/sathyam/media/media_files/DEP2V9F58Ka9V61TaWit.jpg)
മലയാള സിനിമയുടെ വിജയത്തിൽ പേരുകളും പോസ്റ്ററുകളും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പഴയകാല സിനിമാക്കാർ പറയുന്നുണ്ട് എങ്കിലും പുതുതലമുറ അതംഗീകരിക്കുവാൻ തയാറായിരുന്നില്ല.
സിനിമകളുടെ പേരിടലുകളിലും പേരിന്റെ ഡിസൈനുകളിലും പോസ്റ്റർ ഡിസൈനുകളിലും ഭാഗ്യം നിലനിൽക്കുന്നതായി സിനിമാക്കാർ വിശ്വസിക്കുന്നു. നമ്മുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത പോസ്റ്റർ ഡിസൈൻ ആയിരുന്നു ജോഷി -മമ്മുട്ടി -സുമലത - ഡെന്നീസ് ജോസഫ് -ജൂബിലി -ജയാനൻ വിൻസെന്റ് - ശങ്കുണ്ണി - ശ്യാം - ഗായത്രി അശോകൻ ടീമിന്റെ 'ന്യൂഡൽഹി ' എന്ന 1987 -ലെ സൂപ്പർഹിറ്റ് സിനിമ.
1986 വർഷത്തിൽ 35 സിനിമകളിൽ അഭിനയിച്ചുകൊണ്ട് അജയ്യനായി മാറിയ മമ്മുട്ടി പിന്നീട് 1987 -ൽ എട്ടുനിലകളിൽ പൊട്ടുകയും
ജീവിതം വീണ്ടും വക്കീൽ പണിയിലേക്ക് നീങ്ങേണ്ടി വരികയും ചെയ്തപ്പോൾ ഒരു തുറുപ്പുചീട്ടായി മാറിയ സിനിമയായിരുന്നു 'ന്യൂഡൽഹി'.
അന്ന് ആ സിനിമ വിജയിച്ചിരുന്നില്ല എങ്കിൽ മമ്മുട്ടി ഒരു മജിസ്‌ട്രേറ്റോ ജഡ്ജിയോ ആയി റിട്ടയർമെന്റ് ജീവിതം നയിക്കുമായിരുന്നു. അന്നത്തെ ഈ ന്യൂ ഡൽഹി സിനിമയുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച ഘടകങ്ങളിൽ ഒന്നായിരുന്നു പോസ്റ്റർ ഡിസൈൻ.
ഗായത്രി അശോകൻ എന്ന ആർട്ടിസ്റ്റിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ഒരു ചെറിയ ആശയം ജോഷിയെയും ടീമിനെയും കാണിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ അതംഗീകരിക്കുകയായിരുന്നു.
കൈകൊണ്ട് വരച്ചും എഴുതിയും പേപ്പർ വെട്ടി ഒട്ടിച്ചും പോസ്റ്ററുകൾ ഉണ്ടാക്കിയിരുന്ന ആ കാലഘട്ടത്തിൽ അതെല്ലാം ഒരു ബോറായി തോന്നിയ ഗായത്രി അശോകൻ സർഫ് കൊണ്ട് ഉണ്ടാക്കിയതാണ് ന്യൂ ഡൽഹി സിനിമയുടെ ഫോണ്ട്.
സർഫ് വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ ഇട്ടുകൊണ്ട് ന്യുഡൽഹി എന്ന് മലയാളത്തിൽ ഉരുട്ടി എഴുതുകയും അത് ഫോട്ടോയാക്കി പോസ്റ്ററിൽ ഒട്ടിക്കുകയും ചെയ്തപ്പോൾ ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല.
അത് സർഫാണെന്ന് മനസിലാക്കിയ വ്യക്തി മമ്മുട്ടി മാത്രമായിരുന്നു. പിന്നീട് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സംഘവും നായർസാബുമൊക്കെ ഇതേ രീതിയിൽ രൂപപ്പെടുത്തിയവ ആയിരുന്നു.
