തരൂരിന്‍റെ ആ പുകഴ്ത്തല്‍ ഒരുവിധം അറ്റെൻഷൻ സീക്കിങ് ആണെന്ന് കരുതുന്നവർ ഉണ്ടാകാം. പക്ഷേ ഡീലുകളിലൂടെയൊക്കെ കണ്ണോടിക്കുമ്പോള്‍ ഒന്നും അത്രയങ്ങ് നിര്‍മലമെന്ന് ചിന്തിക്കാനും വയ്യ. കെ റെയില്‍ വന്നപ്പോള്‍ തരൂര്‍ നിന്ന് തിരിയുന്നത് നാം കണ്ടതാണ്. ഇനിയൊരു ആഗോള നിക്ഷേപ സംഗമം വരാനിരിക്കുന്നു. അതിലെന്തോ ഡീല്‍ വരാനുണ്ടോ ? ഒന്നും കാണാതെ അച്ഛൻ തെങ്ങിന്മേൽ കയറില്ല ! അതുറപ്പ് - ദാസനും വിജയനും

കേരളം കണ്ടതിൽ  ഏറ്റവും അലമ്പ് സർക്കാരിന്റെ വ്യവസായ വികസനം അത്യന്നതങ്ങളിൽ ആണെന്ന് ശശി തരൂർ ഉറക്കെ വിളിച്ചു പറയുമ്പോൾ അതിലെന്തോ കുത്തിത്തിരിപ്പ് ഒളിഞ്ഞുകിടപ്പില്ലേ ? ആ കുത്തിത്തിരുപ്പിന്റെ ഉറവിടം ആണ് ആർക്കും മനസിലാകാത്തത്.

author-image
ദാസനും വിജയനും
Updated On
New Update
sasi tharoor-3
Listen to this article
0.75x 1x 1.5x
00:00 / 00:00

നാലോ അഞ്ചോ കുട്ടികൾ ഉള്ള എല്ലാ വീടുകളിലും ഒരു കുട്ടി എപ്പോഴും എവിടെയെങ്കിലും വേദന, എന്തെങ്കിലും അസുഖം ഒക്കെ അമ്മയോട് അല്ലെങ്കിൽ അച്ഛനോട് അല്ലെങ്കിൽ അവരിഷ്ടപ്പെടുന്ന അമ്മൂമ്മയോടൊക്കെ പറയും. 

Advertisment

പിന്നീട് ആ കുട്ടിയെ ഡോക്ടറെ കാണിക്കുകയോ മരുന്ന് വാങ്ങിക്കൊടുക്കുകയോ, ഓറഞ്ചും ആപ്പിളും ഒക്കെ വാങ്ങിക്കൊടുത്ത് അങ്ങനെയങ്ങനെ കൂടുതൽ ശ്രദ്ധ കൊടുക്കും.

അറ്റെൻഷൻ സീക്കിങ് ( ശ്രദ്ധ പിടിച്ചുപറ്റൽ ) എന്നാണ് ഇതിന് ഇംഗ്ലീഷിൽ പറയുകയെങ്കിലും "striving for acknowledgment" എന്നോ  "desiring prominence" എന്നോ ഒക്കെയാണ് തരൂരിന്റെ ഭാഷ.

sasi tharoor kollam-2

ക്‌ളാസ് മുറിയിൽ ഒച്ചവെച്ചു ശ്രദ്ധ ആകർഷിക്കുന്നവർ, സിനിമാ തിയറ്ററിൽ കൂവി വിളിച്ചുകൊണ്ട് ശ്രദ്ധ ആകർഷിക്കുന്നവർ, ഇതൊന്നും പറ്റാത്തവർ ട്രെയിനിലെ ടോയ്‌ലെറ്റിൽ തെറി എഴുതിയും, ആശുപത്രിയിലെ ചുമരിൽ പടം വരച്ചും, കണ്ണിൽ കണ്ടിടത്തെല്ലാം കുത്തിവരച്ചും അവരുടെ ശ്രദ്ധ ആകര്‍ഷിപ്പിക്കൽ നടപടികൾ നടത്തിവന്നിരുന്നു. 

ഇക്കാലത്ത് അവരൊക്കെ ഇൻഫ്ളുവൻസർ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. കൂടുതൽ ആളുകളെ ആകർഷിപ്പിക്കുക, കൂടുതൽ ലൈക്കുകൾ, കൂടുതൽ ഷെയറുകൾ വാങ്ങിക്കൂട്ടുക, അതിനായി എന്ത് കോപ്രായവും കാണിക്കുവാൻ മടിയില്ല ഇക്കൂട്ടർക്ക്.

