/sathyam/media/media_files/2025/05/05/OLkyOsQCKWznfljAGyOk.jpg)
കേരളത്തിലെ കോൺഗ്രസ്സുകാരോട് ഒരു ഉപദേശം, പ്രത്യേകിച്ച് കോൺഗ്രസ്സ് രക്തം ധമനികളിൽ ഓടുന്ന ആത്മാർത്ഥമായുള്ള കോൺഗ്രസ്സ് ചിന്താഗതിക്കാർക്കായി മാത്രമായുള്ള സാരോപദേശം.
ദയവുചെയ്ത് നിങ്ങൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ അപ്പടി വിശ്വസിച്ചുകൊണ്ട് നേതാക്കന്മാരെയോ പാർട്ടിയെയോ മനസ്സിലെങ്കിലും തള്ളിപറയാതെ അതിന്റെ സത്യാവസ്ഥകൾ മനസ്സിലാക്കി മുന്നോട്ട് പോയില്ലെങ്കിൽ നിങ്ങളുടെ ശത്രുക്കൾ ഈ പാർട്ടിയെയും നേതാക്കന്മാരെയും ചവുട്ടി മെതിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കെ മുരളീധരനും രമേശ് ചെന്നിത്തലക്കും ശേഷം ഒരു നല്ല കെപിസിസി പ്രസിഡണ്ടിനെ തക്ക സമയത്ത് അവരോധിക്കുവാൻ ആവാത്തതാണ് ഹൈക്കമാന്റ് എന്ന് പറയുന്നവരുടെ ഏറ്റവും വലിയ ഗതികേട്.
പിണറായി വിജയൻ എന്ന ഒരു എതിരാളിയോട് മുട്ടി നിൽക്കുവാൻ ഏറ്റവും കരുത്തനായ കെപിസിസി പ്രസിഡണ്ട് ആയിരുന്നു കെ മുരളീധരൻ. പക്ഷെ നാൽപ്പത് പേരുടെ ഫിക്സഡ് ഡെപ്പോസിറ്റ് കാണിച്ചുകൊണ്ടുള്ള ചതിയിൽ മുരളീധരൻ വീണപ്പോൾ 25000 -ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സ് പാർട്ടി ജയിച്ചിരുന്ന വടക്കാഞ്ചേരി വരെ മുരളിധരനെ കൈവിട്ടു.
ലേശം കൂടി ക്ഷമ പാലിച്ചിരുന്നുവെങ്കിൽ കെ മുരളീധരൻ ഒന്നോ രണ്ടോ തവണ കേരളത്തിലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്നിരുന്നേനെ, പിണറായി വിജയൻ ലാവ്‌നിലിൽ വിഎസുമായി അങ്കം വെട്ടി വെട്ടി വെടി തീരുമായിരുന്നു.
രമേശ് ചെന്നിത്തല ഏകദേശം ഒമ്പത് വർഷത്തോളം കെപിസിസി പ്രസിഡണ്ട് ആയി ഇരുന്ന കാലഘട്ടത്തിൽ ആയിരുന്നു കോൺഗ്രസ്സിന്റെ സുവർണ്ണകാലഘട്ടം. ഒരൊറ്റ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സിന് തോൽവി രുചിക്കേണ്ടി വന്നില്ല എന്ന സത്യം ആരും വിസ്മരിക്കരുത്.
അതുപോലെ സിപിഎമ്മിൽ നിന്നും ഏറ്റവും അധികം ആളുകൾ പാർട്ടി മാറി കോൺഗ്രസ്സിൽ എത്തിയതും ആ കാലയളവിലാണ്. ശെൽവരാജ്, അബ്ദുള്ളക്കുട്ടി, ശിവരാമൻ, സിന്ധുജോയി, ഡോക്ടർ മനോജ് കൂടാതെ സിപിഐഎമ്മിൽ ഓർക്കാട്ടേരി, തളിക്കുളം, ഷൊർണൂർ തുടങ്ങി പ്രാദേശികമായുള്ള പൊട്ടിത്തെറികൾ ആരംഭിച്ചതും ഇക്കാലയളവിലാണ്.
