/sathyam/media/media_files/2025/04/15/A6SiLjIB4zLbpOfzjB8N.jpg)
ഒരു ഗർഭിണിക്ക് അവളുടെ കുഞ്ഞിനെ നാല് വര്ഷം വരെ സ്വന്തം വയറ്റിൽ കൊണ്ടുനടക്കുവാനാകും എന്ന ഒരു മൗല്യാര് കുഞ്ഞിന്റെ പ്രസ്താവന വായിച്ചപ്പോൾ കേരളത്തിന്റെ മറ്റൊരു ദുരവസ്ഥ ഓർത്തുകൊണ്ട് തലതല്ലി കരയുവാൻ തോന്നിപ്പോയി. ഇങ്ങനേം അന്തക്കായികൾ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നതിൽ നമ്മുക്ക് ദുഖിക്കാം.
അതുപോലെ മറ്റൊരു അന്തക്കായി പെരുമ്പാവൂരിൽ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാതെ സ്വന്തം വീട്ടിൽ പ്രസവിക്കുവാൻ തീരുമാനിച്ചു. പാവം പെണ്ണ് ഇന്ന് ജീവിച്ചിരിപ്പില്ല. ആ കുഞ്ഞിന് അമ്മയില്ലാതെ വളരേണ്ടി വന്നിരിക്കുന്നു.
അവർ പറയുന്നത് ആദിമ കാലങ്ങളിൽ വീട്ടിലാണ് പ്രസവിച്ചിരുന്നത് എന്നാണ്. അന്നൊക്കെ എട്ടോ പത്തോ കുട്ടികളെ പ്രസവിക്കുമ്പോൾ രണ്ടോ മൂന്നോ മരണപ്പെടുന്നു. ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
പണ്ടുകാലത്ത് ആണുങ്ങൾ, ഭർത്താക്കന്മാർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. അവർ ഊബർ സർവീസ് ഉപയോഗിച്ചിരുന്നില്ല, എന്നുവെച്ചു അവരൊക്കെ അതൊക്കെ ഉപേക്ഷിക്കുവാൻ തയാറാകുമോ ?
ചിലര്‍ക്ക് തോന്നുന്നത് അവൻ മനപ്പൂർവം ചെയ്ത വേഷം കെട്ടാണോ എന്നാണ്. അതും പോലീസ് അന്വേഷിക്കണം. കാരണം ആദ്യമേ 5 കുട്ടികളെ ആ പാവം പ്രസവിച്ചു കഴിഞ്ഞിരുന്നു.
പിന്നെ അകത്തിടേണ്ടത് ആ വീട്ടിലെ പെണ്ണുങ്ങളെയാണ്. എല്ലാവരെയും ചോദ്യം ചെയ്യണം. പെരുമ്പാവൂരിലെ കുറെ ആളുകളിൽ ഈ വക തരികിട സ്വഭാവം കണ്ടുവരുന്നുമുണ്ട്. പലരുടെയും ഭാര്യമാരുടെ മരണങ്ങൾ വീണ്ടും പോലീസ് അന്വേഷിച്ചു കാര്യങ്ങൾ കണ്ടെത്തണം.
കേരളത്തിലെ ഒരു മത പണ്ഡിതനോട് അങ്ങേരുടെ മകൻ ഒരു സ്റ്റേജിൽ വെച്ച് പറയുന്നത് കേട്ടു, കാസർഗോട്ടെ ഒരാളുടെ രണ്ടു കിഡ്നിയും പ്രവർത്തനം നഷ്ടപ്പെട്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന്. ഉടനെ പണ്ഡിതൻ എന്ന് പറയുന്ന ആള് മകനോട് പറയുന്നു 'അവരോട് ചികിത്സ നിർത്തിക്കോളാൻ പറഞ്ഞേക്ക്, രണ്ടു കിഡ്നിയും ഇപ്പോൾ ശരിയാകുമെന്ന്'.
