/sathyam/media/media_files/laTYPkcruPJu62FCVeVZ.jpg)
രാഹുൽ ഗാന്ധിയുടെ ആ സത്യപ്രതിജ്ഞ കണ്ടപ്പോൾ ചിലതൊക്കെ പറയാതെ വയ്യെന്നായി, ഒരു നല്ല സിനിമ കാണുന്ന പ്രതീതി. മധുരമായ പ്രതികാരം തന്നെ, ശരിക്കും ജയിക്കാതെ ജയിച്ചവനായി രാഹുൽ ഇന്ത്യൻ ഭരണഘടന കയ്യിലെടുത്തുകൊണ്ട് സത്യവാചകം ചൊല്ലിയപ്പോൾ സത്യത്തിന് ഇനിയും ഇന്ത്യൻ ജനത വിലകൽപ്പിക്കുന്നു എന്ന സത്യം എതിരാളികളിൽ ബോധമുണർത്തിക്കാൻ സാധിച്ചു.
അഹങ്കാരവും അപ്രമാദിത്വവും എന്നും ഈ ഭൂമിയിൽ നിലനിൽക്കില്ല എന്ന് ബോധ്യപ്പെടുത്തുവാൻ ലേശം സമയമെടുത്തിട്ടെങ്കിലും കഴിഞ്ഞതിൽ ഓരോ ഇന്ത്യക്കാരനും സമാധാനിക്കാം !!!
2019 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഒരു ന്യുസ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഇന്ത്യൻ ജനതയോട് പറഞ്ഞു. എനിക്ക് 2024 വേണ്ട 2024 നു ശേഷം വരുന്ന തിരഞ്ഞെടുപ്പിനായി ഞാൻ കാത്തിരുന്നോളാമെന്ന് . 2024 ഞാൻ എന്റെ പാർട്ടിക്കേറ്റ ക്ഷീണം മാറ്റുമെന്നും അത് കഴിഞ്ഞാൽ ആ പാർട്ടിയെ ഇന്ത്യ നയിക്കുവാൻ പ്രാപ്തരാക്കുമെന്നും അന്നദ്ദേഹം പറഞ്ഞപ്പോൾ പലരും കളിയാക്കി ചിരിച്ചു.
അതിന് മുന്നേ സംഘ പരിവാർ ആശയം ഉള്ളിലിട്ടു നടക്കുന്ന ആർക്കും പാർട്ടിയിൽ നിന്നും പുറത്തുപോകാം. എനിക്ക് വേണ്ടത് ശുദ്ധികലശം . അന്ന് പറഞ്ഞതുപോലെ തന്നെ പ്രാവർത്തികമാക്കുവാൻ അദ്ദേഹം കുറച്ചൊന്നുമല്ല പരിശ്രമിച്ചത്.
ആദി ശങ്കരനുശേഷം ഇന്ത്യ മുഴുവൻ നടന്നുകൊണ്ട് ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ ആ യുവാവ് ഇന്നിപ്പോൾ ഇന്ത്യൻ യുവത്വത്തിന്റെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. പപ്പുവെന്ന് വിളിച്ചവരും വിളിപ്പിച്ചവരുമൊക്കെ വലിയ പപ്പുമാരായി മാറിയപ്പോൾ രാഹുൽഗാന്ധി ഇന്ത്യൻ ജനതയുടെ ആശയും ആശ്രയവുമായി മാറുന്ന കാഴ്ചകളാണ് ഇക്കഴിഞ്ഞ കുറെ നാളുകളായി നാം കണ്ടുവരുന്നത്.
അന്ന് കന്യാകുമാരിയിൽ നിന്നും നടന്നു തുടങ്ങിയപ്പോൾ കോൺഗ്രസുകാർതന്നെ അടക്കം പറച്ചിൽ തുടങ്ങിയിരുന്നു. ശരിയായ വളണ്ടിയർമാരോ ശരിയായ പ്ലാനിങ്ങോ ഒന്നും ഇല്ലാതെ നടന്നു തുടങ്ങിയ ആ മനുഷ്യൻ കേരളത്തിൽ എത്തിയപ്പോൾ കോൺഗ്രസ്സ് പ്രവർത്തകർ അതങ്ങേറ്റെടുത്തു . ഓരോരോ ജില്ലയിൽ കടക്കുമ്പോഴും ആളുകൾ കൂടി കൂടി വരികയല്ലാതെ കുറയുന്നതായി ശത്രുക്കൾ വരെ പറഞ്ഞില്ല.