നവോദയ അപ്പച്ചന്റെ കോളിളക്കവും തച്ചോളിഅമ്പുവും മൈഡിയർ കുട്ടിച്ചാത്തനും ഒക്കെ പോസ്റ്റർ ഡിസൈനിൽ രക്ഷപ്പെട്ട സിനിമകൾ ആയിരുന്നു. ഷോലെ ക്ക് ശേഷം ആ രീതിയിലുള്ള ഫോണ്ട് ഉപയോഗിച്ചുകൊണ്ട് ധാരാളം ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതെല്ലാം സൂപ്പർ ഹിറ്റുകളും ആയിരുന്നു.
അപ്പോഴും പോസ്റ്റർ ഡിസൈൻ മോശമായതുകൊണ്ട് ഹിറ്റാകാതെ പോയ ഒരുഗ്രൻ ചിത്രമായിരുന്നു മമ്മുട്ടിയുടെ 'അരയന്നങ്ങളുടെ വീട് '. ട്രെൻഡിനനുസരിച്ചുകൊണ്ട് പോസ്റ്റർ ഉണ്ടാക്കാതെ ധാരാളം ചിത്രങ്ങൾ തകർന്നു തരിപ്പണമായിട്ടുണ്ട്.
അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്ത നരസിംഹത്തിന്റെ പോസ്റ്ററും അരയന്നങ്ങളുടെ വീടിന്റെ പോസ്റ്ററും താരതമ്യം ചെയുമ്പോൾ ജനം അന്ന് നരസിംഹം ഏറ്റേടുത്തു.
പി എൻ മേനോനും അദ്ദേഹത്തിന്റെ മരുമകനുമായ ഭരതനും സംവിധാനം ചെയ്‌തിട്ടുള്ള എല്ലാ സിനിമകളും അവർ തന്നെ ഡിസൈൻ ചെയ്ത പോസ്റ്ററുകളാണ്. എല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു.
സിനിമയുടെ സംവിധാന പണികൾക്കിടയിലും പോസ്റ്ററുകൾ മോശമാവാതിരിക്കുവാൻ അവർ രണ്ടുപേരും ശ്രമിച്ചിരുന്നു. അവരൊക്കെ സിനിമകൾ വിജയിപ്പിച്ചിരുന്നതിൽ പ്രധാന പങ്ക് പോസ്റ്ററുകളിൽ ആയിരുന്നു.
ഭരതന്റെ മകന്റെ നിദ്രയുടെ പോസ്റ്റർ സിദ്ധാർത്ഥിന്റെ ആണോ എന്നൊരു സംശയം ഇല്ലാതില്ല. കൈകൊണ്ട് വരച്ചുണ്ടാക്കിയ പോസ്റ്ററുകൾ ആയിരുന്നു ഭരതന്റെ സിനിമകളുടെ വിജയ ഫോർമുല.
പേരിലും പോസ്റ്റർ ഡിസൈനിലും തെറ്റിദ്ധരിക്കപ്പെട്ട് ധാരാളം സിനിമകൾ തകർന്നടിഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്തുണ്ടായ തകർച്ച ലിജോയുടെ അല്ലെങ്കിൽ ലാലേട്ടന്റെ ''മലൈക്കോട്ട വാലിബൻ'' ആയിരുന്നു. 'നൻപകൽ നേരത്തെ മയക്കം' എന്ന ചെറിയ സിനിമക്ക് ശേഷം മലൈക്കോട്ടൈ വാലിബന്റെ പോസ്റ്റർ കണ്ടപ്പോൾ മറ്റൊരു ബാഹുബലിയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ജനം തിയററ്റിലേക്ക് ഒഴുകിയെത്തി.
പോസ്റ്ററും സിനിമയും തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ടെന്ന് മനസിലാക്കിയ ജനം സിനിമയെ ഇല്ലാതാക്കി കളഞ്ഞു. യാതൊരു ഡീഗ്രേഡിങ്ങും ഇല്ലാതെ തന്നെ ജനത്തിന്റെ മനസ്സിൽ വന്നത് തുറന്നു പറഞ്ഞപ്പോൾ ലിജോക്ക് കാര്യം പിടികിട്ടി. അതുപോലെ സംഭവിച്ച ഒന്നായിരുന്നു മരിക്കാർ എന്ന അറബിക്കടലിന്റെ സിംഹവും.
