കെ സുധാകരന് അദ്ദേഹം കെപിസിസി പ്രസി‍ഡന്‍റാണ് എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ഇപ്പോള്‍ അദ്ദേഹം അതറിഞ്ഞു. പക്ഷേ, ഇനി കാര്യമില്ല. ഈ പാര്‍ട്ടിയെ പുറത്തുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും കൊത്തിപ്പറിക്കാന്‍ ഇട നല്‍കാതെ ആരാണ് ഇനി പാര്‍ട്ടിയെ നയിക്കുക എന്നു പറയാന്‍ ഹൈക്കമാന്‍റ് തയ്യാറാകണം. അത് ഫോട്ടോ കണ്ടാല്‍ നാട്ടുകാര്‍ തിരിച്ചറിയുന്ന ആളാകണം എന്നേയുള്ളു - ദാസനും വിജയനും

ശരിക്കും പറഞ്ഞാൽ സുധാകരൻ പ്രസിഡണ്ട് ആയി കഴിഞ്ഞപ്പോൾ കുറെ ആൾക്കൂട്ടം അദ്ദേഹത്തിന്റെ മുന്നിലും പിറകിലും കൂടി. അതിൽ പകുതിപേരും പെട്ടി പിടുത്തക്കാർ ആയിരുന്നു എന്നതും സത്യം.

New Update
k sudhakaran dasanum vijayanum
Listen to this article
0.75x 1x 1.5x
00:00 / 00:00

കെ സുധാകരന് ഇപ്പോഴാണ് കെപിസിസി പ്രസിഡണ്ട് എന്ന ആ മഹത്തായ സ്ഥാനത്തിന്റെ വലുപ്പം മനസ്സിലായത്. കാര്യങ്ങൾ കൈവിട്ട് പോകും എന്ന് തോന്നിത്തുടങ്ങിയപ്പോൾ കാര്യത്തിന്റെ ഗൗരവം പിടുത്തം കിട്ടി. 

Advertisment

ചടയൻ ഗോവിന്ദൻ മരിച്ചപ്പോൾ അന്നത്തെ വൈദ്യതി മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് സിപിഎം സെക്രട്ടറി ആയതെങ്കിലും ഇടക്കൊക്കെ ഓർമ്മിക്കുന്നത് നല്ലതാണ്. 

കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചുകൊണ്ട് വൈദ്യതി മന്ത്രി ആവാൻ പോയ കെ മുരളീധരന് പിന്നീടാണ് തനിക്ക് പറ്റിയ വലിയ മണ്ടത്തരം പിടുത്തം കിട്ടിയത്.


കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കാതിരുന്നത് എകെ ആന്റണിയായിരുന്നു. അന്ന് അതിനു കാരണമായി പറഞ്ഞത് അടിയും ഇടിയും ഒക്കെ ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും വെറുക്കുന്നു. 


ആയതിനാൽ സുധാകരനെ പോലെ ഒരാളെ പ്രസിഡണ്ട് ആക്കിയാൽ ആൾക്കൂട്ടം അദ്ദേഹത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കും എന്നതായിരുന്നു ആന്റണി കണ്ടെത്തിയ കാരണങ്ങളിൽ ഒന്ന്. 

publive-image

ശരിക്കും പറഞ്ഞാൽ സുധാകരൻ പ്രസിഡണ്ട് ആയി കഴിഞ്ഞപ്പോൾ കുറെ ആൾക്കൂട്ടം അദ്ദേഹത്തിന്റെ മുന്നിലും പിറകിലും കൂടി. അതിൽ പകുതിപേരും പെട്ടി പിടുത്തക്കാർ ആയിരുന്നു എന്നതും സത്യം.

കൂടാതെ ഓരോ ജില്ലയിലും സുധാകരൻ കണ്ടെത്തിയ ആളുകൾ എല്ലാം ജനങ്ങൾ ഇഷ്ടപ്പെടാത്ത മുഖങ്ങളെ ആയിരുന്നു. ഒരു ജയന്തും ടി.യു രാധാകൃഷ്ണനും എം ലിജുവും ഒക്കെ ജനകീയരല്ലായിരുന്നു എന്നതും സുധാകരന്റെ ഭരണത്തിന്മേൽ മങ്ങലേൽപ്പിച്ചു.


തൊട്ടു മുന്നിൽ ചാനൽ കഴുകന്മാരുടെ കാമറകണ്ണുകൾ ഉണ്ടെന്നത് വിസ്മരിച്ചുകൊണ്ട് പ്രസ്സ് മീറ്റിങ്ങിനിരുന്നുകൊണ്ട്‌ മറ്റൊരു നേതാവിനെ 'ആ മൈരൻ' എന്നൊക്കെ പച്ചയായി പറയുമ്പോൾ അണികൾക്കുണ്ടാകുന്ന വിഷമം അദ്ദേഹത്തിന് പറഞ്ഞു മനസിലാക്കിക്കുവാൻ ആളില്ലാതെ പോയി. 