പക്ഷെ ടിപി വധക്കേസ് അന്ന് ചെന്നിത്തല കോമ്പ്രമൈസ് ചെയ്യാൻ കൂട്ടുനിന്നില്ലായിരുന്നു എങ്കിൽ, സരിതക്കേസ് വഷളാക്കിയില്ലായിരുന്നുവെങ്കിൽ പിണറായി കേരളം ഭരിക്കില്ലായിരുന്നു. ചെന്നിത്തല സ്വന്തം അടിവേര് തോണ്ടാൻ പാടില്ലായിരുന്നു.
പിന്നെ കെപിസിസിയുടെ അടുത്ത പ്രസിഡണ്ടായി സോണിയാഗാന്ധി അവരോധിച്ചത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വിഎം സുധീരനെ. സുധീരൻ, മുല്ലപ്പിള്ളി ഒക്കെ സ്വന്തം ഇമേജിനെ ബാധിക്കുന്ന ഒന്നിലും തൊടാതെ ഗാന്ധിജിയുടെ ഇളയമ്മയുടെ മക്കളുടെ കളി കേരളത്തിൽ കളിച്ചപ്പോൾ എതിരാളിയായ പിണറായി വിജയൻ ഗോഡ്‌സെയുടെ കളിയും കളിച്ചു.
ശരിക്കും അന്ന് കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കിയിരുന്നെങ്കിൽ കേരളത്തിൽ പിണറായി വിജയൻ പച്ച തൊടില്ലായിരുന്നു. സുധാകരനെ അന്ന് വെട്ടിയത് എകെ ആന്റണിയായിരുന്നു.
അങ്ങേർക്ക് സ്വന്തം മകനെ നിയന്ത്രിക്കാൻ ആകാതെ നടക്കുന്ന കാലഘട്ടത്തിലാണ് ഇക്കളികൾ കേരളത്തിൽ കളിച്ചത്. ബാർ വിഷയത്തിൽ സുധീരനെ കേരളത്തിലെ ബാർ മുതലാളിമാർ ചവുട്ടി കൂട്ടി സിപിഎമ്മിന് നൂറു സീറ്റുകൾ ജയിക്കാനുള്ള ഫണ്ടും കൈയ്യില്‍ വച്ചു കൊടുത്തു.
പിന്നെ വന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയിലായിരുന്നു. പിണറായി - കോടിയേരി - ജയരാജന്മാർ എന്നിവരോട് മുട്ടി ജയിക്കണമെങ്കിൽ അന്നുതന്നെ സുധാകരനെ പ്രസിഡണ്ട് ആക്കണമായിരുന്നു.
അവിടെയും പാർട്ടിക്ക് വലിയ തെറ്റാണ് പറ്റിയത്. ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും അണികളെ പിടിച്ചുനിർത്താനോ പിണറായി ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ടുകൾ പൊളിക്കാനോ സാധിച്ചില്ല.
അഞ്ചുകൊല്ലം ആയാൽ മലയാളി സ്വമേധയാ മുഖ്യമന്ത്രിയെ മാറ്റും എന്ന പഴഞ്ചൻ ചിന്താഗതിയിൽ ചെന്നിത്തല വീട്ടിൽ ഇരുന്നപ്പോൾ ആമയും മുയലും ഓടിയത് പോലെയായി.
അഞ്ചുകൊല്ലം പ്രതിപക്ഷനേതാവായി ഇരുന്നിട്ടും 140 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്‌ചയിച്ചത് കേവലം പതിനഞ്ചു ദിവസങ്ങൾക്ക് മുൻപാണ്. അവിടെ മുല്ലപ്പള്ളിയും ചെന്നിത്തലയും കേരളത്തിൽ വൻ പരാജയങ്ങളായി മാറി.
ഇന്നിപ്പോൾ കെ സുധാകരനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏൽപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ലേശം തകരാറിൽ ആണെന്ന വസ്തുത അദ്ദേഹത്തിന്റെ നടപ്പിൽ തന്നെ ആർക്കും മനസിലാക്കാം.
