/sathyam/media/media_files/2025/04/15/QLz4QrJTopNkIq3FS68h.jpg)
എമ്പുരാൻ എന്ന് മലയാളത്തിൽ ടൈപ്പ് ചെയുമ്പോൾ വരുന്നില്ല, ഇനിയെങ്കിലും പൃഥ്വിരാജ് സിനിമയെടുക്കുമ്പോൾ ഈ വക പേരുകൾ ഇട്ടുകൊണ്ട് മലയാളിയുടെ മനസ്സുകളെ തകിടം മറിക്കരുതേ എന്നഭ്യർത്ഥിക്കുന്നു.
ഇപ്പോൾ തന്നെ ഒരു ആവറേജ് മലയാളിക്ക് സിനിമ ഇപ്പോഴും ഒരു എത്തും പിടുത്തവും കിട്ടിയിട്ടില്ല. രണ്ടാം വട്ടം കണ്ടപ്പോഴാണ് കുറച്ചൊക്കെ പിടുത്തം കിട്ടിയത്. പാവം ആ ശ്രീലേഖക്ക് ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
അല്ലെങ്കിലും തിരുവനന്തപുരത്തുകാർക്ക് എല്ലാം ട്യൂബ് ലൈറ്റ് ആണല്ലോ. ഐപിഎസ് ആയിരുന്ന ശ്രീലേഖ
ഇപ്പോഴും വിചാരിച്ചിരിക്കുന്നത് ജതിൻ രാമദാസ് എന്ന ടിനോവോയെ (ഗോപാലേട്ടന്റെ ഭാഷയിൽ) കൊല്ലുന്നത് അബ്രാം ഖുറേഷി എന്ന പാവം മോഹൻലാൽ ആണെന്നാണ്.
ശ്രീലേഖ ചേച്ചീ അത് ചെയ്യുന്നത് നമ്മുടെ നൂഡിൽസ് ഒക്കെ ഉണ്ടാക്കുന്ന ചൈനക്കാരൻ വില്ലനാണ്. അത് അടുത്ത സിനിമക്കുള്ള തുടക്കവുമാണ്. മക്കളോടെങ്കിലും ചോദിച്ചു മനസ്സിലാക്കി ഡയലോഗുകൾ അടിക്കുക, ഇനിയെങ്കിലും !!
ഇനി ജതിൻ രാമദാസ്, അദ്ദേഹത്തിന്റെ അച്ഛൻ പികെആർ, ഒരു പെങ്ങൾ പ്രിയദർശിനി ഇതൊന്നും മിഥ്യയല്ല. അങ്ങ് ആന്ധ്രാപ്രദേശിൽ ജനങ്ങളെ മനസ്സിലേറ്റി ഭരിച്ചിരുന്ന ഒരു നല്ല മുഖ്യമന്ത്രി ഉണ്ടായിരുന്നു. ആ നല്ല മനുഷ്യൻ ആയിരുന്നു സോണിയാഗാന്ധിയുടെ അന്നത്തെ ധൈര്യം.
ആ മനുഷ്യനാണ് 2004 തിരഞ്ഞെടുപ്പിൽ യുപിഎയെ അധികാരത്തിൽ എത്തിച്ചത്. വൈഎസ് രാജശേഖര റെഡ്ഢി എന്ന കറകളഞ്ഞ ക്രിസ്ത്യാനി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു.
അദ്ദേഹത്തിന്റെ തലതെറിച്ച മകൻ ആണ് ജഗൻ. അതിവിടെ ജതിൻ എന്ന് മാറിയെന്നേ ഉള്ളൂ. വൈഎസ്ആറിന്റെ ഹെലികോപ്റ്റർ അപകടം ആരോ കരുതിക്കൂട്ടി വരുത്തിവെച്ചതായിരുന്നു.
ആ മരണത്തിനു ശേഷം ജഗനെ സോണിയ ഗാന്ധി ഇതുവരെ കാണുവാൻ കൂട്ടാക്കിയിട്ടില്ല. അവന്റെ സഹായം പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല.
