/sathyam/media/media_files/kEulj9QXq4Br5zpKIfAl.jpg)
സഖാവ് എം വി രാഘവനെയും സഖാവ് കെ ആർ ഗൗരിയമ്മയെയും വൻ ചതികളിലൂടെ പുറത്താക്കിയ സിപിഎം പിന്നീട് അവരെ വെറുതെ വിട്ടില്ല. അവർക്കെതിരെ പ്രയോഗിക്കാവുന്ന പരമാവധി പാരകളും കുത്തിത്തിരിപ്പുകളും നടത്തുവാൻ സഖാവ് ഇ.എം.എസും സഖാവ് നായനാരും സഖാവ് വി.എസും അണികളോട് ആഹ്വാനം ചെയ്തു.
അന്ന് അക്കളികൾ വിജയിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന് സാധിച്ചത് എം.വി.ആറും ഗൗരിയമ്മയും യുഡിഎഫിലേക്ക് കൂറുമാറിയതോടെയാണ്. അന്നത്തെ രക്തസാക്ഷിയായ സഖാവ് പുഷ്പൻ ഇപ്പോഴത്തെ അൻവർ ഉയർത്തിയ വെല്ലുവിളികൾ കേൾക്കുവാൻ കാത്തുനിന്നില്ല.
അൻവർ വായ ഇല്ലാത്ത വെട്ടുകത്തി ആയതിനാൽ അൻപത്തിയൊന്നു വെട്ടും മാഷാ അള്ളായും പ്രയോഗിക്കുവാൻ കാഫിർ കൂട്ടം തത്ക്കാലം മുതിരില്ല. പിന്നെ ചെയ്യാൻ സാധിക്കുന്നത് പഴയ കെഎഫ്ഡിസി വായ്പയും തടയണ കേസുകളും ഫോൺ ചോർത്തൽ നാടകങ്ങളും ഒക്കെ ചേർത്തുവെച്ചു ഒരു അഴകൊഴമ്പൻ അറസ്റ്റ് പടച്ചുവിടുക എന്നത് മാത്രമാണ്.
അതിനായി ആർക്കും വേണ്ടാത്ത സഖാവ് എ വിജയരാഘവനെ തന്നെ രംഗത്തിറക്കിക്കൊണ്ടും അവസരവാദത്തിൽ ഡോക്ടറേറ്റ് നേടിയ കെ.റ്റി ജലീൽ എന്ന 'ശകുനി'യെ മുന്നിൽ നിർത്തിയും അല്ലറ ചില്ലറ വിടുവായത്തങ്ങൾ അണികളിലേക്ക് വ്യാപിപ്പിക്കുക എന്ന തത്വസംഹിത മാത്രമാണെന്നാണ് അന്‍വര്‍ കൂട്ടാളികള്‍ പറയുന്നത്.
കൂടെയുണ്ടായിരുന്ന പോരാളി ഷാജിക്ക് വരെ വിവരവും ബോധവും വെച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയ അണികളിൽ വന്നു ചേർന്ന സമൂലമാറ്റങ്ങളും മനസ്സിലാക്കിയ പിണറായി ഭക്തർ ഇന്നിപ്പോൾ കളിക്കുന്നത് ഒരു ഈഴവ - മുസ്ലിം വിഭാഗീയ കളികളാണ് എന്ന് അരിഭക്ഷണം കഴിക്കുന്ന ഏത് ബാലനും ജയരാജനും മനസിലായിരിക്കുന്നു.
ശശിയും ഗോവിന്ദനും ചേർന്ന് ഷംസീറിനെയും റിയാസിനെയും പട നയിക്കുവാൻ ഇറക്കുമ്പോൾ പണ്ടത്തെ പോലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരിൽ വിശ്വാസം ജനിപ്പിക്കുവാൻ ആകുന്നില്ല എന്നതാണ് എ.കെജി സെന്റർ നേരിടുന്ന മഹാദുരന്തം.
ഒരു സർക്കാർ സംവിധാനം ഉപയോഗിച്ചുകൊണ്ട് ബിരിയാണി ചെമ്പിലും ഈന്തപ്പഴത്തിലും എന്തിനധികം വിശുദ്ധ ഖുർആനിൽ വരെ സ്വർണ്ണവും ഡോളറും അങ്ങോട്ടും ഇങ്ങോട്ടും കടത്തിയെന്ന് ആരോപണം നേരിട്ടവര്‍തന്നെ ഒരു മതത്തെ ഒന്നടങ്കം കള്ളക്കടത്തുകാരും ഹവാലക്കാരുമായി ചിത്രീകരിക്കുമ്പോൾ അവർ ഗുജറാത്തിലും മുംബൈയിലും ടൺ കണക്കിന് സ്വർണ്ണം കടത്തുന്നവരെ സഹായിക്കുകയാണ് ചെയ്യുന്നത്.
സ്വന്തം മകളുടെ പേരിലുള്ള അഴിമതി മൂടിവെക്കുവാൻ ഒരു നല്ല രാഷ്ട്രീയപാര്‍ട്ടിയെ കരുവാക്കുന്ന ഇന്നത്തെ ക്യാപ്റ്റന്മാർ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ദിവസം ചെല്ലുന്തോറും അപഹാസ്യരായി മാറിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണ്.
