/sathyam/media/media_files/2025/04/05/0ULwErTS1AdCtpIYiL7I.jpg)
ക്രിസ്ത്യാനികൾക്ക് ലേശം ബുദ്ധിയും ബോധവും ഒക്കെ ഉണ്ടെന്നാണ് പരക്കെ അഭിപ്രായം. പക്ഷെ കുറെ കാലങ്ങളായി അവരെയാണ് ഈ രാഷ്ട്രീയക്കാരും അവരുടെ തന്നെ ഈ അച്ചന്മാരും ബിഷപ്പുമാരും പറ്റിച്ചുകൊണ്ടിരിക്കുന്നത്.
അത് നിലയ്ക്കലിൽ തുടങ്ങിയെങ്കിലും പിന്നീട് പോത്തിറച്ചിയുടെ പേരിലായാലും, കുഞ്ഞാലിക്കുട്ടിയുടെ പേരിലായാലും, വഖഫിന്റെ പേരിലായാലും അവരെ എന്നും ഓരോരോ രാഷ്ട്രീയ കോമാളികൾ പറ്റിച്ചുകൊണ്ടിരിക്കുന്നു എന്നത് ദുഖകരമാണ്. അതും ബുദ്ധിയുടെ സിരാകേന്ദ്രമെന്ന് നമ്മൾ അഹങ്കരിക്കുന്ന ഈ കേരളത്തിൽ.
കുറെനാൾ കേരളാ കോൺഗ്രസുകാർ ഇവരെ പറ്റിച്ചുകൊണ്ടിരുന്നു, പിന്നീട് കമ്മ്യുണിസ്റ്റുകാർ ഇവരെ പറ്റിച്ചു, ഇപ്പോൾ സംഘപരിവാർ ഇവരെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. പിസി തോമസിലൂടെയും പിസി ചാക്കോയിലൂടെയും അൽഫോൻസ് കണ്ണന്താനത്തിലൂടെയും ടോം വടക്കനിലൂടെയും നടക്കാതെ പോയ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ ഇപ്പോൾ ജോർജ്ജ് കുര്യൻ എന്ന ഒരു അവതാരത്തെ ഇറക്കി വിട്ടിട്ടുണ്ട്.
അദ്ദേഹം എമ്പുരാനെ പറ്റി പറഞ്ഞത്, 'ആ സിനിമ ക്രിസ്ത്യാനികൾക്ക് എതിരാണ് 'എന്നാണ്. ഇതൊക്കെ പറയുമ്പോൾ ആ നല്ല മനുഷ്യൻ ജബൽപൂരിലെ ആ പാവം അച്ചനെ കണ്ടിട്ടില്ല, മണിപ്പൂരിലെ അമ്പതിനായിരത്തോളം വരുന്ന ക്രിസ്ത്യാനികളെ കുറിച്ച് കേട്ടിട്ടു പോലുമില്ല.
ശരിക്കും അധികാരത്തിനും പണത്തിനും വേണ്ടി ഇവരൊക്കെയല്ലേ സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കുന്നത് ? എന്തിനാണ് ഇങ്ങനെയൊക്കെ ജീവിക്കുന്നത് എന്ന് അവർക്ക് തോന്നാറില്ല. ആരും അവരെ വിമർശിക്കാറില്ല എന്നതാണ് നമ്മുക്ക് തോന്നുന്നത്.
ഇതുപോലെ കളികൾ കളിച്ചു വർഷം തോറും പാർട്ടിയും നിലപാടുകളും മാറി മാറി അവസാനം ആർക്കും വേണ്ടാതായ കുറെ പ്രേതങ്ങൾ കേരളത്തിൽ ചുറ്റിക്കറങ്ങി നടപ്പുണ്ട് എന്നത് അദ്ദേഹവും ഓർത്താൽ നല്ലത്.
പിസി തോമസ് എന്നാൽ ക്രിസ്ത്യാനികളുടെ അവസാനവാക്ക് ആയിരുന്നു. അന്ന് മൂവാറ്റുപുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻഡിഎ ക്ക് ഒരു സീറ്റ് വാങ്ങിക്കൊടുത്തു. ഇപ്പോൾ വഴിയാധാരം !
ഒരു കാലത്ത് പൂഞ്ഞാറുകാരുടെ ഹരമായിരുന്ന, ക്രിസ്ത്യാനികളുടെയും ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മിസ്റ്റർ പിസി ജോർജ്ജ് ഇന്നിപ്പോൾ സ്വന്തം നാട്ടുകാർക്ക് ഹറാമായി മാറിയിരിക്കുകയാണ്.
ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പംകൂടി ഇപ്പോള്‍ ജബല്‍പൂരില്‍ വൈദികന്‍ ക്ഷേത്രത്തിന് മുന്നില്‍പോയി മര്യാദകേട് കാണിച്ചിട്ടാണ് അടികിട്ടിയതെന്ന് വിളിച്ച് പറഞ്ഞ് ക്രിസ്ത്യാനികളെയും പിണക്കിയിരിക്കുകയാണ്.
