കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ വിളവന്മാരും വിരുതന്മാരും വിവരമുള്ളവരും തിങ്ങി നിറഞ്ഞ ഭൂപ്രദേശമാണ് തൃശൂർ. ഓരോരോ മത ജാതി വിഭാഗവും കട്ടക്ക് നിക്കുന്ന ഒരു ജില്ല.
ബുദ്ധി കൂടിപ്പോയി എന്നല്ലാതെ കുറഞ്ഞു എന്നാരെക്കൊണ്ടും പറയിപ്പിക്കാത്ത നാട്. കച്ചവടക്കാർ, സിനിമാക്കാർ, രാഷ്ട്രീയക്കാർ, സാഹിത്യകാരന്മാർ മുതൽ നല്ല പന്ത് കളിക്കാർ, നല്ല ക്വട്ടേഷൻ ടീമുകൾ എല്ലാം ഈ ഭൂപ്രദേശത്തിന്റെ അഹങ്കാരമാണ്.
ദുബായ് ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്താൽ കാണുന്ന ഏറ്റവും ചിലവേറിയ പരസ്യ ബോർഡുകളും തൃശൂർക്കാരുടെ മുന്നേറ്റം മനസ്സിലാക്കാനുപകരിക്കും. പാറമേക്കാവും തിരുവമ്പാടിയും ലൂർദ്ദ് പള്ളിയും നാലമ്പലങ്ങളും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയും എല്ലാം അവർ കയ്യടക്കി വെച്ചിരിക്കുന്നു.
ഒരു ഒളിമ്പ്കസിനേക്കാൾ അല്ലെങ്കിൽ ഫിഫയെക്കാൾ ലോകകപ്പ് ക്രിക്കറ്റിനേക്കാൾ വലിയ ഇവന്റാണ് തൃശൂർ പൂരം എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിച്ചുകൊടുത്തേ പറ്റൂ. അത്രയധികം റിസ്കിലൂടെയാണ് ഓരോരോ പൂരവും നടത്തിവരുന്നത്.
വിളഞ്ഞ വിത്ത് !
ആ വിളഞ്ഞ കണ്ടത്തിലേക്ക് തേവാൻ മൂന്ന് വിളവൻമാരാണ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. മൂന്ന് പേരെയും വ്യക്തിപരമായി അടുത്തറിയാവുന്നതുകൊണ്ടാണ് ഇതിപ്പോൾ എഴുതേണ്ടി വന്നത്. അതിലേറ്റവും വലിയ വിളവൻ നമ്മുടെ പ്രതാപൻ തന്നെ.
പച്ചയായ മനുഷ്യൻ ആണെങ്കിലും മനുഷ്യനെ കയ്യിലെടുക്കുവാൻ ആ മനുഷ്യനുള്ള കഴിവ് അപാരം തന്നെ. ഒരാളെ കണ്ടാൽ അയാളുടെ കൈകൾ സ്വന്തം കൈകൾക്കുള്ളിലാക്കി പ്രതാപൻ തുടങ്ങുന്ന സൗഹൃദ സംഭാഷണം ആരെയും അത്ഭുതപ്പെടുത്തും. ഒരിക്കലും മാറ്റി കുത്താത്ത അരിവാൾ ചുറ്റിക മാറ്റിവെച്ചുകൊണ്ട് കൈപ്പത്തിയിൽ വോട്ട് വാങ്ങിയെടുക്കും.
എല്ലാവരും വോട്ടു ചോദിച്ചുകൊണ്ട് വാഹനങ്ങളിൽ കൈകാണിച്ചുകൊണ്ട് പറന്നുപോകുമ്പോൾ, വീടുകളുടെ മുന്നിൽ വന്നുനിന്ന് കൈകൂപ്പി വോട്ടു ചോദിക്കുമ്പോൾ നമ്മുടെ പ്രതാപൻ അടുക്കള വാതിലിലൂടെ കയറി അടുക്കളയിലെ കൂട്ടാൻ കലത്തിൽ നിന്നും മീൻ എടുത്തു തിന്നുകൊണ്ട് വോട്ട് ചോദിക്കും.
ഏത് വീട്ടമ്മക്കാണ് പ്രതാപനെ ഒഴിവാക്കുവാൻ പറ്റുക ? വർഷങ്ങളായി റമദാൻ മാസത്തിൽ മുപ്പത് നോമ്പും നോറ്റുകൊണ്ട് മുസ്ലിം വോട്ടർമാരെ സമീപിക്കുമ്പോൾ ജനാബ് പ്രതാപൻ അവരുടെ കണ്ണിലുണ്ണിയായി മാറുകയാണ്.
