/sathyam/media/media_files/Ajy73IgGVdvbOs8q01PW.jpg)
രാഷ്ട്രീയ സ്വയം സേവകിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന പരമോന്നത നേതാവായ മോഹൻ ഭഗവത് ഇന്ത്യയിലെ ഇസ്ലാം മതസ്ഥരുമായി നടത്തിയ ഒരു സംവാദത്തിൽ ഇസ്ലാമുമായി സമന്വയപെടുന്നതിന്റെ ഭാഗമായി ചില നിർദ്ദേശങ്ങൾ വെച്ചിരുന്നത്രെ, അതിലേറ്റവും പ്രധാനമായി പറഞ്ഞത് ഹിന്ദുക്കളെ കാഫിർ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നെന്ന് പറയുന്നു.
ശരിക്കും പറഞ്ഞാൽ ആ വാക്ക് അത്രയും കഠിനമായ ഒരു വാക്ക് തന്നെയാണ്. കേരളത്തിൽ ആ വാക്ക് എല്ലാവർക്കും അറിയാമെങ്കിലും ആരും അങ്ങനെ പൊതുവായി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ആ വാക്കിന്റെ കാഠിന്യം അല്ലെങ്കിൽ അതിലടങ്ങിയ നെഗറ്റിവിറ്റി ഏവരും മനസിലാക്കിയിരുന്നു.
അന്ന് വടകരയിൽ നിലയില്ലാ കയത്തിൽ അകപ്പെട്ടപ്പോൾ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടി ആ വാക്കിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു മുട്ടൻ ശ്രമം നടത്തിയെങ്കിലും കേരളത്തിലെ നന്മയുള്ളവരുടെ വാശിയിൽ ആ ഉദ്യമം നടക്കാതെ പോകുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ ജയിക്കുവാൻ ഏതറ്റം വരെ പോകുന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്കാർക്ക് ഇത്തവണ അടിതെറ്റി എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ല എന്നതാണ് കേരളത്തിന്റെ ഏറ്റവും നല്ല ഒരു തീരുമാനമായി നാം മനസിലാക്കേണ്ടത്. സാധാരണ തിരഞ്ഞെടുപ്പിൽ ഇറക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏവരും മറക്കും എന്ന ചിന്താഗതി കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇന്നിപ്പോൾ കടുത്ത പടുകുഴിയിൽ എത്തിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ കുറച്ചു ലൈക്കും ഫോളോവേഴ്സും, യുട്യൂബിൽ ലേശം സബ്ക്രൈബേഴ്സും ഉണ്ടെങ്കിൽ ഭൂമിയുടെ അച്ചുതണ്ട് തിരിക്കാമെന്ന ചില പൊട്ടക്കിണറ്റിലെ തവളകൾക്ക് ഏറ്റ തിരിച്ചടിയാണ് ഇന്നിപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഈ സ്വഭാവം പണ്ട് പത്രക്കാരിലും ചാനലുകാരിലും കണ്ടിരുന്നു എങ്കിലും ഒന്നുരണ്ടു ചാനൽ മുതലാളിമാർക്കും പത്ര മുതലാളിമാർക്കും ഓൺലൈൻ ചാനലുകാർക്കും ഏറ്റ തിരിച്ചടികളിൽ നിന്നും അവർ പാഠം ഉൾക്കൊണ്ടുകൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തു പോരുന്നത്. ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ അല്ലെങ്കിൽ ഒരു കേസിൽ കുടുങ്ങിയാൽ കൂടെ നിൽക്കുവാൻ ഒരുത്തനും വരില്ലെന്ന തിരിച്ചറിവ് അവരിൽ അവബോധമുണ്ടാക്കി.
കമ്മ്യുണിസ്റ്റ് പാർട്ടിയെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അധികാരത്തിലെത്തിക്കാൻ അഹോരാത്രം പണിയെടുത്ത, അല്ലെങ്കിൽ കെകെ ശൈലജയെ ടീച്ചറമ്മയാക്കുവാൻ മെനക്കെട്ടിറങ്ങിയ പോരാളി ഷാജിമാരെ അവരുടെ ഉപജ്ഞാതാക്കൾ വരെ കൈവിട്ടപ്പോൾ അതിന്റെ നന്മ കേരളത്തിലെ പൊതുസമൂഹത്തിനു മാത്രമാണ്.
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്ന ഒരു വാക്കായിരുന്നു ''കാഫിർ'' എന്നത്. പക്ഷെ അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധിയും അദ്ദേഹത്തിന്റെ നേതാവും ചേർന്നുകൊണ്ട് കോടതിയിൽ കയറിയിറങ്ങിയപ്പോൾ ഒരു വലിയ ഗൂഢാലോചനതന്നെ തകർന്നു തരിപ്പണമാകുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയും, അവരെ സസ്‌പെൻഡ് ചെയ്തും രാഷ്ട്രീയ കളികൾ കളിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഒട്ടുമിക്ക ജനത്തിനും സംഭവത്തിന്റെ ഗൗരവവും പിന്നിലെ കളിക്കാരെയും മനസിലാക്കുവാൻ സാധിച്ചു എന്നതിൽ കോടതിക്കും അന്വേഷിച്ച ഉദ്യോഗസ്ഥർക്കും അഭിമാനിക്കാം.