ഈ സിനിമയിൽ ജതിൻ രാമദാസ് പറയുന്നുണ്ട് ''അച്ഛന് എന്നെ ഇഷ്ടമായിരുന്നില്ല, എനിക്ക് അച്ഛനെയും ഇഷ്ടമായിരുന്നില്ല'' എന്ന്. ഫ്രീമേസൺറി, ഇല്ലുമിനാറ്റി, സ്കൾ & ബോൺസ്, ബൊഹീമിയൻ ഗ്രോവ്, സിഎഫ്ആർ, ബിൽഡർബെർഗ് ഗ്രൂപ്പ് അങ്ങനെ ധാരാളം രഹസ്യ സംഘടനകളാണ് ഇന്നത്തെ ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് യൂറോപ്പിലും മറ്റും രൂപം കൊണ്ട ആ പ്രസ്ഥാനങ്ങൾ പല സർക്കാരുകളും നിരോധിച്ചിട്ടുമുണ്ട്.
ലോകം മുഴുവൻ ശക്തമായ സ്വാധീന ശ്രുംഖലകൾ പണിതുയർത്തിയ ഇക്കൂട്ടർ ലോകത്തിലെ ഒന്നാംകിട ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ടെക്‌നോളജി, ഫാർമസ്യുട്ടിക്കൽസ്, ബാങ്കിങ് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നു.
അമേരിക്ക, റഷ്യ, ചൈന എന്നിവിടങ്ങിലാണ് ഇവർ വ്യാപിച്ചു കിടക്കുന്നതെങ്കിലും ലോകബാക്, ഐഎംഎഫ്, സെൻട്രൽ ബാങ്കുകൾ എന്നിവ മാനേജ് ചെയ്യുന്നു.
എന്തിനധികം പറയുന്നു, നമ്മുടെ ഇന്ത്യയുടെ നട്ടെല്ലായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10 -12 % ഓഹരികൾ കൈവശം വെച്ചിരിക്കുന്നത് ഇത്തരം ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള വാൻഗാർഡും ബ്ലാക്ക് റോക്കും ഒക്കെയാണ്.
അതുപോലെ ലോകം മുഴുവൻ മാധ്യമ ശ്രുംഖല കൈകാര്യം ചെയ്യുന്നത് ഈ സാത്താനിക് ഗ്രൂപ്പുകാരാണ്. ബിബിസിയും സിഎൻഎൻ ഉം അടക്കമുള്ള എല്ലാ വമ്പൻ മീഡിയ കമ്പനികളുടെയും ഓഹരികൾ ഇക്കൂട്ടർ വാങ്ങിക്കൂട്ടിയിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക ചാനലുകളും ഇപ്പോൾ ഇവരാണ് കൈവശം വെച്ചിരിക്കുന്നത്. ഇവരുടെ കൂടെ കൂടിയാൽ ഇവർ അവരെ അത്യന്നതങ്ങളിൽ എത്തിക്കും. കൂടെ കൂടുവാൻ വിസമ്മതിച്ചാൽ മറഡോണ, മൈക്കിൾ ഷുമാക്കർ, രാജീവ് ഗാന്ധി എന്നിവരുടെ അവസ്ഥയാകും വന്നുചേരുക.
പൃഥ്വിരാജ് ആസ്‌ട്രേലിയയിൽ ഒക്കെ പഠിച്ചതുകൊണ്ടും ഭാര്യ സുപ്രിയ ബിബിസിയിൽ ഒക്കെ ജോലി ചെയ്തതുകൊണ്ടും ഇക്കാര്യങ്ങൾ നേരത്തെ മനസിലാക്കിയതുകൊണ്ടാണ് ലൂസിഫർ പോലുള്ള സിനിമകളിൽ അന്നേ കൈവെച്ചത്.
ആരും പറയുവാൻ ധൈര്യപ്പെടാത്ത വിഷയങ്ങൾ എടുത്തു കൈകാര്യം ചെയ്യുമ്പോൾ അതിന്റെ പേരിലുള്ള എല്ലാ ഭവിഷ്യത്തുകളും വരാനിരിക്കുന്ന എല്ലാ കുത്തിത്തിരിപ്പുകളും മനസ്സിലാക്കി തന്നെയാണ് പൃഥ്വിരാജും മുരളി ഗോപിയും സിനിമയുമായി മുന്നോട്ട് പോയത്.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർ അവർക്കെതിരെ തിരിഞ്ഞവരുടെ നാവുകൾ പിഴുമാറ്റിയതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് അവർ ഇത്രയും വലിയ ഉദ്യമത്തിന് കർപ്പൂരം കത്തിച്ചത്.
