/sathyam/media/media_files/8PbUVHxKfSTQ4AmGSxQI.webp)
ചേലോർടെ ശരിയാകും ചെലോർടെ ശരിയാകൂല, ഇതാണ് നമ്മുടെ സർവേകളുടെ ആകെത്തുക. എത്ര തെറ്റിയാലും തെറ്റിച്ചാലും നമ്മുടെ ജനത അതിന്റെ പിന്നാലെ പോയി കടിപിടി കൂടും എന്നുറപ്പുള്ളതുകൊണ്ടാണ് ഇവന്മാർ ഒക്കെ പിന്നേം പിന്നേം ഈ വക സർവേകളുമായി നാടുനീളെ ആഘോഷിക്കുന്നത്.
ഇവന്മാരെ തല്ലിയോടിക്കാൻ ആളില്ലാത്തതും നിങ്ങൾ പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് പറയുവാനും ഒരാൾക്കും ചങ്കൂറ്റം ഇല്ലാത്തതുമാണ് നാടിന്റയും നാട്ടാരുടെയും കഴിവുകേടുകൾ.
ഇലക്ഷൻ ജയിച്ച അന്നുമുതൽ അടുത്ത ഇലക്ഷൻ കഴിയുന്നതുവരെയുള്ള പിആർ പാക്കേജ് പ്രകാരം പണം വാങ്ങി തങ്ങളുടെ കടവും കുടിശിഖയും തീർക്കുന്ന ചാനലുകാരന് ഇതല്ലാതെ അതിനപ്പുറം എന്ത് പറയാൻ ?
അതിനു വഴങ്ങാത്ത ചാനലുകളെ ഒന്നടങ്കം ഭീഷണിപെടുത്തി വിലയിട്ട് വാങ്ങിച്ചും തങ്ങൾക്കനുകൂലമായ വാർത്തകൾ മാത്രം സൃഷ്ടിക്കുവാൻ ചാനലുകൾ തുടങ്ങിവെക്കുകയും ചെയ്യുന്ന യഹൂദ തത്വങ്ങൾ എന്ന് നമ്മുടെ രാജ്യത്ത് തുടങ്ങിവെച്ചോ അന്ന് നമ്മുടെ നാടിന്റെ ഗതി ദുർഗതി ആയിത്തുടങ്ങി .
ഗൾഫിൽ നാം അറിയാവുന്ന ഒരു മുൻനിര കണ്ടന്റ് ക്രിയേറ്റിങ് പിആർ കമ്പനിക്ക് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നും ഒരുഗ്രൻ പ്രോജക്റ്റ് കിട്ടിയെന്ന കിംവദന്തി നാട്ടുകാര്‍ക്കിടയില്‍ പരന്നതിങ്ങനെയാണ്.
മൂന്നു വർഷത്തിന് ഒരു ബില്ലിയൻ ഡോളർ ആണ് അവർ ആ പ്രോജക്ടിന് ഫീസായി നൽകിയതത്രെ. ഇരുപത് മലയാളികൾ അടക്കം 300 പേരാണ് ആ ഒരൊറ്റ പ്രോജക്ടിനായി ജോലി ചെയ്തിരുന്നത് . 'ഇറാഖിൽ സദ്ദാം ഹുസൈന്റെ കൈവശം കെമിക്കൽ - ജൈവ ആയുധങ്ങൾ ഉണ്ടെന്ന് ലോകം മുഴുവൻ അറിയിക്കണം' എന്നതാണ് പ്രോജക്റ്റ് . അതിന്നായി 25 കാർട്ടൂണിസ്റ്റുകൾ, 150 വിവിധ ഭാഷ എഴുത്തുകാർ , ഫോട്ടോഗ്രാഫർമാർ, റിപ്പോർട്ടർമാർ എന്നിങ്ങനെയാണ് ആളുകൾ ജോലി ചെയ്തിരുന്നത് .
കാർട്ടൂണിസ്റ്റുകളിൽ അധികവും മലയാളികൾ ആയിരുന്നു . വിവരം വെളിയിൽ പറയാതിരിക്കുവാൻ പ്രത്യേക കരാറുകൾ ഉണ്ടാക്കിയിരുന്നു .
കരാർ തെറ്റിച്ചാൽ പത്തുവർഷം വരെ ജയിൽ ശിക്ഷ , ഒടുക്കത്തെ ശമ്പളമാണ് എല്ലാവര്ക്കും കൊടുത്തിരുന്നത് . അങ്ങനെ അവർ പണിതുടങ്ങി.
