കേവലം 50 ഡോളർ മുതൽ മുടക്കിയാൽ ഒരു ഡോക്ടറേറ്റും ചുരുട്ടിയ സർട്ടിഫിക്കറ്റും തലയിൽ മാജിക്കുകാരുടെ തൊപ്പിയും വക്കീലന്മാരുടെ കോട്ട് ഇട്ടുള്ള ഒരു ഫോട്ടോയും കിട്ടും. ഇമ്മാതിരി 'ഡോക്ടര്‍മാരെ' പിടികൂടി ഡോക്ടറേറ്റ് കീറി കളഞ്ഞു നാടുകടത്താനൊരുങ്ങുകയാണ് യുഎഇ. വില കൊടുത്ത് അവാര്‍ഡ് 'വാങ്ങുന്ന' കേരളത്തിലെ ചില അൽപ്പന്മാരും സ്വൽപ്പന്മാരും ഒക്കെ ഇക്കൂട്ടത്തില്‍പെടും - ദാസനും വിജയനും

ഗൾഫിൽ ധാരാളം പ്രാഞ്ചിയേട്ടൻമാര്‍ ഈവക 'ഡോക്ടർമാരാണ്'. ആ സർട്ടിഫിക്കേറ്റ് കാണിച്ചുകൊണ്ട് ഗോൾഡൻ വിസ വരെ എടുത്തു വിലസുന്ന ആളുകളും ധാരാളം. ഇവരെയെല്ലാം ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

author-image
ദാസനും വിജയനും
Updated On
New Update
doctorate-3
Listen to this article
0.75x 1x 1.5x
00:00 / 00:00

അങ്ങനെ ഒരു വ്യാജ  ഡോക്ടർ കൂടി പിടിക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടറായ ഒരു പ്രാഞ്ചിയേട്ടൻ കൂടി യുഎഇയിൽ പിടിക്കപ്പെട്ടപ്പോൾ ആദ്യം നിരോധിക്കേണ്ടത് വ്യാജ 'ഡോക്ടറേറ്റ്' നൽകി ആദരിക്കുന്ന അലമ്പ് യുണിവേഴ്സിറ്റികളെയാണ്

Advertisment

അമേരിക്കയിൽ നിന്നും കടിച്ചാൽ പൊട്ടാത്ത പേരുകളുമായി വരുന്ന യൂണിവേഴ്‌സിറ്റിക്ക് കേവലം 50 ഡോളർ അഥവാ 4000 രൂപ മുതൽ മുടക്കിയാൽ നിങ്ങൾ ആവശ്യപ്പെടുന്ന വിഷയത്തിൽ ഡോക്ടറേറ്റും ചുരുട്ടിയ ഒരു സർട്ടിഫിക്കേറ്റും ഒപ്പം തലയിൽ മാജിക്കുകാരുടെ തൊപ്പിയും വക്കീലന്മാരുടെ പാവാട പോലത്തെ കോട്ടും ഇട്ടുള്ള ഒരു ഫോട്ടോയും കിട്ടും.

ഗൾഫിൽ ധാരാളം പ്രാഞ്ചിയേട്ടൻമാര്‍ ഈവക 'ഡോക്ടർമാരാണ്'. ആ സർട്ടിഫിക്കേറ്റ് കാണിച്ചുകൊണ്ട് ഗോൾഡൻ വിസ വരെ എടുത്തു വിലസുന്ന ആളുകളും ധാരാളം. ഇവരെയെല്ലാം ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.


ഏതു സമയത്തും ഇവരെ പിടികൂടി ഡോക്ടറേറ്റ് കീറി കളഞ്ഞു നാടുകടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉള്ളതുകൊണ്ട് സോഷ്യൽ മീഡിയയിലോ അല്ലാത്തിടത്തോ ഒക്കെ ഡോക്ടർ എന്നൊക്കെ ചേർത്ത് വെച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ അതൊക്കെ മായ്ചുകളഞ്ഞാൽ കുറെ നാൾ കൂടി ഗൾഫിൽ കഴിയാം. ധാരാളം വക്കുപൊട്ടിയ ഇന്ത്യൻ യുണിവേഴ്സിറ്റിക്കാരും ഒരു ലക്ഷം രൂപക്ക് ഡോക്ടറേറ്റ് ഉണക്കമീൻ പോലെ വിറ്റുകൊണ്ടിരിക്കുന്നുണ്ട്.


ഇക്കഴിഞ്ഞ മാസം ഷാർജയിൽ പിടിക്കപ്പെട്ട ഷിഹാബ് ഷാ നടത്തിയ ബുർജ് അൽ അറബ് സ്പെഷ്യൽ ഷോയിലും മുഖ്യ കാർമ്മികത്വം വഹിച്ചിരുന്നത് മറ്റൊരു വ്യാജഡോക്ടറായിരുന്നു. ആ മനുഷ്യനും ഡോക്ടറേറ്റ് വിൽക്കുന്നതിൽ ഹോൾസെയിൽ ഡീലർ ആയിരുന്നു. 

