/sathyam/media/media_files/2025/06/23/vd-satheesan-the-leader-2-2025-06-23-16-09-40.jpg)
ഒരുപാട് ചോദ്യങ്ങൾ, ഒരുപാട് ഉത്തരങ്ങൾ, ആകെ മൊത്തം കലുഷിതമായ ഒരു അനാവശ്യ തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നതെങ്കിലും, കേരളത്തിലെ ഏറ്റവും നല്ലവരും പാവപ്പെട്ടവരുമായ ജനത മോശമല്ലാത്ത ഒരു വിധിയെഴുത്ത് കൂടി നൽകിയപ്പോൾ ലേശം നന്മ ബാക്കി നിൽക്കുന്നു എന്ന് വേണം നാം മനസ്സിലാക്കുവാൻ.
ഇത്രേം മനോഹരമായ ഒരു ഭൂപ്രദേശത്തിൽ ഇത്രേം വളക്കൂറുള്ള മണ്ണിൽ കാടുകയറിയ ചില ആഫ്രിക്കൻ വള്ളിച്ചെടികളെയും പായലുകളെയും തുടച്ചു നീക്കിയില്ലെങ്കിൽ ഈ ഭൂപ്രദേശം നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടേണ്ടി വന്നേക്കാം.
ഇക്കഴിഞ്ഞ ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കുറിച്ചോ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ കുറിച്ചോ വാർത്താമാധ്യമങ്ങളുടെ ഇടപെടലുകളെ കുറിച്ചോ എഴുതി സമയം കളയുവാൻ ഉദ്ദേശിക്കുന്നില്ല.
ഒരു സ്ഥാനാർത്ഥിയും അർഹൻ ആയിരുന്നില്ല എന്നതാണ് ഏറ്റവും വലിയ നഗ്നസത്യം. എല്ലാവരും താൻപോരിമയും അഹന്തയും വിവരക്കേടും ഒക്കെ നിറഞ്ഞു തുളുമ്പുന്നവരായിരുന്നു.
രാഷ്ട്രീയപാർട്ടികൾ എന്ന് പറയുമ്പോൾ പരസ്പരം കൊമ്പ് കോർത്തുകൊണ്ടിരിക്കുന്ന നേതാക്കന്മാരും, ഏകാധിപതിയായ നേതാവിന്റെ പാർട്ടിയും, വർഗീയവിഷം തുപ്പുന്ന വിഭാഗങ്ങളും പിന്നെ വിവരക്കേടുകളുടെ സംസ്ഥാന സമ്മേളനങ്ങളും.
വാർത്താമാധ്യമങ്ങൾ എന്നാൽ ഇത്രേം നെറികെട്ട ഒരു വിഭാഗം ഇതുവരെ ഇല്ലായിരുന്നു എന്ന് വേണം കരുതുവാൻ. എന്തിനായിരുന്നു ഈ ഒരു തിരഞ്ഞെടുപ്പ് എന്നതാണ് അവിടത്തെ മുഖ്യവിഷയം.
താൻ അച്ഛനെപ്പോലെ കരുതിയ ആളെ തള്ളിപ്പറഞ്ഞുകൊണ്ട് ആ മനുഷ്യന്റെ അഴിമതികളും അധികാര ദുർവിനിയോഗവും, വർഗീയ വിഷ സംഗമങ്ങളും ഒക്കെ പച്ചക്ക് വിളിച്ചു പറഞ്ഞുകൊണ്ട്, തൊട്ടതിനും പിടിച്ചതിനുമൊക്കെ വീഡിയോ റെക്കോർഡിങ്ങും വോയ്‌സ് റെക്കോർഡിങ്ങുമൊക്കെയായി നടന്നിരുന്ന ഒരുത്തന്റെ വിവരക്കേടിൽ ഉടലെടുത്തതാണ് ഈ തെരഞ്ഞെടുപ്പ്.
ഇവിടെ പലർക്കും അവരവരുടെ കഴിവുകൾ തെളിയിക്കുവാനുള്ള അവസരങ്ങൾ ലഭിച്ചു എന്നതാണ് മുഖ്യ പ്രയോജനം.
ഓരോരോ ദിവസവും മൈക്ക് കണ്ടാൽ പറഞ്ഞത് മാറ്റി പറയുകയും, പാർട്ടികൾ മാറിമാറി കയറുകയും, കണ്ണിൽ കണ്ടവരെയൊക്കെ തെറി വിളിക്കുകയും ചെയ്തുപോന്ന ഒരു ഒറ്റയാന്റെ പതനത്തിനായിരുന്നു ഈ തിരഞ്ഞെടുപ്പ്.
