ന്യൂഡൽഹി: കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. ഗംഗ, യമുന നദികളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ വിശദീകരണം.
മൃതദേഹങ്ങൾ നദികളിൽ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി-കാൺപൂരിലെ പ്രൊഫസർ സതീഷ് താരെ അഭിപ്രായപ്പെട്ടു.
എന്നാൽ, രാജ്യം കോവിഡ് പ്രതിസന്ധിയിലായ ഈ സമയത്ത്, ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്ന് സതീഷ് താരെ പറഞ്ഞു.
ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ കഴിഞ്ഞ 10-15 വർഷത്തിനുള്ളിൽ ഇത് ഗണ്യമായി കുറഞ്ഞിരുന്നു. മൃതദേഹങ്ങൾ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കുമെങ്കിലും വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.