ഓരോ മനുഷ്യനെയും കെട്ടിപ്പിച്ചപ്പോൾ അവർ മനസ്സിൽ കരയുകയായിരുന്നു. ഇന്ത്യയിൽ നന്മ ബാക്കിയുണ്ടെന്ന് മനസ്സിലാക്കി തന്ന ഒരു യാത്രയായിരുന്നു രാഹുൽഗാന്ധി നടന്നു നീങ്ങിയത്. പെൺകുട്ടികൾ പിന്നാലെ ഓടിയോടി വന്നു യാത്രക്കൊപ്പം കൂടിയപ്പോൾ അമ്മമാർ പണിക്കാർ സാധാരണക്കാർ ആ മനുഷ്യനിലെ നന്മ അടുത്തറിഞ്ഞു.
മണിപ്പൂരിൽ നിന്നും യാത്ര നടത്തുവാൻ അനുമതി കൊടുക്കാതെ ഭരണകൂടങ്ങൾ എതിർത്തപ്പോഴും ആരോടും പക കാണിക്കാതെ ആ മനുഷ്യൻ ഏറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി നിറവേറ്റുകയായിരുന്നു. മുംബൈയിലും തെലങ്കാനയിലും യുപിയിലും ആളുകളുടെ ആവേശം കണ്ടപ്പോൾ എതിരാളികൾ ലേശം പതറിയെങ്കിലും ഇതുപോലെ ഒരു തിരിച്ചടി അവർ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.
രാഹുൽ ഇനി എത്ര തവണ മന്ത്രിയായാലും പ്രധാനമന്ത്രിയായാലും അതിന്റെ മേലോട്ട് എത്തിയാലും വായനാടിനെയും വായനാട്ടുകാരെയും മറക്കുമെന്നും അവഗണിക്കുമെന്നും ആരും കരുതണ്ട. അങ്ങനെ ആരെങ്കിലും വരുത്തിത്തീർക്കുവാൻ ശ്രമിച്ചാൽ അവർ ജനങ്ങളിൽ നിന്നും അകലുകയല്ലാതെ നല്ലവരായ വായനാട്ടുകാർ മറക്കില്ല എന്ന് തിരുനെല്ലി പുഴയിൽ ഒഴുക്കിയ രാജീവ്ഗാന്ധിയുടെ ചിതാഭസ്മത്തെ സ്മരിച്ചുകൊണ്ട് നമ്മുക്ക് വാക്ക് കൊടുക്കാം.
രാഹുലിനെയും കുടുംബത്തെയും അടച്ചാക്ഷേപിച്ചുകൊണ്ട് ജനങ്ങളിൽ പല വിധത്തിലും വിഷം കുത്തിവെക്കുവാൻ കാലങ്ങളായി പാടുപെടുന്ന സംഘപരിവാറുകൾക്കും മനസിലായി അവർ പാല് കൊടുത്തു വളർത്തിയവർ അവരുടെ കൈകളിൽ തന്നെ കൊത്തി മുറിവേൽപ്പിച്ചുവെന്ന്.
വർഷങ്ങൾക്ക് മുൻപ് രാഹുൽഗാന്ധി കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നും സംഘടനക്കായുള്ള നേതാക്കളെ തിരഞ്ഞെടുക്കുവാൻ ഒരു ഇന്റർവ്യൂ ചെയ്യുകയുണ്ടായി. അന്ന് തലമുതിർന്ന പല നേതാക്കന്മാരും രാഹുൽ ഗാന്ധിയെ കളിയാക്കുകയും അദ്ദേഹത്തിന് ഇടക്ക് വെച്ച് ആ ദൗത്യം അവസാനിപ്പിക്കേണ്ടതായും വന്നു.
അന്ന് അദ്ദേഹം അത് തുടർന്നിരുന്നുവെങ്കിൽ ഇന്ന് കോൺഗ്രസ്സിന് മാത്രമായി 150 -200 സീറ്റുകൾ വരെ വളരെ ഈസിയായി ലഭിക്കുമായിരുന്നു. അന്നദ്ദേഹം കണ്ടെത്തിയ ഷാഫി പറമ്പിലും, വിടി ബാലറാമും, ഹൈബി ഈഡനും, റോജിജോണും, രമ്യയും, ജ്യോതിമണിയും ഒക്കെ ഇന്നിപ്പോൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
രാഹുൽഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ പാർട്ടിയെ ഇനിയും നൂറിൽ നിന്നും ഇരുന്നൂറിൽ എത്തിക്കുവാൻ ശ്രമിക്കുമെന്ന വിശ്വാസത്തിലാണ് ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകരും ഇന്ത്യയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരും !!!
രാഹുൽജിയെ നേരിൽ കാണുവാൻ ആശിച്ചുകൊണ്ട് ദാസനും
എന്നെങ്കിലും കാണുവാനാകുമെന്ന പ്രതീക്ഷയിൽ വിജയനും