/sathyam/media/media_files/2025/05/03/Ox0dPeyBI3twf0hDSAw7.jpg)
ദുബായ് സത്യമുള്ള നഗരമാണ്, ഇവിടെ ആർക്കും എങ്ങനെ വേണേലും ജീവിക്കാം, പക്ഷെ അവർ വെച്ചിരിക്കുന്ന അതിരു ലംഘിച്ചാൽ എപ്പോൾ വേണേലും പിടി വീഴാം.
അതിപ്പോൾ സാധാരണക്കാരനായാലും രാജകുടുംബമായാലും ഒരൊറ്റ നിയമമേയുള്ളൂ . ആ നിയമം എല്ലാവര്ക്കും ബാധകവുമാണ്. പരമാവധി നിരപരാധികളെ ശിക്ഷിക്കാതിരിക്കുവാനും അവസരങ്ങൾ കൊടുക്കുന്ന നിയമാവലി.
ജയിലിൽ ആയിരുന്നാലും പരമാവധി ശിക്ഷായിളവുകൾ ലഭിക്കാവുന്ന തരത്തിലാണ് എല്ലാ നടപടികളും നടന്നുവരുന്നത്. ഇന്ത്യക്കാരാണ് ദുബായിൽ കൂടുതൽ ജനസംഖ്യ എങ്കിലും കുറ്റകൃത്യങ്ങളിൽ അവർ വളരെ പിറകിലാണെന്നതും നമ്മുക്ക് ആശ്വസിക്കാം.
2016 -2018 കാലഘട്ടത്തിൽ ഒരു ഇന്ത്യക്കാരൻ ദുബായിയെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് D 5 എന്ന ഒരു നമ്പർ പ്ലേറ്റ് 33 മില്യൺ ദിർഹം അഥവാ 76 കോടി ഇന്ത്യൻ രൂപക്ക് സ്വന്തമാക്കി.
അതിനു മുൻപായി D 9 എന്ന നമ്പർ 55 കോടിക്കും സ്വന്തമാക്കിയിരുന്നു. ഈ ഒരൊറ്റ നമ്പർ കളികളിൽ ഈ ബൽവീന്ദർ സാഹ്നിയെ അഥവാ അബുസബയെ അറിയാത്ത ഒരു മനുഷ്യനും ദുബായിലും ഗൾഫിലും ഇല്ലെന്നായി.
പിന്നീട് അങ്ങേരുടെ തേരോട്ടമായിരുന്നു. എന്നും അങ്ങേരുടെ വീട്ടിൽ രാത്രികാല പാർട്ടികൾ, അതിലെല്ലാം സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ, തരുണീ മണികൾ, മറ്റുള്ള രാജ്യങ്ങളിലെ ഡിപ്ലോമാറ്റുകൾ അങ്ങനെയങ്ങനെ !!!
അദ്ദേഹത്തിന്റെ ബംഗ്ലാവിനെ പറ്റി പറയുകയാണെങ്കിൽ പണ്ടത്തെ ജോസ് പ്രകാശിന്റെയും എംഎൻ നമ്പ്യാരുടെയും ബംഗ്ലാവുകൾ ഓർമ്മപ്പെടുത്തുന്ന ഗോവണിപ്പടികൾ, വീടിന്റെ നടുവിൽ നീന്തൽ കുളം, ലോകത്ത് ഇറങ്ങിയിട്ടുള്ള 20 ബുഗാട്ടി കാറുകളിൽ ഒന്ന് സിറ്റിംഗ് മുറിയിൽ, ചുറ്റിനും റഷ്യൻ യൂറോപ്പ്യൻ തരുണീമണികൾ, എല്ലാം വിലപിടിച്ച വസ്തുക്കൾ.
ഇതെല്ലാം ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും കാണുമ്പോൾ നമ്മളെല്ലാം എന്തിനാണ് ആണായിട്ട് ഈ ഭൂമിയിൽ ജീവിച്ചുപോകുന്നു എന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തുവാനാകില്ല.
ഏകദേശം രണ്ടുവര്ഷങ്ങൾക്ക് മുൻപ് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കോൺറാഡ് ഹിൽട്ടൺ എന്ന ആഡംബര ഹോട്ടലിലെ പ്രത്യേകം സജ്ജീകരിച്ച ഒരു വേദിയിൽ ഒരു ബർത്ത്ഡേ പാർട്ടി നടക്കുന്നു.
ലോകത്ത് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല ഷാംപെയിനും വൈറ്റ് വൈനും റെഡ്‌വൈനും ലോബ്സ്റ്ററും ചെമ്മീനും ഒക്കെ നിരത്തിവെച്ചിരിക്കുന്നു. ഏകദേശം അൻപത്തിയഞ്ചോളം ബോളിവുഡ് താരങ്ങൾ മുംബയിൽ നിന്നും പറന്നിറങ്ങിയ അത്യുഗ്രൻ പാർട്ടി.
ഒന്നാം നമ്പർ ടേബിൾ ദുബായ് എക്കണോമിക് & ടൂറിസം വകുപ്പിന്റെ ഓഫീസർമാർക്കായി മാറ്റി വെച്ചിരിക്കുന്നു. രണ്ടാമത്തെ ടേബിളിൽ ഇപ്പറഞ്ഞ ബൽവീന്ദർ സാഹ്നിയും ഒൻപത് തരുണീമണികളും ഇരുന്നു ഷാംപെയിൻ അടിക്കുന്നു.