കേരളത്തിൽ നടക്കുന്ന ഓരോരോ തെമ്മാടിത്തരങ്ങളെയും കണ്ടില്ല എന്ന് നടിച്ചുകൊണ്ട്, ഭരിക്കുന്നവർ നല്കിപ്പോന്ന അപ്പക്കഷണങ്ങൾ വെട്ടി വിഴുങ്ങി ജീവിച്ചു പോന്നിരുന്ന സാഹിത്യകാരായ മീരമാർ, അവരുടെ ബുദ്ധിജീവി ഗണത്തിലെ ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അയാൾക്ക് വോട്ടു ചെയ്യുവാനായി നിലമ്പൂരിൽ വന്നുകിടന്നു ആഹ്വാനം ചെയ്തപ്പോൾ അവർ കരുതി ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നത് അവരാണെന്ന്.
പുസ്തകം വായിക്കുന്ന ആളുകൾക്ക് ബുദ്ധിയും ബോധവും കൂടുതലാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് അവരാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന അഹങ്കാരത്താൽ വോട്ടുകൾ തേടിയപ്പോൾ ജനം ചവച്ചു തുപ്പി.
അങ്ങനയെങ്കിൽ ഏറ്റവും അധികം പുസ്തകം വായിക്കുന്ന അല്ലെങ്കിൽ എഴുതിപിടിപ്പിക്കുന്ന നമ്മുടെ തലസ്ഥാനത്തെ എംപിക്ക് വരെ ലേശം ബോധം തലക്കകത്ത് കാണേണ്ടതല്ലേ ?
സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും വോട്ടർമാരെയും കൂടെ നടന്നവരേയും ഒക്കെ വെറുപ്പിച്ചുകൊണ്ട് കളത്തിൽ ഇറങ്ങിയ ആളിന്റെ ഏറ്റവും വലിയ പോരായ്മയായി നാം കാണുന്നത് മറ്റൊരു കൂടപ്പിറപ്പിനെ പിന്നിൽ നിന്നും കുത്തി എന്ന വസ്തുതയാണ്.
ആ പാവം മനുഷ്യൻ ഹൃദയം പൊട്ടി തകർന്നെങ്കിലും ആ വിഷമം അവിടെ കിടന്നു കളിക്കുന്നുണ്ട് . അതുകൊണ്ടാണ് സ്ഥാനാർത്ഥി നിർണ്ണയം വന്നപ്പോൾ നൂറു ശതമാനം ഉറപ്പേക്കേണ്ട സീറ്റിലേക്ക് മറ്റുള്ള പേരുകളും വലിച്ചിഴക്കേണ്ടി വന്നത്.
എന്തായാലും ഈ തിരഞ്ഞെടുപ്പോടെ ലേശമൊക്കെ മാനസാന്തരം വന്നുകൊണ്ട് ഇനിയുള്ള ജനസേവനം മസിൽ പിടിക്കാതെ മുന്നോട്ട് പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇത്രേം വെള്ളം കുടിക്കേണ്ടി വരില്ല.
ഈ തിരഞ്ഞെടുപ്പ് ഏറ്റവും ഗുണം ചെയ്തത് പുനഃസംഘടന കഴിഞ്ഞ കെപിസിസിക്കും യുഡിഎഫിലെ മുസ്ലിം ലീഗിനും വിശിഷ്യാ പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ്. കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായി വർക്കിങ് പ്രസിഡണ്ടുമാർ എന്ന വിഭാഗം ശരിക്കും പണിയെടുത്തു കാണിച്ചതുകൊണ്ട് അണികളിൽ ആവേശം പടർത്തുവാനായി.
അഴകൊഴമ്പൻ നിലപാടുകൾ എടുത്തു പോന്നിരുന്ന കോൺഗ്രസ്സ് നേതാക്കളിൽ നിന്നും വിഭിന്നമായി പ്രതിപക്ഷ നേതാവ് തീരുമാനങ്ങളിലും നിലപാടുകളിലും ചങ്കൂറ്റം കാണിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ഗ്രാഫിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. എന്നും കുറ്റം പറഞ്ഞിരുന്ന അന്തിചർച്ചക്കാർ വരെ അദ്ദേഹത്തിന്റെ ആ തീരുമാനത്തെ പ്രകീർത്തിക്കേണ്ടതായി വന്നു.