അപ്പോൾ പിന്നെ കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ആശുപത്രികളും പൂട്ടിക്കെട്ടി പ്രാർത്ഥനാലയങ്ങൾ ആക്കിയാല്‍പ്പോരേ ? അത് കൂടാതെ രണ്ടുവർഷങ്ങൾക്ക് മുൻപ് ഇതേ മതപണ്ഡിതൻ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സകമലാന രാഷ്ട്രീയ കച്ചവട സാമൂഹിക പ്രവർത്തകരും അങ്ങേരെ സന്ദർശിച്ചിരുന്ന കാര്യം ഓർമ്മയിൽ വരുന്നു.
അങ്ങേർക്ക് ചുമ്മാ പ്രാർത്ഥിച്ചാൽ പോരായിരുന്നോ, എന്തിനാണ് ആശുപത്രിയിൽ ചെന്ന് കിടന്നു പണം കളഞ്ഞത് എന്ന് മകനോട് ചോദിച്ചാൽ മറുപടി എന്താണ് പറയുന്നതെന്ന് അറിയില്ല !
ഈ വക ഊളകളാണ് കേരളത്തിൽ വളരെ ഉന്നതിയിൽ എത്തിനിൽക്കുന്ന മുസ്ലിം സമൂഹത്തെ ഒന്നടങ്കം വെള്ളാപ്പള്ളി പോലുള്ള ചെകുത്താന്മാർക്ക് മെക്കിട്ട് കയറുവാൻ ഇട്ടുകൊടുക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക കച്ചവട മേഖലയിൽ ഇന്നിപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുസ്ലിം സമൂഹത്തിലെ കല്ലുകടികളാണ് ചില മൗല്യാക്കന്മാർ.
നന്നായി പഠിച്ചുകൊണ്ടും ലോകം മുഴുവൻ കറങ്ങി കൊണ്ടും ജനങ്ങളുമായി സംവദിച്ചുകൊണ്ടും കച്ചവടങ്ങൾ ചെയ്തുകൊണ്ടും മമ്മുട്ടിയും, യൂസഫലിയും, ഗൾഫാർ മുഹമ്മദലിയും, മുഹമ്മദ് അനീഷും, വികെ അഷ്റഫും, ഫൈസൽ കൊട്ടിക്കോളാനും, ഷാഫി പറമ്പിലും, റഫീഖ് അഹമ്മദും, ഫാസിലും, ഷാലിമാർ ഇബ്രാഹിമും, ഐഡി മുസ്തഫയും, കമാൽ പാഷയും, ആസാദ് മൂപ്പനും, റിയാസ് കോമുവും പോലുള്ള ആളുകൾ മുസ്ലിം സമൂഹത്തിന്റെ യശസ്സ് കേരളത്തിൽ ഉയർത്തുവാൻ ശ്രമിക്കുമ്പോൾ ഈ വക അൽപ ജ്ഞാനികളായ മൗല്യാക്കന്മാർ എല്ലാം ഇല്ലാതാക്കുന്നു.
പിന്നെയുള്ള ശല്യം ചുമ്മാ പടച്ചുവിടുന്ന കുറെ മത പ്രസംഗങ്ങൾ, അതിപ്പോൾ സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് വഴിയും വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇന്നത്തെ യുവതലമുറ ഏറെ വഴിതെറ്റുന്നതിൽ ഈ വക മത പ്രസംഗങ്ങൾ ഒരു കാരണം കൂടിയാണ്.
അനാവശ്യ മത വിദ്വേഷ പ്രസ്താവനകൾ, ഉദാഹരണത്തിന് ഓണസദ്യ കഴിച്ചാൽ മതത്തിൽ നിന്നും പുറത്താകും, ക്രിസ്തുമസ് കേക്ക് മുറിച്ചാൽ നരകത്തിൽ പോകും, തിരഞ്ഞെടുപ്പ് സമയത്ത് പെണ്ണുങ്ങൾ ജാഥയിൽ പോയാൽ ഹറാമാകും, മുദ്രാവാക്യം വിളിച്ചാൽ നരകത്തിൽ പോകും, നൃത്തം ചെയ്താൽ മതത്തിനു പുറത്ത്, നിലവിളക്ക് കത്തിച്ചാൽ ദൈവകോപം ഉണ്ടാകും, ഈ വക വയളുകൾ കേട്ടാൽ അവനെയൊക്കെ ഓടിച്ചിട്ട് അടിക്കണം.
