/sathyam/media/media_files/2025/05/15/v2T5Z51zbRwN812ZEWS1.jpg)
ഇന്ത്യയിൽ ഒരു പുതിയ ഉത്പന്നം മാർക്കറ്റിൽ ഇറങ്ങുന്നതിന് മുമ്പ് ആദ്യം പരീക്ഷണം നടത്തുക കേരളത്തിലായിരിക്കും, അതിപ്പോൾ കാറുകൾ ആയാലും, സൗന്ദര്യ വർദ്ധക വസ്തുക്കൾ ആയാലും, മരുന്നുകൾ ആയാലും കേരളത്തിലെ മാർക്കറ്റിൽ ഇറക്കി നോക്കി അതിന്റെ എല്ലാവിധ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചിട്ട് മാത്രമാണ് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുക.
എന്തുകൊണ്ടെന്നാൽ അത്രക്കും ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയുന്നത് എന്നാണ് വെപ്പ്. പക്ഷെ കണ്ണിൽ പൊടി വിതറി കാര്യങ്ങൾ നടത്തുവാനും ഏറ്റവും അനുയോജ്യമായ ഇടം കേരളം എന്നുള്ളത് നമ്മുക്ക് മാത്രമേ അറിയൂ.
കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കയ്‌പേറിയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്.
കേവലം ഒമ്പത് സീറ്റുകളിൽ നിന്നും കേരളത്തിലെ കോൺഗ്രസ്സിനെ 111 സീറ്റുകളിലേക്ക് കൈപിടിച്ചുയർത്തിയ ലീഡർ കെ കരുണാകരന്റെ ആ സുവർണ്ണ കാലത്തിനുശേഷം എല്ലാ അഞ്ചുവർഷവും ഏതുവിധേനയും മാറി മാറി ഭരിച്ചിരുന്ന കേരള ഭരണ ചക്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതു സർക്കാർ രണ്ടു തവണ ഭരിക്കുന്നു എന്നതാണ് കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.
2016 -ൽ അധികാരത്തിൽ കയറിയ ഇടതു സർക്കാരിന്റെ മേൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകൾ കൊണ്ട് പൊതിഞ്ഞിട്ടും കള്ളക്കടത്തിൽ വരെ പങ്കാളികളായിട്ടും 2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 -ൽ 19 സീറ്റുകൾ നഷ്ടപ്പെട്ടിട്ടും അതൊന്നും മുതലാക്കാനാകാതെ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായത് കോൺഗ്രസിന്റെ മാത്രം വീഴ്ചകൾ കൊണ്ടായിരുന്നു.
അതിന് കാരണമായത് ശക്തനായ ഒരു കെപിസിസി പ്രസിഡണ്ടിനെയോ അവർക്കൊപ്പം നിൽക്കാവുന്ന ഡിസിസി പ്രസിഡണ്ട് മാരേയോ കണ്ടെത്തുവാൻ കോൺഗ്രസ്സ് നേതൃത്വത്തിന് ആയില്ല എന്നതാണ് മുഖ്യകാരണം.
എന്തെങ്കിലും പ്രശ്നം പാർട്ടിക്കുള്ളിൽ സംഭവിച്ചാൽ ഡൽഹിയിൽ നിന്നും കയറിൽ കെട്ടിയിരിക്കുന്ന കേന്ദ്ര നിരീക്ഷകർ അവരവരുടെ വീടുകളിലെ സ്വീകരണമുറിയിലിരുന്നു വായിക്കുന്ന ഹിന്ദു പത്രത്തിന്റെയും ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ വാർത്തകളുടെയും അടിസ്ഥാനത്തിലായിരിക്കും അവരുടെ റിപ്പോർട്ടുകൾ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.
താഴെ തട്ടിലേക്ക് ഇറങ്ങിചെന്നുകൊണ്ട് സാധാരണക്കാരെ കണ്ടെത്തിയുള്ള ഒരു അറിവും ഇവർക്കുണ്ടായിരുന്നില്ല.
അങ്ങനെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡണ്ടുമാർ എല്ലാം കേരളത്തിലെ കോൺഗ്രസ്സിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യർ ആയിരുന്നില്ല.
കെ സുധാകരനിൽ വീറും വാശിയും ഉന്നതിയിൽ എത്തിനിൽക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ മാറ്റി നിര്‍ത്തി വിഎം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും അവരോധിച്ചു. ഒടുവില്‍ സുധാകരനെ അവരോധിക്കുമ്പോൾ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടിയിരുന്നു.
