/sathyam/media/media_files/2025/03/30/FtClGN0kyZeaRE3kmMum.jpg)
ഇത്രയധികം കരണംമറിച്ചിലുകൾ കണ്ട ഒരു സിനിമ ലോകചരിത്രത്തിൽ ഇതാദ്യം. നാം വളരെയധികം ആരാധിച്ചു പോന്നവരും .
ഇത് ബെംഗളൂരു അല്ല, ഇത് ചിക്കാഗോ അല്ല, ഇത് കേരളമാണെന്ന സത്യാവസ്ഥ. ഇനിയെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപേ നൂറുവട്ടം ആലോചിച്ചാൽ രാജീവിന് നല്ലത്. പതിനേഴു വെട്ടുകളുടെ കഥ പറഞ്ഞുകൊണ്ട് രാജുമോൻ ഈ എതിരാളികളെയും വെട്ടി.
ടി ദാമോദരൻ കരുണാകരനോട് സിനിമ ഇറങ്ങുന്നതിന്റെ മുൻപ് തന്നെ കാര്യങ്ങൾ വിശദീകരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
എമ്പുരാൻ സിനിമ മലയാളികളിലെ ഇരുതലമൂരികളെ കണ്ടെത്തുവാൻ ഏറെ സഹായകമായി എന്ന് വേണം കരുതുവാൻ. ഇന്ന് പറഞ്ഞവൻ നാളെ മാറ്റി പറയുന്ന കാഴ്ചകൾ കാണുമ്പോൾ അറിയാതെ എങ്കിലും പൃഥ്വിരാജിനോടും ടീമിനോടും ഇഷ്ടം തോന്നിപ്പോകുന്നു.
സോഷ്യൽ മീഡിയ എടുത്തു നോക്കിയാൽ മാറ്റിപറച്ചിലുകളുടെ സംസ്ഥാന സമ്മേളനമാണ്. രാവിലെ ഒന്ന് പറയും ഉച്ചക്ക് മാറ്റിപ്പറയും വൈകീട്ടായാൽ എന്താണ് പറയുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല. അതിന്റെയിടയിൽ കുറെ കുളം കലക്കികൾ .. മീൻ പിടുത്തക്കാർ .. ചൂണ്ടക്കാർ .. അങ്ങനെയങ്ങനെ !!!
ഇനിയിപ്പോൾ ഈ സിനിമ പണം വാരിയില്ലെങ്കിലും നിർമ്മാതാക്കൾക്ക് ആശ്വസിക്കാം. ഇത്രയധികം കരണംമറിച്ചിലുകൾ കണ്ട ഒരു സിനിമ ലോകചരിത്രത്തിൽ ഇതാദ്യം. നാം വളരെയധികം ആരാധിച്ചു പോന്നവരും വലിയ പുലികൾ ആണെന്ന് കരുതിയവരും വഞ്ചിപ്പടിയിൽ വീണ അവസ്ഥയിലാണ്.
എങ്ങോട്ട് തിരിഞ്ഞാലും തട്ടും മുട്ടും മാത്രം. ഇതെഴുതുന്ന നമ്മൾ വരെ ആദ്യ ദിവസത്തെ റിവ്യൂവിൽ പടത്തിന്റെ അടി ഇടി കുത്ത് കാര്യങ്ങളെയും വില്ലനെന്ന് പറഞ്ഞുണ്ടാക്കിയ സസ്പെൻസുമാണ് വിമർശിച്ചതെങ്കിലും രണ്ടാമത്തെ റിവ്യൂവിൽ അതൊക്കെ മാറ്റി എഴുതേണ്ടി വന്നു.
കാരണം അവർ ഉദ്ദേശിച്ച വില്ലൻ ഇന്നത്തെ ഇന്ത്യയുടെ വില്ലനെയാണ് എന്ന് മനസിലാക്കുവാൻ ലേശം സമയമെടുത്തു.
മേജർ രവിയെന്ന ഒരു ഡോകുമെന്ററി സംവിധായകൻ ആദ്യദിവസം വളരെ ആത്മാർഥമായി മുരളി ഗോപിയെയും രാജുവിനെയും അഭിനന്ദിച്ചെങ്കിലും പിന്നീടാണ് ബൾബ് കത്തിയത് എന്ന് തോന്നുന്നു.
ഇന്നിപ്പോൾ മോഹൻലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന വേഷമെടുത്തുകെട്ടി തണ്ടുതുരപ്പൻ പരിപാടികളുമായി ഇറങ്ങി തിരിച്ചിരിക്കുന്നു.