പിന്നെയുള്ള പ്രശ്നം, ഏറ്റവും അധികം പ്രാഞ്ചിയേട്ടന്മാരായ ഇൻഫ്ളുവൻസർമാർ, ഇന്നത്തെ സോഷ്യൽ മീഡിയ റീൽസ്, ടിക് ടോക് കൂടാതെ വീടും വണ്ടികളും കല്യാണവും മഞ്ഞ കല്യാണവും വീട് താമസവും ഒക്കെ പരക്കെ കാണിച്ചുകൊണ്ടുള്ള പൊങ്ങച്ചങ്ങൾ, മുസ്ലിം വീട്ടമ്മമാരുടെ സോഷ്യൽ മീഡിയ കടന്നുകയറ്റം ഒക്കെ ഒരളവുവരെ ആ മതത്തിന്റെ മേൽ മറ്റുള്ളവർക്കുള്ള ഇഷ്ടങ്ങളും, ബഹുമാനവും ഏറെക്കുറെ ഇല്ലാതാക്കുന്നു.
പബ്ലിക്ക് സ്ഥലത്തുവെച്ചുള്ള അനാവശ്യ റിങ് ടോണുകൾ, മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ടുള്ള റീൽസ് കാണൽ, മതപ്രസംഗം സ്വന്തം മൊബൈലിൽ ഉച്ചത്തിൽ കേൾക്കൽ, മാപ്പിള പാട്ടുകൾ അനവസരത്തിൽ ഉറക്കെ വെക്കൽ ഒക്കെ ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. കുറെ കാറുകളും ആഡംബര വീടുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമ്പോൾ കേരളത്തിന്റെ ജീവിത സന്തുലനാവസ്ഥയെ വരെ ബാധിക്കുന്നുണ്ട്.
ഏറ്റവും വലിയ വിഷയം, ലഹരി തന്നെ. ബീവറേജിൽ പഴയ കണക്കുകൾ പ്രകാരം ചാലക്കുടിയായിരുന്നു ഒന്നാമത് എത്തിയിരുന്നത്. ചാലക്കുടിക്കാർ കുടിക്കുന്ന മദ്യമായിരുന്നില്ല അത്. പാലക്കാട്ടെയും മലപ്പുറത്തെയും കുന്നംകുളം ഭാഗത്തെയും ചെറുപ്പക്കാർ അതിരപ്പിള്ളിയിൽ ആഘോഷിക്കുവാൻ വരുമ്പോൾ വാങ്ങിക്കൂട്ടിയാണ് ചാലക്കുടി ഒന്നാമതെത്തിയിരുന്നത്.
ഇപ്പോൾ കേരളത്തിലെ ലഹരി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ആണായാലും പെണ്ണായാലും പകുതിയിലധികം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഒരു പ്രത്യേക വിഭാഗത്തില്‍ നിന്ന് ആണെന്നുള്ളത് പറയാതിരിക്കുവാൻ വയ്യ. അത്രയധികം കേസുകളാണ് എന്നും ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഏറ്റവുമധികം ആക്രമണങ്ങളും നാം കേൾക്കുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ് .