എന്തിനധികം പറയുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തായിരുന്ന ആ ശബ്ദസൗകുമാര്യത്തിന് വരെ പലതരം തടസ്സങ്ങൾ നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഇമേജിനെ വരെ അക്കാര്യം വളരെയധികം ബാധിച്ചിരുന്നു.
ഇന്നിപ്പോൾ അതെല്ലാം ഹൈക്കമാൻഡ് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ എങ്ങനെയെങ്കിലും പറഞ്ഞുമനസ്സിലാക്കി മാറ്റാമെന്ന് കരുതിയപ്പോൾ ചില വെടംകൊല്ലി ചാനലുകാർ അതിൽ കയറി പിടിച്ചുകൊണ്ട് പരസ്പരം സ്പർദ്ധ വരുത്തുവാൻ അഹോരാത്രം പണിയെടുക്കുന്നു.
ആ ചാനലുകാരന്റെ പരട്ട സ്വഭാവം നന്നായറിയാവുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ എല്ലാം വളരെ സൂത്രത്തിൽ നേരിട്ടുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അണികളിൽ ആവേശം പടർത്തിക്കൊണ്ട് ആ നല്ല തീരുമാനം കൈക്കൊണ്ടു.
ഗ്രൂപ്പ് മാനേജർമാരെ ഒറ്റപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കോൺഗ്രസ്സിനെ രാവും പകലും ആത്മാർഥമായി സ്നേഹിക്കാവുന്നവരിൽ സ്നേഹവും ആവേശവും ഊർജ്ജവും പകർന്നുകൊണ്ട് കേരളത്തിന്റെ പ്രതിപക്ഷനേതാവ് കണ്ടെത്തിയ ഫോർമുല കേന്ദ്രത്തിലെ കെസി വേണുഗോപാൽ വഴി രാഹുൽ ഗാന്ധിയിലും ഖാർഗെയിലും എത്തിയപ്പോൾ ആർക്കും മനസ്സ് വേദനിക്കാതെ അവരെടുത്ത ആ തീരുമാനം ഉറക്കം കെടുത്തിയിരിക്കുന്നത് ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് പി ശശിക്കും അദ്ദേഹത്തിനായി കരുക്കൾ നീക്കി കളിച്ച ചില ചാനൽ തിരുമാലികൾക്കുമാണ്.
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ധർമ്മടത്തെ പിണറായി എന്ന കുഗ്രാമത്തിൽ സാധാരണ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചുകൊണ്ട് കേരളം പോലെ ഇത്രേം പ്രശ്നക്കാരുടെ ഇടയിൽ നിന്നും രണ്ടുതവണ മുഖ്യമന്ത്രി ആകുവാൻ ഭാഗ്യം സിദ്ധിച്ചത് വരെ മഹത്തായ കാര്യമാണ്.
മൂന്നാമൂഴത്തിനായി അദ്ദേഹം സമയം കളയില്ല എന്നാണ് അദ്ദേഹത്തിന്റെ നീക്കങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്.
കെപിസിസി പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത സണ്ണി ജോസഫ് വെറുതെ ഇരുന്നുകൊണ്ട് പ്രസ്താവനകൾ മാത്രമിറക്കി കളിച്ചു ജയിച്ചു വന്നയാളല്ല. മലയും കുന്നും കയറി കണ്ണൂർ പോലത്തെ ഒരു സ്ഥലത്ത് രാഷ്ട്രീയ പ്രതിയോഗികളുടെ കണ്ണിലെ കരടായി മാറിക്കൊണ്ട് ജീവിതം നയിച്ചുവരുന്ന ഒരാളാണ്. ഡൽഹിയിൽ നിന്നും സുവർണ്ണ നൂലിൽ കെട്ടിയിറക്കിയതല്ല.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് കാരണമായി ഓരോരോ വീട്ടിലെത്തി പ്രായാധിക്യമുള്ളവർക്കായുള്ള വോട്ടെടുപ്പിൽ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചപ്പോൾ മുണ്ടു മടക്കിക്കുത്തി റോട്ടിലിറങ്ങിയ ആളാണ്.
കെ സുധാകരന്റെ തോളോടു തോൾ ചേർന്നുനിന്നുകൊണ്ട് ഡിസിസിയെ നയിച്ച പാരമ്പര്യവും കൈമുതലായുള്ളതുകൊണ്ട് കേരളത്തിലെ ജനങ്ങളെ അങ്ങേർക്ക് നന്നായറിയാം. അതുപോലെ നല്ല കോൺഗ്രസ്സുകാർക്കും അദ്ദേഹത്തെ നന്നായറിയാം.
