ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേട് നിമിത്തം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ദേശീയ മാധ്യമങ്ങള്‍; വാഴ്ത്തിപാടിയ പത്രങ്ങളാണിപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.

New Update

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിടിവിട്ട് പോവുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍. എട്ട് ദിവസം കൊണ്ട് 15000ത്തിലധികം പോസിറ്റീവ് കേസുകളും 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസ്ഥ ആശങ്കാജനകമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്‌പ്രെസ് എന്നീ പത്രങ്ങളിലെ മുഖ്യവാര്‍ത്ത കേരളത്തിലെ രൂക്ഷമായ രോഗവ്യാപനത്തെ കുറിച്ചും ആരോഗ്യവകുപ്പിന്റെ പിടിപ്പ് കേടിനെക്കുറിച്ചുമാണ്.

Advertisment

publive-image

സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടും അതിലുപരി രോഗത്തെ പിടിച്ചുകെട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മിഥ്യാബോധവും നിമിത്തമാണ് രോഗം മാരകമായി പടരാനിടയാക്കിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യവകുപ്പിന്റെ ടെക്‌നിക്കല്‍ വിഭാഗം ജൂണ്‍ മാസം നടത്തിയ പഠനത്തില്‍ വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടാവില്ലെന്നായിരുന്നു വിലയിരുത്തിയത്.

ചെറിയ തോതില്‍ മാത്രമേ രോഗവ്യാപനം ഉണ്ടാവൂയെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഈ വിലയിരുത്തലുകളെ എല്ലാം തകിടം മറിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോയി കൊണ്ടിരിക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും രോഗികളുടെ എണ്ണം അതനുസരിച്ച് കൂടുകയും ചെയ്തപ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പും പകച്ചു നില്‍ക്കുകയാണ്.

രോഗവ്യാപനം തീരെ ഇല്ലാതിരുന്ന ഘട്ടത്തില്‍ അഞ്ചോ പത്തോ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയതിന്റെ പേരില്‍ മേനി നടിക്കുകയും വലിയ തോതില്‍ പ്രചരണ പരിപാടികള്‍ ലോകവ്യാപകമായി അഴിച്ചുവിടുകയും ചെയ്ത സര്‍ക്കാരാണിപ്പോള്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് ബുദ്ധിമുട്ടുന്നത്. രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് അടിസ്ഥാനപരമായ വീഴ്ചകളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടി കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളും അവരെ പരിഹസിക്കുകയായിരുന്നു.

publive-image

തീരപ്രദേശമായ പൂന്തുറയിലും പരിസര പ്രദേശങ്ങളിലും സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിട്ടും ചില മണ്ടന്‍ തീരുമാനങ്ങളെടുത്ത് രോഗത്തെ പിടിച്ചുകെട്ടാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹിച്ചത്. അതിന്റെ ഭാഗമായാണ് തോക്കും ലാത്തിയും കൊടുത്ത് പോലീസുകാരെ ആ പ്രദേശത്തിറക്കി രോഗവ്യാപനം തടയാന്‍ ശ്രമിച്ചത്. തീരപ്രദേശങ്ങളില്‍ മാത്രം 1500-ലധികം പോസിറ്റീവ് കേസുകളാണ് ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇത്തരത്തിലുള്ള വലിയ ക്ലസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം പ്രാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേതിന് സമാനമായ സ്ഥിതിയാണ് കാസര്‍കോടും നിലനില്‍ക്കുന്നത്. കേരളത്തിന്റെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞ് മുന്നോട്ട് നീങ്ങുകയാണ്. ആരോഗ്യവകുപ്പിന് തുടക്കം മുതലേ ഉണ്ടായ വീഴ്ചകളാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് കാരണമെന്നതിന് തര്‍ക്കമില്ല.

Advertisment