/sathyam/media/media_files/2025/02/06/d9aCJGlaFakxlOkxuu1P.jpg)
മൂന്നാം തവണയും പിണറായി സർക്കാർ വരുമെന്ന് ഗോവിന്ദനും നടേശനും ഒക്കെ വിളിച്ചുപറയുന്നുണ്ടെങ്കിലും സാക്ഷാൽ പിണറായി വിജയൻ അത് ആഗ്രഹിക്കുന്നില്ല എന്ന നഗ്നസത്യം ഇക്കാലയളവിൽ നടന്ന സംഭവവികാസങ്ങൾ കോർത്തിണക്കി നോക്കിയാൽ ഏത് അരിഭക്ഷണം കഴിക്കുന്നവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏറ്റവും വലിയ ഉദാഹരണം അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെ യാണ്. അന്ന് 1996 ലെ നായനാർ ഭരണം നാശകോശമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഇതേ പൊളിറ്റിക്കൽ സെക്രട്ടറിക്ക് തന്നെ.
കൂടാതെ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം തഴച്ചു വളർന്നുകൊണ്ടിരിക്കുന്നു എന്നതും കാണാതെ പോകരുത്.
സോഷ്യൽ മീഡിയയിലും ചാനലുകളിലും പാർട്ടിക്കുവേണ്ടി രാപ്പകൽ ജീവിതമർപ്പിച്ചിരുന്ന കൂലിത്തൊഴിലാളികളും പണിമുടക്കിലാണ് എന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതതകളാണ്.
കൂടാതെ ബിജെപിയും ആർഎസ്എസും വളരെ ആസൂത്രിതമായി കേരളത്തിൽ പിടിമുറുക്കുന്നതും കാഫിർ പ്രയോഗത്താൽ പാർട്ടിക്കായി പടപൊരുതിയിരുന്ന മാപ്ല സഖാക്കളുടെ മൗനവും, പാർട്ടി വോട്ടു ബാങ്കായിരുന്ന ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒക്കെ മെല്ലെ മെല്ലെ അകലുന്നതും അൻവറിന്റെ വെടിപൊട്ടിക്കലും ഒക്കെ കൂടി ആയപ്പോൾ സംഗതി വളരെ മോശവസ്ഥയിലാണ്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊട്ടിക്കാൻ അൻവർ കരുതിവച്ചിരിക്കുന്ന ബോംബുകളും കൂടി ആകുമ്പോൾ എല്ലാം പൂർണ്ണമാകും.
ഇനി പറയുവാനുള്ളത് യുഡിഎഫിലെ, പ്രത്യേകിച്ച് കോൺഗ്രസ്സിലെ കാര്യങ്ങളാണ്.
കോൺഗ്രസ്സിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും ചില വാടകഗുണ്ടകളായ ചാനലുകാരും കൂലിയെഴുത്തുകാരും പടച്ചുവിടുന്ന വാർത്തകളിൽ നേതാക്കളും അണികളും കയറി കൊത്തുന്നു എന്നതാണ് മുഖ്യ പ്രശ്നം.
കോൺഗ്രസ്സ് അണികളുടെ മനസ്സ് മനസ്സിലാക്കിക്കൊണ്ട് അവരുടെ വീര്യം കെടുത്തുവാനുള്ള തന്ത്രങ്ങൾ ചില ചാനലുകൾ ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ്സ് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന ചെറുപ്പക്കാർ അക്കാര്യത്തിൽ വളരെ ജാഗരൂകരാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കമ്മ്യുണിസ്റ്റ് പോരാളി ഷാജിമാർ പാർട്ടിക്കുവേണ്ടി എങ്ങനെ പണിയെടുത്തോ അതിനും മേലെയാണ് കോൺഗ്രസ്സ് പോരാളി വാസുമാർ പാർട്ടിക്കായി അശ്രാന്തം പണിയെടുക്കുന്നത് എന്നതിൽ നേതാക്കൾക്ക് ആശ്വസിക്കാം.
2016 ൽ ഉമ്മൻചാണ്ടിയുടെ രണ്ടാം മന്ത്രിസഭയെ ഇല്ലാതാക്കിയത് അന്ന് 16 കോടിക്ക് കോൺഗ്രസ്സ് ക്യാമ്പയിൽ ഏറ്റെടുത്ത കമ്പനിയായിരുന്നു.
കുടുംബക്കാരുടെ വാക്കുകൾ കേട്ടുകൊണ്ട് ഉമ്മൻചാണ്ടി പണം എണ്ണിക്കൊടുത്തപ്പോൾ രാത്രി ആർഎസ്എസും പകൽ കമ്മ്യുണിസ്റ്റും കളിച്ചിരുന്ന ക്യാമ്പയിൽ ലീഡർ ഇല്ലാത്ത ഹോർഡിങ്ങുകളുടെ എണ്ണം കാണിച്ചുകൊണ്ട് പണം എണ്ണിവാങ്ങി.
പിന്നീട് രമേശ് ചെന്നിത്തല 2021 ൽ ആകപ്പാടെ നാലാളുകൾ മാത്രമുള്ള കമ്പനിക്ക് ക്യാമ്പയിൻ കൊടുത്തപ്പോൾ ഒരു നല്ല തിരഞ്ഞെടുപ്പ് വാചകം വരെ കണ്ടെത്തുവാനായില്ല.
ഉറപ്പാണ് എൽഡിഎഫിന് മുന്നിൽ ചെന്നിത്തലയുടെ ക്യാമ്പയിൻകാരും സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത ആന്റണി പുത്രനും തകർന്നു തരിപ്പണമായി.
