ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർഥ്യമാണിവ. മരണശേഷം ചിലർ മോക്ഷത്തിൽ വിശ്വസിക്കുന്പോൾ മറ്റു ചിലർക്കു വലിയ പ്രതീക്ഷയോ ധാരണയോ ഇല്ല. ജനനം ആഘോഷമാണെങ്കിൽ മരണം ഇഹലോക ജീവിതത്തിൽനിന്നുള്ള വിടചൊല്ലലോ മോക്ഷം പ്രാപിക്കലോ ആകും. ബാല്യം, കൗമാരം, യൗവനം തുടങ്ങി മരണംവരെ പല ഘട്ടങ്ങളിലൂടെയുള്ള ജീവിതയാത്രയെ അർഥവത്താക്കുകയാണു വേണ്ടത്.
പക്ഷേ മനുഷ്യന്റെ മരണത്തിൽപ്പോലും സർക്കാരുകൾ ഒളിച്ചുകളി നടത്തുമ്പോള് മനുഷ്യജീവിതങ്ങൾക്കു വിലയില്ലാതാകുന്നു. കോവിഡ്-19 മഹാമാരിക്കു ശേഷമുള്ള ലോകത്ത് ചിന്തിക്കാനാകാത്ത പലതുമാണു സംഭവിക്കുന്നത്. ഇന്ത്യയിലും മിക്ക മറ്റു ലോകരാജ്യങ്ങളിലും കോവിഡ് മൂലം മരിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തിൽ പരസ്പരവിരുദ്ധമായ കണക്കുകളാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ- ഡബ്ലുഎച്ച്ഒ) കണക്കുകളുടെ ശാസ്ത്രീയതയെച്ചൊല്ലി തർക്കിക്കുകയാണ് ഇന്ത്യൻ സർക്കാർ.
നടുക്കുന്ന മരണക്കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് കോവിഡ് മൂലം ഇന്ത്യയിൽ 47.4 ലക്ഷം (47,40,894) പേർ മരിച്ചു. 2020 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിലെ കണക്കാണിത്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇക്കാലയളവിൽ മരിച്ചത് 4,81,546 പേരാണ്. കോവിഡ് മൂലം ഇന്ത്യയിൽ ഇതേവരെ ആകെ മരിച്ചത് 5,24,002 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ 4,30,94,938 പേർക്കു കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലും കർണാടകയിലുമാണു കൂടുതൽ മരണം. മഹാരാഷ്ട്ര- 1,47,843, കേരളം- 69,047, കർണാടക- 40,101, തമിഴ്നാട്- 38,025, ഡൽഹി- 26,175, യുപി- 23,507, പശ്ചിമബംഗാൾ- 21,201 എന്നിങ്ങനെയാണ് കേന്ദ്രം ഇന്നലെ പുറത്തുവിട്ട കോവിഡ് മരണങ്ങൾ.
കോവിഡ് മൂലം ലോകത്താകെ ഒന്നരക്കോടിയോളം (149 ലക്ഷം) പേർ മരിച്ചതായാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ വ്യാഴാഴ്ച വെളിപ്പെടുത്തിയത്. വിവിധ രാജ്യങ്ങളുടെ കണക്കുകളേ ക്കാൾ മൂന്നിരട്ടി കൂടുതലാണിത്. 2021 ഡിസംബർ 31 വരെ 55 ലക്ഷം പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായതായാണ് ആഗോളതലത്തിലുണ്ടായിരുന്ന വിവരം. 94 ലക്ഷം പേരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നു എന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.
ന്യായീകരണങ്ങൾക്കു പഞ്ഞമില്ല
പ്രതീക്ഷിച്ചതുപോലെ ലോകാരോഗ്യ സംഘടനയുടെ കണക്കിലെ അശാസ്ത്രീയത മോദി സർക്കാർ ചോദ്യംചെയ്തു. പെരുപ്പിച്ച കണക്കുകളാണെന്നും മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്രം ഉടൻ വിശദീകരിച്ചു. എന്നാ ല്,ഇന്ത്യയുടെ പ്രതിഷേധം ഡബ്ള്യുഎച്ച്ഒ കണക്കിലെടുത്തേയില്ല.
