/sathyam/media/post_attachments/Osmbghz4CJwq8lL2xBE7.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് 15 ശതമാനം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരിലും വാക്സീൻ എത്തിക്കാൻ നടപടി സ്വീകരിക്കും. വാക്സീനെതിരെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിക്കുന്നു. ആരും ആശങ്കപ്പെടേണ്ടതില്ല.
ആദ്യ ഡോസ് വാക്സിന്‍ എടുക്കുന്നവരില്‍ ഏകദേശം പകുതിപേര്‍ക്ക് മാത്രമാണ് രോഗപ്രതിരോധം കൈവരിക്കാനാവുക എന്നാണ് കണക്കാക്കുന്നത്. അതിന് തന്നെ രണ്ടാഴ്ചയോളം സമയമെടുത്തേക്കും. എഴുപത് മുതല്‍ 80 ശതമാനം വരെ രോഗത്തില്‍ നിന്ന് സുരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് ഡോസും എടുത്ത് 14 ദിവസം കൂടി കഴിയണം.
എങ്കില്‍ മാത്രമേ ആഗ്രഹിക്കുന്ന നിലയിലുള്ള പ്രതിരോധം ലഭ്യമാകു. കൊവിഡ് വാക്സീന്‍ എടുത്തു എന്ന ധൈര്യത്തില്‍ മറ്റ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ രോഗം വന്നേക്കാം. രോഗവ്യാപനത്തിനും അത്തരം പ്രവണതകള്‍ കാരണമാകും. മാസ്കുകള്‍ ധരിക്കുക, കൈകള്‍ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക. ഇത്തരത്തിൽ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത തുടരണം.
വാക്സീൻ എടുക്കുന്നവരിൽ കുറച്ചുപേരിൽ പനി, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നു. അത് കോവിഡിന്റെ ലക്ഷണങ്ങളല്ല. രണ്ട് ദിവസം കൊണ്ട് മാറും. 5 ലക്ഷത്തിലധികം ആളുകൾക്ക് വാസ്കീൻ നൽകി. ആർക്കും കാര്യമായി പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതിനാൽ എല്ലാവരും വാക്സീൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.