പാലക്കാട്ടും തൃക്കാക്കരയിലും പുതുപ്പള്ളിയിലും കൂടെ കൂട്ടിയില്ല എന്ന വേദനയുമായി നടന്നിരുന്ന കോൺഗസ്സിലെ ചെറുപ്പക്കാരായ നേതാക്കൾ ഓരോരുത്തരായി ആരും ക്ഷണിക്കാതെ തന്നെ നിലമ്പൂരിലേക്ക് വണ്ടി കയറിയപ്പോൾ അവരെ ഉൾക്കൊള്ളുവാൻ നിലമ്പൂർക്കാരും വർക്കിങ് പ്രസിഡണ്ടുമാരും ആവേശക്കമ്മറ്റിക്കാരും തയാറായി. ചാണ്ടി ഉമ്മൻ 3000 വീടുകൾ കയറി ഇറങ്ങിയപ്പോൾ രമ്യ ഹരിദാസ് 1200 വീടുകൾ കയറി.
സിആർ മഹേഷും അൻവർ സാദത്തും ശബരീനാഥും റോജിയും ഒക്കെ ഷാഫി-ഫിറോസ്-വാര്യർ-ബൽറാം ടീമിലേക്ക് ഇടിച്ചുകയറി.
ചാലക്കുടി എംഎൽഎ സനീഷ് കുമാറിന് ഇടിച്ചു കയറാൻ അറിയാത്തതിൽ വേദനയുണ്ടെങ്കിലും ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ഇറ്റിച്ചുകയറാം എന്ന് തീരുമാനിച്ചു. കെ എം ഷാജിയെ കൂടി ആ ടീമിലേക്ക് എടുത്താൽ പിന്നെ എല്ലാം പൂർണ്ണമായി.
ഈ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തേക്കാൾ ഏറ്റവും നഷ്ടം സംഭവിച്ചത് റിപ്പോർട്ടർ എന്ന ചാനലിനാണ്. ശരിക്കും പറഞ്ഞാൽ അവർ കുറ്റം പറഞ്ഞു പറഞ്ഞാണ് യുഡിഎഫ് ഒറ്റക്കെട്ടായത്.
കുഞ്ഞാലിക്കുട്ടി ക്യാപ്റ്റൻസി ഏറ്റെടുത്തുകൊണ്ട് അബ്ദുൽ വഹാബിന്റെ വീട്ടിൽ എന്നും ഉച്ചയൂണും ബിരിയാണിയും കഴിച്ചുകൊണ്ട് അണികളെ ഇളക്കി വിട്ടപ്പോൾ അവിടെ ആ ചാനൽ പറഞ്ഞതെല്ലാം വൃഥാവിലായി.
ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ അണികൾക്ക് വീണുകിട്ടുന്ന ഒരു ചന്ദനക്കുടമാണ് തിരഞ്ഞെടുപ്പ്. അതവർ സ്വന്തം വീട്ടിലെ സ്വർണ്ണം പണയം വെച്ചിട്ടാണെങ്കിലും അതൊരു ആവേശക്കടലാക്കി മാറ്റും. കുറ്റിപ്പുറത്തെ തോൽവിക്ക് ശേഷവും പൊന്നാനിയിൽ പിണറായി മദനി കൂട്ടുകെട്ടിന് ശേഷവുമാണ് ലീഗ് അണികളിൽ ഇത്രേം ആവേശം നുരഞ്ഞു പൊന്തുന്നത്.
ഇത്തവണത്തെ റിസൽട്ടിലും ഫാൻസി നമ്പറുകൾ അയ്യരുകളിയാണ്. ഷൗക്കത്തിന് കിട്ടിയ വോട്ട് 77737 - സ്വരാജിന് കിട്ടിയ വോട്ട് 66660 - ഭൂരിപക്ഷം 11077, മൂന്നു പഞ്ചായത്ത് കഴിഞ്ഞപ്പോൾ അൻവറിനു കിട്ടിയത് 7777 എന്നിങ്ങനെയൊക്കെയായിരുന്നു നമ്പറുകൾ.
എന്തായാലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 111 അസംബ്ലി സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്ത സ്ഥിതിക്ക് അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ 99 ഏറ്റവും ചുരുങ്ങിയത് ലഭിക്കണം എന്നതാണ് ലക്ഷ്യമെന്ന് തോന്നുന്നു .
എന്തായാലും നിലപാടുകൾ ഉള്ളവർ കേരളം ഭരിക്കട്ടെ !!!
പ്രതിപക്ഷനേതാവിന് നന്മകൾ നേർന്നുകൊണ്ട് വോട്ടറായ ദാസനും ഇതുപോലെ ഒറ്റക്കെട്ടായി നിന്നാൽ 111 പിടിക്കാം എന്ന് വോട്ടർ വിജയനും.