ആർക്കും എന്തുമാവാം എന്ന ചിന്താഗതിയും ഇവിടെ എന്തും നടക്കും എന്ന തോന്ന്യാസവും അവസാനിപ്പിച്ചേ മതിയാകൂ എന്ന നിലയിൽ നീങ്ങിയാൽ കുറെയധികം പ്രശ്നങ്ങളെ നമ്മുക്ക് പരിഹരിക്കുവാൻ സാധ്യമാകും എന്നതിന്റെ തെളിവ് കൂടിയാണ് ഈ കണ്ടെത്തലുകൾ. അത്രയും അപകടകരമായ സ്‌ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎ മാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല.
മലയാളത്തിലെ ഒരു നായകനടനെ വയനാട്ടിലെ ഉരുൾപൊട്ടൽ വിഷയത്തിൽ യൂട്യൂബിലൂടെ അവഹേളിച്ച ഒരു ചെകുത്താനെ അപ്പോൾ തന്നെ പൂട്ടിയതും കേരളത്തിന് അത്യാവശ്യമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു പീഡനക്കേസിലെ ഇരയുടെ വീട്ടിലെത്തി അവർക്ക് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തുകൊണ്ട് കേരളത്തിലെ ഒരു എൻആർഐ ബിസിനസുകാരന്റെ പേര് യൂട്യൂബിലൂടെ പറയിപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടിലുള്ളവർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചുകൊടുത്തും പതിനഞ്ച് കോടിയോളം ചോദിച്ചുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്ത രണ്ടു യൂട്യൂബർമാരെ കേരള പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് ജയിലിൽ അയച്ചതും മൂന്നു നാല് മാസങ്ങൾക്ക് മുൻപാണ്.
അവരുടെ പിറകിലും കേരളത്തിലെ രാഷ്ട്രീയക്കാരനും ഒരു സർക്കാർ കോൺട്രാക്ടറുമാണെന്ന് ഏവർക്കും അറിയാമെങ്കിലും സ്വാധീനം ഉപയോഗിച്ചുകൊണ്ട് അറസ്റ്റുകൾ വൈകിപ്പിക്കുന്നതും കേരളത്തിൽ തന്നെയാണ് എന്നതാണ് ദുഖകരം.
ആരെക്കുറിച്ചും എന്തും പറയാം.. എന്തും എഴുതാം എന്നൊക്കെ കരുതിയിയുന്ന ഒട്ടേറെ വ്ലോഗർമാരും ബ്ലോഗർമാരും ബ്ലാക്ക്മെയിൽ ക്വട്ടേഷൻകാരും ഇന്നിപ്പോൾ പലതരം നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരുത്തൻ ലോകം മുഴുവൻ ചുറ്റി കറങ്ങി എല്ലാവിഷയത്തിലും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് വിലസി നടന്നപ്പോൾ അവൻ അന്യദേശത്തുനിന്നും കേരളത്തിൽ വന്ന ഒരു പെൺകുട്ടിയെ മുറിയിലേക്ക് ക്ഷണിച്ചുകൊണ്ട് പീഡന ശ്രമം നടത്തിയതും ആ പെൺകുട്ടി അവരുടെ രാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ടുകൊണ്ട് ആ വ്‌ളോഗറെ പൂട്ടിയതും നാം കണ്ടു.
അതുപോലെ ഈ വ്ലോഗർമാർ സമൂഹത്തിൽ സ്വയം സെലിബ്രിറ്റികളായി മാറിക്കൊണ്ട് മയക്കുമരുന്നു കച്ചവടക്കാരുടെ ഏജന്റുകളായും പ്രവർത്തിക്കുന്നുണ്ട്.
ഇവരെക്കൊണ്ടുള്ള ഏറ്റവും വലിയ ദോഷം പ്രകൃതിക്കാണ്. വളരെ സൈലന്റ് ആയി പോയിരുന്ന പാലക്കാട്ടെ ആ കൊല്ലങ്കോടിനെ വ്ലോഗർമാർ ചേർന്നുകൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അവിടത്തെ ജനങ്ങൾ റോഡിലിറങ്ങി ജനത്തെ നിയന്ത്രിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
അതിരപ്പിള്ളി വാൽപ്പാറ റോഡിലൂടെ വളരെ കുറവ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു . ഇന്നിപ്പോൾ വ്ലോഗർമാർ നിരങ്ങി നിരങ്ങി ആ റോഡിലും ട്രാഫിക്ക് ജാമുകൾ ഉണ്ടാക്കി പ്ലാസ്റ്റിക്ക് ബോട്ടിലുകളും കിറ്റുകളും റോഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അതും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആനയുടെ തുമ്പിക്കൈക്കുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കുടുങ്ങി അവയെല്ലാം മരിച്ചുവീഴുന്ന സങ്കടകരമായ കാഴ്ചകൾ !!!
എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും ഇനിയും അവരെയൊക്കെ സൂക്ഷിക്കുക. ഇനിയും എന്തെങ്കിലും ഉണ്ടൻ ചുരുട്ടുകളുമായി പോരാളികൾ വന്നേക്കാം, കേരളം സൂക്ഷിക്കുക !!!
കാഫിർ പ്രയോഗത്തിൽ ഏറെ വിഷമിച്ചുകൊണ്ട് സഖാവ് ദാസനും
ഇനിയൊരിക്കലും അക്കളികൾ വിലപ്പോവില്ലെന്ന വിശ്വാസത്തിൽ പോരാളി വിജയനും