻ നേരെയുള്ള ഒരാളെ കിട്ടാതായിരിക്കുന്നു. എല്ലാവരും ചാനലുകളിൽ വന്നിരുന്ന് ബബ്ബബ്ബ... അടിക്കുന്ന കാഴ്ചകൾ സർവ്വ സാധാരണമായിരിക്കുന്നു.


 ചാനലുകാരെപ്പറ്റി പറയുകയാണെങ്കിൽ അവരൊക്കെകൂടി ഉണ്ടാക്കിയെടുത്ത ആ ക്യാപ്റ്റൻ ഇന്നിപ്പോൾ ' ക്ണാപ്പൻ ' ആയതോടെ എല്ലാവരും പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അലയുകയാണ്. ചാനലുകാരിൽ പലരും സമുദായ പരിഗണന വെച്ചുകൊണ്ട് തന്നെയാണ് ക്യപ്റ്റനെ അവരോധിച്ചത് എങ്കിലും ഒരു വിനു ജോണും ഹാഷ്മിയും മാത്രമേ വായ തുറക്കാൻ ധൈര്യപ്പെടുന്നുള്ളൂ.


ഓൺലൈൻ പത്രക്കാരിൽ വകതിരിവില്ലാതെ ആവേശം കാണിച്ചിരുന്നവരെയൊക്കെ കേസുകളിൽ ഒതുക്കി പപ്പും പൂടയും പറിച്ചു വിട്ടിരിക്കുകയാണ്. കുറ്റം പറഞ്ഞിരുന്ന പല ചാനലുകാരെയും പത്രക്കാരെയും ഓൺലൈൻകാരെയും വിലക്കുവാങ്ങാനും അവർ മടിച്ചില്ല. 

പല ചാനലുകളുടെയും കടവും കേസുകളും ഇല്ലാതാക്കി കൊടുത്തുകൊണ്ട് അവരെ വാലാട്ടിപട്ടികളാക്കി. അല്ലാത്തവർക്ക് സീറ്റുകളും സ്ഥാനങ്ങളും കൊടുത്തു. ഓൺലൈൻ പത്രങ്ങളിൽ തലപ്പത്ത് അവരവര്‍ക്കാവശ്യമുള്ള ബഫൂണുകളെ തിരുകിക്കയറ്റി കൊണ്ട് നിയമങ്ങൾ നിയമനങ്ങളിലൂടെ കാറ്റിൽ പറത്തിയിരിക്കുന്നു. 

എന്തിനധികം പറയുന്നു കേരളം കണ്ട ഏറ്റവും അവസരവാദിയായ ഒരു സിനിമാക്കാരനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഉദ്ദേശ്യലക്ഷ്യങ്ങൾ എല്ലാവര്‍ക്കും മനസിലായിത്തുടങ്ങി .

ആകെയുള്ള ഒരു സന്തോഷം, ഇക്കഴിഞ്ഞ വർഷങ്ങളിൽ അവാർഡുകൾ തീരെ കുറവായിരുന്നു. അല്ലെങ്കിൽ ഏതൊരു ചാനൽ തുറന്നാലും ഏതൊരു സോഷ്യൽ മീഡിയ റിഫ്രഷ് ചെയ്താലും യുഎൻ അവാർഡ്, സിഎൻഎൻ അവാർഡ്, ബിബിസി അവാർഡ്, വോഗ് മുഖചിത്രം, ആസ്‌ട്രേലിയ ബിൽഡിങ്ങിൽ കേരളസർക്കാരിന്റെ മാഹാത്മ്യം, സൂം കോളുകൾ, അങ്ങനെയങ്ങനെ നിരവധി തവണ മലയാളിയെ പറ്റിച്ച പരിപാടികൾക്ക് ലേശം അറുതി വന്നു.

navakerala yathra protest


ഏറ്റവും ആശ്വാസം സോഷ്യൽ മീഡിയയിലെ ബുദ്ധിജീവികളുടെ പോസ്റ്റുകൾ ആയിരുന്നു. 'കരുതലിൽ ലോകത്തെ ഒന്നാം സ്ഥാനത്ത് കേരളം ' എന്നുള്ളത് ഇന്നിപ്പോൾ ജനങ്ങളുടെ കരിങ്കൊടികളെ പേടിച്ചുകൊണ്ട് ' കരുതൽ തടങ്കലിൽ കേരളത്തിന് ഒന്നാം സ്ഥാനം ' എന്ന് മാറ്റി പോസ്റ്റ് ചെയ്യേണ്ടി വന്നിരിക്കുന്നു. 


ഇടതു യുവജന സംഘടനകളും അതിന്റെ ഭാരവാഹികളും ഇരവികുളത്തെ വറയാടുകളെ പോലെ ഉന്മൂല നാശം സംഭവിക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഒരു കരുത്തുറ്റ നേതൃത്വവും അതിന്റെയൊപ്പം കിട പിടിക്കുന്ന യുവാക്കളും ചോര തുടിക്കുന്ന വിദ്യാർത്ഥി കൂട്ടങ്ങളും ഇന്നിപ്പോൾ കാണുന്നതേയില്ല. 