ലാലേട്ടന് ഒരു കേണൽ വാങ്ങിക്കൊടുത്തു എന്നതൊഴിച്ചാൽ വേറെ വലിയ ഗുണമൊന്നും അങ്ങേർക്കുണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇന്ത്യൻ പട്ടാളക്കാരേക്കാൾ കൂടുതൽ വെടികൾ ഉതിർത്തതുകൊണ്ടാണ് ലാലേട്ടന് കേണൽ കിട്ടിയത് എന്നാണ് തലസ്ഥാനത്തെ കൂട്ടുകാർ പറഞ്ഞു കളിയാക്കുന്നത്.
അത്യാവശ്യം വിദ്യയും വിദ്യാഭ്യാസവുള്ള പാവം രാജീവ് ചന്ദ്രശേഖർ, കേരളത്തിലേക്ക് അദ്ദേഹത്തെ അറുക്കുവാൻ വിടുമ്പോൾ ആദ്യദിവസം തന്നെ ഇങ്ങനെ എൽബിഡബ്ള്യു ആകുമെന്ന് കരുതിയതല്ല.
അധികാരമേറ്റ് രാവിലെ തന്നെ ചുമ്മാ കയറി അഭിപ്രായമിട്ടുകൊണ്ട് സ്വന്തം പാളയത്തിലെ പട നേരിടേണ്ടി വന്ന രാജീവ് വളരെ തന്മയത്വത്തോടെ പാർട്ടി കോർ കമ്മറ്റിയോഗത്തിൽ ഈ വിഷയം കൈകാര്യം ചെയ്തുവെങ്കിലും നേരം വെളുത്തപ്പോൾ താൻ ആ സിനിമ കാണില്ല എന്ന് പറഞ്ഞപ്പോൾ ഒരു കാര്യം പിടികിട്ടി.
ഇത് ബെംഗളൂരു അല്ല, ഇത് ചിക്കാഗോ അല്ല, ഇത് കേരളമാണെന്ന സത്യാവസ്ഥ. ഇനിയെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപേ നൂറുവട്ടം ആലോചിച്ചാൽ രാജീവിന് നല്ലത്.
തിരുവാതിരക്കളി ഉണ്ടെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായിയും കൂട്ടരും നേരത്തെ തന്നെ പടം കണ്ടു തൃപ്തിയടഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഷോ കളിപ്പിച്ച ആ മനസ്സ് തന്നെ ഈ സിനിമ കാണുവാൻ പോയതിൽ മുരളി ഗോപിക്ക് സന്തോഷിക്കാം.
കടുംവെട്ട് വെട്ടി ഇനി എം ബീരാൻ എന്ന സിനിമ കാണേണ്ട എന്ന് കരുതിയാകണം മുഖ്യമന്ത്രിയുടെ മകൾ വീണ ഇപ്പൊ തന്നെ അച്ഛനെ സോപ്പിട്ടതും പടം കണ്ടതും. പിണറായിയെ സിനിമാ ഭ്രാന്തൻ ആക്കി മാറ്റിയതിൽ മക്കൾക്കുള്ള പങ്ക് നിസ്സാരമായി എഴുതിത്തള്ളുവാനാകില്ല.
പിന്നെ കോഴിക്കോട്ടെ മരുമകൻ കൂടി ആയപ്പോൾ കോറം പൂർത്തിയായി. മാറുന്ന സിനിമക്ക് കോഴിക്കോട് കോറണേഷനിലും സംഗത്തിലും ഒക്കെ ആദ്യ ഷോ അടിയും ഇടിയും കൂടി കണ്ടിരുന്ന ആളാണല്ലോ മരുമകൻ !
ശബരിമല വിഷയം കൈകാര്യം ചെയ്ത തന്മയത്വത്തോടെയാണ് കോൺഗ്രസ്സുകാരിപ്പോൾ ഈ സിനിമ വിഷയം കൈകാര്യം ചെയുന്നത് എന്ന് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കുവാൻ സാധിച്ചു.
ചെറുപ്പക്കാരായ എംഎൽഎ മാരോടും നേതാക്കന്മാരോടും വളരെ നല്ല രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചുകൊണ്ട് സിനിമക്ക് പരമാവധി റീച്ച് വാങ്ങിക്കൊടുക്കുവാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതിന്നിടയിൽ കയറി സിനിമയെ അനാവശ്യമായി പ്രൊമോട്ട് ചെയ്താൽ എതിരാളികളുടെ വീര്യം കൂടുമെന്നതിനാൽ ശബരിമല സ്ട്രാറ്റർജി ആണ് കോൺഗ്രസ്സുകാർ കൈക്കൊള്ളുന്നത്.