പാർട്ടിയിലേക്ക് വരുന്നവർ ഓരോന്നായി ഈ മനുഷ്യനെ നേരിൽകണ്ടുകൊണ്ട് അനുഗ്രഹം വാങ്ങി അവരവരുടെ സീറ്റുകളിലേക്ക് നീങ്ങുന്നു. അവിടെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥർ ഇങ്ങേരെ കുറിച്ച് ചോദിച്ചപ്പോൾ നമ്പർ പ്ലേറ്റ് വാങ്ങിയ ആളാണ് എന്ന് പറഞ്ഞപ്പോൾ അവർക്കും ആളെ മനസ്സിലായി.
പക്ഷെ അതൊരു ബർത്ത്ഡേ പാർട്ടി ആയിരുന്നില്ല. അതൊരു ക്രിക്കറ്റ് ബെറ്റിംഗ് ടീമുകളുടെ പാർട്ടിയായിരുന്നു. അഹമമ്മദാബാദ് ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തകർന്നടിഞ്ഞതിന്റെ പാർട്ടി എന്ന് മനസിലാക്കുവാൻ കുറെയധികം ചിന്തിക്കേണ്ടി വന്നു. അന്നത്തെ മാൻ ഓഫ് ദ മാച്ച് ബൽവീന്ദർ ആയിരുന്നു എന്നതാണ് ആ പാർട്ടിയുടെ പ്രത്യേകത.
ദുബായ് നഗരം എല്ലാം കാണുന്നു, എല്ലാവരെയും കാണുന്നു, എല്ലാം വീക്ഷിക്കുന്നു, അതിരുവിട്ട് ആരുകളിച്ചാലും അവരെ എങ്ങനെ പൂട്ടണം എന്നത് അവർക്കറിയാം. അത്രയധികം സാങ്കേതിക വിദ്യയാണ് അവർ അതിന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ വർഷം പിടികിട്ടാപുള്ളിയായിരുന്ന ഒരു മാഫിയാ തലവൻ അങ്ങേര് ഒളിച്ചു താമസിച്ചിരുന്ന ഒരു വില്ലയിൽ നിന്നും ഗാർബേജ് ബോക്സിൽ ഗാർബേജ് നിക്ഷേപിക്കുവാൻ പോയപ്പോൾ അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആ വില്ല വളഞ്ഞുകൊണ്ട് പിടികൂടുകയുണ്ടായി. അതുപോലെ എത്രയെത്ര സംഭവങ്ങൾ.
നമ്മുടെ മലയാളി സഹോദരന്മാരിൽ ചിലർ പൊങ്ങച്ചം കാണിക്കുന്നതിനായി പലതരം കോപ്രായങ്ങൾ വണ്ടികളിലൂടെയും അല്ലാതെയും ഒക്കെ കാണിച്ചുകൂട്ടുന്നുണ്ട്. ഒരു ഗോൾഡൻ വിസക്കാരൻ അകത്തായത് ഈയിടെയാണ്.
വേറെ ഒരുത്തൻ അര്മാണി ക്ലിനിക്ക് ഉണ്ടാക്കി ഇപ്പോൾ അകത്തുകിടക്കുന്നു. കേസുകളും പ്രശ്നങ്ങളും ആർക്കും വരാം. കോവിഡ് കാലഘട്ടത്തിൽ കച്ചവടങ്ങൾ നഷ്ടപ്പെട്ട ഒട്ടനവധി ആളുകൾ നമ്മുക്ക് ചുറ്റിലുമുണ്ട്.
അതൊന്നുമല്ലാതെ അനാവശ്യ ഷോ കളികളുമായി ആരൊക്കെ നീങ്ങിയാലും പിടി വീഴുമെന്ന് ഉറപ്പാണ്. അത്രയധികം ആളുകളെ വളർത്തുകയും അതുപോലെ തളർത്തുകയും ചെയ്ത മണ്ണാണിത്.
നേരത്തെ പ്രതിപാദിച്ച അബുസബ അഥവാ ബൽവീന്ദർ സാഹ്നിയെയും കുടുംബത്തിലെ ചിലരെയും 32 കൂട്ടുകാരെയും ഇക്കഴിഞ്ഞ വർഷം സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയും ദുബായ് സ്പെഷ്യൽ കോടതി ഇന്നലെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
കള്ളപ്പണമായ 150 കോടി പിടിച്ചു കെട്ടാനും 500000 ദിർഹം പിഴയടക്കാനും അഞ്ചുകൊല്ലം ജയിൽശിക്ഷ അനുഭവിക്കാനും പിന്നീട് നാട് കടത്താനും വിധിച്ചിരിക്കുന്നു. ഈയൊരു വിധി എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.
യുഎഇ എക്സ്ചേഞ്ച് സ്ഥാപകൻ ബിആർ ഷെട്ടിക്ക് ശേഷം യുഎഇ യിൽ നടന്ന മറ്റൊരു വലിയ തട്ടിപ്പാണ് ഇപ്പോൾ പിടിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!!
എല്ലാറ്റിനും ഒരു അതിരുണ്ട് എന്ന ഉപദേശവുമായി ദുബായ് ദാസനും പ്രാഞ്ചിയേട്ടന്മാർ കളികൾ നിർത്തേണ്ട സമയമായി എന്ന ഉപദേശവുമായി ഷാർജ വിജയനും