ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളില്‍ 63 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവച്ച തുക നഷ്ടമായി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേടിയത്.
അര്‍വിന്ദര്‍ സിങ് ലൗലി, ദേവേന്ദര്‍ യാദവ്, അഭിഷേക് ദത്ത് എന്നീ 3 സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണ് കെട്ടിവച്ച പണം തിരികെ കിട്ടുക .
ആംആദ്മി വിട്ട് കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച അല്‍ക്ക ലാംബ, ആദർശ് ശാസ്ത്രി എന്നിവർക്കു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ചാന്ദ്നി ചൗക്കില്‍ 18,287 വോട്ടുകൾക്കാണ് അൽക്ക ലാംബ എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്‌നിയോട് പരാജയപ്പെട്ടത്. 1993 മുതൽ കോൺഗ്രസിനെയോ ബിജെപിയെയോ വിജയിപ്പിച്ച ചരിത്രമായിരുന്നു ചാന്ദ്നി ചൗക്കിന്.
ഇതു കഴിഞ്ഞ വട്ടം അൽക്കയാണു തിരുത്തിയത്, എഎപി ടിക്കറ്റിൽ. 1993 മുതൽ 1998 വരെ ബിജെപിയെ വിജയിപ്പിച്ചു വിട്ടപ്പോൾ 1998 മുതൽ 2015 വരെ കോൺഗ്രസിനായിരുന്നു വിജയം.
തങ്ങളുടെ കോട്ട പൊളിച്ചയാളെ തകർക്കാൻ കോൺഗ്രസ് പാളയത്തിൽ പയറ്റിയ ആളെയാണ് എഎപി നിർത്തിയത്. 1998, 2003, 2008, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണു പ്രഹ്ലാദ് സിങ് സാഹ്‌നി.
എഎപിയിലെത്തിയതു കഴിഞ്ഞ വർഷം. 2015ൽ 49.35 ശതമാനം വോട്ടു നേടിയാണ് അൽക്ക ലാംബ വിജയിച്ചത്. അന്നു കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സാഹ്നി മൂന്നാം സ്ഥാനത്തായി.
24.07 ശതമാനം വോട്ട് മാത്രമാണു നേടിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18,287 വോട്ടുകൾക്കാണ് അൽക്ക ലാംബ എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്‌നിയോട് പരാജയപ്പെട്ടത്.
കോണ്‍ഗ്രസിനുണ്ടായ ചരിത്രത്തിലെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി പിസിസി അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചെങ്കിലും സംസ്ഥാന ചുമതലയുണ്ടായിരുന്ന എ ഐ സി സി ജനറല്‍സെക്രട്ടറി പി സി ചാക്കോ രാജിവയ്ക്കാന്‍ കൂട്ടാക്കിയിട്ടില്ല.
കോണ്‍ഗ്രസിന് തുടര്‍ച്ചയായ പരാജയങ്ങള്‍ നല്‍കുന്ന പി സി ചാക്കോയുടെ രാജിക്കായി പാര്‍ട്ടിയില്‍ മുറവിളി ഉയര്‍ന്നുകഴിഞ്ഞു. പ്രവര്‍ത്തക രോഷം ഭയന്ന് ചാക്കോ ഇന്ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
എ ഐ സി സി ഓഫീസില്‍ ഉള്‍പ്പെടെ ചാക്കോയെ തിരഞ്ഞു ഡല്‍ഹിയിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ചാക്കോയുടെ രാജി സോണിയാഗാന്ധി ആവശ്യപ്പെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.