അതുപോലെത്തന്നെ ഒരു സ്റ്റേജ് കണ്ടാലോ മൈക്ക് കണ്ടാലോ വിടാത്ത ഒട്ടനവധി ആളുകളുണ്ട് നമ്മുടെ കൂട്ടത്തിൽ. എന്തെങ്കിലുമൊക്കെ വിളിച്ചുകൂവി ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഇക്കൂട്ടരുടെ ധാരണ അവരെന്തൊക്കെയോ ആണെന്നാണ്. 

സോഷ്യൽ മീഡിയ വന്നതിൽ പിന്നെ കുറെയധികം ആളുകൾക്ക് കാര്യം പിടികിട്ടി മെല്ലെമെല്ലെ മാറുന്നുമുണ്ട്. അതിപ്പോൾ സ്‌കൂൾ-കോളേജ് അലുംനി ഗ്രൂപ്പുകളിൽ ആയാലും നാട്ടിൻപുറങ്ങളിലെ അമ്പല-പള്ളി-ക്ലബ്ബ് കമ്മറ്റികളിൽ ആയാലും അഡ്മിൻ ഒക്കെ ആയാൽ എന്തൊക്കെയോ ആണെന്നുള്ള ധാരണ ഇക്കൂട്ടർ വെച്ചുപുലർത്തുന്നു. അപ്പണിയല്ലാതെ വേറെ ഒന്നും അറിയാത്തവരിലാണ് ഇത്തരം സ്വഭാവവിശേഷതകൾ കണ്ടുവരുന്നത്.

sasi tharoor-1

ഇനി നമ്മൾ പറഞ്ഞുവന്ന കാര്യത്തിലേയ്ക്ക്. പാലക്കാട്ടെ ഒരു കുഗ്രാമമായ തരൂരിൽ നിന്നും ഏർക്കാട് പബ്ലിക്ക് സ്‌കൂളിലും പിന്നെ ലണ്ടനിലുമൊക്കെ പഠിച്ചു അത്യവശ്യം ഇംഗ്ലീഷ് ശൂ.. ശൂ.. പോലെ പറയുന്നത് കണ്ടപ്പോൾ യുഎന്നിൽ നല്ല ജോലിയുംകിട്ടി, സെക്രട്ടറി ജനറൽ കസേരയുടെ അരികില്‍വരെയെത്തിയ ആളാണ് നമ്മുടെ സ്വന്തം ശശി തരൂർ.

അദ്ദേഹം ഇന്ത്യയിലെത്തി കോൺഗ്രസ്സ് പാർട്ടിയിൽ ചേരുകയും 2009 തിരഞ്ഞെടുപ്പിൽ നമ്മുടെ മലയാളികൾ അദ്ദേഹത്തെ പൊന്നുപോലെ ഏറ്റെടുത്തുകൊണ്ട് ലോക്സഭയിൽ എത്തിക്കുകയും ചെയ്തപ്പോള്‍ സോണിയാഗാന്ധി അദ്ദേഹത്തിന് ഉതകുന്ന നല്ല മന്ത്രിസ്ഥാനം കൊടുത്തു. അതുപോലെ തന്നെ തലസ്ഥാനത്തെ ജനത അദ്ദേഹത്തെ മൂന്നുവട്ടം ജയിപ്പിച്ചുകൊണ്ട് മലയാളിയുടെ സ്നേഹം കാണിച്ചുകൊടുത്തു.

കോൺഗ്രസ്സ് പാർട്ടിക്ക് പറ്റിയ ഒരു തെറ്റ്, ശശി തരൂർ ട്വിറ്ററിൽ കളി തുടങ്ങിയപ്പോൾ, ഡിജിറ്റൽ ഇന്ത്യയിലെ ചെറുപ്പക്കാരുടെ മനസ്സ് മനസിലാക്കിയില്ല എന്നത് മാത്രമാണ്. അന്ന് കോൺഗ്രസ്സ് ശശി തരൂരിനെ ഡിജിറ്റൽ ക്യാമ്പയിനുകൾ ഏൽപ്പിച്ചിരുന്നെങ്കിൽ ഇന്നത്തെ നരേന്ദ്രമോദിയും ഷായും ഗുജറാത്തിൽ തന്നെ ഇരിക്കേണ്ടി വന്നേനെ. 

sasi tharoor gharge soniya gandhi

ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും അന്നൊക്കെ സോണിയാഗാന്ധി തരൂരിനൊപ്പം നിലകൊണ്ടു. സുന്ദന്ദ പുഷ്കർ വിഷയത്തിൽ പോലും കോൺഗ്രസ്സ് അദ്ദേഹത്തെ തള്ളിപറഞ്ഞില്ല. അതിന്റെ നന്ദിയെന്നോണം തരൂരും ബിജെപിക്കാരുടെ മോഹവലയത്തിൽ പെടാതെ അദ്ദേഹത്തിന്റെ മൂല്യം കാത്തുസൂക്ഷിച്ചുപോന്നു .