ഇനിയിപ്പോൾ കോൺഗ്രസ്സിലെ ആകെയുള്ള പ്രശ്നം മുഖ്യമന്ത്രി ആരാകും എന്നുള്ള ചർച്ചകളാണ്. കെപിസിസി പ്രസിഡന്റ് അനാരോഗ്യം മൂലം മാറി നിൽക്കുകയും ചെറുപ്പക്കാരനായ ഒരു കെപിസിസി പ്രസിഡന്റ് മുന്നിൽ നിൽക്കുകയും ചെയ്താൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെയാണ് ബഹുഭൂരിപക്ഷം അണികൾക്കും യുവനേതാക്കൾക്കും താത്പര്യം.
രമേശ് ചെന്നിത്തലക്ക് ദൈവം ഒരു നല്ല അവസരം നൽകിയെങ്കിലും അദ്ദേഹത്തിന് ആ അവസരം മുതലാക്കുവാൻ സാധ്യമായില്ല.
അഞ്ചുകൊല്ലം നീ, അഞ്ചുകൊല്ലം ഞാൻ എന്ന തത്വത്തിൽ വിശ്വസിച്ചു പോന്ന രമേഷ്ജി കൂടെ നല്ല ആളുകളെ ചേർത്തുനിർത്തുവാൻ മടിച്ചപ്പോൾ കപ്പിനും ചുണ്ടിനും ഇടക്ക് മുഖ്യമന്ത്രിക്കുപ്പായം തട്ടിത്തെറിച്ചുപോയി. ഇനി അദ്ദേഹത്തിന് അണികളുടെ വിശ്വാസം വീണ്ടെടുക്കുക അത്ര എളുപ്പവുമല്ല.
കെസി വേണുഗോപാലിന്റെ പേരും ചില ചാനലുകളും ഓൺലൈൻകാരും കുത്തിപ്പൊക്കുന്നുണ്ടെങ്കിലും കെ.സി അങ്ങനെ ഒരു തീരുമാനത്തിൽ എത്തുമെന്നുള്ളത് ആരും പ്രതീക്ഷിക്കേണ്ട.
ലേശം കൂടി കാത്തിരുന്നാൽ കേന്ദ്രത്തിൽ മുഖ്യ രാഷ്ട്രീയ തന്ത്രജ്ഞൻ ആകുവാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നതിനാൽ അദ്ദേഹം കേവലം ഒരു മുഖ്യമന്ത്രിക്കസേരക്കായി ഇപ്പോഴുള്ള ഇമേജ് കളയുവാനുള്ള സാധ്യത തീരെ കുറവാണ്.
സാധ്യതാ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ പ്രതിപക്ഷ നേതാവിന് തന്നെയെങ്കിലും അദ്ദേഹത്തിനെയും ചില പുഴുക്കുത്തുകൾ പിന്തുടരുന്നു എന്നതാണ് അണികളുടെ ഇടയിലെ സംസാരവിഷയം.
അതിനാൽ അണികൾക്കോ നേതാക്കൾക്കോ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുവാൻ സാധിക്കുന്നില്ല എന്നതാണ് നേതാക്കളുടെ ഇടയിലെ സംസാരം.
ഈ ഒരൊറ്റ കാരണം തന്നെയാണ് അദ്ദേഹത്തിനെതിരെ ചില പാർട്ടിക്കാരെങ്കിലും സംസാരിക്കുന്നത്. സത്യത്തിൽ ഈ വിഷയമൊന്നും അദ്ദേഹം അറിയുന്നില്ല എന്നതാണ് നഗ്നസത്യം.
വിഡി സതീശൻ എന്നത് പച്ചയായ മനുഷ്യൻ ആണ്. ഉമ്മൻചാണ്ടി - കരുണാകരൻ പോലെത്തന്നെ ആർക്കും അടുത്തിരുന്ന് വിശേഷങ്ങൾ പങ്കുവെക്കാവുന്ന ഒരു നല്ല നേതാവ്. അദ്ദേഹം അത് ശ്രദ്ധിക്കുകയും മനസിലാക്കുകയും അതിൽ ഇടപെടുകയും ചെയുന്നുണ്ട്.
ഉമ്മൻചാണ്ടിക്കും കരുണാകരനും സോണിയഗാന്ധിക്കും ഒക്കെ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ വിഡിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരുപയോഗിച്ചുകൊണ്ട് ചില തത്പരകക്ഷികൾ അവരവരുടെ കാര്യങ്ങൾ സാധിക്കുമ്പോൾ ഇവിടെ ഒരു നല്ല മുഖ്യമന്ത്രിയെയാണ് അവർ കേരളത്തിൽ ഇല്ലാതാക്കുന്നത്.
സ്വന്തം പാർട്ടിയിലെയും എതിർപാർട്ടിയിയിലെയും ആളുകൾ ഇവർക്കെതിരെയുള്ള ആയുധം മൂർച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഈ സത്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് നീങ്ങിയാൽ അദ്ദേഹത്തിന് കാര്യങ്ങൾ ഏതാണ്ട് ഉറപ്പിക്കാം.
കൂടെ നടക്കുന്നവരുടെ ശല്യം അവസാനിപ്പിച്ചാൽ കേരളത്തിൽ എല്ലാവരും നല്ല നേതാക്കൾ തന്നെ എന്ന് ദാസപ്പനും
ഏത് കാലത്തും ആരുടെ കൂടെയും ഈ വക ഇത്തിക്കണ്ണികൾ കാണും എന്ന വിശ്വാസത്തിൽ വിജയണ്ണനും