ലോകത്തുതന്നെ ഒരു നേതാവിനെ സ്വന്തം ഗ്രാമവാസികൾ, അയൽവാസികൾ കൂക്കി വിളിച്ചതെന്ന ഖ്യാതിയും അദ്ദേഹത്തിന് മാത്രം സ്വന്തം. ഇന്നിപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാതെ കൈരളി, ജനം റിപ്പോർട്ടർ മുതലായ ഒരു ചാനലുകാർക്കും വേണ്ടാത്ത, പൊലീസിന് വരെ കേസെടുക്കാൻ താല്പര്യമില്ലാത്ത ഒരു മുക്കുപണ്ടമായി മാറിയിരിക്കുന്നു എന്നത് കേരളത്തിൽ മാത്രമേ നടക്കൂ !
പിന്നെ കമ്മ്യുണിസ്റ്റുകാരും അവരുടെ സഹസ്ഥാപനമായ സംഘപരിവാറുകാർക്കും ഡൽഹിയിൽ നിന്നും കെട്ടിയിറക്കിയ ഒരു അവതാരം ആയിരുന്നു ശ്രീമാൻ കണ്ണന്താനം അൽഫോൻസ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ കേരളത്തിലെ അവസ്ഥകൾ.
ഡൽഹിയിൽ ഏതോ പാവപ്പെട്ടവന്റെ കെട്ടിടങ്ങളും കച്ചവടങ്ങളും പൊളിച്ചു കളഞ്ഞു എന്ന ഖ്യാതിയിൽ എത്തി ഇവിടെ ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റാനുള്ള ഐഎഎസ് ബുദ്ധി പറഞ്ഞുകൊടുത്തെങ്കിലും അവസാനം സ്വന്തം പെണ്ണുമ്പിള്ളയുടെ വായിലെ നാവിനാൽ ഡൽഹിക്ക് വണ്ടികയറേണ്ടി വന്ന ഹതഭാഗ്യൻ എന്നല്ലാതെ അദ്ദേഹത്തെ വേറെ എങ്ങനെ പരിചയപ്പെടുത്തും ! ഇതൊന്നും ആരും കാണുന്നില്ല ല്ലെ ല്ലേ ല്ലേ !!!
ഡൽഹിയിൽ ക്രിസ്ത്യാനികളുടെ ദൈവദൂതന്മാരായി വിലസിയിരുന്ന മൂന്നു ആളുകളാണ്, പിസി ചാക്കോ, കെവി തോമസ്, ടോം വടക്കൻ. ഇതിൽ ടോം വടക്കന് ചുക്കും ചുണ്ണാമ്പും എന്താണെന്ന് അറിയാത്ത ഒരു മരപ്പൊട്ടൻ. പിസി ചാക്കോ ഒരു നല്ല കച്ചവടക്കാരൻ ആയിരുന്നു എങ്കിലും എവിടെയോ പാളിച്ചപറ്റി.
അത്രയും ഉയരങ്ങളിൽ എത്തിയെങ്കിലും കയ്യിലിരുപ്പ് മോശമായപ്പോൾ ഇന്നിപ്പോൾ ആർക്കും വേണ്ടാത്ത എന്‍സിപികാർ വരെ തട്ടിക്കളിക്കുന്നു. കെവി തോമസ് മാഷിന് മുറുക്കാൻ വാങ്ങുവാനും ബീഡി വാങ്ങുവാനുമുള്ള പൈസ പെൻഷൻ പോലെ കേരളസർക്കാർ കൊടുക്കുന്നതുകൊണ്ട് തിരുത ഡൽഹിക്കു കൊണ്ടുപോകേണ്ട ഗതികേട് ഇപ്പോഴില്ല. വത്തിക്കാനിലുള്ള പെങ്ങൾ വരെ തോമസ് മാഷിനെ മൈൻഡ് ചെയ്യാറില്ലത്രേ !
ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിമാരിൽ ഏറിയ പങ്കും മാള-കുണ്ടായി - പുത്തൻചിറ - ചാലക്കുടി ഭാഗത്തുള്ള അച്ചന്മാരും കന്യാസ്ത്രീകളുമാണ്. മദർ മറിയം ത്രേസ്യാമ്മയുടെ കബറിടത്തിനു ചുറ്റുമായി അധിവസിക്കുന്ന കുടുംബങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകള്‍ മിഷനറി സഭകളിൽ ഉള്ളത്.
അവരൊക്കെ വളരെ നല്ലരീതിയിൽ ബീഹാറിലും യുപിയിലും ആസാമിലും ഒറീസയിലും ഗുജറാത്തിലും എംപിയിലും എന്തിനധികം പറയുന്നു ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മിഷനറി പ്രവർത്തനങ്ങളും മതപരിവർത്തനങ്ങളും ഒക്കെ നടത്തിവന്നിരുന്നു. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി അവരും വളരെ എതിർപ്പുകൾ നേരിടുന്നു.