ഗുജറാത്ത് ഫണ്ട് എന്ന പേരിൽ രാഷ്ട്രീയം മാറിയ കെ.റ്റി ജലീൽ എന്ന 'പുണ്യാളൻ' ഇന്നിപ്പോൾ അങ്ങേരുണ്ടാക്കിയ ആ ചീട്ടുകൊട്ടാരം തകർന്ന് വീണ് കാലൊടിഞ്ഞു കിടക്കുമ്പോൾ പിആർ ഏജൻസികൾക്ക് വരെ അവരെയൊന്നും രക്ഷിക്കുവാനാകുന്നില്ല എന്നതും കാലം കാത്തുവെച്ച കാവ്യനീതി തന്നെയാണ്.
കർമഫലം എന്നത് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കേരളഭരണം തന്നെയാണ്. മര്യാദക്ക് ഒരുദിവസം പോലും ഒരു പോള കണ്ണടക്കുവാനാകാതെ ക്യാപ്റ്റൻ നീറി നീറി പുകയുമ്പോൾ സഹായത്തിനായി ഒരു കൈരളി ചാനലോ ദേശാഭിമാനിയോ വരെ കൂടെ ഇല്ല എന്നുള്ളതും മറ്റൊരു സത്യമായി അവശേഷിക്കുന്നു.
ഇതുപോലെ അഴിമതി നിറഞ്ഞ ഒരു ഭരണകൂടം ബീഹാറിൽ വരെ കാണാൻ പറ്റാതായ ഈ കാലഘട്ടത്തിൽ ഓരോരോ അഴിമതിക്കേസുകൾ വരുമ്പോഴും അതിനെ പുകമറകൊണ്ട് മറയ്ക്കുവാൻ പടച്ചുവിടുന്ന ഹേമ കമ്മറ്റിയും മാവോയിസ്റ്റ് വേട്ടയും ഒന്നും ഏൽക്കുന്നില്ല എന്നതും കേരളത്തിന് ലേശം നന്മ ബാക്കി ഉള്ളതുകൊണ്ട് മാത്രമാണ്.
ശബരിമലയിൽ തുടങ്ങിയ കലക്കലുകൾ തൃശൂർ പൂരത്തിലും വടകര തിരഞ്ഞെടുപ്പിലും ഒക്കെ കലക്കിയിട്ടും എല്ലാം ബുമറാങ്ങ് ആയി തിരിഞ്ഞു കൊത്തുന്നത് പട്ടിണിമൂലം റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന്റെ പേരിൽ പോലീസ് ജീപ്പിൽ വെച്ച് മരണമടഞ്ഞ ആ പാവം ആദിവാസി ബാലൻ മധുവിന്റെ കണ്ണീർ തന്നെയാണ്.
ഇതുപോലെയുള്ള ഓരോരോ കണ്ണീരും, ടിപിയുടെ അമ്മയുടെ ശാപവാക്കുകളും, ഒരു പെണ്ണിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട പുതുപ്പള്ളിയുടെ നാഥനായിരുന്ന ഉമ്മൻചാണ്ടിയുടെ മനസ്സിന്റെ വിങ്ങലും, ഭരണത്തിന്റെ പ്രഭ മങ്ങുമ്പോൾ പടച്ചുവിടുന്ന കൊലപാതകങ്ങളിൽ രക്തസാക്ഷികളാക്കിയ പാവങ്ങളുടെ കുടുംബങ്ങളുടെ പ്രാർത്ഥനകളും ഒക്കെ മാരക അസുഖങ്ങളായും അല്ലാതെയും ഭരണക്കാരെ വിടാതെ പിന്തുടരുമ്പോൾ ഇനിയെങ്കിലും അവർ ചിന്തിച്ചാൽ നന്നായിരുന്നു.
ഒരു കസേരയിൽ ഇരിക്കുവാൻ ഏതറ്റംവരെയും ചെറ്റത്തരങ്ങൾ കാണിക്കുന്നവർക്ക് ദൈവത്തിന്റെ താക്കീതുകൾ മാത്രമാണ് ഇന്നിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇനിയും പ്രളയങ്ങളും ഉരുൾപൊട്ടലുകളും കോവിഡുകളും നിപ്പകളും ഒക്കെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷകളിലാണ് ഓരോരോ ദിവസവും തള്ളിനീക്കുന്നത്. എല്ലാം അറിഞ്ഞിരുന്നിട്ടും കേവലം കിറ്റ് കണ്ടും ആറരക്കുള്ള തള്ളുകൾ കേട്ടും വോട്ടു ചെയ്തു വിജയിപ്പിച്ചവർക്കുള്ള ശിക്ഷ അവരിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു .
ലോകത്തിലെ ഏറ്റവും മനോഹാരിതയാർന്ന ഭൂപ്രദേശം, ഏറ്റവും നല്ല മണ്ണും വെള്ളവും, കാലാവസ്ഥയും ഒക്കെ കനിഞ്ഞനുഗ്രഹിച്ചിട്ടും ഇമ്മാതിരി ആളുകൾ ഉള്ളതിനാൽ ദുരിതമനുഭവിക്കേണ്ടി വരുന്ന മലയാളിയോട് സഹതാപം തോന്നിപ്പോകുന്നു.
ഒരു നല്ല മാറ്റത്തിനായി ഒന്നിക്കാം !
സഖാവ് എന്ന് കവലയിൽ പോയി നിവർന്നു നിന്ന് പറയുവാൻ വേദനിച്ചുകൊണ്ട് സഖാവ് ദാസനും പാർട്ടിയുടെ ശവപ്പെട്ടിയിൽ അവസാന അണിയടിക്കും വരെ കാത്തുനിൽക്കുവാനാകാതെ സഖാവ് വിജയനും