/sathyam/media/media_files/2025/03/23/Dr0kD5gSOHCPMLQJvVx2.jpg)
കേരളത്തിലെ ബിജെപി വലിയൊരു മാറ്റത്തിന്റെ മുന്നോടിയായിട്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന കച്ചവട സാമ്രാട്ടിനെ കേരളത്തിന്റെ അദ്ധ്യക്ഷനായി അവരോധിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നശിച്ച രാഷ്ട്രീയ സെറ്റപ്പായിരുന്നു കേരളത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നത്.
സാധാരണ ഒരു രാഷ്ട്രീയ പാർട്ടിക്ക് രണ്ടോ മൂന്നോ ഗ്രൂപ്പുകൾ ഒക്കെ കാണുമെങ്കിലും കേരളത്തിലെ ബിജെപിക്ക് തലപ്പത്ത് ഉള്ള എല്ലാവരുടെയും പേരിൽ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.
പട്ടി തിന്നുന്നത് പൂച്ചക്ക് കണ്ടുകൂടാ.., പൂച്ച തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ.., എന്ന തരത്തിലായിരുന്നു കാര്യങ്ങൾ പോയിക്കൊണ്ടിരുന്നത്. അതെല്ലാം ഇതോടെ അവസാനിക്കും എന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
തൃശൂരിലെ ദേശമംഗലത്തുകാരനും അഹമ്മദാബാദിൽ രാജേഷ് പൈലറ്റിന്റെ ട്രെയിനറുമായിരുന്ന എംകെ ചന്ദ്രശേഖറിന്റെ മകനായി അഹമ്മദാബാദിലായിരുന്നു ജനനം. വിദ്യാഭ്യാസം തൃശൂരിലും ബംഗളൂരുവിലും, മണിപ്പാൽ എൻജിനീയറിങ് കോളേജിലും ചിക്കാഗോയിലുമൊക്കെയായിരുന്നു.
അമേരിക്കയിലെ ഇന്റൽ കമ്പനി തലവൻ വിനോദ് ധം നേരിട്ട് കമ്പനിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ നിന്നും തിരിച്ചുവന്ന് അമ്മായിഅപ്പൻ നമ്പ്യാരുടെ ബിപിഎൽ കമ്പനിയിൽ പ്രവേശിച്ചു.
ബെംഗളൂരുവിൽ നിന്നും ഗുരുവായൂർ അമ്പലത്തിൽ തൊഴുവാൻ പോകുമ്പോൾ ആദ്യം ഡ്രൈവറെ ബിഎംഡബ്ള്യു കാറുമായി കോഴിക്കോട് എയർപോട്ടിലേക്ക് പറഞ്ഞയക്കും. പിന്നീട് ബംഗളുരുവിൽ നിന്നും വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങുന്ന രാജീവ് ബിഎംഡബ്ള്യുവിൽ ഗുരുവായൂർ അമ്പലത്തിലേക്ക് പോകും.
അവിടെനിന്നും ദർശനം കഴിഞ്ഞാൽ വീണ്ടും ബിഎംഡബ്ള്യുവിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പോകും. ഡ്രൈവർ കാലി വണ്ടിയുമായി ബെംഗളുരുവിലേക്ക് പോകുമ്പോൾ നമ്മുടെ പുള്ളിക്കാരൻ വിമാനത്തിൽ ബെംഗളുരുവിലേക്ക് പറക്കും.
അങ്ങനെയുള്ള കളികൾ അധികരിച്ചപ്പോൾ അമ്മായി അപ്പനുമായി രാജീവ് ചന്ദ്രശേഖർക്ക് സ്വരച്ചേർച്ച ഇല്ലാതായി. ഇതെല്ലാം ബിപിഎൽ കമ്പനിയെ സാരമായി ബാധിച്ചു . കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ആ കമ്പനിയെ ഹോങ്കോങ് കമ്പനിയായ ഹച്ച് എസ്സാറിന് ഏകദേശം 8,214 കോടിക്ക് വിറ്റുകൊണ്ട് രാജീവ് ചന്ദ്രശേഖർ അമ്മായി അപ്പനെയും മൊത്തം ഇന്ത്യൻ കമ്പനികളെയും കുറ്റം പറഞ്ഞവരെയും ഞെട്ടിച്ചു.
പിന്നീട് 800 കോടിയോളം മുതൽമുടക്കി ജുപിറ്റർ ക്യാപ്പിറ്റൽ എന്ന സ്ഥാപനം ആരംഭിച്ചു. ആ കമ്പനി ടെക്നൊളജിയിലും മീഡിയയിലും ഹോസ്പിറ്റാലിറ്റിയിലും ഒക്കെ ചേർന്ന് ഏകദേശം പതിനായിരത്തിൽ പരം കോടികളുടെ ആസ്തിയാക്കി മാറ്റി.