അതുപോലെ സ്ലിപ്പ് ഓഫ് ദ ടങ് ഇടക്കിടക്കു വരുന്നുമുണ്ട്. ഇക്കഴിഞ്ഞ കാലയളവിലാണ് സ്വന്തം ചേട്ടനെയും അനുജനെയും അദ്ദേഹത്തിന് നഷ്ടമായത്.
അതുപോലെ ഡിസിസി, കെപിസിസി യുടെ മറ്റുള്ള ഭാരവാഹികളെ നിശ്ചയിക്കുവാൻ ഇനിയുമായിട്ടില്ല. ഇക്കാര്യത്തിൽ കെസി വേണുഗോപാലും ലേശം ശ്രദ്ധ ചെലുത്തിയാൽ കേരളത്തിലെ കോൺഗ്രസ്സിനെ തകർക്കുവാൻ ആർക്കും സാധ്യമല്ല.
കേവലം ഒരു പ്രളയത്തിലും കോവിഡിലും മാത്രമാണ് പിണറായിവിജയൻ നില നിൽക്കുന്നത്. അന്ന് ആ കോവിഡ് വന്നില്ലായിരുന്നുവെങ്കിൽ 140 സീറ്റുകളിൽ 20 എണ്ണം മാത്രമേ സിപിമ്മിനു കിട്ടുമായിരുന്നുള്ളൂ. അത്രേം മോശം ഭരണവും മന്ത്രിമാരും അഴിമതിക്കഥകളും കൊണ്ട് കേരളം വീർപ്പുമുട്ടിയിരുന്നു.
ഇനിയിപ്പോൾ ഒന്നുകിൽ കെ സുധാകരനെ ഹൈക്കമാൻഡ് പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് സ്വമേധയാ രാജിവെപ്പിക്കുക . അല്ലെങ്കിൽ അദ്ദേഹത്തിന് അവസാന ആഗ്രഹമായ പിണറായി വിജയനെ ചവുട്ടി പുറത്താക്കുവാനുള്ള അവസരം കൊടുക്കുക.
സുധാകരൺജി ശ്രദ്ധിക്കേണ്ടത് കൂടെ നടക്കുന്ന കുറെ അനാവശ്യ ഊളകളെ മാറ്റിനിർത്തിക്കൊണ്ട് കോൺഗ്രസ്സിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ കൂടെ കൂട്ടാനാണ്.
അതുപോലെ പ്രതിപക്ഷ നേതാവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ താങ്കളെ എതിരാളികൾ കുടുക്കുവാൻ ശ്രമിക്കുന്നത് കൂടെ നടക്കുന്ന ചിലരിലൂടെയാണ്. ഉമ്മന്ചാണ്ടിയ്ക്ക് പറ്റിയ അബദ്ധങ്ങൾ പറ്റാതെ ശ്രദ്ധിക്കുക.
അണികൾ മനസ്സിലാക്കേണ്ടത്, ഒരു ചാനൽ ഒരു പ്രത്യേക ക്വട്ടേഷൻ സിപിഎമ്മിൽ നിന്നും എടുത്തിരിക്കുന്നു. കോൺഗ്രസ്സ് നേതാക്കളെ തമ്മിലടിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട. അവർ താൽക്കാലികമായി തങ്ങളുടെ സ്ഥാപകനെ മാറ്റി നിർത്തിക്കൊണ്ടാണ് കളിക്കുന്നത്.
പല രൂപത്തിലും പല വേഷത്തിലും പല തരത്തിലും വാർത്തകൾ കേൾക്കാം. ആരും തന്നെ ആ ചതിക്കുഴികളിൽ വീണു പോകരുത്.
പരമാവധി ആ ചാനലുകാരുടെ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിക്കാതിരിക്കുക. അവരെ അവഗണിക്കുക !!!
എന്തായാലും കോൺഗ്രസ്സിനെ തോൽപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് മാത്രമേ കഴിയു എന്ന് ദാസനും
ഒത്തുപിടിച്ചാൽ 110 സീറ്റുകൾ വരെ മലയാളി തരാൻ തയാറാണ് എന്നത് ഓർക്കുക എന്ന് വിജയനും
-തുടരും