കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധനയോട് മടി കാട്ടുന്നവരുടെ എണ്ണം കൂടുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുളളവർ പോലും ലക്ഷണങ്ങളില്ലെന്ന പേരിൽ പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാവാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.
ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രോഗസാധ്യതയുളള പ്രദേശങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം.
എന്നാൽ, ഇതിൽ അർത്ഥമില്ലെന്നും രോഗലക്ഷണങ്ങളുളളവരെയും രോഗസാധ്യത കൂടുതലുളളവരെയും മാത്രമെ ടെസ്റ്റ് ചെയ്യേണ്ടതുളളൂ എന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ നിർദ്ദേശം.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്നതിനിടെയാണ് രോഗ ലക്ഷണങ്ങളില്ലാത്തവർ ടെസ്റ്റിനോട് മുഖം തിരിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ രണ്ടാഴ്ചക്കാലം ആശുപത്രിയിൽ കഴിയണമെന്നതാണ് പിൻമാറാൻ പലരെയും പ്രേരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പുകളിൽ ടെസ്റ്റിനായി പലരും സ്വയം സന്നദ്ധരായി എത്തിയിരുന്നു. എന്നാലിപ്പോൾ ആളുകൾ ഒഴിഞ്ഞ് മാറുകയാണ്.