ഡല്‍ഹി : ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയർന്നു. ആകെ 3373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 266 പേർക്ക് രോഗം ഭേദമായി. തമിഴ്നാട്ടിലും ഗുജറാത്തിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ലഖ്നൗവിൽ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ 30 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മതസമ്മേളനവുമായി ബന്ധപ്പെട്ട് 1023 പോസീറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വിവിധ അതോറിറ്റികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയവരടക്കം 22000 പേരെ ക്വാറന്റൈനിലാക്കി. മതസമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
211 ജില്ലകളിലാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 25 പരിശോധനകളിൽ ഒരാൾക്കാണ് കോവിഡ് പോസിറ്റീവായി കാണുന്നത്. കോവിഡ് പോസിറ്റീവായവരിലെ മരണ നിരക്ക് 30ൽ ഒരാളിൽ താഴെ എന്ന കണക്കിലാണ്. രാജ്യത്താകെ ഇതുവരെ 79,950 കോവിഡ് പരിശോധനകളാണ് നടത്തിയത്.