/sathyam/media/media_files/2025/04/06/Yi2dMzlMpf0cAJ5aMwc4.jpg)
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും അങ്കം വെട്ടിയത് കണ്ടപ്പോൾ മലയാളി എന്ന നിലക്ക് രോമാഞ്ച കഞ്ചുകം ആയെങ്കിലും കൂടുതൽ ചിന്തിച്ചപ്പോൾ ഒരു ടോം & ജെറി കാർട്ടൂൺ കാണുന്നതായേ തോന്നിയുള്ളൂ. എല്ലാം പൊറാട്ട് നാടകങ്ങൾ.
സംഭവം സുരേഷ്‌ഗോപി ഒരു വിടുവായൻ ആണെങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യം ബ്രിട്ടാസിന്റെയും കമ്മ്യുണിസ്റ്റുകളുടെയും മുഖത്തുള്ള വെട്ടുകൾ തന്നെയായിരുന്നു .
കാരണം എമ്പുരാൻ സിനിമയിലെ ചില രംഗങ്ങൾ ശരിയായില്ല എന്ന് പറഞ്ഞുകൊണ്ട് ബഹളം വെച്ചെങ്കിലും അവർ ആ സിനിമ കളിക്കുന്ന തിയറ്ററുകാരെ വിരട്ടിയില്ല, സിനിമ നിർത്തിവെപ്പിച്ചില്ല.
അന്ന് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്', 'അൻപത്തിയൊന്നു വെട്ടുകൾ' എന്നീ സിനിമകൾ ഒരു ഷോ മാത്രം കളിച്ചുകൊണ്ട് തിയറ്ററുകാരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. പിന്നെ 'രാമലീല' എന്ന സിനിമ ഇറങ്ങാതിരിക്കുവാൻ ധാരാളം കളികൾ കളിച്ചുനോക്കി.
അയ്യപ്പനും കോശിക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സ്വർണ്ണ കള്ളക്കടത്ത് പ്രമേയമാക്കിയ സിനിമ ഒന്നടങ്കം ഇല്ലാതാക്കി. ബ്രിട്ടാസ് അന്ന് ഈ ഉശിരു കാണിച്ചിരുന്നെകിൽ അല്ലെങ്കിൽ പ്രിയ സ്നേഹിതൻ പിണറായി വിജയനെ നല്ല നടപ്പിന് ഉപദേശിച്ചിരുന്നുവെങ്കിൽ ആ സിനിമകൾ ജനങ്ങൾ തിയറ്ററിൽ പോയി കണ്ടേനെ.
കൈരളി ചാനലാണ് ഇവിടെ സാക്ഷി എന്ന പേരിൽ ഒരു സംസ്കാരം കൊണ്ടുവന്നത്. എതിർപാർട്ടികളിലെ ഇഷ്ടമില്ലാത്ത നേതാക്കന്മാരെ പേരും ജാതിയും മതവും ഒക്കെ നോക്കി കൊന്നു കൊലവിളിച്ചിരുന്നത് സാക്ഷിയിലൂടെ ആയിരുന്നു.
അതൊക്കെ കഴിഞ്ഞു സ്വന്തം പാർട്ടിക്ക് ഭരണം കിട്ടിയപ്പോൾ ആ പരിപാടി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു. മന്ത്രി സൂപ്പി സ്റ്റേജിൽ ഇരുന്നു ഉറങ്ങുന്നതും എകെ ആന്റണി മൂക്കിൽ വിരലിടുന്നതും ഒക്കെ കാണിച്ചു കാണിച്ചു അവസാനം സ്വന്തം മുഖ്യമന്ത്രി അച്യുതാനന്ദൻ സ്റ്റേജിൽ ഇരുന്നു കൂർക്കം വലിക്കുന്നത് കാണിക്കുവാൻ ഒരു 'തിരുവാ എതിർവാ' പോലുള്ള ഷോകൾ വേണ്ടിവന്നു.
വർഗീയത തീരെ ഇല്ല, ഗ്രൂപ്പിസം തീരെ ഇല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് അണികളെ കബളിപ്പിച്ചിരുന്ന പാർട്ടി, 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ ഇന്റർവ്യൂ കൈരളിയിലും പ്യുപ്പിളിലും കാണിച്ചുകൊണ്ട് പൊന്നാനിയിലെ വോട്ട് തട്ടാൻ ഒരു ശ്രമം നടത്തിനോക്കി.
അന്ന് ലീഗുകാർ അവരുടെ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ കേബിളുകൾ ഒന്നടങ്കം മുറിച്ചുകളഞ്ഞു ബ്രിട്ടാസിന്റെ ബുദ്ധിയെ പരാജയപ്പെടുത്തി.
അതുപോലെ വിഎസ് അച്യുതാനന്ദൻ ' വെറുക്കപ്പെട്ടവൻ ' എന്ന് മുദ്രകുത്തിയ പിണറായി - മമ്മുട്ടി കൂട്ടുകാരനായ ഫാരിസ് അബൂബക്കറിന്റെ ഇന്റർവ്യൂ കൈരളിയിൽ നടത്തിക്കൊണ്ട് വെളുപ്പിക്കുവാനുള്ള ഒരു ശ്രമം നടത്തി നോക്കി . ഇതൊന്നും ആരും മറന്നിട്ടില്ലല്ലോ..ല്ലേ .. !
