കേരളത്തിലെ കോൺഗ്രസ്സിന്റെ കഴിഞ്ഞ കുറെ നാളുകളിൽ സംഭവിച്ച തെറ്റുകൾ എല്ലാം മനസ്സിലാക്കിക്കൊണ്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ അണികളിൽ ഊർജ്ജം പകർന്നുകൊണ്ട് ഹൈക്കമാണ്ടും കോൺഗ്രസ്സ് നേതൃത്വവും കെ.സിയും വിശിഷ്യാ പ്രതിപക്ഷ നേതാവും ചേർന്നുകൊണ്ട് എടുത്ത ഒരു നല്ല തീരുമാനം.
കെപിസിസിയുടെ പുതിയ പ്രസിഡണ്ടായി വിനയാന്വിതനായ സണ്ണി ജോസഫും, യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എന്ന കരുത്തനും വർക്കിങ് പ്രസിഡണ്ടായി സൗമ്യനായ പിസി വിഷ്ണുനാഥും, പാർട്ടിക്ക് വമ്പിച്ച വിജയങ്ങൾ മാത്രം സമ്മാനിച്ച സാധാരണക്കാരനായ എപി അനിൽകുമാറും, കേരളത്തിലെ സെലിബ്രിറ്റി രാഷ്ട്രീയക്കാരൻ ഷാഫി പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറെ സന്തോഷിക്കുന്നത് യഥാർത്ഥ കോൺഗ്രസ്സുകാരും കോൺഗ്രസ്സ് അനുഭവമുള്ള നല്ലവരായ മലയാളി സമൂഹവുമാണ്.
പുതിയ കെപിസിസി പ്രസിഡണ്ടിനോടും, കൂടെയുള്ള വർക്കിങ് പ്രസിഡണ്ടുമാരോടും ചെറിയ ഒരു അഭ്യർത്ഥനയുണ്ട്. കോൺഗ്രസ്സ് പാർട്ടിയെ ഒരു ആൾക്കൂട്ടമാക്കി മാറ്റരുത്, ഇപ്പോള്‍ അങ്ങനെയാണ്. പകരം ആദ്യം അതിനെ ഒരു പാര്‍ട്ടിയാക്കി ഭംഗിയാക്കണം.
ഉദാഹരണമായി, നിങ്ങളൊക്കെ സ്ഥാനമേൽക്കുന്ന ചടങ്ങ് ലൈവ് ആയി കാണുവാൻ ഇടയായി. ദയവുചെയ്ത് സകലമാന ചെറുകിട വൻകിട നേതാക്കന്മാരെ ഒന്നടങ്കം എന്തിനാണ് ആ സ്റ്റേജിൽ കയറ്റി ഇരുത്തുന്നത്.
/sathyam/media/media_files/2025/05/12/a8V4bxeU3yxM5ec3h9Bv.jpg)
ആവശ്യമുള്ള ആളുകളെ മാത്രം സ്റ്റേജിൽ കയറ്റിയാൽ പോരായിരുന്നോ ? സീറ്റുകൾ അവർക്കുമാത്രമായി ചുരുക്കമായിരുന്നില്ലേ. കേരളത്തിലെ ജയിച്ച എംപിമാരും തോറ്റ എംഎൽഎമാരും എന്തിനാണ് കുത്തിത്തിരുകി സ്റ്റേജിലേക്ക് കയറി ഇരിക്കുന്നത്.
പിന്നെ കാണുവാൻ സാധിച്ചത് കുറെ തുരപ്പന്മാർ പ്രസംഗിക്കുന്ന ആളിന്റെ പിറകിൽ ചുമ്മാ ക്യാമറയിൽ നോക്കിക്കൊണ്ട് എന്തിനാണ് നിൽക്കുന്നത്. എന്താണ് അവിടെ അവരുടെ റോള്‍ ? ബോഡി ഗാർഡ്‌സ് ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല !
കാണുന്നവര്‍ക്ക് എത്ര അസഹനീയമാണ് ആ കാഴ്ച എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ ? ആ പാര്‍ട്ടിയുടെ ഗൗരവം ഇല്ലാതാക്കുന്നതാണ് ആ കാഴ്ച. ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ കോണ്‍ഗ്രസിനെ ഓര്‍ത്ത് ആളുകള്‍ ചിരിക്കുകയാണ്. ദയവു ചെയ്ത് ഇനിയും ഈ പാര്‍ട്ടിയെ നാണംകെടുത്താന്‍ നിങ്ങള്‍ അനുവദിക്കരുത്.
ഇക്കഴിഞ്ഞ മാസം കോഴിക്കോട്ട് വളരെയധികം ഭംഗിയായി നിർവഹിക്കേണ്ട ഒരു ചടങ്ങിനെ നേതാക്കന്മാരുടെ ഉന്തും തള്ളുകൊണ്ടും ശത്രുക്കൾക്ക് കളിയാക്കുവാൻ അവസരം ഒരുക്കിയപ്പോൾ ഏറെ വേദനിച്ചത് കോൺഗ്രസ്സ് പ്രവർത്തകന്മാരാണ്.