ഇതിനിടയിൽ ഏഷ്യാനെറ്റ് കമ്മ്യുണിക്കേഷൻ സ്വന്തമാക്കി. ഏഷ്യാനെറ്റ് വാർത്തകൾ കൂടാതെ കന്നട തെലുഗു ചാനലുകളും ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ മീഡിയ തലവൻ മെർഡോക്കുമായി കൈകോർത്തു.
പിന്നീട് 60 കോടിയോളം ചിലവാക്കിക്കൊണ്ട് 'റിപ്പബ്ലിക്ക്' ചാനൽ ആരംഭിച്ചു. അതോടൊപ്പം തന്നെ ബിജെപിയുടെ സഹായത്തോടെ രാജ്യസഭാ എംപിയായി, കേന്ദ്രമന്ത്രിയായി. ജീവിതത്തിൽ ആദ്യമായി തോൽവി അറിഞ്ഞത് സ്വന്തം സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് മറ്റൊരു നായർ പുലിയായ ശശി തരൂരിന്റെ മുന്നിൽ മാത്രം.
കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം കേരളത്തെപോലുള്ള സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം കിട്ടിയത് തന്നെ അദ്ദേഹത്തിന് വലുതായിരുന്നു. ചാനൽ ചർച്ചകളും കോംപ്രമൈസുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നിടത്ത് അപ്രതീക്ഷിതമായി വീണു കിട്ടിയത്.
ആകെയുണ്ടായ മെച്ചം സ്വന്തം മകന്റെ കല്യാണത്തിന് മമ്മുട്ടിയും യൂസഫലിയും കുഞ്ഞാലിക്കുട്ടിയും നദ്ദയും പട്ടാഭിരാമനും കല്യാണരാമനും പിവിജിയുമൊക്കെ പങ്കെടുത്തു എന്നത് മാത്രമാണ്.
പിന്നെ തൃശൂർ ജയം സുരേന്ദ്രന്റെ ജയമല്ല, മറിച്ചു സുരേഷ് ഗോപിയുടെ അദ്ധ്വാനവും, പാർട്ടിയുടെ പണക്കൊഴുപ്പും, ഇഡിയുടെ വിലപേശലുകളും, തൃശൂർ കോടീശ്വരന്മാരുടെ മൗനവും, ചില മാധ്യമങ്ങളുടെ അനാവശ്യ എതിർപ്പുകളും ഒക്കെയായിരുന്നു. എന്തിനധികം പറയുന്നു പൂരം കലക്കൽ കൂടി ആയപ്പോൾ ഭൂരിപക്ഷം കൂട്ടുവാൻ സാധിച്ചു .
ഇനിയുള്ള കാര്യങ്ങൾ കണ്ടറിയണം. കളിക്കുന്നത് കേരളത്തിലാണ്. ലോകത്തുതന്നെ ഏറ്റവും പ്രയാസമുള്ള മണ്ണും ജനവും. വേര് പിടിക്കുവാൻ നന്നേ കഷ്ടപ്പെടേണ്ടിവരും . എതിരാളിയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെ നിൽക്കുന്നവരെ തന്നെ എന്നത് ഏകദേശം മനസ്സിലായിക്കാണും.
അണികളെ എങ്ങനെ കൈകാര്യം ചെയണം എന്നത് പഠിക്കുവാൻ ലേശം സമയം എടുക്കുമെങ്കിലും മേലേത്തട്ടിലുള്ള കുറെ റിട്ടയേർഡ് നായന്മാരെയും അതുപോലെ കോൺഗ്രസ്സിൽ നിന്നും എല്ലാം നേടി അവസാനം കാലുമാറുന്ന കുറേയാളുകളെയും പാർട്ടിയിലേക്ക് ആകർഷിക്കുവാൻ സാധിച്ചെന്നു വരും.
എന്തായാലും രാജീവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടമാണ് വരുവാൻ പോകുന്നത് എന്നത് സത്യം !!
സുരേന്ദ്രൻ കനിഞ്ഞാൽ എല്ലാം നന്നായി നടക്കും എന്ന ഉപദേശത്തിൽ കാര്യവാഹ് ദാസനും ഗവർണമാർ കേരളത്തിൽ നിന്നും ഇനിയും കൂടട്ടെ എന്നാശംസിച്ചുകൊണ്ട് മിസോറാമിൽ നിന്നും വിജയനും