ഡല്‍ഹി: കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യഗഡു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. പാക്കേജിന്റെ 15 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
1827 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി നൽകുന്നത്. ഇതിൽ 26.8 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ പണം ലഭിക്കുക.
ഉത്തർപ്രദേശിന് 281.98 കോടി രൂപയാണ് അനുവദിച്ചത്. ബിഹാറിന് 154 കോടിയും രാജസ്ഥാന് 132 കോടിയും മധ്യപ്രദേശിന് 131 കോടിയുമാണ് ആദ്യഗഡുവായി അനവദിച്ചത്.
അതിനിടെ, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്.
ടിപിആർ നിരക്ക് ഉയർന്നു നിൽക്കുന്നത് ആശ്വാസകരമല്ലെന്നും കോവിഡ് അതിതീവ്രവ്യാപനമേഖലകളിൽ എന്തുചെയ്തുവെന്ന് പരിശോധിച്ചതായും ആലപ്പുഴയിലെ അവലോകനയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.