ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്‍റണിമാരാകാതിരിക്കാന്‍ ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു

New Update
k sudhakaran vd satheesan-2

കോൺഗ്രസ്സിൽ എന്നും പുഴുക്കുത്തുകൾ സർവവ്യാപിയാണ് എന്നത് ഒരു നിയോഗമാണ്. പക്ഷെ, എതിരാളികൾക്ക് പ്രചോദനമാകുന്ന വിധത്തിൽ എത്ര വലിയവൻ കളിച്ചാലും അവരെ ചവുട്ടി പുറത്താകാതെ ഈ പുഴുക്കുത്തുകൾ അവസാനിക്കില്ല എന്ന് രാഹുൽഗാന്ധി അഞ്ചു വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരിച്ചുന്നു.

Advertisment

ഇക്കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ഒട്ടുമിക്കവരെയും പറഞ്ഞുവിടുകയും കുറെയെണ്ണം എതിർചേരിയിലേക്ക് കാലുമാറുകയും ചെയ്തതുകൊണ്ട് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അതിശക്തമായ തിരിച്ചുവരവ് നടത്തി.


ഇന്നിപ്പോൾ കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്കുള്ളിലേക്ക് ഇടതിന്റെയും ബിജെപിയുടെയും ചാരന്മാർ നുഴഞ്ഞു കയറിക്കൊണ്ട് പാർട്ടിയുടെ ശോഭ കെടുത്തുവാൻ ശ്രമിക്കുന്നുണ്ട് എന്നത് ഈയിടെ വയനാട്ടിൽ നടന്ന അവലോകനത്തിൽ നിന്നും തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍നിന്നും മനസിലാക്കുവാൻ സാധിച്ചു.


വളരെ തിരക്കിലായ പാർട്ടി പ്രസിഡന്റിന്റെ വാലിൽ തൂങ്ങിക്കൊണ്ട് ചില ഛിദ്രശക്തികൾ പാർട്ടി തീരുമാനങ്ങൾ എതിരാളികൾക്കും പത്രക്കാർക്കും ചോർത്തിക്കൊടുക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ചില പഴയകാല കുത്തിത്തിരുപ്പ് നേതാക്കൾ തന്നെയാണ് എന്നത് മനസിലാക്കുവാൻ ചില കോൺഗ്രസ്സ് അണികൾക്ക് ആവുന്നില്ല എന്നതാണ് വേദനാജനകം.

കേരളത്തിൽ ഓരോ ഗ്രാമങ്ങളിലും ബിജെപി ഭാരത് അരി വിതരണം ചെയ്തുകൊണ്ട് അവരുടെ സ്വാധീനം ഉറപ്പിക്കുമ്പോൾ, കമ്മ്യുണിസ്റ്റ് പാർട്ടി അവരുടെ ഭരണ പരാജയവും അഴിമതിക്കഥകളും ലോക്സഭാ തോൽവിയും മറയ്ക്കുവാൻ കളിക്കുമ്പോൾ കോൺഗ്രസ്സ് അണികളുടെ ആവേശം കെടുത്തുവാനായി ചില മാധ്യമ പ്രവർത്തകരുടെ പിൻബലത്തോടെ പാർട്ടിക്കകത്തെ അനിൽ ആന്റണിമാർ കുടില തന്ത്രങ്ങൾ മെനയുകയാണ്. 

കെപിസിസി പ്രസിഡണ്ടിന്റെ പേരിൽ ആ മനുഷ്യൻവരെ  അറിയാതെയാണ് ഇവന്മാർ ഇക്കളികൾ കളിച്ചുകൂട്ടുന്നത്. ആശ്രിതവത്സനായ അദ്ദേഹം കുറെയധികം ഗുണ്ടകളെയും ചിതലുകളെയും കൂടെ കൂട്ടിയപ്പോൾ അവരിപ്പോൾ പാർട്ടിയെ ചിതലരിച്ചുകൊണ്ടിരിക്കുകയാണ്. 


എതിരാളികള്‍ക്കായി തട്ടിക്കൂട്ടിയ ഭാരവാഹി യോഗത്തിലെ ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്ത തോല്‍ക്കാനായി ജനിച്ച ഭാരവാഹിയും ഡെല്‍ഹി നേതാവിന്‍റെ പേരുപയോഗിച്ചു ഗ്രൂപ്പിന്‍റെ താത്വികാചാര്യനായി മാറാന്‍ ശ്രമിക്കുന്ന പത്തനംതിട്ടക്കാരനും (ഡെല്‍ഹി നേതാവ് ഇയാളെ പണ്ടേ തഴഞ്ഞതാണ്) തരംപോലെ ഗ്രൂപ്പ് മാറി ചെവിതീനിയായി മാറുന്ന കൊല്ലംകാരനായ ഭാരവാഹിയും ഒക്കെയാണ് നിലവിലെ ചോര്‍ത്തല്‍ വീരന്മാര്‍.


വിഡി സതീശനെ സംബന്ധിച്ചിടത്തോളം തൃക്കാക്കര - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലും  ലോക്സഭാ തിരഞ്ഞെടുപ്പിലും വളരെ ചിട്ടവട്ടമായി കാര്യങ്ങൾ നീക്കിയപ്പോൾ കിട്ടിയ വിജയത്തിന്റെ ശോഭ കെടുത്തുവാനും അതുപോലെ മുഖ്യമന്ത്രിക്കുപ്പായങ്ങൾ തയ്പ്പിച്ചു വെച്ചിരിക്കുന്ന ചിലർ പിന്നിൽ നിന്നും കുത്തുകയാണെന്നും നന്നായറിയാം. 