1999 ജനുവരി 22-ന് ഒരു ശൈത്യകാല രാത്രിയിൽ, മനോഹർപൂരിലെ ഒരു വന ക്യാമ്പിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും തീയിൽ കത്തി മരിച്ചു. ഒറീസ്സയിലെ വനത്തിനുള്ളിൽ ക്യാമ്പ് കഴിഞ്ഞു സ്റ്റേഷൻ വാഗണിൽ കിടന്നുറങ്ങുകയായിരുന്ന സ്റ്റെയിൻസിനെയും മക്കളെയും ദാരാസിംഗ് എന്ന ബജ്‌റംഗ്ദൾ നേതാവ് കത്തിച്ചുകളയുകയായിരുന്നു.
അതിന്റെ ശേഷവും ഗുജറാത്തിലും ബീഹാറിലും ഒറീസയിലും ധാരാളം അക്രമങ്ങൾ മിഷനറിമാർക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് അധികാരത്തിൽ എത്തിയ ബിജെപി, ബജ്‌രംഗ് ദൾ, ഹിന്ദുമുന്നണി, ഹനുമാൻ സേന, വിശ്വഹിന്ദു പരിഷത്ത് മുതലായ പേരുമോശമുണ്ടാക്കിയ എല്ലാ സംഘടനകളെയും മെല്ലെ മെല്ലെ ഒതുക്കി. എന്തിനധികം പറയുന്നു പ്രവീൺ തൊഗാഡിയ വരെ എവിടെ പോയെന്നു ആർക്കും അറിയില്ല.
ഇന്ന് ഞാൻ നാളെ നീ എന്നത് എല്ലാവരും ഓർക്കുന്നത് നന്ന്. മുനമ്പം വിഷയം എന്നത് ക്രിസ്ത്യാനിയോടുള്ള സ്നേഹമൊന്നുമല്ല ഇവന്മാർ കാണിക്കുന്നത്. ഭൂരിപക്ഷ വർഗീയത കേരളത്തിൽ നടപ്പിലാകില്ല എന്ന് മനസ്സിലാക്കിയ ഉപദേശകന്മാർ പടച്ചുവിട്ട പുതിയ അടവാണ് ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത.
ഒരു കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ ആയിരുന്നു കച്ചവടങ്ങളിലും വിദ്യാഭ്യസത്തിലും സർക്കാർ ജോലികളിലും ഒക്കെ മുൻപന്തിയിൽ നിന്നിരുന്നത് . ഈയിടെയായി അതിൽനിന്നും മാറ്റങ്ങൾ വന്നുകൊണ്ട് മുസ്ലിം സമൂഹം മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ഇതിനെ ഒരു മത്സരമാക്കി മാറ്റി വിഭാഗീയത പടർത്തുവാനാണ് ലവന്മാരുടെ ശ്രമം. അസൂയയെ പരമാവധി മുതലെടുക്കുവാനുള്ള ശ്രമങ്ങൾ. ഒരു പരിധിവരെ അസൂയക്കാരായ ഹിന്ദുക്കളെ തങ്ങളുടെ പാളയത്തിൽ എത്തിക്കുവാൻ സംഘപരിവാറിന് സാധിച്ചു എന്നത് നഗ്നസത്യം.
വഖഫിന്റെ ഭൂമി പോലെ കണക്കെടുക്കുവാൻ നിന്നാൽ കേരളം മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സിറ്റിയിലും ഏക്കറുകണക്കിന് സ്വത്തുവകകൾ ബ്രിട്ടീഷുകാർ കാത്തലിക്ക സഭയെ ഏൽപ്പിച്ചിട്ടാണ് ഇന്ത്യയിൽ നിന്നും മുങ്ങിയത്.
നമ്മുടെ ഇരിങ്ങാലക്കുട സിറ്റി മുതൽ മാള തൃശൂർ ഇടപ്പിള്ളി, കോട്ടയം, അങ്കമാലി മുതൽ കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, കൽക്കത്ത, മുംബൈ എന്നിങ്ങനെ എല്ലാ നഗരങ്ങളിലും ഹൃദയഭൂമി കൈവശം വെച്ചിരിക്കുന്നത് കത്തോലിക്കാ സഭ ആയതുകൊണ്ടാണ് ഇന്ന് ഞാൻ നാളെ നീ എന്ന് പറയേണ്ടി പറയേണ്ടി വന്നത് ! ബാക്കിയൊക്കെ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഉണ്ട്. വായിച്ചു മനസിലാക്കി പെരുമാറുക. അത്രതന്നെ !
കേരളത്തിലെ ജനങ്ങളെ അത്ര പെട്ടെന്ന് തെറ്റിക്കുവാനാകില്ല എന്ന വിശ്വാസത്തിൽ പാസ്റ്റർ ദാസനും മുനമ്പത്തുകാരോട് നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരൻ വിജയനും