സൗദിയിലും ഖത്തറിലും ഒക്കെയായി ധാരാളം പേരെ അദ്ദേഹം ഡോക്ടർ ആക്കിയിട്ടുണ്ട്. പണ്ട് ജയലളിതക്കാണ് നമ്മൾ ഡോക്ടറേറ്റ് കിട്ടിയത് ആദ്യം കേൾക്കുന്നത്. പിന്നെ പിന്നെ കേരളത്തിലെ ചില അൽപ്പന്മാരും സ്വൽപ്പന്മാരും ഒക്കെ ഡോക്ടറേറ്റുമായി മന്ത്രിസ്ഥാനം വരെ അലങ്കരിച്ചു. 

shihab shah

എന്താണ് ഇതുകൊണ്ടൊക്കെ അവർ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഒരു സെർട്ടിഫിക്കറ്റ് കിട്ടിയാൽ ഉള്ള ബുദ്ധിയിലൊന്നും യാതൊരു മാറ്റവും ഉണ്ടായതായി അറിവില്ല .


ഷിഹാബ് ഷായ്ക്ക് ആളെ കൂട്ടി കൊടുത്തതിൽ ഇവിടത്തെ ഒട്ടനവധി മുൻനിര മാധ്യമപ്രവർത്തകർക്കും റേഡിയോ ജോക്കികൾക്കും പ്രാഞ്ചിയേട്ടന്മാർക്കും ഉള്ള പങ്ക് ആർക്കും നിഷേധിക്കുവാനാകില്ല. 


അവരുടെ പേരുകളും ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് ബുർജ് അൽ അറബ് പോലുള്ള സ്ഥലത്തേക്ക് ആളുകളെ വിളിച്ചു കയറ്റി, സുവിശേഷ കേന്ദ്രങ്ങളിൽ സാക്ഷ്യം പറയിക്കുന്നതുപോലെ താക്കോൽ കൈമാറിക്കൊണ്ടും സാക്ഷ്യപത്രം സ്വീകരിച്ചുകൊണ്ടും കാണിച്ചു കൂട്ടിയ കളികൾ കണ്ടപ്പോൾ തന്നെ പലരുടെയും മനസുകളിൽ ചോദ്യം ഉയർന്നിരുന്നു. ഇവന്റ് നടത്തിയവരെ വരെ ഭീഷണപ്പെടുത്തിയപ്പോൾ അതിന്റെയൊക്കെ പ്രത്യാഘാതം ഇങ്ങനെയാകുമെന്ന് ഇവരൊന്നും സ്വപ്നത്തിൽ വരെ ചിന്തിച്ചു കാണില്ല.

പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ ഏറെ നാളുകളായി നാട്ടിൽ പടപൊരുതിയെങ്കിലും ആദ്യമൊക്കെ ഉന്നത പോലീസ് അധികാരികൾ, പഞ്ചായത്തിലെ ഇത്തിൾക്കണ്ണികൾ ഒക്കെ അവർക്കെതിരെ ആയിരുന്നുവെങ്കിലും പിന്നീട് അവർ ജയിച്ചു കയറുന്നു എന്ന് തോന്നിയപ്പോൾ ബുർജ് ഖലീജയുടെ തൊട്ടടുത്തായി ഏറ്റവും വിലയേറിയ വീഥിയിൽ ഒരു വെൽബിയിങ് സ്ഥാപനം തുടങ്ങി കൊണ്ട് ഷിഹാബും കൂട്ടാളിയായ മാഹിക്കാരിയും എല്ലാവരെയും ഞെട്ടിച്ചു. 

ആ ക്ലിനിക്കിന് അനുഗ്രഹം നൽകുവാൻ ഷെഫ് പിള്ളയും ഷംന കാസിമും ദുബായിലെ പ്രാഞ്ചിയേട്ടന്മാരും ഒക്കെ പോയിരുന്നു. ഇനിയിപ്പോൾ ഒറിജിനൽ ഇറ്റലിക്കാരൻ 'അർമാനി ' യുടെ വക്കീലന്മാർ കൊടുത്ത ആ പേര് ദുരുപയോഗം ചെയ്തതിന്റെ വകയിലുള്ള കേസുകൾ വന്നുകൊണ്ടുകൊണ്ടിരിക്കുന്നു. ഷാർജയിൽ നിന്നും അൽ ഐൻ ഭാഗത്തേക്ക് ആണ് ഡോക്ടറെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വീണ്ടും ദുബൈക്ക് വരേണ്ടി വരും !