യുസഫലിക്കയെയും പാടത്തുപണിയെടുക്കുന്ന കണ്ടൻ കോരനെയും ഒരേപോലെ കെട്ടിപ്പിടിക്കുവാനുള്ള നൈപുണ്യം പ്രതാപന് മാത്രം സ്വന്തം.
കടലിന്റെ മക്കളോടും പാടത്തു പണിയെടുക്കുന്നവരോടും ഓട്ടോറിക്ഷക്കാരോടും തെങ്ങുകയറ്റക്കാരോടും ഒരേ ഈണത്തിൽ സംസാരിക്കുന്ന പ്രതാപൻ വീട്ടമ്മമാരുടെ കണ്ണിലുണ്ണിയാണ്.
പള്ളിക്കമ്മറ്റിയിലും അമ്പലക്കമ്മറ്റിയിലും കല്യാണ വീടുകളിലും മരണവീടുകളിലും ഉത്സവ പറമ്പുകളിലും ചന്ദനക്കുടനേർച്ചകളിലും അമ്പുപെരുന്നാളുകളിലും മുൻപന്തിയിൽ പ്രത്യക്ഷപ്പെടുന്ന പ്രതാപന്റെ ഇഷ്ടദൈവം വിഎം സുധീരൻ തന്നെ.
കേരളത്തിൽ ഒട്ടുമിക്ക അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന്റെ ജയസാധ്യതയുള്ള നേതാവ് കൂടിയാണ് പ്രതാപൻ. ഓരോരോ ബൂത്തുകമ്മറ്റികളിലും ഒരാളെങ്കിലും പ്രതാപൻ ഫാൻസ് ഉണ്ടെന്നുള്ളത് അദ്ദേഹത്തിനുമറിയാം.
എടുക്കുമോ ? സുരേഷ് ഗോപി വയക്ക്കുമോ ?
അടുത്തത് നമ്മുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ജി. കെ കരുണാകരനെ പൂജിച്ചിരുന്ന അദ്ദേഹം സോണിയാഗാന്ധിയോടും കോൺഗ്രസ്സ് നേതാക്കളോടും നല്ല അടുപ്പം പുലർത്തിയിരുന്നു.
എസ് കൃഷ്ണകുമാറിനുശേഷം കൊല്ലം പാർലമെൻറ് സീറ്റിനായി അങ്കം വെട്ടിയെങ്കിലും കരുണാകരന്റെ ഉറ്റതോഴനായിരുന്ന പീതാംബരകുറുപ്പിനായി സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു.
പിന്നീട് ആർഎസ്പി യുഡിഎഫിൽ ചേർന്നപ്പോൾ ആ സീറ്റ് മോഹം വൃഥാവിലായി. അന്ന് കോൺഗ്രസ്സ് പാർട്ടി കൊല്ലത്ത് ഏതെങ്കിലും അസംബ്ലി മണ്ഡലം വെച്ചു നീട്ടിയിരുന്നു എങ്കിൽ സുരേഷ്‌ഗോപിയെ കോൺഗ്രസ്സിന് സ്വന്തമാക്കാമായിരുന്നു.
എന്തൊക്കെ പറഞ്ഞാലും മറ്റുള്ള മെഗാ സൂപ്പർ സ്റ്റാറുകളെക്കാൾ ലേശം നന്മ ഉള്ളിന്റെ ഉള്ളിൽ കൂടുതലാണ്. എന്നാല്‍ വിടുവായത്തത്തിന്‍റെ കാര്യത്തിൽ അവരെയൊക്കെ കവച്ചു വെക്കും.
ചാരിറ്റിയുടെ കാര്യത്തിൽ വളരെ മുന്നിൽ ആണെങ്കിലും പറയുന്നതും ചെയ്യുന്നതും വെച്ചുനോക്കുമ്പോൾ സ്ഥിതി പരിതാപകരം. പലതും ഉറക്കെ വിളിച്ചു പറയുമ്പോഴും ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധത വളരെ കുറവാണെന്ന് എതിരാളികള്‍ പറയും.
പിആർ വർക്കുകളുടെ ഭാഗമായി ഉപദേശകന്മാരുടെ പ്രേരണയാൽ കരുവന്നൂർ മുതൽ തൃശൂർ അങ്ങാടി വരെ നടക്കുവാൻ പുറപ്പെട്ട് കിട്ടേണ്ടിയിരുന്ന കുറെ വോട്ടുകൾ നഷ്ടപ്പെടുത്തി.