ലോകാരോഗ്യ സംഘടന അവലംബിച്ച മാതൃകകളുടെ സാധുതയും ദൃഢതയും വിവരശേഖരണത്തിന്റെ രീതിശാസ്ത്രവും സംശയാസ്പദമാണെന്നു കേന്ദ്രസർക്കാർ പറഞ്ഞു. പതിനേഴു സംസ്ഥാനങ്ങളുടെ കണക്കുകൾ പല വെബ്സൈറ്റുകളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയാണു സംഘടന തയാറാക്കിയതെന്നു കേന്ദ്രം ആരോപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വിവിധ പ്രദേശങ്ങളിലുള്ള വ്യതിയാനം പരിഗണിച്ചിട്ടില്ല. ഒരുസമയത്തും ഇതു രാജ്യത്തുടനീളം ഒരേപോലെയായിരുന്നില്ല.
ഒരേ സൈസിൽ ചെരുപ്പു നിർമിക്കുന്നതുപോലെയാണു ലോകാരോഗ്യ സംഘടനയുടെ കണക്കെന്ന് നീതി ആയോഗ് അംഗവും ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായ വി.കെ. പോൾ കുറ്റപ്പെടുത്തി. സംവിധാനങ്ങൾ മോശമായിരിക്കുന്നിടത്തു സംഘടന ഉപയോഗിച്ച എസ്റ്റിമേറ്റ് മാതൃക പ്രയോഗിക്കാം. ഇന്ത്യയുടെ സ്ഥിതി അതല്ല. ജനന-മരണ രജിസ്ട്രേഷനിൽ ഇന്ത്യക്ക് ശക്തമായ സംവിധാനമുണ്ട്. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) വഴി പ്രസിദ്ധീകരിച്ച ഡേറ്റ ലഭ്യമാണ്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാണ്. അധിക മരണനിരക്കു കണക്കാക്കാൻ മറ്റു മോഡലുകൾ ഉപയോഗിക്കേണ്ടതില്ലെന്നും കേന്ദ്രം പറയുന്നു.
മാറിമറിയുന്ന മായാജാലം
മുഴുവൻ വസ്തുതകളും വിവരങ്ങളും മറച്ചുവച്ചുള്ള കണക്കുകൾ പ്രസിദ്ധീകരിച്ചു മരണത്തിൽപ്പോലും രാഷ്ട്രീയ മുതലെടുപ്പിനും ഒളിച്ചുകളികൾക്കും സർക്കാരുകൾ ശ്രമിക്കുന്നുവെന്നത് നിസാര തെറ്റല്ല. യുപിയിലും ഡൽഹിയിലും കേരളത്തിലും അടക്കം മിക്ക സംസ്ഥാനങ്ങളും എല്ലാ കോവിഡ് മരണങ്ങളും കൃത്യതയോടെ യഥാസമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്നതു രാജ്യം കണ്ടതാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു വാർത്ത സൃഷ്ടിച്ചു. കേരളത്തിന്റെ മറുപടി കിട്ടിയ ശേഷം കേന്ദ്രം മൗനം പാലിച്ചു.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഇന്ത്യയെക്കുറിച്ചു മാത്രമുള്ളതല്ല. അമേരിക്കയും റഷ്യയും ഇന്തോനേഷ്യയും അടക്കം മിക്ക രാജ്യങ്ങളും ശരിയായ മരണക്കണക്കു മറച്ചുവച്ചുവെന്നതിൽ കഴന്പില്ലാതില്ല. പൂർണമായി തള്ളിക്കളയാൻ ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും സ്വാധീനമുള്ള അമേരിക്കപോലും തയാറായില്ല.
കണക്കുകൾ അപ്പാടെ വിഴുങ്ങേണ്ടതില്ല. കോവിഡ് മരണത്തിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന വാദം മുഴുവനായി ശരിയാകണമെന്നില്ല. എന്നാൽ ഇന്ത്യയുടെ കണക്ക് 100 ശതമാനം ശരിയാണെന്നു വിശ്വസിക്കാൻ ഇതുവരെയുള്ള മാറിമറയുന്ന കണക്കുകൾ അനുവദിക്കുന്നുമില്ല.
സത്യവും നീതിയും മരിക്കുന്നു
ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസർക്കാരിന്റെയും കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഒന്നോ രണ്ടോ ലക്ഷമല്ല. 42,59,348 പേരുടെ വ്യത്യാസമുണ്ട്. ഇന്ത്യയുടെ കണക്കിനേക്കാൾ പത്തിരട്ടിയോളം കൂടുതലാണിത്. എന്തൊക്കെ ന്യായീകരണം നിരത്തിയാലും സാധാരണ പൗരന് ഒരു തരത്തിലും ഉൾക്കൊള്ളാനാകാത്ത വ്യത്യാസമാണിത്. മനുഷ്യജീവന് ഇത്രയ്ക്കു വിലയില്ലാതായോ എന്നു ചോദിക്കരുത്.
