കൊറോണ വൈറസ് മഹാമാരി കാലത്ത് നിശബ്ദ സേവനം ചെയ്യുന്ന ജനമൈത്രി പൊലീസിന് നന്ദി അറിയിച്ച് യുവാക്കളുടെ ഹ്രസ്വ ചിത്രം. സിനിമയുമായി ബന്ധമില്ലാതിരുന്ന അയൽക്കാരായ ചെറുപ്പക്കാരുടെ ചുവടുവയ്പ് കൂടിയാണ് സ്‌നേഹപൊതി എന്ന ഹ്രസ്വ ചിത്രം.
Advertisment
ലോക്ക് ഡൗണിന് പിന്നാലെ വിദേശത്തും നാട്ടിലുമായി ഒറ്റപെട്ടു പോയ അച്ഛൻറെയും മകൻറെയും കഥയാണ് സ്‌നേഹപൊതി. നാട്ടിൽ അച്ഛനുണ്ടായിരുന്ന സഹായം നിലച്ചപ്പോൾ പതിവായി അച്ഛനെ തേടിയെത്തിയിരുന്ന സ്‌നേഹപൊതിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്.
ഈ ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ സ്‌നേഹപൊതി കൊണ്ട് വിശപ്പടക്കിയവർ നിരവധിയാണ്. വീടുകളിൽ ഒറ്റക്ക് താമസിക്കുന്നവർ, രോഗികൾ വൃദ്ധർ തുടങ്ങി നിരാലംബരായ പലർക്കും പൊലീസിന്റെ സഹായം എത്തിയിട്ടുണ്ട്. ആ കരുതലാണ് കോഴിക്കോട് സ്വദേശി ശ്രീരാജിനെ തൻറെ ആദ്യ സിനിമാ സ്വപ്നത്തിലേക്ക് എത്തിക്കുന്നത്.
അണിയറ പ്രവർത്തകനായ സുശോഭ് നെല്ലിക്കോട് തന്നെയാണ് പ്രധാന കഥാപാത്രമായ വൃദ്ധനെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയം മുതൽ എല്ലാം തുടക്കക്കാരുടെ കൈകളിലാണെങ്കിലും, അതിൻറെ പാകപിഴകൾ ഇല്ലാത്ത കലാസൃഷ്ടി ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.