പാവം സുരേഷ് ഗോപി സിനിമയിൽ ആയിരുന്നപ്പോൾ പത്രധർമ്മത്തിനും, പത്രക്കാർക്കുവേണ്ടിയും, ചാനലുകാർക്ക് വേണ്ടിയും മുറവിളി കൂട്ടുകയും ഷിറ്റുകൾ അടിച്ചുകൊണ്ട് ആവേശം കാണിക്കുകയും ഒക്കെ ചെയ്തിരുന്നു.
ദൈവകോപം പോലെ എല്ലാം ഇപ്പോൾ അദ്ദേഹം മന്ത്രി ആയപ്പോൾ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ചാനലുകാരെയും പത്രക്കാരെയും തന്റെ നട വഴിയിൽ കണ്ടുപോകരുത് എന്ന് സെക്യൂരിറ്റിക്കാരോട് പറയുമ്പോൾ അദ്ദേഹം പൂർവ്വകാലങ്ങൾ ഓർത്തെടുത്താൽ നന്ന്.
കമ്മീഷണറിൽ ആ എസ് കൃഷണകുമാറിനെയും ഭാര്യ ഉഷയെയും പച്ചക്ക് തെറിവിളിക്കുകയും അവരെ സമൂഹമദ്ധ്യത്തിൽ പൊളിച്ചടുക്കുകയും ചെയ്ത ആൾ ഇപ്പോൾ സ്വയം താഴോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഭരത് ചന്ദ്രൻ ഐപിഎസ് ഇപ്പോൾ വെറും വിടുവായൻ, ആ പത്രം സിനിമയെങ്കിലും മറക്കരുതേ.
ഗാലറിയിൽ ഇരുന്നു കളി കാണുന്നവർക്ക് ആരെയും എന്തും പറയാം, വിമർശിക്കാം, തെറി വിളിക്കാം, അക്രമിക്കാം, കയ്യടി നേടാം, പക്ഷെ ഗോദയിലേക്ക് ഇറങ്ങുമ്പോൾ തനി സ്വഭാവം വെളിയിൽ വരുമ്പോൾ ഇവർക്കൊന്നും അതിനെ നിയന്ത്രിക്കുവാനാകുന്നില്ല എന്നതാണ് പരമാർത്ഥം.
ഒരു ചാനലിനെ ഉപയോഗിച്ചുകൊണ്ട് എത്രയോ നേതാക്കന്മാരുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു. എത്രയോ നേതാക്കന്മാരെ കളിയാക്കിയിരിക്കുന്നു. എത്രയോ നേതാക്കന്മാരുടെ കുടുംബങ്ങളെ കുളം തൊണ്ടിയിരിക്കുന്നു.
ആ പാവം ഉമ്മൻചാണ്ടിയുടെ പിറകിൽ സരിതയെ പ്രതിഷ്ഠിച്ചുകൊണ്ട് ഫ്ലാഷ് ന്യൂസുകൾ ഇറക്കിയിരിക്കുന്നു. ഇപ്പോൾ ആ കുന്തങ്ങൾ എല്ലാം സ്വന്തം ചന്തിയിലേക്ക് കുത്തുമ്പോൾ വേദന സഹിക്കുന്നില്ല, ആർക്കും !
ഗുജറാത്ത് കലാപം പോലെ എത്രയോ ആക്രമണങ്ങൾ കേരളത്തിൽ അരങ്ങേറിയിരിക്കുന്നു. രാഷ്ട്രീയ ലാഭങ്ങൾക്കും വോട്ടിനും വേണ്ടി എത്രയോ കലാപങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, തലശ്ശേരിയിലും, പൂന്തുറയിലും, വിഴിഞ്ഞത്തും, മാറാടും, നാദാപുരത്തും, എല്ലാം മരിച്ചുവീണത് മനുഷ്യൻ തന്നെ.
കാഫിർ പ്രയോഗം മറ്റൊരു കലാപമായി മാറാതെ നോക്കിയത് ഇന്നത്തെ ചെറുപ്പക്കാരുടെ ബുദ്ധിതന്നെ. അതും ഒരു കലാപമായി മാറുവാൻ തന്നെയാണ് ആരൊക്കെയോ പടച്ചുവിട്ടത്. ബ്രിട്ടാസായാലും സുരേഷ്‌ഗോപി ആയാലും സ്വന്തം നാട്ടിലെ അസ്വാരസ്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്.
കുറെ ഒച്ചവെക്കാൻ അറിയാം അല്ലെങ്കിൽ ലേശം ഇംഗ്ലീഷ് പറയാൻ അറിയാം എന്നൊക്കെ കരുതി മലയാളിയുടെ കണ്ണിൽ മാത്രം പൊടിയിട്ട് കളിക്കരുത്, അപേക്ഷയാണ് !
എന്തൊക്കെ സംഭവിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് ദാസനും, ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നോർമ്മപ്പെടുത്തിക്കൊണ്ട് വിജയനും