നല്ലപോലെ പണികഴിപ്പിച്ച കോഴിക്കോട് പാർട്ടി ഓഫീസിന്റെ ഉത്‌ഘാടന ചടങ്ങിൽ കെസി അബുവെന്ന ഒറ്റയാൻ മുന്നിൽ നെഞ്ചു നിവർത്തി നിന്നപ്പോൾ പാർട്ടിയുടെ നേതാക്കന്മാരായ വിഡി സതീശനും രമേശ് ചെന്നിത്തലക്കും ആ ചടങ്ങിലേക്ക് എത്തിപ്പെടാനാകാതെ തിക്കിതിരുകി കയറേണ്ടിവന്നത് വളരെ കഷ്ടമായിപ്പോയി.
/sathyam/media/media_files/2025/05/12/1JBQ3LV0QDbXUjocI8Qh.jpg)
അങ്ങനെയുള്ള മനോഹരമാകേണ്ടിയിരുന്ന ഉത്‌ഘാടന ചടങ്ങുകളുടെ പ്രഭ കെടുത്തുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് കാര്യങ്ങൾ നീക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇപ്പോഴാണ് അന്തരിച്ച ജയലളിതയെ നമ്മുക്ക് ഇഷ്ടപ്പെടുന്നത്. അന്നൊക്കെ നമ്മൾ ആ പാവത്തിനെ കുറെ കുറ്റം പറഞ്ഞിരുന്നുവെങ്കിലും ഇന്നത്തെ ഈ വക അലമ്പ് കളികൾ കാണുമ്പോൾ അന്ന് അവരായിരുന്നു ശരി എന്ന് തോന്നിപ്പോകുന്നു .
ഇക്കാര്യത്തിൽ നാം സഖാവ് പിണറായി വിജയനെയും സാക്ഷാല്‍ നരേന്ദ്രമോഡിയെയും ഒട്ടേറെ തവണ വിമർശിച്ചിട്ടുണ്ട്. പക്ഷെ അവരായിരുന്നു ശരി എന്നിപ്പോൾ മനസ്സിലാക്കുന്നു.
ഒരു നല്ല പരിപാടി നടക്കുമ്പോൾ അത് ലൈവ് ആയി ടിവിയിൽ കാണിക്കുമ്പോൾ എത്രയോ ലക്ഷം ജനങ്ങൾ അതൊക്കെ കാണുന്നുണ്ട് എന്ന് മനസ്സിലാക്കാതെ സ്റ്റേജിലേക്ക് ഇരച്ചുകയറുന്ന ഇവന്മാരെ ആദ്യം നിലക്കുനിർത്തിയാൽ പിന്നെ ഈ പാർട്ടിയെ ആർക്കും തോൽപ്പിക്കുവാനാകില്ല.
എത്രയോ തവണ സ്റ്റേജുകൾ തകർന്നു വീണ അനുഭവങ്ങളും സ്വന്തം . ഇക്കാര്യം മുഖവിലക്കെടുത്തുകൊണ്ട് പാർട്ടിയിൽ അവതരിപ്പിക്കണം എന്ന് പുതിയ ടീമുകളോട് അഭ്യർത്ഥിക്കുന്നു.
/sathyam/media/media_files/2025/05/12/9W5NTZHkLmL4BP9feT97.jpg)
അതുപോലെ കോൺഗ്രസ്സ് മീഡിയകൾ എന്ന് പറയപ്പെടുന്ന ആ ജയ്‌ഹിന്ദ് ചാനലിനെയും വീക്ഷണം പത്രത്തേയും എങ്ങനെയെങ്കിലും കരക്കുകയറ്റിയാൽ നിങ്ങൾക്ക് ഇവിടെ ശോഭിക്കുവാനാകും. ജയ് ഹിന്ദ് ചാനലിനെ ഒരു ദേശീയ ചാനൽ എന്ന നിലവാരത്തിലേക്ക് ഉയർത്തി കോൺഗ്രസ്സിന്റെ മാത്രം റാലികളും പരിപാടികളും കാണിച്ചാൽ മാത്രം ആ ചാനലിന്റെ നിലവാരം കുത്തനെ ഉയരുമെന്ന് നിങ്ങൾക്കും അറിയാം.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്ത്, പല ചാനലുകാരും അതിനെ നിസ്സാരമായി കണ്ടപ്പോൾ അണികളിൽ ആവേശം ഉയർത്താന്‍ ആ ജാഥയെ ഫുള്‍ ടൈം ലൈവ് ആയി കാണിക്കുമ്പോള്‍ ഇടയ്ക്ക് മൂലക്കുരുവിന്റെ ഡോക്ടറുടെ ചർച്ചകൾ കാണിക്കേണ്ടിവന്നത് ഏറെ കഷ്ടമാണ്. പകരം നല്ല പരസ്യങ്ങള്‍ ആ ചാനലിന് സംഘടിപ്പിച്ച് നല്കണം.
ചെറുപ്പക്കാരായ വി.ടി ബൽറാം, ശബരീനാഥ്, റോജി ജോൺ പോലുള്ളവരെ ആ ചാനലും പത്രവും സോഷ്യൽ മീഡിയ ഒക്കെ ഏൽപ്പിച്ചുകൊണ്ട് ജനങ്ങളിൽ പാർട്ടിയെ എത്തിച്ചാല്‍ വിജയം സുനിശ്ചിതം.
നിങ്ങൾക്ക് കഴിയും എന്ന വിശ്വാസത്തിൽ പാർട്ടി സ്‌നേഹി ദാസപ്പനും, ഇനിയും സമയമില്ല എന്ന ഉപദേശത്തിൽ പാർട്ടിക്കാരൻ വിജയണ്ണനും