ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്
ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്.
പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി ആരംഭിച്ചിരുന്നു, നിശ്ചിത കാലയളവിനുള്ളിൽ എല്ലാ മൃഗങ്ങളും അഭയകേന്ദ്രത്തിൽ എത്താത്തതിനാല്‍ തീയതി നീട്ടി. ഈയിടെ, നിരാലംബരായ മൃഗങ്ങളുടെ അവലോകന യോഗത്തിൽ, എല്ലാ ജില്ലകളിലും അഭയകേന്ദ്രങ്ങളിൽ വൈക്കോലും പച്ചപ്പുല്ലും ക്രമീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
താൽക്കാലിക പശു സംരക്ഷണ കേന്ദ്രങ്ങൾ ഉടൻ നിർമിക്കണം
നിർമാണത്തിലിരിക്കുന്ന ഷെൽട്ടർ സൈറ്റുകൾ അടിയന്തരമായി ഉപയോഗിക്കുന്നതിന് സജ്ജമാക്കണമെന്നും ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ തണുപ്പ് കുറഞ്ഞാൽ മാർച്ചിൽ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
അവശരായ മൃഗങ്ങളുടെ പ്രശ്‌നം നിലനിൽക്കുന്ന ഗ്രാമങ്ങളിൽ എംജിഎൻആർഇജിഎയുടെ കീഴിൽ താൽക്കാലിക പശുസംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാനും ജില്ലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അവയുടെ പരിപാലനം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ ചുമതലയായിരിക്കും.