ഒരു തിരഞ്ഞെടുപ്പിലും തോൽക്കാതെ ജയിക്കാനായി ജനിച്ച അടൂർ പ്രകാശ് ആ സ്ഥാനത്തേക്ക് എത്തുമ്പോൾ അത് അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെ. യുഡിഎഫ് എന്ന സംവിധാനത്തെ നയിക്കുവാൻ ഉറക്കം തൂങ്ങികളെയോ പക്ഷപാത രാഷ്ട്രീയം നയിക്കുന്നവരെയോ അല്ല വേണ്ടിയിരുന്നത്.
അടൂർ പ്രകാശിന്റെ കാര്യത്തിൽ അതാരുടെ തീരുമാനം ആയാലും അവർ കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിൽ വരണം എന്ന സദുദ്ദേശ്യത്തിൽ മാത്രമാണ് എന്ന് മനസിലാക്കാം.
മലപ്പുറത്തെ വണ്ടൂരിൽ കാലങ്ങളായി മുപ്പത്തിനായിരത്തിൽ പരം വോട്ടുകൾക്ക് ജയിച്ചുകയറുന്ന ജനകീയനായ അനിൽകുമാർ ഈയൊരു സ്ഥാനക്കയറ്റത്തിന് തികച്ചും അർഹൻ തന്നെ, അർഹതക്കുള്ള അംഗീകാരം നൽകുന്നതിൽ ഹൈക്കമാൻഡ് വിജയിച്ചിരിക്കുന്നു.
ആർക്കും കുറ്റം പറയുവാൻ അവസരം നൽകാതെ വളരെ തന്മയത്വത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന പിസി വിഷ്ണുനാഥ്, ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ആ പുതിയ സ്ഥാനത്തിൽ ആത്മാർത്ഥമായി തന്നെ ശോഭിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
കർണ്ണാടകത്തിൽ കോൺഗ്രസ്സിനെ തിരിച്ചുകൊണ്ടുവരുവാൻ ഏറെ കഷ്ടപ്പെട്ടവരിൽ ഒരാളായ അദ്ദേഹത്തിന് കേരളത്തിലെ വോട്ടർമാരുടെ മനസ്സറിയാം എന്നത് ഹൈക്കമാൻഡിനു ഏറെ ആശ്വസിക്കാം.
കുണ്ടറ പോലുള്ള ഇടതു കുത്തക സീറ്റിലെ ഒരു മന്ത്രിയെ മലർത്തിയടിച്ചാണ് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചത് എന്നത് അദ്ദേത്തിന്റെ പോരാട്ടവീര്യം ഏറെ വർദ്ധിപ്പിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതെല്ലാം പ്രതിഫലിക്കും എന്നത് തീർച്ച !!
പിന്നെയുള്ളത് മലയാളികളുടെ മണിമുത്ത്, മമ്മുട്ടി മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം ഫാൻസുകാർ ഉള്ള ഒരു സെലിബ്രിറ്റി രാഷ്ട്രീയക്കാരൻ. ഫാൻസുകാരിൽ പലരും കമ്മ്യുണിസ്റ്റ് അനുഭാവികൾ ആയതിനാൽ അവരൊന്നും അതൊന്നും ആരോടും പറയണമെന്നില്ല. മനസ്സിനുള്ളിൽ സൂക്ഷിക്കുന്ന ചില രഹസ്യങ്ങളായി എന്നും നിലനിൽക്കും.
അതിന്റെ തെളിവുകളാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലും കണ്ണൂരും കാസർകോട്ടും കോഴിക്കോട്ടും പാലക്കാട്ടും നാം കണ്ടത്. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക കലാ സാംസ്‌കാരിക മാധ്യമ പ്രവർത്തകരും ഉള്ളിന്റെ ഉള്ളിൽ ഇഷ്ടപ്പെടുന്ന ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാളായി ഷാഫി മാറിക്കഴിഞ്ഞിരിക്കുന്നു.
പണ്ടൊക്കെ കൽപ്പാത്തിയിലെയും പാലക്കാട്ടെയും നന്മയുള്ള മനുഷ്യൻ ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഇന്നിപ്പോൾ കേരളം ഒന്നടങ്കം ഷാഫിയെ ഇഷ്ടപ്പെടുന്നു.
രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ പോലുള്ളവർക്കും ഷാഫിയോട് ഒരു മമത ഇല്ലാതെയില്ല !!!
വിഡി സതീശന് ലേശം ആശ്വസിക്കാം, കോൺഗ്രസുകാരെ സന്തോഷിപ്പിച്ചതിന് !!!
എന്തായാലും കോൺഗ്രസ്സുകാരിൽ ആവേശം സമ്മാനിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പോരാളി ദാസനും ഇനിയും പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പോരാട്ടം വിജയനും