തൃശൂർ ഞാനങ് എടുക്കും എന്ന് ഇടക്ക് ഇടക്ക് തള്ളി തള്ളി തൃശൂർക്കാരെ ഒന്നടങ്കം വെറുപ്പിച്ചപ്പോൾ കുറച്ചധികം വോട്ടുകൾ ആ വഴിക്കും ചോർന്നുപോയി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗർഭിണിയുടെ വയറിൽ തഴുകി അനുഗ്രഹിച്ചത് പോലെ ഇത്തവണ മാധ്യമ പ്രവർത്തകയുടെ ചുമലിൽ കൈവച്ചപ്പോള്‍ മാധ്യമ പ്രവർത്തകരുടെ അപ്രീതിക്ക് പാത്രമായി. മണിപ്പൂരിൽ പോകാത്ത മോദിജിയെ തൃശൂരിലേക്ക് രണ്ടുതവണ കൊണ്ടുവന്നപ്പോൾ കൃസ്ത്യാനി സ്നേഹം ഉള്ളതും പോയിക്കിട്ടി.
ചാനല്‍ കുമാരന്‍ സുനില്‍ കുമാര്‍ ?
ഇനിയുള്ളത് ചാനൽ ചർച്ചകളിലെ രാജകുമാരൻ ആയിരുന്ന വിഎസ് സുനിൽകുമാർ സഖാവാണ്. ചാനൽ ചർച്ചകളിൽ വന്നിരുന്ന് കേരളസമൂഹത്തിൽ വീരനായി വിലസിയെങ്കിലും ഒരു മന്ത്രിസ്ഥാനം കയ്യിൽ വന്നപ്പോൾ ആളാകെ മാറി. പുലിക്കുട്ടിയായിരുന്ന വികെ രാജനും വിവി രാഘവനും കൃഷ്ണൻ കണിയാമ്പറമ്പിലും മന്ത്രിസ്ഥാനം കിട്ടിയപ്പോഴാണ് ആൺകുട്ടികളായി വിലസിയത്. സുനിൽ കുമാറിനെ സംബന്ധിടത്തോളം ആ മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ ഇമേജിനെ സാരമായി ബാധിച്ചു.
പാവപ്പെട്ടവന്റെയും കൂലിപ്പണിക്കാരന്റെയും ആശ്വാസമായി പ്രവർത്തിക്കും എന്ന് കരുതിയവർക്ക് തെറ്റുപറ്റി. കയ്പമംഗലത്തുനിന്നും തൃശൂരിൽ നിന്നും ജയിച്ചുകയറിയെങ്കിലും മന്ത്രികസേര കൈയിൽ വന്നപ്പോൾ പാവപ്പെട്ടവനെയും കൂലിപ്പണിക്കാരെയും മറന്നെന്ന് ആക്ഷേപം.
ചാനൽ ചർച്ചകളിൽ വന്നിരുന്ന് അന്നത്തെ പ്രതിപക്ഷത്തിനെതിരെ അലക്കിയിരുന്ന വ്യക്തിക്ക് ഭരണം കിട്ടിയപ്പോൾ ഇന്നത്തെ കമ്മ്യുണിസ്റ്റുകളുടെ അവസ്ഥ സംജാതമായി. ഭരണം കിട്ടുവാൻ കരിങ്കൊടി ഹലാലും ഭരണം കിട്ടിക്കഴിഞ്ഞാൽ കരിങ്കൊടി ഹറാമുമാകുന്ന കാഴ്ചകൾ.
എന്തായാലും തൃശൂരുകാരെ കയ്യിലെടുക്കുവാൻ അത്രയെളുപ്പമല്ല എന്നുള്ളത് ലീഡറെ തോൽപ്പിച്ചപ്പോൾ നാം മനസ്സിലാക്കി. ലീഡറുടെ മകൾക്കും അവർ അവസരം നൽകിയില്ല.
പിസി ചാക്കോ നസ്രാണി കളിച്ചുകൊണ്ട് ജയിച്ചു ഡൽഹിക്ക് പോയെങ്കിലും പിന്നീട് അങ്ങോട്ട് കടക്കാൻ അവർ സമ്മതിച്ചില്ല. പകരമായി കെപി ധനപാലനെ അവർ വെട്ടിവെയിലത്തു വെച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആൾക്കൂട്ടം കണ്ടപ്പോൾ ദേശീയമാധ്യമങ്ങൾക്കു പിന്നാലെ റിപ്പോർട്ടറും കൂട്ടരുമൊക്കെ സുരേഷ്‌ഗോപിയെ തൃശ്ശിവപേരൂരിന്റെ എംപിയാക്കി. റിസൾട്ട് വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി, ദദാണ് തൃശൂർ !!!
സുരേഷ്‌ഗോപിക്ക് ഏറ്റവും പബ്ലിസിറ്റി നൽകുന്നത് യുഡിഎഫുകാരാണെന്ന് സഖാവ് ദാസനും
നമ്മുടെ പ്രതാപൻ പ്രതാപത്തോടെ തൃശൂർ കൈവിടാതെ സൂക്ഷിക്കുമെന്ന വിശ്വാസത്തിൽ വിജയണ്ണനും