തെഹൽക്ക പത്രാധിപരുടെ അവസ്ഥകളും ഹേമന്ദ് കർക്കരെ - കവിത കർക്കരെ - ഗൗരി ലങ്കേഷ് - യു ആർ അനന്തമൂർത്തി - സഞ്ജീവ് ഭട്ട് - ജസ്റ്റിസ് ലോയ - ജസ്വന്ത് സിങ് എന്നിവരുടെയൊക്കെ അവസ്ഥകൾ കണ്ടിട്ട് തന്നെയാണ് ഇവർ ഈ ചങ്കൂറ്റത്തിന് മുതിർന്നത്.
അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട വസ്തുത, നമ്മുടെ സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടുകൊണ്ട് പേടിപ്പിക്കുന്ന ഊച്ചാളികളേക്കാൾ, ഇ ഡി യെയും, എൻ ഐ എ യും സിബിഐയെയും ഒക്കെ കാണിച്ചു കേസുകൾ പടച്ചുണ്ടാക്കി വിരട്ടുന്ന ഒരു ഭരണകൂടത്തിനപ്പുറം ചില അദൃശ്യ ശക്തികളുടെ ധൈര്യത്തിലാണ് ഇവർ ഇത്രയും വിവാദമായ വിഷയം, അതും ഗുജറാത്ത് കലാപം പോലുള്ള വിഷയം കൈകാര്യം ചെയുവാൻ തീരുമാനിച്ചത്.
ആ അദൃശ്യ ശക്തികളെ ഭരിക്കുന്നവർക്കും അറിയാം, അവർക്കും അവരെ നല്ല പേടിയാണ്. ഇനി ഇന്ത്യയിൽ സംഭവിക്കുവാൻ പോകുന്നത് പ്രത്യേകിച്ച് തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ ബ്രഹ്മാണ്ഡ സിനിമകൾ നമ്മുക്ക് പ്രതീക്ഷിക്കാം.
തമിഴരെ സംബന്ധിച്ചിടത്തോളം മേലെ ആകാശം താഴെ ഭൂമിയുമാണ്. ഭരണകൂടങ്ങളെ വിറപ്പിക്കുന്ന സിനിമകളുടെ ഒരു തുടക്കമാണ് നമ്മുടെ ഈ എമ്പുരാൻ.
ശരിക്കും പറഞ്ഞാൽ പണ്ട് ഒരു ഒറ്റപ്പാലവും, ഒരു അമ്മാവനും, കൃഷിക്കാരനായ മൂത്ത മകനും, ഡോക്ടറിന് പഠിക്കുന്ന അനുജനും, പോലീസുകാരൻ അളിയനും, ചായക്കടക്കാരനും, ബാർബറും, കുറെ പശുക്കളും ചേർന്നാൽ ഒരു മലയാള സിനിമ ആകുമായിരുന്നു.
തമിഴ്‌നാട്ടിൽ ആണെങ്കിൽ എംജിആറിന് സ്ക്രീനിലേക്ക് കത്തിയെറിഞ്ഞു കൊടുത്ത ആരാധകർ. തമിഴന്മാരും തെലുങ്കന്മാരും അതിൽ നിന്നൊക്കെ മാറി സഞ്ചരിച്ചുകൊണ്ട് ഇന്ത്യനും യെന്തിരനും വരെ എത്തി. ആന്ധ്രക്കാർ ബാഹുബലിയും കെജിഎഫും നമ്മെ കാണിച്ചു തന്നു.
അപ്പോഴും നമ്മൾ ഒരു സിബിഐയും, ദൃശ്യവുമൊക്കെ കാണിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ഒടിടി പ്ലാറ്റുഫോമുകൾ വന്നപ്പോൾ ഭാഗ്യത്തിന് മഞ്ഞുമ്മലും മിന്നൽമുരളിയുമൊക്കെ നാലാളുകൾ കാണുവാൻ ഇടയായി. ഇന്നിപ്പോൾ എമ്പുരാൻ ഹോളിവുഡ് നിലവാരത്തിൽ എത്തിച്ചതിന് പൃത്വിരാജിന് ആയിരം നമസ്കാരം !!!
സിനിമയുടെ ഏറ്റവും വലിയ പോരായ്മ, ഇത്രേം വലിയ തോക്കും ലേസർ ഗണ്ണും, ഇന്റർനാഷണൽ ബുദ്ധിയും ഒക്കെ ഉണ്ടായിട്ടും അവസാനം കൈ കൊണ്ട് ഇടിച്ചു കൊല്ലാൻ പോകുന്ന ലാലേട്ടനും പൃഥ്വിയും ഭൂലോക മണ്ടന്മാർ തന്നെ.