കൂടെയുള്ളവരെല്ലാം ഏറാൻ മൂളികൾ മാത്രമായി മാറിയപ്പോൾ തീവ്രമായ ആരാധകർ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.

പിന്നെ വടകരയിലും കണ്ണൂരും കോഴിക്കോടും കാസർഗോട്ടും പാലക്കാട്ടും ലോക്സഭയിലെ ഭൂരിപക്ഷം സാക്ഷാൽ കെ സുധാകരന് വരെ പ്രതീക്ഷയുണ്ടായിരുന്നില്ല. 

2019 -ൽ രാഹുൽഗാന്ധിയുടെ വയനാട് രംഗപ്രവേശം പോലെ 2024 -ൽ ഷാഫി പറമ്പിൽ പാലക്കാട്ട് നിന്നും വടകരയിൽ ഇറങ്ങിയപ്പോൾ കിട്ടിയ അനുകൂല തരംഗമായിരുന്നു. ഷാഫിക്ക് പിന്നിൽ ചെറുപ്പക്കാരായ ആണും പെണ്ണും അണിനിരന്നപ്പോൾ കോഴിക്കോട് രാഘവേട്ടൻ വരെ ഞെട്ടിപ്പോയി. 

shafi parambil

ആലത്തൂരിൽ സ്ഥാനാർത്ഥി മോശമാണെന്ന് കാനഗുലു പറഞ്ഞിട്ടും കെപിസിസി ചെവിക്കൊണ്ടില്ല. അവിടെ ആ സ്ഥാനാർത്ഥി ആവശ്യമില്ലാത്ത ഒരു മാധ്യമപ്രവർത്തകന്റെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തന്നെ ജനം തീരുമാനിച്ചിരുന്നു.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ചാനലുകാർ പറഞ്ഞുകേൾക്കുന്ന പേരുകൾ ആർക്കും വേണ്ടാത്ത ആന്റോ ആന്റണിയുടെയും നല്ല മനുഷ്യനായ സണ്ണി ജോസഫിന്റേയുമാണ്. 


റോബർട്ട് വധേരയുടെ നോമിനികൾ ആണിവർ എന്നൊക്കെ പാണന്മാർ പാടി നടക്കുന്നുണ്ട് എങ്കിലും കെ മുരളീധരൻ പറഞ്ഞതുപോലെ ഫോട്ടോ കാണിച്ചാൽ അണികൾക്ക് തിരിച്ചറിയുവാൻ പറ്റുന്ന ആളാവണം കെപിസിസി പ്രസിഡണ്ട്. 


അല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആളുകളെ ആർക്കുവേണം ? അവർ അവർക്ക് കൊടുത്ത പണികൾ നന്നായി ചെയ്തുകൊണ്ട് ആ മണ്ഡലങ്ങൾ കൈവിട്ടു പോകാതെ നോക്കട്ടെ.

ശരിക്കും പറഞ്ഞാൽ കെപിസിസി പ്രസിഡണ്ട് ആക്കേണ്ടത് ഷാഫി പറമ്പിലിനെയാണ്. ഭൂരിഭാഗം അണികൾക്കും സ്വീകാര്യൻ അദ്ദേഹമാണ്. അതുപോലെ കോൺഗ്രസ്സ് അനുഭാവികളായ മാധ്യമപ്രവർത്തകർക്കും സാമൂഹിക സാംസ്‌കാരിക സിനിമ മേഖലയിലുള്ളവർക്കും താത്പര്യം ഷാഫിയോട് തന്നെയാണ്. 

പക്ഷെ പഴയ അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ പേരിൽ കോൺഗ്രസ്സിന്റെ മെക്കട്ട് കയറിയ ഈഴവലോബിക്കാർ വീണ്ടും സടകുടഞ്ഞു എഴുന്നേൽക്കും, അതൊരു വിപ്ലവമാക്കി മാറ്റും, അവർക്ക് കമ്മ്യുണിസ്റ്റുകൾ പിന്നാമ്പുറ സഹായങ്ങൾ ചെയ്തുകൊടുക്കും എന്ന് കോൺഗ്രസ്സ് നേതാക്കന്മാർക്ക് നന്നായറിയാം. 

അന്ന് അഞ്ചാം മന്ത്രി പറഞ്ഞവർ പിന്നീട് വന്ന മന്ത്രിസഭകളിൽ മുഖ്യമന്ത്രിയടക്കം പത്തോളം പേര് അവരുടെ സമുദായത്തിൽ നിന്നും വന്നപ്പോൾ മിണ്ടാട്ടമില്ല. അവർക്ക് അതൊന്നും അറിയത്തേയില്ല.