ആ കാലഘട്ടത്തിൽ ശശി തരൂർ എന്ന പേരിലുള്ള യുട്യൂബ് ചാനൽ അദ്ദേഹത്തിന് സമ്മാനമായി നൽകിയത് ഈ ദാസനും വിജയനും ആയതിനാലാണ് കൂടുതൽ ആധികാരികമായി എഴുതിപ്പോകുന്നത്. 

യുഎന്നിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പറിച്ചു നട്ടപ്പോൾ ഏതോ അദൃശ്യ ഫ്രീമേസന്മാർ  അദ്ദേഹത്തിന്റെ പിറകിൽ ഉണ്ടായിരുന്നുവോ എന്ന സംശയം തോന്നിയിരുന്നു. 

ഐപിഎൽ ലേലത്തിലും അതുപോലെയുള്ള വമ്പൻ ഡീലുകളിലും അദ്ദേഹത്തിന്റെ പിന്നിലുള്ള അദൃശ്യശക്തികളെ നമ്മുക്ക് കുറച്ചൊക്കെ മനസ്സിലാക്കാമായിരുന്നു . ഐപിഎൽ കൊച്ചി ടീമിന്റെ ഭാഗമായാണ് സുനന്ദപുഷ്കറിനെ കൂടെ കൂട്ടേണ്ടിവന്നതെന്നതും അരമനരഹസ്യം.

sasi tharoor sunanda pushkar

ദുബായിലും ലണ്ടനിലുമൊക്കെ വെച്ചുനടന്ന പല വമ്പൻ ഡീലുകൾക്ക് പിന്നില്‍ തരൂർ ഉണ്ടെന്നു മനസിലാക്കിയ കോൺഗ്രസ്സ് പാർട്ടി അദ്ദേഹത്തെ പാർട്ടി പ്രസിഡണ്ട് ആക്കുവാൻ സമ്മതം മൂളിയില്ല. അക്കാര്യത്തിൽ കുറെയധികം ആളുകൾ മുറവിളി കൂട്ടിയെങ്കിലും പാർട്ടിയുടെ ആ തീരുമാനത്തെ എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. 

കഴിവുകളെ അംഗീകരിക്കുന്ന, കഴിവുള്ളവരെ കൂടെ കൂട്ടുന്ന കോൺഗ്രസ്സ് പാർട്ടിയുടെ ഏറ്റവും വലിയ തെളിവാണ് മൻമോഹൻ സിങ്ങെന്ന അതികായൻ. ആയതിനാൽ രാഷ്ട്രീയക്കാരല്ലാത്തവരായ ബുദ്ധിജീവികൾക്ക് കോൺഗ്രസ്സിൽ സ്ഥാനമില്ല എന്നാർക്കും പറയുവാനാവില്ല.

കേരളം കണ്ടതിൽ  ഏറ്റവും അലമ്പ് സർക്കാരിന്റെ വ്യവസായ വികസനം അത്യന്നതങ്ങളിൽ ആണെന്ന് ശശി തരൂർ ഉറക്കെ വിളിച്ചു പറയുമ്പോൾ അതിലെന്തോ കുത്തിത്തിരിപ്പ് ഒളിഞ്ഞുകിടപ്പില്ലേ ? ആ കുത്തിത്തിരുപ്പിന്റെ ഉറവിടം ആണ് ആർക്കും മനസിലാകാത്തത്.