കാട്ടിലെ തല്ലിൽ അവർ മനപ്പൂർവം കൈക്കരുത്ത് കാണിക്കുകയാണ് എന്ന് കരുതാം. പക്ഷെ അവസാന ഗുജറാത്ത് തല്ലിൽ സ്റ്റണ്ട് ത്യാഗരാജന്റെ പോലെ കുറെ തമിഴിലെ ഇറച്ചിവെട്ടുന്ന കത്തികൾ കയ്യിലേന്തി ഓരോരുത്തർ തല്ലാൻ വരുന്നത് കണ്ടപ്പോൾ നമ്മുക്ക് ഉറപ്പിക്കാം, അത് ഉറപ്പായും മുരളി ഗോപിയുടെയോ പൃഥ്വിയുടേയോ ഇഷ്ടം കൊണ്ടുണ്ടാക്കിയതല്ല എന്ന്.
ആന്റണി പെരുമ്പാവൂർ എന്ന പഴയ സ്‌കൂളുകാരന്റെ ജീവിതത്തിലെ ചില അഭിലാഷങ്ങൾ പൂർത്തീകരിച്ചു എന്ന് മാത്രമേ കരുതുന്നുള്ളൂ. സത്യം പറഞ്ഞാൽ ഏറ്റവും അലമ്പായിരുന്നു ആ കത്തിയുമായുള്ള സ്റ്റണ്ടുസീനുകൾ. മൂന്നാമത്തേതിൽ നിന്നും ഈ വക ഊളത്തരങ്ങൾ എടുത്തു കളയും എന്ന് കരുതുന്നു.
ഇ ഡി യെ കാണിച്ചു പേടിപ്പിച്ചുകൊണ്ട് ലൈക്കയുടെ സുഭാസ്കറിനെ പിന്തിരിപ്പിച്ചിട്ടും, വീറ്റോ പവറിൽ നിർമ്മാതാവിന് ഉപരോധം സൃഷ്ടിക്കുവാൻ തലസ്ഥാനത്തെ ആർഎസ്എസ് ലോബി കളിച്ചിട്ടും, ഇ ഡി പിന്നാലെ വരുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചോദിച്ച പണം എറിഞ്ഞുകൊടുത്ത ഗോകുലം ഗോപാലനാണ് ഇന്നത്തെ മലയാളിയുടെ നെഞ്ചിലെ താരം.
പഴശ്ശിരാജാ എടുത്തത് മുതൽ അദ്ദേഹത്തിന്റെ മൂല്യം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് മലയാളിയുടെ നന്മ . ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും വിമർശിച്ചിട്ടും ഒരാളെയും കൂസാതെ ജീവിക്കുന്ന മുരളി ഗോപിയെ ഈ ഒരു തലമുറ മറക്കില്ല എന്നുറപ്പ് വരുത്തുന്നു.
ചില ലോബികളുടെ മാസ്മരിക വലയത്തിൽ പെട്ടുകൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട മലയാളത്തിന്റെ പുണ്യം മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടർ ശുദ്ധികലശം ചെയ്തുകൊണ്ട് തിരിച്ചു വന്നിരിക്കുന്നു.
കേവലം ഒരു ഡ്രൈവർ പണക്കാരനായതിൽ അസൂയ മൂത്ത എല്ലാവരിലും ഒരൊറ്റ സിനിമകൊണ്ട് ആരാധനാ കഥാപാത്രമായ ആന്റണി ചേട്ടനും ഇനി ആരെയും കൂസാതെ തലയുയർത്തി നടക്കാം ! ഒപ്പം ഗുജറാത്ത് കലാപം അഭ്രപാളികളിൽ ആക്കുവാൻ ഉപദേശം കൊടുത്ത സുപ്രിയക്കും അഭിമാനിക്കാം !!!
ഭരണത്തിലെത്തുവാൻ കാണിച്ചുകൂട്ടിയ കസർത്തുകൾ തുറന്നുകാട്ടുന്ന സിനിമകൾ പ്രതീക്ഷിച്ചുകൊണ്ട് ഫാൻബോയ് ദാസനും ഈയൊരു ധൈര്യത്തിൽ ആ സിനിമാല എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വിജയനും