കോഴിക്കോട്ടെ മുക്കം വഴി യാത്ര ചെയ്തപ്പോൾ ഒരു പള്ളിയുടെ മുന്നിൽ എഴുതിവെച്ചിരിക്കുന്ന ബോർഡ് 'അപ്പുറത്തെ പള്ളിയിലെ ബാങ്കുവിളി കേട്ടുകൊണ്ട് നോമ്പ് തുറന്നാൽ നോമ്പ് നഷ്ടപ്പെട്ടേക്കാം' എന്ന്. എന്തിനാണ് ഒരു ചെറിയ ടൗണിൽ നാലോ അഞ്ചോ പള്ളികൾ, എന്തിനാണ് ഇത്രേം പള്ളികളിൽ നിന്നുള്ള ബാങ്കുവിളികൾ മറ്റുള്ളവർ സഹിക്കുന്നത് .
വഖഫ് പോലുള്ള വിവാദ തീരുമാനങ്ങളിൽ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർക്ക് അതിൽ കയറി മെഴുകുവാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാതിരിക്കുവാൻ ശ്രമിക്കുക. മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനുള്ള മാർഗങ്ങൾ സൃഷ്ടിക്കുക.
മറ്റുള്ള മതക്കാരിൽ മുസ്ലിമിനോടുള്ള ബഹുമാനം കുറയാതെ നോക്കുവാൻ ശ്രമിക്കുക. ഒരിക്കൽ ഇസ്രായേൽ പ്രധാനമന്ത്രി എരിയാൽ ഷാരോണിനോട് ഒരു ചാനൽ റിപ്പോർട്ടർ ചോദിച്ചു, '57 ഓളം വരുന്ന മുസ്ലിം രാജ്യങ്ങളിലെ ആളുകൾ ഒരുമിച്ചു തുമ്മിയാൽ പോകാവുന്ന രാജ്യമേ നിങ്ങൾക്കുള്ളൂ, എന്നിട്ടെന്താ നിങ്ങൾക്ക് അവരെ പേടിയില്ലാത്തത് എന്ന് ? 'അപ്പോൾ ഷാരോണിന്റെ മറുപടിയായിരുന്നു കൌതുകകരം 'ഇവർ എന്നെങ്കിലും ഒരുമിച്ചു ഒരു ഈദ് ആഘോഷിച്ചാൽ അന്നുമുതൽ ഞങ്ങൾ അവരെ പേടിച്ചു തുടങ്ങും ' !
ആയതിനാൽ ഇനിയും ജനങ്ങളിൽ ഈ വക കാര്യങ്ങളിൽ അവബോധം വളർത്തേണ്ടതായ ആവശ്യകത അനിവാര്യമായി വന്നിരിക്കുന്നു. ഇതിന്നായി അല്പജ്ഞാനികളായ മൗല്യാക്കന്മാരെ മാറ്റിനിർത്തിക്കൊണ്ട് സമൂഹത്തിലെ ഉന്നതിയിലുള്ള മമ്മുട്ടി, കമാൽ പാഷ അല്ലെങ്കിൽ യൂസഫലി പോലുള്ള ജനങ്ങൾ ആദരിക്കുന്ന ആളുകൾ കാര്യങ്ങൾ ഏറ്റെടുത്തുകൊണ്ട് ഒരു ബോധവത്‌കരണം അനിവാര്യമാണ്.
ഒരു ഭാഗത്ത് വളരെ ഉന്നതിയിലേക്ക് കുതിക്കുമ്പോഴും സമുദായം ചിലയിടങ്ങളിൽ വളരെ താഴേക്കിടയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. യുപിയിലെ മുസ്ലിം സമൂഹത്തിന് സംഭവിച്ചത് കേരളത്തിൽ സംഭവിച്ചുകൂടാ. ചില മുസ്ലിം സഹോദരന്മാർ കാണിച്ചുകൂട്ടുന്നത് കാണുമ്പോൾ മുസ്ലിം സമുദായത്തിൽ ഉള്ളവർക്ക് വരെ ദേഷ്യം വരുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ ?
അനാഥ കുഞ്ഞിന്റെ മുന്നിലിരുന്നു സ്വന്തം കുഞ്ഞിനെ താലോലിക്കരുത് എന്ന് പറഞ്ഞ നബി വചനം ഓർത്തുകൊണ്ട് ദാസനും ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവം എന്നതിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് വിജയനും