പോസ്റ്റർ കണ്ടുകൊണ്ട് യാതൊരു പ്രതീക്ഷയും ഇല്ലാതെ ജനം തിയറ്ററിൽ പോയിക്കണ്ട് വിജയിപ്പിച്ച സിനിമകൾ ആയിരുന്നു സാൾട്ട് & പെപ്പറും ഹോമും ട്രാഫിക്കും കുമ്പളങ്ങി നൈറ്റ്സും രാജമാണിക്യവും തുറുപ്പുഗുലാനും ലൂസിഫറും മായാവിയും കണ്ണൂർ സ്‌ക്വഡും ദൃശ്യവും ഗ്രേറ്റ് ഫാദറും ഒക്കെ.
ആ അഹങ്കാരം വെച്ചുകൊണ്ട് പടച്ചുവിട്ട 'ഗ്യാങ്സ്റ്ററും' അബ്രഹാമിന്റെ സന്തതികളും സാഗർ എലിയാസ് ജാക്കിയും അൻവറും ഒക്കെ ബോക്സ്ഓഫീസിൽ മൂക്കും കുത്തി വീഴുകയായിരുന്നു. ഒടിയൻ ഒരു നല്ല സിനിമ ആയിരുന്നെങ്കിലും ക്രിയേറ്റിവിറ്റിയും തള്ളും കൂടിയപ്പോൾ പ്രേക്ഷകന് വട്ടു പിടിക്കുകയും സംവിധായകനെ വരെ മൂലക്കിരുത്തുകയും ചെയ്തു.
സിനിമകളുടെ പേരിലും ധാരാളം തിരുത്തുകൾ ഉണ്ടായിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസിന്റെ ആദ്യ പേര് ടെർണിങ് പോയിന്റ് എന്നായിരുന്നു. മേക്കപ്പ്മാൻ ശങ്കർ ഉപദേശിച്ചതനുസരിച്ചു സംവിധായകൻ പേര് മാറ്റുകയാണുണ്ടായത്.
ഞാൻ ഗന്ധർവ്വൻ എന്ന സിനിമ എടുക്കരുത് എന്ന് പത്മരാജനെ പലരും ഉപദേശിച്ചിരുന്നു. അറം പറ്റിയതുപോലെ ആ സിനിമ റിലീസ് ചെയ്യുന്നതിന്റെ മുന്നേ സംവിധായകൻ നമ്മളോട് വിടവാങ്ങി.
ഒട്ടേറെ സിനിമകൾ ന്യുമറോളജി പ്രകാരം പേരുകൾ മാറ്റി റിലീസ് ചെയ്തിട്ടുണ്ട്. അതുപോലെ സിദ്ധിഖ് - ലാൽ സിനിമകൾക്ക് എല്ലാം ഇംഗ്ലീഷ് പേരുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ഇനി വരാനിരിക്കുന്ന കുറെ സിനിമകളുടെ പോസ്റ്ററുകൾ കാണുമ്പോൾ പേടി തോന്നുന്നുണ്ടെങ്കിലും ഈയിടെയിറങ്ങിയ 'ഭ്രമയുഗം' വളരെ കൂളായാണ് അണിയറപ്രവർത്തകർ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത്.
കേരളത്തിന്റെ മനസും മലയാളിയുടെ സ്വഭാവവും മനസിലാക്കിയ അണിയറക്കാർ അറച്ചറച്ചാണ് സിനിമയെ സോഷ്യൽ മീഡിയ വഴി പ്രൊമോട്ട് ചെയ്തത്. ശരിക്കും ഒരു പരീക്ഷണം പോലെ അവരത് ചെയ്തു. നന്മയുള്ള മലയാളി ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ആയതിനാൽ മലയാളിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കോടികൾ വാരാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ മൂഢ സ്വർഗത്തിലാണ്.
എല്ലാ മലയാള സിനിമക്കാർക്കും, അഹങ്കാരികൾക്കും ഭ്രമയുഗം ഒരു പാഠമാവട്ടെ !!!
അൺ ബിലീവബിൾ, വണ്ടർഫുൾ, എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അമേഴ്സിങ് ദാസനും
ഞാനൊന്നും പറയുന്നില്ലേ, തല്ലുകൊണ്ട് മടുത്തു എന്ന പരിഭവത്താൽ ആറാട്ടണ്ണൻ വിജയനും