പക്ഷേ ഇതൊക്കെ എല്ലാ പാർട്ടികളിലും പ്രസ്ഥാനങ്ങളിലും അമ്പല കമ്മറ്റികളിലും പള്ളി കമ്മറ്റികളിലും ക്ലബ്ബുകളിലും കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു തരം അസൂയയിൽ നിന്നും ഉത്ഭവിക്കുന്നതാണെന്ന് ഓരോ കേരളീയനും മനസിലാക്കേണ്ടതുണ്ട്.


ഇവിടെ മാധ്യമക്കാർ പറയുന്നത് വകവെക്കാതെ അതിനെ ചെവിക്കൊള്ളാതെ മുന്നോട്ട് തന്നെ പോയാൽ മാത്രമേ വിജയം കൈവരിക്കുവാനാകൂ എന്ന് രാഹുൽഗാന്ധി നമ്മെ പഠിപ്പിച്ചതാണ്. 


കെപിസിസിയിൽ ഇപ്പൊ കാണുന്ന ഈ പ്രവണത കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും നമ്മുക്ക് കാണാം. ഓരോരുത്തന്മാർ പാർട്ടിയെ ഹൈജാക്ക് ചെയ്തുകൊണ്ട് പാർട്ടിയുടെ പേരിൽ ഫണ്ട് പിരിക്കാനും അല്ലാത്ത കളികൾ കളിക്കുവാനും സ്വയം പ്രഖ്യാപിത പ്രസിഡണ്ട് ആകുകയും സമാന്തര കമ്മറ്റികൾ ഉണ്ടാക്കിക്കൊണ്ട് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കലും ഓരോരോ മണ്ഡലങ്ങളിലും കാണുവാൻ സ്വധിക്കും. 

ഡിസിസി കൾ നല്ല കരുത്താർജ്ജിച്ച ജില്ലകൾ ഒഴിച്ചുനിർത്തിയാൽ ഈ കളികൾ എല്ലായിടത്തും ഉണ്ട്. അതിനവർ ഗ്രൂപ്പുകളെ ദുരുപയോഗം ചെയ്യുന്നു. ഈ വക പുഴുക്കുത്തുകൾ എങ്ങനെയെങ്കിലും ഖദർ കുപ്പായവും ധരിച്ച്  നേതാക്കന്മാരുടെ വാലാട്ടികളായി നടന്നുകൊണ്ട് അവർക്ക് കരിമീനും ചെമ്മീനും തിരുതയും മഡ് ക്രാബും കള്ളും അല്ലാത്തതും ഒക്കെ വാങ്ങിക്കൊടുത്ത് നേതൃത്വത്തിൽ എത്തുന്നവരാണ്.

കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം,  അദ്ദേഹമാണ് വടകര മണ്ഡലത്തിലേക്ക് ഷാഫി പറമ്പിലിനെ നിർദ്ദേശിച്ചത്. ഷാഫിയുടെ രംഗപ്രവേശത്തിലാണ് കണ്ണൂരും കാസർകോട്ടും കോഴിക്കോട്ടും വടകരയിലും ഒക്കെ ഗംഭീര ഭൂരിപക്ഷത്തിൽ പാർട്ടി എതിരാളികളെ തകർത്തുവിട്ടത്. 


കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണം സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരുന്നു. അതിൽ വിറളിപൂണ്ട കമ്മ്യുണിസ്റ്റുകാർ പടച്ചുവിടുന്ന വാർത്തകളിൽ വീഴാതെ നോക്കേണ്ടത് അണികളാണ്, ഒപ്പം നേതാക്കളും.


ഇന്നിപ്പോൾ കോൺഗ്രസ്സുകാരുടെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ചർച്ച കെപിസിസി പ്രശ്നങ്ങളാണ്. ഈ ചതികളിൽ പെടാതെ എല്ലാവരും ശ്രദ്ധിച്ചാൽ പാർട്ടി വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുത്തോടെ വരും .

പണ്ട് കരുണാകരൻ - ആന്റണി പ്രശ്നങ്ങൾ ഉണ്ടാക്കിവെച്ചത് സഖാവ് ഇഎംഎസ് ആയിരുന്നു. പിന്നീട് 40 സീറ്റ് ഫിക്സഡ് ഡെപ്പോസിറ്റ് പറഞ്ഞുകൊണ്ട് കെ മുരളീധരനെയും ഉമ്മൻചാണ്ടിയെയും  വിഎസ് തെറ്റിച്ചു. 

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും തമ്മിൽ തെറ്റിക്കുവാനും അവർ വഴികൾ കണ്ടുപിടിച്ചു. ഇപ്പോൾ വിഡി സതീശനെയും കെ സുധാകരനെയും തെറ്റിക്കുവാനും ഇക്കൂട്ടർ ശ്രമിക്കാതിരിക്കില്ല എന്നത് കോൺഗ്രസ്സ് പ്രവർത്തകർ മനസിലാക്കിയാൽ അവർക്ക് നന്ന്.

വിഎസ്സിനേയും പിണറായിയേയും തമ്മിൽ തെറ്റിച്ച മലയാള മനോരമക്ക് നല്ലനമസ്കാരം നേർന്നുകൊണ്ട് സഖാവ് ദാസനും
പുഴുക്കുത്തുകളെ ഇല്ലായ്മ ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഡിസിസി വിജയനും

Advertisment