പെരുന്നാളായാൽ യുഡിഎഫ് അണികളും കുടുംബങ്ങളും കയറി ഗോകുലം ഗോപാലേട്ടന്റെ കാശ് വസൂലാക്കി കൊടുക്കുവാനാണ് തീരുമാനം .
ചില മാധ്യമങ്ങൾ എങ്ങനെയെങ്കിലും ഈ സിനിമയെ ബറോസ് ആക്കി മാറ്റണമെന്ന അജണ്ടയിൽ കാര്യങ്ങൾ നീക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും പതിനേഴു വെട്ടുകളുടെ കഥ പറഞ്ഞുകൊണ്ട് രാജുമോൻ ഈ എതിരാളികളെയും വെട്ടിയിരിക്കുകയാണ്.
ടിക്കറ്റുകൾ കാൻസൽ ചെയ്തുവെന്ന സ്‌ക്രീൻ ഷോട്ടുകൾ ഓരോരുത്തന്മാർ ഇടുമ്പോഴും ബുക്കിങ് ആദ്യ നാളുകളേക്കാൾ അധികരിച്ചു എന്നതിൽ രാജുവിന് ആശ്വസിക്കാം.
മോഹൻലാൽ അടക്കമുള്ള മലയാള സിനിമ ഒന്നടങ്കം ഈ രാജുവിനെ രായപ്പൻ ആക്കുവാൻ ശ്രമിച്ചിരുന്ന ഒരു കാലത്തു നിന്നും രായപ്പൻ വളരെയേറെ മേലേക്ക് സഞ്ചരിച്ചിരിക്കുന്നു. എടപ്പാളുകാരൻ സുകുമാരന്റെ മകൻ തന്നെയെന്ന് വീണ്ടും വീണ്ടും മലയാളിയെ ഓർമ്മിപ്പിക്കുന്നു .
ലാലേട്ടനെ സംബന്ധിടത്തോളം കഥകൾ കേട്ടാലെന്ത് കേട്ടില്ലെങ്കിൽ എന്ത്, സിനിമ വിജയിക്കണം, അത് തകർത്തു മുന്നേറണം, കളിയാക്കിയ ആളുകൾക്ക് മുന്നിൽ തലയുയർത്തി നടക്കണം ഇത്രമാത്രം. അതൊന്നും ഈ വക മേജർ രവിമാരോ തലസ്ഥാനത്തെ നായന്മാരോ വിചാരിച്ചാൽ നടപ്പിലാകില്ല.
അവരൊക്കെ ഒരു കാലത്ത് അങ്ങേരെ ചൂഷണം ചെയ്തതൊക്കെ അദ്ദേഹത്തിനും നന്നായി ഓർമ്മയിലുണ്ട്. പട്ടിക്കാട്ടതിനേക്കാൾ നല്ലതാണല്ലോ പൂച്ചക്കാട്ടം എന്നേ ലാലേട്ടൻ കരുതുന്നുള്ളൂ.
ഷക്കീല എന്ന നടിയുടെ ഒരു മാസത്തെ കോൾഷീറ്റ് എടുത്തുകൊണ്ട് ഒരു സിനിമയുടെ കഥയും പറഞ്ഞുകൊണ്ട് അഞ്ചു സിനിമകൾവരെ എടുത്തിരുന്ന കാലഘട്ടമുണ്ടായിരുന്നു. ലാലേട്ടനെ ഷക്കീലയാക്കി മാറ്റുവാനാണ് കൂടെ നിൽക്കുന്നു എന്ന് പറയുന്നവരുടെ ഇപ്പോഴത്തെ ശ്രമങ്ങൾ എന്ന് വേണം കരുതുവാൻ.
മിനിഞ്ഞാന്നും ഇന്നലെയുമൊക്കെ സകലമാന ബിജെപിക്കാരും സിനിമയെ എതിർക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയിരുന്നുവെങ്കിലും പിന്നെ ആരാണ് അവരിൽ വിഷം തോണ്ടിയിടുന്നത് എന്നത് കണ്ടുപിടിക്കണം.
കേരള സ്റ്റോറിയും കശ്മീർ ഫയൽസുമൊക്കെ വന്നപ്പോൾ കയ്യടിച്ചവർ ഇപ്പോൾ ആ കൈകൾ പൊള്ളിയിരിക്കുന്ന അവസ്ഥയിലാണ്.
