'പദ്ധതി നടപ്പാക്കും മുമ്പ്‌ മൂന്ന് കാര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടണം'; തൃക്കാക്കര തോല്‍വിക്ക് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സി.പി.ഐ

author-image
Charlie
Updated On
New Update

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സി.പി.ഐ.പദ്ധതി നടപ്പാക്കും മുമ്ബ് മൂന്ന് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടു. സര്‍ക്കാരിന് അതിനുള്ള ഉത്തരവാദിത്വമുണ്ടെന്ന് പ്രകാശ് ബാബു മീഡിയവണിനോട് പറഞ്ഞു.

Advertisment

സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കുന്നവരെ പുനരവധിവസിപ്പിക്കുന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രകാശ് ബാബു പറഞ്ഞു.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം ചര്‍ച്ചയാകുമെന്ന് സി.പി.ഐ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനം പ്രതികൂലമായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ അടക്കം സി.പി.ഐ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കനത്ത തോല്‍വിക്ക് സില്‍വര്‍ ലൈന്‍ കൂടിയുണ്ടെന്ന് കണക്ക് കൂട്ടുന്ന സി.പി.ഐ സര്‍ക്കാരിന് മുന്നിലേക്ക് ചില ആവശ്യങ്ങള്‍ കൂടി വെക്കുകയാണ്.

തൃക്കാക്കര ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലല്ലെന്ന് സി.പി.എം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിപിഐ അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ഉമതോമസിന്‍റെ വിജയത്തിന് പി.ടിയുടെ പ്രതിഛായക്കൊപ്പം സഹതാപ തരംഗവും കാരണമായിട്ടുണ്ടെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. അടുത്ത പാര്‍ട്ടി നേതൃയോഗങ്ങള്‍ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും.

Advertisment