മെല്ലെ മെല്ലെ നമ്മളൊക്കെ അറിയാനും പറയാനും തുടങ്ങി ഇറാഖിലെ ജൈവായുധങ്ങളെ കുറിച്ച് . ആ വിവരങ്ങൾ അറബ് രാജ്യങ്ങളിലെ ജനങ്ങളിൽ എത്തിച്ചതിനു ശേഷമാണു അമേരിക്ക വീണ്ടും ഇറാഖിനെ അടിക്കുകയും സദ്ദാമിനെ ചതിയിലൂടെ അറസ്റ്റ് ചെയ്ത് തൂക്കി കൊല്ലുകയും ചെയ്തതെന്നാണ് ഈ വര്‍ത്തമാനം. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത് .
2004 ൽ ഒരൊറ്റ സർവേക്കാരനും കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന് പറഞ്ഞതായി കാണുന്നില്ല. ഇക്കഴിഞ്ഞ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സകലമാന സർവേക്കാരനും കേരളത്തിൽ 14 സീറ്റാണ് കോൺഗ്രസിന് നൽകിയത്.
പാലക്കാട്ട് പാവം ശ്രീകണ്ഠനെ മൂന്നാം സ്ഥാനത്ത് വരെ എത്തിച്ച സർവേക്കാരാണ് നമ്മുടെ മുന്നിലുള്ളത് . ഇക്കഴിഞ്ഞ കർണാടക അസംബ്ലിയിൽ ബിജെപി വീണ്ടും വരുമെന്ന് പറഞ്ഞ പ്രശാന്ത് കിഷോറും ടീമും ഹിമാചലിൽ ബിജെപിക്ക് അനുകൂലമായി പറഞ്ഞിരുന്നു . തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനായി പ്രചാരണം ഏറ്റെടുക്കുകയും ചെയ്തു . അവസാനം എന്തായി എന്നത് ഏവർക്കും അറിയാം .
ഇപ്പോഴത്തെ സർവേക്കാർ പത്തു പന്ത്രണ്ട് ലക്ഷം വോട്ടുകൾ ഉള്ള ഒരു മണ്ഡലത്തിൽ നിന്നും നൂറോ ഇരുനൂറോ പേരെ കണ്ടെത്തി അല്ലെങ്കിൽ ഫോണിൽ വിളിച്ചുണ്ടാക്കുന്ന ഈ കണക്കുകൾ ഏറ്റെടുത്തുകൊണ്ട് അങ്കം വെട്ടുന്ന ഇന്ത്യക്കാരായി നമ്മൾ അധപതിച്ചു എന്നതിലാണ് ദുഃഖം .
പത്തു ലോക്സഭാ സീറ്റുകൾ ഉള്ള ഹരിയാനയിൽ പന്ത്രണ്ട് സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന പറഞ്ഞ സർവേയും നമ്മൾ കണ്ടു .കേരളത്തിൽ മൂന്നിടത്ത് താമര വിരിയും എന്ന് പറയുന്നവനെയും നമ്മൾ കണ്ടു . തമിഴ്‌നാട്ടിൽ അഞ്ചിടത്ത് അവർ താമര വിരിയിച്ചു കഴിഞ്ഞിരിക്കുന്നു . ഹിമാചലിൽ നാല് സീറ്റുകൾ ഉള്ളിടത്ത് ആറു മുതൽ എട്ടു സീറ്റുകൾ വരെ പ്രവചിക്കുന്ന ഈ സർവേക്കാരെ പത്തല് വെട്ടി അടിക്കണം .
സർവേകൾ ഒരു മുൻകൂർ ജാമ്യമാണ് , വരാൻ പോകുന്ന കള്ളക്കളികൾക്ക് ജനങ്ങളുടെ ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുവാൻ പിആർ കമ്പനികൾ പറഞ്ഞുകൊടുത്ത അവസാനത്തെ അടവ് . എന്തായാലും ഇന്ത്യയെ നമ്മുക്ക് വീണ്ടെടുക്കണം , ഇപ്പോൾ പറ്റിയില്ലെങ്കിൽ അടുത്ത തവണയെങ്കിലും , ക്ഷമയോടെ കാത്തിരിക്കാം !!
എല്ലാം കണ്ട് ചിരിച്ചുകൊണ്ട് , സർവേക്കാർ ചോദിച്ചപ്പോൾ തെറ്റിച്ചു പറഞ്ഞ ദാസൻ, എല്ലാം കണ്ടു ദുഃഖിച്ചുകൊണ്ട് സർവേക്കാരെ കണ്ടപ്പോൾ ഓടിയൊളിച്ച വിജയൻ