സോൾ∙ ഒരിക്കല്‍ കോവിഡ് രോഗം വന്നയാള്‍ക്ക് അത് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആയാല്‍ അത് പകർച്ചവ്യാധി ആകില്ലെന്ന് നിര്‍ണ്ണായക കണ്ടെത്തൽ. ആദ്യം രോഗം ബാധിച്ചപ്പോൾ ശരീരത്തിൽ ഉൽപ്പാദിക്കപ്പെട്ട ആന്റിബോഡികള്‍ രോഗം പകരുന്നത് തടയുമെന്നാണ് ദക്ഷിണ കൊറിയൻ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരുടെ കണ്ടെത്തൽ.
കോവിഡ്–19 രോഗം ഭേദമായ 285 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇവരുടെ രോഗം ഭേഗമായി പിന്നീടു രോഗം ബാധിച്ചെങ്കിലും ഇവരില്‍ നിന്നും കോവിഡ് പകരുന്നതായി കണ്ടെത്തിയില്ല. ഗവേഷണത്തിന്‍റെ ഭാഗമായി ഇവരിൽനിന്നെടുത്ത വൈറസ് സാംപിളുകൾ കൾച്ചർ ചെയ്യാൻ ശ്രമിച്ചിട്ടു നടന്നില്ല. ഇതോടെയാണ് വൈറസ് നിർജീവമായിരിക്കാനോ ഇവരിൽനിന്ന് ഇതു പകരാനോ സാധ്യതയില്ലെന്ന വിലയിരുത്തലിൽ ഗവേഷകർ എത്തിയത്.
നിലവിൽ നടത്തുന്ന പിസിആർ പരിശോധനകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താമെങ്കിലും ജീവനുള്ളതും നിർജീവമായതുമായ വൈറസ് കണികകളെ തിരിച്ചറിയാൻ സാധിക്കില്ലെന്നു കഴിഞ്ഞ മാസം നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതോടെ വീണ്ടും പോസിറ്റീവ് ആയവർ രോഗം പരത്തുമെന്ന ധാരണ പരന്നിരുന്നു. പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിനാൽ ഇനി ദക്ഷിണ കൊറിയയിൽ രണ്ടാമതും പോസിറ്റീവ് ആകുന്നവരെ രോഗം പരത്തുന്നവരായി കണക്കാക്കില്ല.
നോവൽ കൊറോണ വൈറസിനെതിരെ ശരീരത്ത് ഉൽപ്പാദിക്കപ്പെടുന്ന ആന്റിബോധികൾക്ക് ചെറുതെങ്കിലുമായ പ്രതിരോധ ശക്തിയുണ്ടെന്നു ഗവേഷകർ വിശ്വസിക്കുന്നു. എന്നാൽ ഈ പ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നതിനു വ്യക്തതയില്ല.
അതേസമയം സാർസിൽനിന്നു മുക്തിനേടിയവരിൽ ഉൽപ്പാദിക്കപ്പെടുന്ന ആന്റിബോഡികൾക്ക് 9–17 വർഷം വരെ രോഗം ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് അടുത്തിടെ സിംഗപ്പുരിൽ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.