പണ്ട്, 2006 -ൽ അച്ചുമ്മാവന്‌ സീറ്റ് കൊടുക്കാതെ പിണറായി വിജയൻ പാർട്ടിയെ ഒന്നടങ്കം വിഴുങ്ങാൻ നോക്കിയപ്പോൾ വിഎസ് കേരളത്തിലെ നായകവേഷം ഏറ്റെടുത്തതുപോലെ, മുഖ്യമന്ത്രി ആയതുപോലെ ഇന്നിപ്പോൾ കെ സുധാകരന് മറ്റൊരു വീരപരിവേഷം കൈവന്നിരിക്കുകയാണ്.


അദ്ദേഹത്തിൽ നിന്നും അകന്നു തുടങ്ങിയിരുന്ന അണികൾക്ക്  പോലും അദ്ദേഹത്തിനോട് അനുകമ്പ കൂടിയിരിക്കുന്നു. 

തന്റെ മുഖ്യശത്രുവായ പിണറായി വിജയനെ ആ കസേരയിൽ നിന്നും ഇറക്കിവിട്ടിട്ടേ താൻ സ്ഥാനമൊഴിയു എന്ന് ആക്രോശിച്ചപ്പോൾ ശരിക്കും ഇതിന്റെ പിന്നിൽ കളിക്കുന്ന പിണറായിയും ആ ചാനൽ പണിക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി !!!

പിണറായി വിജയൻറെ മകന്റെ കല്യാണത്തിന് കേരളത്തിലെ സകലമാന രാഷ്ട്രീയ സാംസ്‌കാരിക സിനിമ പ്രവർത്തകരും എന്തിനധികം എംവി രാഘവനും എകെ ആന്റണിയും വരെ സംബന്ധിച്ചപ്പോൾ അന്ന് ക്ഷണം കിട്ടിയിട്ടും പങ്കെടുക്കാതെ മാറി നിന്നത് കെ സുധാകരൻ മാത്രമാണ്.


അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ''റോഡിൽ ഞങ്ങൾ അങ്കം വെട്ടുകയും വീട്ടിൽ കല്യാണ സദ്യ ഒരുമിച്ചു ഉണ്ണുകയും ചെയുമ്പോൾ എന്റെ അണികളോട് ഞാൻ ചെയ്യുന്ന ഒരു ക്രൂരവിനോദമായിരിക്കും അത് ''. 


ശരിയാണ് ഇവിടെ എല്ലാവരും കോമ്പ്രമൈസ് രാഷ്ട്രീയം കളിക്കുമ്പോൾ അണികൾക്കുള്ള വേദന നിസ്സാരമൊന്നുമല്ല . അത് മനസിലാക്കുവാൻ സുധാകരന് സാധിച്ചിരുന്നു എന്നതാണ് നേതാവിന്റെ ഗുണഗണങ്ങൾ !!!

ആയതിനാൽ ഹൈക്കമാൻഡും അവരുമായി ബന്ധപ്പെട്ടവരും, കെസി വേണുഗോപാലും വിഡി സതീശനും എകെ ആന്റണിയും ഒക്കെ ഇനിയും അനാവശ്യ ചർച്ചകൾക്ക് വഴിമരുന്നിട്ട് ചാനലുകാർക്ക് പാർട്ടിയെ കൊത്തിപ്പറിക്കുവാൻ ഇട നൽകാതെ തീരുമാനം എന്താണെങ്കിലും ഉടന്‍ പ്രഖ്യാപിക്കുക.

എന്നിട്ട് പ്രസിഡന്‍റിനെ സഹായിക്കാന്‍ ഷാഫി പറമ്പിലും റോജി എം ജോണും സിആർ മഹേഷും രാഹുൽ മാങ്കൂട്ടത്തിലും പിസി വിഷ്ണുനാഥും വിടി ബൽറാമും കുഴൽനാടനും പോലുള്ളവർക്ക് ഓരോരോ പ്രദേശത്തെ പാർട്ടിക്കാര്യങ്ങൾ നോക്കുവാൻ ചുമതലപ്പെടുത്തുക !! 

എങ്കിൽ അണികളിൽ ഉണ്ടായിരിക്കുന്ന മനോവിഷമം മാറിക്കിട്ടും. എല്ലാം ശുഭവുമാകും !!!

സോഷ്യൽ മീഡിയ ഒന്നുകൂടി ശക്തമാക്കുവാൻ നല്ല ആളുകളെ ഏൽപ്പിക്കണം  അഭ്യർത്ഥിച്ചുകൊണ്ട് പോരാളി ദാസനും സോഷ്യൽ മീഡിയയിൽ ഉള്ള സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് കണ്ടറിഞ്ഞു  സഹായങ്ങൾ  ചെയ്യണം എന്ന് പോരാളി വിജയനും