/sathyam/media/media_files/2025/04/01/pjsFPbd5yWP7Skhdkwpj.jpg)
നമ്മുടെ ഇന്ത്യയുടെ പ്രധാനമന്ത്രി സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്നു എന്ന് സഞ്ജയ് റാവത്ത് ഇപ്പോൾ പറഞ്ഞെങ്കിലും ഇക്കഴിഞ്ഞ വർഷത്തിൽ നമ്മളും അക്കാര്യം സൂചിപ്പിച്ചിരുന്നു.
ഈ വരുന്ന സെപ്തംബറിൽ ആർഎസ്എസ് മേധാവിക്കും, പ്രധാനമന്ത്രിക്കും 75 വയസ്സ് തികയുന്നു. 1950 സെപ്തംബർ 11 നു മോഹൻഭാഗവതും 1950 സെപ്തംബർ 17 നു നരേന്ദ്രമോഡിയും ജനിച്ചതിനാൽ ആറു ദിവസത്തെ മൂപ്പിനാൽ മോഹൻ ഭഗവത് ആണ് ചേട്ടൻ.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി മുന്നിൽ നിർത്തുവാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവായ മോഹൻ ഭാഗവത്തും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും തമ്മിൽ അഹമ്മദാബാദിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തി.
മോദി ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂർ സന്ദർശിക്കാൻ താൽപര്യം കാണിക്കാതിരുന്നതിനെ തുടർന്ന്, ഭാഗവത് തന്നെ അഹമ്മദാബാദിലേക്ക് എത്തുകയായിരുന്നു.
കൂടിക്കാഴ്ച മോദിയുടെ വസതിയിലോ പാർട്ടി ഓഫീസിലോ വേണ്ടെന്ന് മോഹൻ ഭഗവത് ആവശ്യപ്പെടുകയായിരുന്നു, മോഡി നാഗ്പൂർ സന്ദർശിക്കാതിരുന്നതിന്റെ ലേശം വാശി ഭഗവതും കാണിച്ചെന്നു മാത്രം.
ഇതര നേതാക്കൾ വഴി സംഘടിപ്പിക്കപ്പെട്ട കൂടിക്കാഴ്ചയ്ക്ക് സുരേഷ് സോണിയെന്ന ആർ.എസ്.എസ് സംയോജക നേതാവിന്റെ പങ്ക് ഉണ്ടാകാമെന്ന സൂചനകൾ നിലനിൽക്കുന്നു, എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
രാം മാധവ്, അരുണ് ജെയ്റ്റ്‌ലി തുടങ്ങിയവർ അടുത്തകാലത്ത് മോദിയുമായി ചേർന്നുനിന്നതും ശ്രദ്ധേയമാണ്. ആ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മോദിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാൻ ആര്‍എസ്എസിന്റെ അന്തിമ അനുമതിയും ബി.ജെ.പിയുടെ ഉറച്ച പിന്തുണയും വന്നു.
ഭാരതത്തിലെ രാഷ്ട്രീയ ദിശ മാറ്റിയ തീരുമാനങ്ങളിലൊന്നായിരുന്നു അത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ചരിത്രപരമായ ഈ യോഗം മോദിയുടെ ദേശീയ കാൽവെപ്പുകൾ ഉറപ്പാക്കിയ നിമിഷമായി കണക്കാക്കപ്പെടുന്നു.
പക്ഷെ ഈ ഒരു തീരുമാനത്തിന്റെ ബുദ്ധികേന്ദ്രങ്ങൾ അന്നത്തെ ബിജെപി പ്രസിഡണ്ട് നിതിൻ ഗഡ്കരിയും ഇന്നത്തെ രാജ്യസുരക്ഷ തലവൻ അജിത് ഡോവൽ എന്നിവരായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആർഎസ്എസ് അജണ്ടയിൽ ഒന്നാമനായി നരേന്ദ്രമോഡിയും രണ്ടാമനായി നിതിൻ ഗഡ്കരിയുമായിരുന്നു. അമിത്ഷായെ ഗുജറാത്ത് ഏൽപ്പിക്കാമെന്നുമായിരുന്നു തീരുമാനങ്ങൾ.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നരേന്ദ്രമോഡി സ്വന്തം സന്തത സഹചാരിയും ജൈനമതത്തിലെ ബുദ്ധി കേന്ദ്രവുമായ അമിത്ഷായെ കൂടെ കൂട്ടിയപ്പോൾ പാളിയത് നിതിൻ ഗഡ്കരിയുടെ തന്ത്രങ്ങളായിരുന്നു.
ആരോഗ്യപരമായ പല കാരണങ്ങളും നിലനിൽക്കുന്നതുകൊണ്ട് ഏറ്റവുംകൂടുതൽ പണം കൈകാര്യം ചെയ്യാവുന്ന വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് മതിയെന്ന് തീരുമാനിച്ചു.
അണ്ണാഹസാരെ, കിരൺ ബേദി, പ്രശാന്ത് ഭൂഷൺ, അരവിന്ദ് കെജ്രിവാൾ എന്നിവരെ കണ്ടെത്തിക്കൊണ്ട് അമേരിക്കൻ പിആർ കമ്പനികളുടെ ഉപദേശ പ്രകാരം ടുണീഷ്യൻ മുല്ലപ്പൂ വിപ്ലവം മാതൃകയാക്കി തുടങ്ങിവെച്ച നിർഭയ സമരത്തിന്റെയും ബുദ്ധികേന്ദ്രം നിതിൻ ഗഡ്കരി തന്നെ.