കേരളത്തിലെ ഏറ്റവും ജനകീയമായ ഒരു ജനതയുടെ ആത്മാവിഷ്കാരമായ ചാനൽ എല്ലാ വർഷവും ദുബായിലെ ഒന്നാം കിട ഹോട്ടലുകളിൽ വെച്ച് നടത്താറുള്ള ഏറ്റവും ഭയങ്കര കച്ചവടക്കാർക്കുള്ള അവാർഡ് സെറിമണിയിൽ ഏറ്റവും നല്ല വെൽ ബീയിങ് സംരംഭകനുള്ള അവാർഡ് കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയനിൽ നിന്നും വാങ്ങിയെടുത്ത വ്യക്തിയാണ് ഈ ഡോക്ടർ. 


business man of the year

വയനാടിന്റെ മനോഹരമായ ബാണാസുരയുടെ തീരത്ത് മമ്മുട്ടിയെയും കാവ്യാ മാധവനെയും അയൽവക്കക്കാരാക്കി റോയൽ മെഡോസ് എന്ന റിസോർട്ടും പിന്നീട് അതേ റിസോർട്ട് ലോകത്തിലെ ഏറ്റവും വലിയ വെൽനെസ്സ് റിസോർട്ടാക്കി 'കെൻസ' എന്ന പേരിൽ വീണ്ടും വിറ്റു കാശാക്കിയപ്പോൾ ഇവിടെ നാണക്കേട് ഉണ്ടാക്കിയത് പാവറട്ടിക്കാർക്കാണ് .

എന്തായാലും ഈ ജനകീയ ചാനലിന്റെ അവാർഡുകൾ കിട്ടിയവർ വരിവരിയായി അകെത്തേക്ക് പോയിത്തുടങ്ങിയപ്പോൾ ഇത്തവണ അവാർഡ് വാങ്ങുവാനായി പണം കൊടുക്കുവാൻ ആളെ കിട്ടാതെ വന്നപ്പോൾ അവാര്‍ഡിന്റ്റെ വിലയിൽ ലേശം കുറവ് വരുത്തിയിട്ടുണ്ട്. 

അപ്പോൾ അവരുടെ ആവശ്യം മമ്മുട്ടി മാത്രം അവാർഡ് തന്നാൽ മതിയെന്നായിരുന്നു. അങ്ങനെ ഇത്തവണയും മമ്മുട്ടി അവാർഡ് കൊടുക്കുവാൻ ദുബായിലെത്തി, അവസാനം അവാർഡ് കൊടുത്തു കൊടുത്തു മമ്മുട്ടിക്കും മതിയായി എന്നാണ് അവാർഡ് കിട്ടിയ ഒരാൾ പറഞ്ഞത്. 


ഈ  അവാർഡുകളും ഡോക്ടറേറ്റുകളും കുറെയധികം അനാവശ്യ പ്രാഞ്ചിയേട്ടന്മാരെ വളർത്തുകയല്ലാതെ വേറെ യാതൊരു ഉപകാരവും സമൂഹത്തിനും കേരളത്തിനും ലഭിക്കുന്നില്ല എന്നതാണ് ഏറെ വിഷമം.


ഇപ്പോഴും നല്ലതുപോലെ അദ്ധ്വാനിച്ചും മെനക്കെട്ടും ജീവിച്ചു പോകുന്നവരുടെ ഭൂമിയാണ് ഗൾഫ്. സോഷ്യൽ മീഡിയ വന്നപ്പോൾ പണ്ടൊക്കെ തീവണ്ടിയുടെ കക്കൂസിൽ എഴുതിയവരും, പള്ളിയുടെ മൂത്രപ്പുരയിൽ പേരെഴുതിവെച്ചവരും, ട്രാൻസ്‌പോർട്ട് ബസിന്റെ സീറ്റിനു പുറകിൽ പേരെഴുതിയവരും, ആശുപത്രി കിടക്കയ്ക്ക് സമീപത്ത് എഴുതിവെച്ചവരും, ഊട്ടി മലകയറുമ്പോൾ പാറയിൽ പെയിന്റുകൊണ്ട് എഴുതിയവരും ഒക്കെ ഒറ്റക്കെട്ടായാണ് സോഷ്യൽ മീഡിയയിൽ പേരെഴുതി കളിക്കുന്നതും ഹബീബി കം ടു ദുബായും കം ടു കേരളയും ഒക്കെ പടക്കുന്നതും. 

എന്തായാലും നെല്ലും പതിരും തിരിച്ചറിയുവാൻ പറ്റാത്ത അവസ്ഥയായിരിക്കുന്നു !!!

പടപൊരുതിയ ആ മാളുവിന്‌ ആശംസകൾ നേർന്നുകൊണ്ട് കാശ് പോയ ദാസനും മാഹിക്കാരിയെ അന്വേഷിച്ചുകൊണ്ട് പണം പോയ വിജയനും