സെൻസർ ബോർഡിലുള്ള സംഘ്പരിവാറുകാർ ചിലപ്പോൾ പണം വാങ്ങിക്കാണും എന്നാണ് ബിജെപിക്കാർ പറഞ്ഞുനടക്കുന്നത്. എന്നാലും ഇത്രേം നാൾ രഹസ്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ അണിയറക്കാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
കഴിഞ്ഞ ഒരു വർഷമായി സിനിമയെ പലവിധത്തിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തുവാൻ പലരും ശ്രമിച്ചിരുന്നു. ലാലേട്ടന്റെ കൂടെ നടന്നവരും വാലായി കൂടെ കൂടിയവരും ഒക്കെ പലശ്രമങ്ങളും നടത്തിനോക്കി. പലരെയും സെറ്റിൽ നിന്നും അകറ്റിനിർത്തുവാനും അണിയറ പ്രവർത്തകർ മടികാണിച്ചില്ല.
എന്തായാലും ഇനിയിപ്പോൾ ധാരാളം രാഷ്ട്രീയ സിനിമകൾ അണിയറയിൽ രൂപംകൊള്ളും എന്നത് നിശ്ചയം. ഏറ്റവും കൂടുതൽ തമിഴിലും പിന്നെ തെലുങ്കിലും കന്നടയിലും ബ്രഹ്മാണ്ഡ സിനിമകൾ പ്രതീക്ഷിക്കാം .
പെരുന്നാൾ കഴിഞ്ഞാൽ ചിലരുടെ ഭാഷയിൽ പറഞ്ഞാൽ കേരളത്തിലെ പാവപ്പെട്ട ജിഹാദികളും കുടുംബങ്ങളും ഈ സിനിമയെ തോളിലേറ്റും എന്നതിൽ യാതൊരു തർക്കവുമില്ല. നോമ്പ് കഴിയുവാൻ കാത്തിരിക്കേണ്ട എന്നുവരെ വാർത്തകൾ വന്നുതുടങ്ങി.
ഈ സിനിമ കാണുന്നത് സുന്നത്ത് ആയി മാറിയിരിക്കുകയാണെന്നാണ് ചിലർ പറയുന്നത്. ഓരോരോ ഭരണകൂടങ്ങൾക്കെതിരെയും അവരുടെ അസഹിഷ്ണുതകൾക്കെതിരെയും ഇങ്ങനെയാണ് ഓരോരോ എതിർപ്പുകൾ പൊട്ടിപ്പുറപ്പെടുക എന്നത് നിർഭയ വിഷയത്തിൽ അണ്ണാ ഹസാരെ നമ്മുടെ നാടിനു കാണിച്ചു തന്നു.
ഡൽഹിയിൽ ദിനേന നടക്കുന്ന ആയിരക്കണക്കിന് ബലാൽസംഘങ്ങളിൽ നിന്നും ഒന്നിനെ മാത്രമെടുത്തുകൊണ്ട് അരങ്ങേറിയ നിർഭയ സമരം ഒരു ഭരണകൂടത്തെ അട്ടിമറിച്ചതും ഇന്ത്യയിലാണ്. ഇന്നിപ്പോൾ ഒരു സിനിമ ഒരു ഭരണകൂടത്തിനെതിരായി നീങ്ങുന്നത് കാണുമ്പോൾ നിർഭയ ഓർമ്മയിൽ വരുന്നു.
ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് കേരളമുഖ്യമന്ത്രി ഈ സിനിമ നേരത്തെ കണ്ടുകൊണ്ട് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങളുടെ മുനയൊടിച്ചത്. പണ്ട് കരുണാകരനും ആന്റണിയും ഒക്കെ അവർക്കെതിരെ വരുന്ന സിനിമകളെ ചിരിച്ചുകൊണ്ടായിരുന്നു നേരിട്ട് കൊണ്ടിരുന്നത്.
ടി ദാമോദരൻ കരുണാകരനോട് സിനിമ ഇറങ്ങുന്നതിന്റെ മുൻപ് തന്നെ കാര്യങ്ങൾ വിശദീകരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പേനയാണ് ലോകത്തെ ഏറ്റവും വലിയ ആയുധമെന്ന് വീണ്ടും വീണ്ടും മലയാളി തെളിയിച്ചുകൊണ്ടിരിക്കുന്നു ! ലാൽ സലാം !
കാക്കക്ക് വിശപ്പും മാറും പശുവിന്റെ കടിയും മാറും !!!
കാൻസൽ ചെയ്ത ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്തുകൊണ്ട് കാര്യവാഹ് ദാസനും രാജുവിനെ ഒരിക്കലെങ്കിലും കാണണമെന്ന മോഹവുമായി വിജയനും