2009 -ൽ തകർന്നടിഞ്ഞ ബിജെപിയെ സൂത്രപ്പണികളിലൂടെ 2014 ഇലെ വിജയത്തിലേക്ക് എത്തിക്കുകയും പിന്നീട് 2019 ഇൽ അത് ഇരട്ടി മധുരത്തിൽ ആക്കുകയും ചെയ്തതിൽ ആർഎസ്എസിനും ഗഡ്കരിക്കും ഉള്ള പങ്ക് മോഡിക്കും അമിത്ഷാക്കും നന്നായറിയാം. പക്ഷെ അവരുടെ അഹങ്കാരവും ഈഗോയും അക്കാര്യം സമ്മതിച്ചിരുന്നില്ല എന്നതാണ് ഗഡ്കരിയുടെയും മോഹൻ ഭഗവതിന്റെയും വിഷമം.
2014 മാന്യമായ ഭൂരിപക്ഷത്തിലും 2019 ഇലെ തകർപ്പൻ വിജയത്തിനും ശേഷം 2024 ആയപ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും ആരും പറഞ്ഞാൽ കേൾക്കാത്ത അവസ്ഥയിലേക്ക് എത്തിപ്പെട്ടപ്പോൾ അവർക്ക് മൂക്കുകയർ ഇടുവാൻ ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ യുപിയിൽ പാർട്ടിക്ക് പകുതിയോളം സീറ്റുകൾ നഷ്ടപ്പെട്ടതും മഹാരാഷ്ട്രയിൽ മോശം പ്രകടനം കാഴ്ചവെച്ചതും. ഇത്രേം വലിയ അയോധ്യയിൽ വരെ തോറ്റമ്പിയപ്പോൾ മോദിജിക്കും അമിത്ഷാക്കും കാര്യങ്ങൾ ബോധ്യമായി. അതുകഴിഞ്ഞുണ്ടായ ഹരിയാന, ദൽഹി, മഹാരാഷ്ട്ര വീണ്ടും തിരിച്ചുപിടിച്ചു കൊടുത്തു കാണിച്ചു.
ഇക്കളികൾ ഒക്കെ കണ്ടപ്പോഴാണ് മോദിജി ഇപ്പോൾ എല്ലാം മറന്നുകൊണ്ട് നാഗ്പൂർ സന്ദർശിക്കുവാൻ കൂട്ടാക്കിയത് അല്ലെങ്കിൽ തീരുമാനിച്ചത്. ഒന്നുകിൽ ആർഎസ്എസ് തലവൻ പറയുന്നത് അനുസരിച്ചുകൊണ്ട് മാന്യമായി ഒഴിഞ്ഞുകൊടുക്കുക. അല്ലെങ്കിൽ 75 വയസ്സെന്ന തീരുമാനം തത്ക്കാലം മാറ്റിവെച്ചുകൊണ്ട് രണ്ടുപേരും തുടരുക.
കേരളത്തിൽ പിണറായി വിജയനെ കണ്ടുകൊണ്ട് ആരെങ്കിലും ഉപദേശിച്ചുകാണും. ചൈനയിൽ പ്രസിഡണ്ട് ആജീവനാന്തം ആയതുപോലെ അറ്റകൈ പ്രയോഗം.
കാരണം ഈ സീറ്റിലൊക്കെ ഇരുന്നുകൊണ്ട് ലോകം മുഴുവൻ കറങ്ങിയടിച്ചു കഴിയുമ്പോൾ ചുമ്മാ ഒന്നും ആ കസേര ഒഴിവാക്കി കൊടുക്കുവാൻ മനസ്സ് സമ്മതിക്കില്ല.
വയസ്സ് കൂടാതിരിക്കുവാനുള്ള എന്തേലും സൂത്രപ്പണികൾ ആരെങ്കിലും കണ്ടുപിടിക്കുകയാണെങ്കിൽ ഇവരൊക്കെ അതിന്റെ പിന്നാലെ പോയേനെ.
നമ്മുടെ നാട്ടിൻപുറങ്ങളിൽ ചില പള്ളിക്കമ്മറ്റികളിലും അമ്പല കമ്മറ്റികളിലും വായനശാലകളിലും ക്ളബ്ബുകളിലും ഒക്കെ അനർഹർ കയറി ഇരുന്നാൽ പിന്നെ അവരെ അത്ര പെട്ടെന്നൊന്നും പിടിച്ചു പുറത്താക്കൽ എളുപ്പമാവില്ല.
അവർക്ക് വേറെ സ്ഥാനമാനങ്ങൾ എവിടെയും ലഭിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് അതിൽ അള്ളിപ്പിടിച്ചുകൊണ്ട് ഇരിക്കും. അതിന്നായി അവർ എന്തൊക്കെ കോംപ്രമൈസുകൾ ആവശ്യമുണ്ടോ, ആരൊക്കെ കൂടെ കൂട്ടാമോ, എങ്ങനെയൊക്കെ താഴാമോ, എങ്ങനെയൊക്കെ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കാമോ അതൊക്കെ ചെയ്യും.
അധികാരം മനുഷ്യനെ മയക്കുന്ന ഒരു മനോരോഗമാണ്. അതിപ്പോൾ മേലെ തട്ടിൽ ആയാലും താഴെ തട്ടിൽ ആയാലും !!! എന്തായാലും സെപ്തംബർ വരെ കാത്തിരുന്നു കാണാം !!!
മോഡിജി തന്നെ തുടരണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഭക്ത് ദാസനും സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുകയാണ് ബുദ്ധിയെന്ന് പ്രസിഡണ്ട് വിജയനും