എവിടെയും ഒരു മ്ലാനത. ആകെയുള്ളത് കടിച്ചാൽ പൊട്ടാത്ത ഭാഷകൾ സംസാരിക്കുന്ന സ്വരാജും രാജേഷും രാജീവുമൊക്കെ. അവരൊക്കെ ഇന്നിപ്പോൾ മന്ത്രിപദങ്ങളിലും അതുപോലെയുള്ള തിരക്കിട്ട ചർച്ചകളിലും ഒക്കെയായിപ്പോയി.


പാർട്ടിക്കായി ആകെ ബഹളം വെക്കുന്നത് നികേഷും മൊട്ടയും ഒക്കെയായിരിക്കുന്നു. ചരിത്രത്തിൽ ഇതുവരെ ഒരു സീറ്റും പോലും ലഭിക്കാതിരുന്ന പല കോളേജുകളിലും കെഎസ്‌യുവും യുഡിവൈഎഫും ഒക്കെ ജയിച്ചുകയറുമ്പോൾ ഇടതു സംഘടനകൾ ഇപ്പോഴും മനുഷ്യരാകണം.. മനുഷ്യരാകണം.. പാട്ടും പാടി ഒരേ നടപ്പാണ്.  


പണ്ടത്തെ മാള മണ്ഡലത്തിൽ ഒരു വീട്ടിൽ കെ കരുണാകരൻ വന്ന് അവിടെ താമസിച്ചാൽ അദ്ദേഹം ആ പറമ്പിലെ ഒരു തെങ്ങിന്റെ ചുവട്ടിൽ മൂത്രം ഒഴിക്കുക പതിവായിരുന്നു. 

ആ തെങ്ങിന്റെ ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചുകൊണ്ട് ലീഡറോടുള്ള ബഹുമാനവും ആദരവും കാണിച്ച  ആ വീട്ടിലെ പയ്യൻ വരെ പിണറായിക്ക് അനുകൂലമായി പോസ്റ്റുകൾ ഇട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. പക്ഷെ അവർക്കൊക്കെ കാര്യങ്ങൾ ഇപ്പോള്‍ നന്നായി പിടുത്തം കിട്ടിയിരിക്കുന്നു. ഇപ്പോൾ ഒരു പോസ്റ്റും കമന്റും ഒന്നും കാണുന്നില്ല എന്നതും ഇക്കഴിഞ്ഞ വർഷത്തിന്റെ ഒരു നന്മയായി കണക്കാക്കാം .

എസ്കോർട്ടിനെ എതിർത്തു - ഏറ്റവും വലിയ എസ്‌കോർട്ട് വ്യൂഹം കൂടെ കൂട്ടി, ബെൻസിനെ എതിർത്തു - ബെൻസിനേക്കാൾ വിലയുള്ളത് സമ്പാദിച്ചു  കൂട്ടി, സ്വമ്മിങ് പൂളിനെ കളിയാക്കി - സ്വമ്മിങ് പൂളും തൊഴുത്തും പണിതു കൂട്ടി, ജനസമ്പർക്കത്തെ കല്ലെറിഞ്ഞു - നവകേരള ബസ്സിന്‌  കരിങ്കൊടികൾ വാങ്ങിക്കൂട്ടി, വർഗീയതയെ വെറുത്തു - ഇന്നിപ്പോൾ മദനിയെയും ശ്രീ എമ്മിനെയും കൂടെ കൂട്ടി, കംപ്യുട്ടറിനെതിരെ സമരം ചെയ്തു - മക്കളൊക്കെ കടലാസിലാണെങ്കിലും ഐ‌ടി‌  കമ്പനികൾ വാങ്ങിക്കൂട്ടി, നെടുമ്പാശ്ശേരിയെ ഇല്ലാതാക്കാൻ നോക്കി - അവിടെനിന്നും അമേരിക്കക്ക് പറന്നുകൂട്ടി.

അങ്ങനെയങ്ങനെ എല്ലാറ്റിനെയും എതിർത്തും പിന്നീട് കൂടെകൂട്ടിയുമുള്ള ഈ നവകേരള സദസ്സുകൾ ഇനിയുമുണ്ടാകട്ടെ !!!

വിലക്കയറ്റത്തിൽ പരമാവധി ജനങ്ങൾ പ്രാകി.. പ്രാകി.. നവകേരള ബസ്സുകൾ ക്യാരവനിലേക്കും പിന്നെപ്പിന്നെ ആംബുലൻസിലേക്കും നീങ്ങട്ടെ !

2024 എങ്കിലും നന്മകൾ പ്രദാനം ചെയ്യട്ടെ എന്ന പ്രത്യാശയോടെ സഖാവ് ദാസപ്പനും 2023 മറക്കുവാൻ ശ്രമിക്കുന്നു എന്ന വേദനയിൽ സഖാവ് വിജയനും

Advertisment