പണ്ട് കരുണാകരനെ പൊളിക്കാൻ ആന്റണിയേയും ഉമ്മൻചാണ്ടിയെയും കൂടെ കൂട്ടിയവർ, ഉമ്മൻചാണ്ടിയെ പൊളിക്കാൻ കരുണാകരനും മകനും 40 എംഎൽഎമാരെ ഫിക്സഡ് ഡെപ്പോസിറ്റ് കാണിച്ചു കുടുക്കിയവർ, ഇനിയിപ്പോൾ അടുത്ത ഭരണം ഏതാണ്ട് കിട്ടില്ലെന്ന്‌ ഉറപ്പാക്കിയതോടെ തരൂരിനെ മുഖ്യമന്ത്രിയെങ്ങാനും ആക്കി കളയാം എന്ന് ദൂതന്മാരെ അയച്ചു സുഖിപ്പിച്ചോ എന്നറിയേണ്ടിയിരിക്കുന്നു. 

sasi tharoor pinarai vijayan

തരൂർ എന്ന താക്കോൽ സ്ഥാനത്തെ നായർ മുഖ്യമന്ത്രിയും റിയാസ് എന്ന താക്കോൽ സ്ഥാനത്തെ മരുമകൻ ഉപമുഖ്യനും ഒക്കെ ആയാൽ എന്തെന്ന് സാക്ഷാൽ പിണറായിയും ശിങ്കിടി ശശിയും ചിന്തിച്ചുകാണുമോ ?

കെ റെയിൽ എന്ന മഹാസംഭവം കേരളത്തിലേക്ക് എത്തിച്ചതിൽ ശശി തരൂരിന് പങ്കുണ്ടോ എന്നതാണ് ഇപ്പോൾ സംശയങ്ങൾക്ക് ഇട നൽകുന്നത്. കാരണം അന്നുമുതലാണ് പിണറായി വിജയനും ശശി തരൂരും പരസ്പരം പൊക്കി പറച്ചിലുകൾ ആരംഭിച്ചത്. 

ജപ്പാനിലെ ഏതോ ഭാഗത്തെ ഒഴിവാക്കിയ സ്പീഡ് ട്രെയിനുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് പട്ടാമ്പിയിലെ അപ്പം കൊച്ചിയിലേയ്ക്ക് എത്തിക്കുവാൻ ശ്രമിച്ചപ്പോൾ അന്നത്തെ മഞ്ഞക്കുറ്റികൾക്കെതിരെ കോൺഗ്രസ്സിലെ കുട്ടികൾ ആത്മാർത്ഥമായി പരിശ്രമിച്ചു. 

k rail protest

അന്നത്തെ ആ പരിശ്രമത്തിൽ ശശി തരൂർ പങ്കാളിയായിരുന്നില്ല എന്നതാണ് ഈ ഡീലിൽ അദ്ദേഹത്തിന് പങ്കുണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങിയത്. കൂടാതെ അദ്ദേഹം കെ റെയിലിനേയും മഞ്ഞകുറ്റികളെയും കുറെ സ്ഥലങ്ങളിൽ ന്യായീകരിച്ചുകൊണ്ട് സംസാരിച്ചു.

ഇന്നിപ്പോൾ ഒരു വസ്തുവിനും കൊള്ളാത്ത കേരളത്തിലെ വ്യവസായ വകുപ്പിനെ പുണ്യാളൻ വകുപ്പാക്കുവാൻ അദ്ദേഹം ആഞ്ഞുപിടിക്കുമ്പോൾ വരാനിരിക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ പുതിയ എന്തോ ഒരു കുത്തിത്തിരുപ്പ്  അദ്ദേഹം കൊണ്ടുവരുന്നു അല്ലെങ്കിൽ ഏതോ വലിയ ഡീൽ അദ്ദേഹം പിന്നണിയിൽ നടത്തിവരുന്നു എന്ന് വേണം കരുതുവാൻ. കാരണം രാജ്യത്തുതന്നെ ആഗോള ഡീലുകളുടെ വലിയ തമ്പുരാനാണ് തരൂര്‍. 

അക്കാര്യം കൂടുതൽ ദേശീയ, അന്തർ ദേശീയ വാർത്തയാകുമ്പോൾ ഗൂഗിൾ സെർച്ചിലും ചാറ്റ് ജിപിടിയിലും കേരളത്തിലെ വ്യവസായം ഉന്നതിയിൽ ആണെന്നുള്ള വാർത്തകൾ നിറഞ്ഞു നിൽക്കും എന്ന് മനസിലാക്കിയ തരൂർജിയുടെ അടുത്ത അടവുനയങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .

ഒന്നും കാണാതെ അച്ഛൻ തെങ്ങിന്മേൽ കയറില്ല ! അതുറപ്പാണ് !

തരൂർ കോൺഗ്രസ്സ് വിട്ടുപോകില്ലെന്ന ഉറപ്പിൽ തരൂർ ദാസനും സരിൻ വന്നുകയറിയതുപോലെ തരൂർ വരുമെന്ന പ്രതീക്ഷയിൽ സഖാവ് വിജയനും

Advertisment