ഈ ബിജെപിക്ക് എന്ത് പറ്റി ? ഇത്രയും ജനപ്രീതി കിട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിനിടയിൽ കേന്ദ്രത്തിൽ ആ പരട്ട നിധീഷിനെയും, കേരളത്തിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ കൂവൽ കേട്ടുകൊണ്ടിരിക്കുന്ന നേതാവ് പിസി ജോർജ്ജിനെയും കൂട്ടുപിടിക്കുന്നത് ഗതികേടിന്റെയും ഐശ്വര്യക്കേടിന്റെയും മുഖമുദ്രയായാണ് നന്മയുള്ള ജനത മനസിലാക്കുന്നത് .
പാർട്ടി വളരെ ശക്തമായി മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഇതുപോലെയുള്ള ഞഞ്ഞാ.. പിഞ്ഞാ തീരുമാനങ്ങൾ എടുക്കുന്നത് ആർഎസ്എസ് ആകുവാൻ സാധ്യത കാണുന്നില്ല.
കേരളത്തെ സംബന്ധിടത്തോളം വളരെ ഉന്നതങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥ പ്രമുഖർ, പോലീസ് ഓഫീസർമാർ, സിനിമാക്കാർ, ഇൻഫ്ളുവൻസേർസ്, മീഡിയക്കാർ എന്നിവർ ബിജെപിയിലേക്ക് കൂടുമാറുവാൻ കുപ്പായം തയ്പ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ പിസി ജോർജ്ജിനെ പോലുള്ളവരെയും, അനിൽ ആന്റണി, അബ്ദുള്ളക്കുട്ടി, അൽഫോൻസ്, വടക്കൻ പോലുള്ളവരും പാർട്ടിയുടെ മുഖമായി മാറുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല .
മെട്രോമാൻ ശ്രീധരൻ, ടിപി സെൻകുമാർ എന്നിവരിപ്പോൾ മൗനവ്രതത്തിലുമാണ്. മേജർരവി, ഭീമൻ രഘു, കൊല്ലം തുളസി, രാജസേനൻ എന്നിവർ പല വഞ്ചികളിലായി കാലിട്ടു കളിക്കുന്നു. സുരേഷ്‌ഗോപിയുടെ ഗ്രാഫ് ദിനേനെ താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ശരിക്കും പറഞ്ഞാൽ ബിജെപി നേതൃത്വത്തിലെ ചിലർക്ക് നല്ല ആളുകളെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതിൽ നീരസം ഉള്ളതായി തോന്നിപ്പോകുന്നു . അല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിക്ക്, കോടിക്കണക്കിന് ആസ്തിയുള്ള പാർട്ടിക്ക് എന്തുകൊണ്ട് നല്ലയിനം വിത്തുകാളകളെ കിട്ടുന്നില്ല എന്നതിൽ ദുരൂഹത ഇല്ലാതെയില്ല.
എല്ലാവർക്കും എല്ലാവരെയും പേടിയാണ്. ഇത്രയും ഗ്രൂപ്പ് വഴക്കും കുതികാൽ വെട്ടും ഉള്ള ഒരു പാർട്ടി ഇന്നിപ്പോൾ കേരളത്തിൽ ഇല്ല. എല്ലാവർക്കും ഇഷ്ടം തിരഞ്ഞെടുപ്പുകൾ മാത്രം. കാരണം കേന്ദ്രത്തിൽ നിന്നും വരുന്ന ഫണ്ട് അത്രമാത്രമാണ് . ജയിച്ചു മന്ത്രിയായാൽ കിട്ടാത്തതിനെക്കാൾ കൂടുതൽ സ്ഥാനാർത്ഥി ആയാൽ കിട്ടുന്നതിന്റെ ആർത്തി.
പിന്നെ ബിജെപിയുടെ ഏറ്റവും വലിയ പരാജയം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം തന്നെ. ഇക്കഴിഞ്ഞ ഭരണത്തിൽ അവർക്ക് വീണുകിട്ടിയ എല്ലിൻ കഷണങ്ങൾ മാത്രം മതിയായിരുന്നു പാർട്ടിയെ വളർത്തുവാൻ.
ഡോളറും സ്വർണ്ണവും കൂടിക്കുഴഞ്ഞ ഭരണത്തിൽ നേരാം വണ്ണം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിരുന്നുവെങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടികളെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാമായിരുന്നു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്ന സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും പണം വാങ്ങിയോ അല്ലാതെയോ കോമ്പ്രമൈസ് രാഷ്ട്രീയം കളിച്ചപ്പോൾ ഇല്ലാതായത് പാർട്ടിയുടെ വളർച്ചയായിരുന്നു.
അടുത്ത മുഖ്യ പ്രശ്നം, സ്ത്രീ സംബന്ധിയായ തല്‍പര വിഷയങ്ങള്‍ തന്നെ. താഴെ തട്ടിൽ മുതൽ മേലെ തട്ടിൽ വരെ ഒട്ടുമിക്ക ചെറുകിട വൻകിട നേതാക്കന്മാരും പലതരത്തിലുള്ള തല്‍പര വിഷയങ്ങളിൽ അകപ്പെട്ട് പാർട്ടി തന്നെ ഒതുക്കി തീർത്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു.
വനിതാ പ്രവർത്തകരെയും നേതാക്കന്മാരുടെ കുടുംബക്കാരെയും കണ്ണുവെച്ചുകൊണ്ട് പലരും രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ പലരും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണത പല ജില്ലകളിലും കാണുന്നു. പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പണം വാങ്ങിയുള്ള കളികളും പാർട്ടിയെ താഴോട്ട് നയിക്കുന്നു.
കേന്ദ്രനേതൃത്വം നല്ല രീതിയിലുള്ള ഒരു സർവേ നടത്തിക്കൊണ്ട് കേരളത്തിലെ ഓരോരോ മുക്കിലും മൂലയിലും ഇറങ്ങിച്ചെന്ന് അവർക്ക് സ്വീകാര്യമായ ആളുകളെ പാർട്ടിയിലേക്ക് ക്ഷണിച്ചാൽ കുറെയൊക്കെ കാര്യങ്ങൾ ശരിയാക്കാവുന്നതേയുള്ളൂ.
അതിന് മുന്നോടിയായി കേരളത്തിൽ ഇന്ന് നിലവിലുള്ള എല്ലാവരെയും കേന്ദ്രത്തിൽ എവിടെയെങ്കിലും സ്ഥാപിച്ചും ഗവർണർ മാർ ആക്കിയും ഒരു ശുദ്ധികലശം നടത്തി ഒന്ന് മുറുക്കി പിടിച്ചാൽ വേണമെങ്കിൽ ഒന്നോ രണ്ടോ സീറ്റുകൾ പിടിച്ചെടുക്കും. അല്ലാതെ ഈ രീതിയിൽ പോകുകയാണെങ്കിൽ ഗോവിന്ദ വരക്കുക തന്നെ ചെയ്യും.
എന്തിനീ പൂഞ്ഞാറുകാരനെയൊക്കെ കെട്ടിയെടുക്കുന്നു എന്ന ചോദ്യവുമായി കാര്യവാഹ് ദാസനും
നിതീഷ്കുമാറിനെ ഒഴിവാക്കാമായിരുന്നു എന്ന നിലപാടിൽ കാര്യവാഹ് വിജയനും