സത്യവും നിജസ്ഥിതിയും ശരിയായ കണക്കും പുറത്തുവിടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ലോകാരോഗ്യ സംഘടനയ്ക്കും ഉത്തരവാദിത്വവും കടമയുമുണ്ട്. പക്ഷേ, അതുണ്ടാകാൻ ഇടയില്ല. ന്യായീകരണങ്ങളും വിശദീകരണങ്ങളും ആരോപണങ്ങളും ഉയർത്തി വസ്തുതകളെ ഇരുട്ടിലാക്കി തടിതപ്പുകയാണ്. കോവിഡിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ദുരിതം അനുഭവിച്ച കോടിക്കണക്കിനു സാധാരണക്കാരോടുമുള്ള കൊടിയ അനീതിയാണിത്.
കൊറോണ മൂലം ജീവൻ നഷ്ടമായ ലക്ഷക്കണക്കിനു പാവങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരവും നീതിയും ഇല്ലാതാക്കുന്നതു ചെറിയ തെറ്റല്ല. രണ്ടു പക്ഷവും വാദങ്ങളിൽ ഉറച്ചുനിൽക്കുന്പോൾ സത്യവും നീതിയും മനുഷ്യത്വവും മരിക്കുന്നു.
വേണ്ടത് സുതാര്യത, കൃത്യത
ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ ശക്തവും സുതാര്യവും ഫലപ്രദവുമാക്കാൻ ഭാവിയിലെങ്കിലും കൃത്യവും വ്യക്തവും സുതാര്യവുമായ ഡേറ്റകളും വിവരങ്ങളും അനിവാര്യമാണ്. ജിഡിപി വളർച്ച മുതൽ സർക്കാർ കണക്കുകളിൽ പലതിലും സംശയിക്കാനാകും. മറ്റൊരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകുന്പോൾ നന്നായി തയാറെടുക്കണമെങ്കിൽ യഥാർഥ കോവിഡ് മരണക്ക ണക്കുകൾ അംഗീകരിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വികസനം, സാന്പത്തികവളർച്ച തുടങ്ങിയവയും പൗരന്മാർക്കു തുല്യാവസരങ്ങളും തുല്യനീതിയും ഉറപ്പാക്കുന്നതിൽ ശരിയായ കണക്കുകൾക്കു വലിയ പ്രാധാന്യമുണ്ട്. കണക്കുകളുടെ ജാലവിദ്യകളല്ല, സുതാര്യമായ സദ്ഭരണമാണു വേണ്ടത്.
കണക്കുകളിലെ കാണാക്കളികൾ
കോവിഡ് മഹാമാരിയുമായി നേരിട്ടും പരോക്ഷവുമായ ബന്ധമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങ ളാണെന്ന് ഡബ്ലുഎച്ച്ഒ ചൂണ്ടിക്കാട്ടി. കൊറോണ വൈറസുമായി നേരിട്ടോ പരോക്ഷമായോ (ആരോഗ്യ സംവിധാനങ്ങളിലും സമൂഹത്തിൽ മഹാമാരിയുടെ ആഘാതം കാരണവും) ഉള്ള മരണങ്ങൾ അധികമരണത്തിൽ ഉൾപ്പെടുന്നു എന്നാണു വിശദീകരണം.
വികസിത രാജ്യങ്ങളിൽ അടക്കം മികച്ച വിവരശേഖരണ സംവിധാനം വേണമെന്നാണു പുതിയ കണക്കുകൾ തെളിയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു. ഈജിപ്തിലെ യഥാർഥ മരണസംഖ്യ, രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടിയാണ്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകൾ കൃത്യമല്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ പൂർണമായി അംഗീകരിക്കുന്നു എന്നാണ് ഡബ്ല്യുഎച്ച്ഒ ടീമിലെ അംഗമായ പ്രഭാത് ഝാ പറയുന്നത്. കേന്ദ്രസർക്കാരിന്റെ 2020-ലെ സിവിൽ രജിസ്ട്രേഷൻ കണക്കുകൾ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിവയ്ക്കുന്നവയാണ്. കേന്ദ്രസർക്കാരിന്റെയും മറ്റു സ്വതന്ത്ര സർവേകളുടെയും അതേ രീതിയിലാണു ലോകാരോഗ്യ സംഘടന വിവരങ്ങൾ ശേഖരിച്ചതെന്നും ഝാ പറയുന്നു.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